ശ്രീമദ് ഭഗവദ്ഗീത

(അര്‍ഥസഹിതം)

Source: http://hinduebooks.blogspot.com

ഗീതാധ്യാനം

ഗീതാമാഹാത്മ്യം

അര്‍ജുനവിഷാദയോഗഃ

സാംഖ്യയോഗഃ

കര്‍മയോഗഃ

ജ്ഞാനകര്‍മസംന്യാസയോഗഃ

സംന്യാസയോഗഃ

ആത്മസംയമയോഗഃ

ജ്ഞാനവിജ്ഞാനയോഗഃ

അക്ഷരബ്രഹ്മയോഗഃ

രാജവിദ്യാരാജഗുഹ്യയോഗഃ

വിഭൂതിയോഗഃ

വിശ്വരൂപദ‍ര്‍ശനയോഗഃ

ഭക്തിയോഗഃ

ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ

ഗുണത്രയവിഭാഗയോഗഃ

പുരുഷോത്തമയോഗഃ

ദൈവാസുരസമ്പദ്വിഭാഗയോഗഃ

ശ്രദ്ധാത്രയവിഭാഗയോഗഃ

മോക്ഷസംന്യാസയോഗഃ

ഓം

ഗീതാധ്യാനം

(മുകളിലേക്ക്)

1
2
3
4
പാ‍ര്‍ഥായ പ്രതിബോധിതാം ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം
അദ്വൈതാമൃതവര്‍ഷിണീം ഭഗവതീമഷ്ടാദശാധ്യായിനീം
അംബ ത്വാമനുസന്ദധാമി ഭഗവദ്ഗീതേ ഭവേദ്വേഷിണീം

ഭഗവാന്‍ നാരായണന്‍ സ്വയം അര്‍ജുനനോടുപദേശിച്ചതും, പൗരാണികമുനിയായ വേദവ്യാസ മഹര്‍ഷി മഹാഭാരതത്തിന്റെ മദ്ധ്യത്തില്‍ കോര്‍ത്തതും, അദ്വൈതമാകുന്ന അമൃതം വര്‍ഷിക്കുന്നതും, പതിനെട്ട് അദ്ധ്യായങ്ങളോടുകൂടിയതും ഭഗവതിയുമായ ശ്രീമദ് ഭഗവദ്ഗീതേ, അമ്മേ, ഞാന്‍ സംസാരനാശിനിയായ അവിടുത്തെ അനുസ്മരിക്കുന്നു.

1
2
3
4
നമോഽസ്തുതേ വ്യാസ വിശാലബുദ്ധേ 
ഫുല്ലാരവിന്ദായതപത്രനേത്ര
യേന ത്വയാ ഭാരതതൈലപൂ‍ര്‍ണ്ണഃ
പ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ

മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനമയമായ ദീപം ജ്വലിപ്പിച്ച് ലോകത്തിനു വെളിച്ചം പകര്‍ന്നവനും, വിടര്‍ന്ന താമരപ്പൂവിന്റെ ഇതളുകള്‍ പോലുള്ള കണ്ണുകളുള്ളവനും, വിശാലബുദ്ധിയുമായ വേദവ്യാസമഹര്‍ഷിയ്ക്ക് നമസ്കാരം.

1
2
പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ 
ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ

ശരണാര്‍ഥികളുടെ അഭിലാഷങ്ങളെയെല്ലാം നിറവേറ്റുന്നവനും, ചമ്മട്ടിയും കോലും കൈയ്യിലേന്തിയവനും, ജ്ഞാനമുദ്ര പിടിച്ചവനും ഗീതാമൃതം കറന്നവനുമായ ഭഗവാന്‍ ശ്രീകൃഷ്ണനു നമസ്കാരം.

1
2
സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്

എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവുമാണെന്നു കരുതിയാല്‍ അത് ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു.

1
2
വസുദേവസുതം ദേവം കംസചാണൂരമ‍ര്‍ദ്ദനം
ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും

വസുദേവന്റെ പുത്രനും, കംസചാണൂരന്മാരെ വധിച്ചവനും, ദേവകിയ്ക്ക് പരമാനന്ദം നല്കുന്നവനും, ജഗദ്ഗുരുവുമായ ഭഗവാന്‍ ശ്രീകൃഷ്ണനെ ഞാന്‍ വന്ദിക്കുന്നു.

1
2
3
4
ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോത്പലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ ക‍ര്‍ണ്ണേന വേലാകുലാ
അശ്വത്ഥാമവിക‍ര്‍ണ്ണ ഘോരമകരാ ദുര്യോധനാവ‍ര്‍ത്തിനീ
സോത്തീ‍ര്‍ണ്ണാ ഖലു പാണ്ഡവൈ രണനദീ കൈവ‍ര്‍ത്തകഃ കേശവഃ

ഭീഷ്മന്‍, ദ്രോണന്‍ എന്ന രണ്ടു കരകളും, ജയദ്രഥനാകുന്ന ജലവും, ഗാന്ധാരനെന്ന കറുത്ത പാറയും, ശല്യനെന്ന മുതലയും, കൃപനെന്ന ഒഴുക്കും, കര്‍ണ്ണനെന്ന വേലിയേറ്റവും, അശ്വത്ഥാമാവ്, വികര്‍ണ്ണന്‍ എന്നീ ഭയങ്കരസ്രാവുകളും, ദുര്യോധനന്‍ എന്ന ചുഴിയും കൊണ്ട് ഇറങ്ങാന്‍ വയ്യാത്ത പടക്കളമാകുന്ന പെരുംപുഴ, കടത്തുകാരനായ ഭഗവാന്റെ കനിവുമാത്രംകൊണ്ട് ആ പാണ്ഡവന്മാര്‍ കടന്നു കര പറ്റി.

1
2
3
4
പാരാശര്യവചഃ സരോജമമലം ഗീതാ‍ര്‍ഥഗന്ധോത്കടം
നാനാഖ്യാനകകേസരം ഹരികഥാസംബോധനാബോധിതം
ലോകേ സജ്ജനഷട്പദൈരഹരഹഃ പേപീയമാനം മുദാ
ഭൂയാദ്ഭാരതപങ്കജം കലിമലപ്രധ്വംസി നഃ ശ്രേയസേ

പരാശരമഹര്‍ഷിയുടെ പുത്രനായ വ്യാസന്റെ വാക്കുകളാകുന്ന നിര്‍മ്മലമായ സരസ്സിലുണ്ടായതും, ഗീതയുടെ പൊരുളാകുന്ന സുഗന്ധം പരത്തുന്നതും, പലവിധത്തിലുള്ള ആഖ്യാനങ്ങളാകുന്ന അല്ലികളുള്ളതും, ശ്രീകൃഷ്ണന്റെ കഥകളെ നന്നായി ബോധിപ്പിച്ച് വിടര്ന്നു നില്ക്കുന്നതും, ലോകത്തിലെ സജ്ജനങ്ങളാകുന്ന വണ്ടുകള്‍ ദിവസവും വന്നു തേന്‍ കുടിക്കുന്നതും, മഹാഭാരതമാകുന്ന താമരപ്പൂവ് നമ്മുടെ കലിമലത്തെയകറ്റുന്നതാകട്ടെ.

1
2
മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം

ആരുടെ കൃപയാലാണോ മൂകന്‍ വാഗ്മിയാകുന്നതു, മുടന്തന്‍ മല കയറുന്നതും, പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന്‍ വന്ദിക്കുന്നു.

ഗീതാമാഹാത്മ്യം

(മുകളിലേക്ക്)

1
2
ഗീതാശാസ്ത്രമിദം പുണ്യം യഃ പഠേത്പ്രയതഃ പുമാ‍ന്‍
വിഷ്ണോഃ പദമവാപ്നോതി ഭയശോകാദിവ‍ര്‍ജിതഃ

പവിത്രമായ ഈ ഗീതാശാസ്ത്രത്തെ പ്രയത്നപൂര്‍വ്വം പഠിക്കുന്നവന്‍ ഭയശോകങ്ങളില്‍ നിന്നു മുക്തനായി വിഷ്ണുവിന്റെ പദം പൂകുന്നു.

1
2
ഗീതാധ്യയനശീലസ്യ പ്രാണായാമപരസ്യ ച 
നൈവ സന്തി ഹി പാപാനി പൂ‍ര്‍വ്വജന്മകൃതാനി ച

നിത്യവും ഗീത വായിക്കുകയും പ്രാണായാമം ശീലിക്കുകയും ചെയ്യുന്നവന്റെ പൂര്‍വ്വജന്മകൃതപാപങ്ങളും നശിക്കുകയും പുതുതായി പാപങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു.

1
2
മലനി‌ര്‍മോചനം പുംസാം ജലസ്നാനം ദിനേ ദിനേ 
സകൃദ്ഗീതാംഭസി സ്നാനം സംസാരമലനാശനം

ശരീരത്തിലെ അഴുക്ക് മാറുവാനായി മനുഷ്യര്‍ ദിവസവും കുളിക്കുന്നു. എന്നാല്‍ ഭഗവദ്ഗീതയാകുന്ന പുണ്യജലത്തില്‍ ഒരിക്കല്‍ മാത്രം കുളിച്ചാല്‍ അത് സംസാരമലത്തെ നശിപ്പിക്കുന്നു.

1
2
ഗീതാ സുഗീതാ ക‍ര്‍ത്തവ്യാ കിമന്യൈഃ ശാസ്ത്രവിസ്തരൈഃ 
യാ സ്വയം പദ്മനാഭസ്യ മുഖപദ്മാദ്വിനിഃസൃതാ

ഭഗവദ്ഗീത വളരെ നന്നായി പഠിക്കേണ്ടതാണ്. വിഷ്ണുവിന്റെ മുഖപത്മത്തില്‍ നിന്ന് നിര്‍ഗ്ഗളിച്ച ഭഗവദ്ഗീതയുള്ളപ്പോള്‍ മറ്റ് അനേകം ശാസ്ത്രങ്ങള്‍ എന്തിന്?

1
2
ഭാരതാമൃതസ‍ര്‍‍‍വ്വസ്വം വിഷ്ണോ‍ര്‍‌വ്വക്‌ത്രാദ്വിനിഃസൃതം
ഗീതാഗംഗോദകം പീത്വാ പുന‍ര്‍‌ജന്മ ന വിദ്യതേ

മഹാഭാരതത്തിന്റെ സാരവും, ഭഗവാന്‍ വിഷ്ണുവിന്റെ തന്നെ ഉപദേശവുമായ ഗീതയുടെ പവിത്രമായ ഗംഗാജലം കുടിച്ചാല്‍ പുനര്‍ജ്ജന്മം ഉണ്ടാകുന്നതല്ല.

1
2
3
4
ഏകം ശാസ്ത്രം ദേവകീപുത്രഗീത-
മേകോ ദേവോ ദേവകീപുത്ര ഏവ
ഏകോ മന്ത്രസ്തസ്യ നാമാനി യാനി
ക‍ര്‍മ്മാപ്യേകം തസ്യ ദേവസ്യ സേവാ

ഒരേ ഒരു ശാസ്ത്രം കൃഷ്ണനുപദേശിച്ച ഗീതയും, ഒരേ ഒരു ഈശ്വരന്‍ ശ്രീകൃഷ്ണനും, ഒരേ ഒരു മന്ത്രം അവന്റെ നാമവും, ഒരെ ഒരു സേവ അവന്റെ സേവയുമാകുന്നു.

1
2
3
4
ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവ‍ര്‍ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭി‍ര്‍ ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സ‍ര്‍വ്വലോകൈകനാഥം

ശാന്തസ്വരൂപനും, സര്‍പ്പത്തിന്മേല്‍ ശയിക്കുന്നവനും, നാഭിയില്‍ താമരപ്പൂവുള്ളവനും, ദേവന്മാരുടെ ഈശ്വരനും, ലോകത്തിനാധാരവും, ആകാശസദൃശനും, മേഘവര്‍ണ്ണനും, സുന്ദരങ്ങളായ ശരീരാവയവ ങ്ങളുള്ളവനും, ലക്ഷ്മീപതിയും, പങ്കജനേത്രനും, യോഗികള്‍ ധ്യാനത്തിലൂടെ പ്രാപിക്കുന്നവനും, സകലലോകങ്ങളുടെയും ഒരേ ഒരു രക്ഷകനും, ഭവഭയത്തെ അകറ്റുന്നവുനുമായ വിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.

1
2
3
4
ബ്രഹ്മാ വരുണേന്ദ്രരുദ്രമരുതഃ സ്തുന്വന്തി ദിവ്യൈഃ സ്തവൈഃ
വേദൈഃ സാംഗപദക്രമോപനിഷദൈ‍ര്‍ ഗായന്തി യം സാമഗാഃ
ധ്യാനാവസ്ഥിതതദ്ഗതേന മനസാ പശ്യന്തി യം യോഗിനോ
യസ്യാന്തം ന വിദുഃ സുരാസുരഗണാ ദേവായ തസ്മൈ നമഃ

യാതൊരു ദേവനെയാണോ ബ്രഹ്മാവ്, വരുണന്‍, രുദ്രന്‍, വായു എന്നിവര്‍ ദിവ്യങ്ങളായ സ്തവങ്ങളാല്‍ സ്തുതിക്കുന്നത്, സാമഗാനം ചെയ്യുന്നവര്‍ ആരെക്കുറിച്ചാണോ വേദോപനിഷത്തുക്കളുടെ പദക്രമപാഠങ്ങളാല്‍ പാടുന്നത്, ധ്യാനത്തില്‍ തദ്ഗതമനസ്കരായ യോഗികള്‍ ആരെയാണോ ദര്‍ശിക്കുന്നത്, ആരുടെ മഹത്വമാണോ ദേവന്മാരും അസുരന്മാരും അറിയാത്തത് ആ ദേവനെ ഞാന്‍ നമസ്കരിക്കുന്നു.  

ശ്രീ പരമാത്മനേ നമഃ

അഥ പ്രഥമോഽധ്യായഃ

അര്‍ജുനവിഷാദയോഗഃ

(മുകളിലേക്ക്)

ധൃതരാഷ്ട്ര ഉവാച

1
2
ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ 
മാമകാഃ പാണ്ഡവാശ്ചൈവ കിമകുര്‍വ്വത സഞ്ജയ (1)

ധൃതരാഷ്ട്രര്‍ ചോദിച്ചു: സഞ്ജയ, ധ‍ര്‍മ്മ ക്ഷേത്രമായ കുരുക്ഷേത്രത്തില്‍ ഒരുമിച്ചു ചേര്‍ന്നവരും യുദ്ധം ചെയ്യാന്‍ കൊതിക്കുന്നവരുമായ എന്റെ പുത്രന്‍മാരും പാണ്ഡവന്‍മാരും എന്ത് ചെയ്തു?

സഞ്ജയ ഉവാച

1
2
ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ 
ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത് (2)

സഞ്ജയന്‍ പറഞ്ഞു: അണിനിരന്ന പാണ്ഡവ സൈന്യത്തെ കണ്ടിട്ട് രാജാവായ ദുര്യോധനന്‍ ദ്രോണാചാര്യരെ സമീപിച്ചു പറഞ്ഞു.

1
2
പശ്യൈതാം പാണ്ഡുപുത്രാണാമാചാര്യ മഹതീം ചമൂം 
വ്യൂഢാം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ (3)

ഹേ ആചാര്യാ, അങ്ങയുടെ ശിഷ്യനും ബുദ്ധിമാനുമായ ദ്രു‌പദപുത്രനാല്‍ അണിനിരത്തപ്പെട്ട പാണ്ഡവന്‍മാരുടെ ഈ വലിയ സൈന്യത്തെ ദ‍ര്‍ശിച്ചാലും.

1
2
3
4
5
6
അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജുനസമാ യുധി 
യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥഃ (4)
ധൃഷ്ടകേതുശ്ചേകിതാനഃ കാശിരാജശ്ച വീര്യവാന്‍
പുരുജിത്കുന്തിഭോജശ്ച ശൈബ്യശ്ച നരപുംഗവഃ
യുധാമന്യുശ്ച വിക്രാന്ത ഉത്തമൌജാശ്ച വീര്യവാന്‍
സൌഭദ്രോ ദ്രൌപദേയാശ്ച സര്‍വ്വ ഏവ മഹാരഥാഃ (5)

പാണ്ഡവ സൈന്യത്തില്‍ ഭീമാര്‍ജുനതുല്യരും ശൂരരും വലിയ വില്ലാളികളുമായ യുയുധാനനും വിരാടനും മഹാരഥനായ ദ്രുപദനും ദൃഷ്ടകേതുവും ചേകിതാനനും വീര്യവാനായ കാശിരാജാവും പുരുജിത്തും കുന്തിഭോജനും നരശ്രേഷ്ടനായ ശൈബ്യനും വിക്രമിയായ യുധാമന്യുവും വീര്യവാനായ ഉത്തമൌജസും സുഭദ്രാതനയനായ അഭിമന്യുവും ദ്രൌപദീപുത്രന്മാരും ഉണ്ട്. അവര്‍ എല്ലാവരുംതന്നെ മഹാരഥന്മാരാണല്ലോ.

1
2
അസ്മാകം തു വിശിഷ്ടാ യേ താന്നിബോധ ദ്വിജോത്തമ 
നായകാ മമ സൈന്യസ്യ സംജ്ഞാര്‍ത്ഥം താന്‍ ബ്രവീമി തേ (6)

ബ്രാഹ്മണശ്രേഷ്ട! ഇനി നമുക്കു വിശിഷ്ട്ടന്‍മാരായി ആരോക്കെയുണ്ടോ അവരെ അറിഞ്ഞുകൊള്‍ക. എന്റെ സൈന്യത്തില്‍ നായകന്മാരായ അവരുടെ പേരുകള്‍ അങ്ങയെ ഒആര്‍മ്മിപ്പിക്കുവാനായി ഞാന്‍ പറയാം.

1
2
3
4
ഭവാന്‍ ഭീഷ്മശ്ച കര്‍ണശ്ച കൃപശ്ച സമിതിഞ്ജയഃ 
അശ്വത്ഥാമാ വികര്‍ണശ്ച സൌമദത്തിസ്തഥൈവ ച (8)
അന്യേ ച ബഹവഃ ശൂരാ മദര്‍ഥേ ത്യക്തജീവിതാഃ
നാനാശസ്ത്രപ്രഹരണാഃ സര്‍വ്വേ യുദ്ധവിശാരദാഃ (9)

ഭവാനും, ഭീഷ്മരും, ക‍ര്‍ണ്ണനും, ജയശാലിയായ കൃപരും, അശ്വത്ഥാമാവും, വിക‍ര്‍ണ്ണനും, ഭൂരിശ്രവസ്സും, ജയദ്രഥനും മറ്റനേകം ശൂരന്മാരും എനിക്കുവേണ്ടി ജീവനുപേക്ഷിക്കാന്‍ സന്നദ്ധരാണ്. എല്ലാവരും പലവിധം ആയുധങ്ങള്‍ പ്രയോഗിക്കുന്നവരും യുദ്ധംചെയ്യാന്‍ സമര്‍ഥരുമാണ്.

1
2
അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം 
പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം (10)

അതുകൊണ്ട് ഭീഷ്മരക്ഷിതമായ നമ്മുടെ സൈന്യം അപരിമിതമെങ്കിലും അപര്യാപ്തവും ഭീമന്‍ രക്ഷിക്കുന്ന അവരുടെ സൈന്യം പരിമിതമെങ്കിലും പര്യാപ്തവും ആണ്.

1
2
അയനേഷു ച സര്‍വ്വേഷു യഥാഭാഗമവസ്ഥിതാഃ 
ഭീഷ്മമേവാഭിരക്ഷന്തു ഭവന്തഃ സര്‍വ്വ ഏവ ഹി (11)

എല്ലാസ്ഥാനത്തും അവരവരുടെ പങ്കനുസരിച്ചു നിലയുറപ്പിച്ച നിങ്ങള്‍ എല്ലാവരും തന്നെ ഭീഷ്മരെതന്നെ കാത്തു രക്ഷിക്കണം.

1
2
തസ്യ സഞ്ജനയ‍ന്‍ ഹര്‍ഷം കുരുവൃദ്ധഃ പിതാമഹഃ 
സിംഹനാദം വിനദ്യോച്ചൈഃ ശംഖം ദധ്മൌ പ്രതാപവാന്‍ (12)

ദുര്യോധനന് സന്തോഷം ഉളവാക്കിക്കൊണ്ട് പ്രതാപിയും കുരുക്കളില്‍വച്ചു വൃദ്ധനുമായ പിതാമഹന്‍ ഭീഷ്മര്‍ ഉച്ചത്തില്‍ സിംഹഗര്‍ജ്ജനം ചെയ്ത് ശംഖു വിളിച്ചു.

1
2
തതഃ ശംഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാഃ 
സഹസൈവാഭ്യഹന്യന്ത സ ശബ്ദസ്തുമുലോഽഭവത് (13)

അനന്തരം ശംഖുകളും പെരുമ്പറകളും പലതരം വാദ്യങ്ങളും പെട്ടന്നുത്തന്നെ മുഴക്കപ്പെട്ടു. ആ ശബ്ദം ദിക്കെങ്ങും നിറഞ്ഞു.

1
2
തതഃ ശ്വേതൈര്‍ ഹയൈര്‍യുക്തേ മഹതി സ്യന്ദനേ സ്ഥിതൌ 
മാധവഃ പാണ്ഡവശ്ചൈവ ദിവ്യൌ ശംഖൗ പ്രദധ്മതുഃ (14)

അതിനുശേഷം വെളുത്ത കുതിരയെ പൂട്ടിയ വലിയ തേരില്‍ ഇരുന്നുകൊണ്ട്‌ ശ്രീകൃഷ്ണനും അര്‍ജുനനും ദിവ്യ ശംഖങ്ങള്‍ മുഴക്കി.

1
2
പാഞ്ചജന്യം ഹൃഷീകേശോ ദേവദത്തം ധനഞ്ജയഃ 
പൌണ്ഡ്രം ദധ്മൗ മഹാശങ്ഖം ഭീമകര്‍മാ വൃകോദരഃ (15)

കൃഷ്ണന്‍ പാഞ്ചജന്യവും അര്‍ജുനന്‍ ദേവദത്തമെന്ന ശംഖും മുഴക്കി. ഉഗ്രക‍ര്‍മ്മങ്ങള്‍ ചെയ്യുന്നവനായ ഭീമസേനന്‍ പൌണ്ഡ്രമെന്ന മഹാ ശംഖും മുഴക്കി.

1
2
അനന്തവിജയം രാജാ കുന്തീപുത്രോ യുധിഷ്ഠിരഃ 
നകുലഃ സഹദേവശ്ച സുഘോഷമണിപുഷ്പകൌ (16)

രാജാവും കുന്തീപുത്രനുമായ യുധിഷ്ഠിരന്‍ അനന്തവിജയവും നകുല‍ന്‍ സുഘോഷത്തേയും സഹദേവ‍ന്‍ മണിപുഷ്പകത്തേയും മുഴക്കി.

1
2
3
4
കാശ്യശ്ച പരമേഷ്വാസഃ ശിഖണ്ഡീ ച മഹാരഥഃ 
ധൃഷ്ടദ്യുമ്നോ വിരാടശ്ച സാത്യകിശ്ചാപരാജിതഃ (17)
ദ്രുപദോ ദ്രൌപദേയാശ്ച സര്‍വ്വശഃ പൃഥിവീപതേ
സൌഭദ്രശ്ച മഹാബാഹുഃ ശങ്ഖാന്ദധ്മുഃ പൃഥക്പൃഥക് (18)

ഹേ രാജാവേ, വില്ലാളി വീരനായ കാശി രാജാവും, മഹാരഥനായ ശിഖണ്ഡിയും, ധൃഷ്ടദ്യുമ്നനും, വിരാടനും, തോല്‍ക്കാത്ത സാത്യകിയും, പാഞ്ചാലനും, പാഞ്ചാലീപുത്രന്മാരും, കയ്യൂക്കുള്ള അഭിമന്യുവും അവിടവിടെ നിന്നു പ്രത്യേകം പ്രത്യേകം ശംഖും മുഴക്കി.

1
2
സ ഘോഷോ ധാര്‍തരാഷ്ട്രാണാം ഹൃദയാനി വ്യദാരയത് 
നഭശ്ച പൃഥിവീം ചൈവ തുമുലോഽവ്യനുനാദയന്‍ (19)

ആ ശബ്ദകോലാഹലം ആകാശത്തെയും ഭൂമിയെയും പ്രതിധ്വനിപ്പിച്ചു കൊണ്ടു ധൃതരാഷ്ട്ര പുത്രന്മാരുടെ ഹൃദയം പിളര്‍ന്നു.

1
2
3
അഥ വ്യവസ്ഥിതാന്ദൃഷ്ട്വാ ധാര്‍തരാഷ്ട്രാ‍ന്‍ കപിധ്വജഃ 
പ്രവൃത്തേ ശസ്ത്രസമ്പാതേ ധനുരുദ്യമ്യ പാണ്ഡവഃ
ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ (20)

ഹേ മഹാരാജാവേ, പിന്നീട് ആയുധപ്രയോഗം തുടങ്ങിയപ്പോള്‍ ശരിയ്ക്കുറച്ചു നില്ക്കുന്ന ധൃതരാഷ്ട്രപുത്രന്മാരെ കണ്ട് വില്ലുയര്‍ത്തിപ്പിടിച്ച് അര്‍ജുനന്‍ കൃഷ്ണനോട് ഇങ്ങനെ പറഞ്ഞു.

അര്‍ജുന ഉവാച

1
2
3
4
5
സേനയോരുഭയോര്‍മധ്യേ രഥം സ്ഥാപയ മേഽച്യുത 		(21)
യാവദേതാന്നിരീക്ഷേഽഹം യോദ്ധുകാമാനവസ്ഥിതാന്‍
കൈര്‍മയാ സഹ യോദ്ധവ്യമസ്മി‍ന്‍ രണസമുദ്യമേ (22)
യോത്സ്യമാനാനവേക്ഷേഽഹം യ ഏതേഽത്ര സമാഗതാഃ
ധാര്‍തരാഷ്ട്രസ്യ ദുര്‍ബുദ്ധേര്‍യുദ്ധേ പ്രിയചികീര്‍ഷവഃ (23)

അര്‍ജുനന്‍ പറഞ്ഞു: അച്യുതാ, രണ്ടു സേനക്കും നടുവില്‍ എന്റെ തേര്‍ നിര്‍ത്തുക. പോരാടാന്‍ കൊതിച്ചു നില്ക്കുന്ന ഇവരെ ഞാന്‍ ഒന്നു കണ്ടുകൊള്ളട്ടെ. എനിക്ക് ആരോടാണോ ഈ യുദ്ധത്തില്‍ പോരാടേണ്ടത്, ദു‍ര്‍ബുദ്ധിയായ ദു‍ര്‍യോധനനു പോരില്‍ പ്രിയം ചെയ്യാന്‍ ആഗ്രഹിക്കുന്നവരായി ആരൊക്കെയാണോ ഇവിടെ വന്നിരിക്കുന്നവര്‍ യുദ്ധാഭിലാഷികളായ അവരെ ഞാന്‍ കാണട്ടെ.

സഞ്ജയ ഉവാച

1
2
3
4
ഏവമുക്തോ ഹൃഷീകേശോ ഗുഡാകേശേന ഭാരത 
സേനയോരുഭയോര്‍മധ്യേ സ്ഥാപയിത്വാ രഥോത്തമം (24)
ഭീഷ്മദ്രോണപ്രമുഖതഃ സര്‍വ്വേഷാം ച മഹീക്ഷിതാം
ഉവാച പാര്‍ഥ പശ്യൈതാ‍ന്‍ സമവേതാന്‍ കുരൂനിതി (25)

സഞ്ജയന്‍ പറഞ്ഞു: ഭരത വംശജനായ രാജാവേ, അര്‍ജുനനാല്‍ ഇങ്ങനെ പറയപ്പെട്ടപ്പോ‍ള്‍ ശ്രീകൃഷ്ണന്‍ ഉത്തമമായ രഥത്തെ രണ്ടു സൈന്യത്തിന്റെയും നടുവില്‍ നിര്‍ത്തി, ഭീഷ്മര്‍ ദ്രോണര്‍ തുടങ്ങിയ എല്ലാ ഭൂപാലകരും നില്‍ക്കെ, “അര്‍ജുനാ, കൂട്ടംചേര്‍ന്നു നില്ക്കുന്ന ഈ കൗരവന്മാരെ കണ്ടുകൊള്‍ക” എന്നു പറഞ്ഞു.

1
2
3
തത്രാപശ്യത്സ്ഥിതാ‍ന്‍ പാ‍ര്‍ഥ പിതൃനഥ പിതാമഹാന്‍
ആചാര്യാന്മാതുലാ‍ന്‍ ഭ്രാതൃന്‍ പുത്രാന്‍ പൗത്രാ‍ന്‍ സഖീംസ്തഥാ
ശ്വശുരാ‍ന്‍ സുഹൃദശ്ചൈവ സേനയോരുഭയോരപി (26)

അവിടെ രണ്ടു സൈന്യങ്ങളിലായി നില്ക്കുന്ന പിതാക്കന്മാരെയും പിന്നെ പിതാമഹന്മാരെയും ഗുരുക്കാന്മാരെയും അമ്മാവന്മാരേയും സഹോദരന്മാരെയും പുത്രന്മാരെയും അതുപോലെ കൂട്ടുകാരെയും ശ്വശുരന്മാരെയും സുഹൃത്തുക്കളെയും അര്‍ജുനന്‍ കണ്ടു.

1
2
താ‍‍ന്‍ സമീക്ഷ്യ സ കൌന്തേയഃ സര്‍വ്വാ‍ന്‍ ബന്ധൂനവസ്ഥിതാ‍ന്‍ 	(27)
കൃപയാ പരയാവിഷ്ടോ വിഷീദന്നിദമബ്രവീത്

ആ കുന്തീപുത്രന്‍ ബന്ധുക്കളെ എല്ലാം നന്നായി നോക്കിക്കണ്ട്‌, അത്യന്തം കൃപയോടെ വിഷാദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

അര്‍ജുന ഉവാച

1
2
3
4
5
6
7
ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതം		(28)
സീദന്തി മമ ഗാത്രാണി മുഖം ച പരിശുഷ്യതി
വേപഥുശ്ച ശരീരേ മേ രോമഹര്‍ഷശ്ച ജായതേ (29)
ഗാണ്ഡീവം സ്രംസതേ ഹസ്താത്ത്വക്ചൈവ പരിദഹ്യതേ
ന ച ശക്നോമ്യവസ്ഥാതും ഭ്രമതീവ ച മേ മനഃ (30)
നിമിത്താനി ച പശ്യാമി വിപരീതാനി കേശവ
ന ച ശ്രേയോഽനുപശ്യാമി ഹത്വാ സ്വജനമാഹവേ (31)

അര്‍ജുനന്‍ പറഞ്ഞു: കൃഷ്ണാ, യുദ്ധം ചെയ്യാന്‍ ഒരുങ്ങി നില്ക്കുന്ന ഈ സ്വജനങ്ങളെ കണ്ടിട്ട് എന്റെ ശരീരമാസകലം തളരുന്നു; വായ് വരളുകയും ചെയ്യുന്നു. എന്റെ ശരീരം വിറയ്ക്കുകയും രോമാഞ്ചവും ഉണ്ടാകുന്നു. ഗാണ്ഡീവം കൈയ്യില്‍ നിന്നും വഴുതുന്നു. ദേഹം ചുട്ടുനീറുകയും ചെയ്യുന്നു. നില്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്റെ മനസ്സു സംഭ്രമിക്കുന്നതു പോലെ തോന്നുന്നു. പല ദു‍ര്‍നിമിത്തങ്ങളും കാണുന്നു. യുദ്ധത്തില്‍ സ്വജനത്തെ കൊന്നിട്ട് ഒരു ശ്രേയസ്സും ഞാന്‍ കാണുന്നില്ല.

1
2
ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച 
കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈര്‍ജീവിതേന വാ (32)

കൃഷ്ണാ, വിജയവും രാജ്യവും സുഖങ്ങളും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഗോവിന്ദാ, നമുക്കു രാജ്യം കൊണ്ടു എന്തു കാര്യം? ഭോഗങ്ങളെ കൊണ്ടോ ജീവിതം കൊണ്ടു തന്നെയോ എന്തു ഫലം?

1
2
3
4
യേഷാമര്‍ഥേ കാംക്ഷിതം നോ രാജ്യം ഭോഗാഃ സുഖാനി ച 
ത ഇമേഽവസ്ഥിതാ യുദ്ധേ പ്രാണാംസ്ത്യക്ത്വാ ധനാനി ച (33)
ആചാര്യാഃ പിതരഃ പുത്രാസ്തഥൈവ ച പിതാമഹാഃ
മാതുലാഃ ശ്വശുരാഃ പൌത്രാഃ ശ്യാലാഃ സംബന്ധിനസ്തഥാ (34)

ആര്‍ക്കുവേണ്ടിയാണോ രാജ്യവും ഭോഗങ്ങളും സുഖങ്ങളും നാം ആഗ്രഹിച്ചത്, ആ ആചാര്യന്മാരും, പിതാക്കളും, പുത്രന്മാരും, അതുപോലെ മുത്തച്ഛന്‍മാരും, അമ്മാവന്മാരും, ശ്വശുരന്മാരും, പൌത്രന്‍മാരും, അളിയന്മാരും, അതുപോലെ ബന്ധുക്കളും പ്രാണനും, ധനവും ഉപേക്ഷിച്ചു യുദ്ധക്കളത്തില്‍ യുദ്ധസന്നദ്ധരായി നില്ക്കുന്നു.

1
2
ഏതാന്ന ഹന്തുമിച്ഛാമി ഘ്നതോഽപി മധുസൂദന 
അപി ത്രൈലോക്യരാജ്യസ്യ ഹേതോഃ കിം നു മഹീകൃതേ (35)

മധുസൂദനാ, എന്നെ കൊന്നാല്‍ പോലും മൂന്നു ലോകത്തിന്റെയും ആധിപത്യത്തിനു വേണ്ടിപ്പോലും ഇവരെ കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിന്നെയാണോ ഈ ഭൂമിക്കു വേണ്ടി?

1
2
നിഹത്യ ധാര്‍തരാഷ്ട്രാന്നഃ കാ പ്രീതിഃ സ്യാജ്ജനാര്‍ദന 
പാപമേവാശ്രയേദസ്മാന്‍ ഹത്വൈതാനാതതായിനഃ (36)

ഹേ ജനാ‍ര്‍ദ്ദനാ!, ധൃതരാഷ്ട്രപുത്രന്‍മാരെ കൊന്നിട്ട് നമുക്കു എന്തു സന്തോഷമുണ്ടാകാനാണ്? ആതതായികളായ ഇവരെ കൊന്നാല്‍ പാപം മാത്രമാണ് നമുക്കു ഫലം.

1
2
തസ്മാന്നാര്‍ഹാ വയം ഹന്തും ധാര്‍തരാഷ്ട്രാ‍ന്‍ സ്വബാന്ധവാന്‍
സ്വജനം ഹി കഥം ഹത്വാ സുഖിനഃ സ്യാമ മാധവ (37)

അതുകൊണ്ട് നമ്മള്‍ സ്വന്തം ബന്ധുക്കളായ ധൃതരാഷ്ട്രപുത്രന്മാരെ കൊല്ലാന്‍ പാടില്ലാത്തതാണ്. മാധവാ! സ്വജനങ്ങളെ കൊന്നിട്ട് നാം എങ്ങന സുഖികളായിതീരും?

1
2
3
4
യദ്യപ്യേതേ ന പശ്യന്തി ലോഭോപഹതചേതസഃ 
കുലക്ഷയകൃതം ദോഷം മിത്രദ്രോഹേ ച പാതകം (38)
കഥം ന ജ്ഞേയമസ്മാഭിഃ പാപാദസ്മാന്നിവര്‍തിതും
കുലക്ഷയകൃതം ദോഷം പ്രപശ്യദ്ഭിര്‍ജനാര്‍ദന (39)

ജനാ‍‍ര്‍ദ്ദന!‍, അത്യാഗ്രഹം കൊണ്ടു ബുദ്ധികെട്ട ഇവര്‍ കുലനാശം കൊണ്ടുള്ള ദോഷവും മിത്രങ്ങളെ ദ്രോഹിക്കുന്നതിലുള്ള പാപവും കാണുന്നില്ലെങ്കിലും കുലക്ഷയം കൊണ്ടുള്ള ദോഷം കാണുന്ന നമ്മ‍ള്‍, ഈ പാപത്തില്‍ നിന്നു പിന്തിരിയണമെന്ന് മനസ്സിലാക്കേണ്ടതല്ലേ?

1
2
കുലക്ഷയേ പ്രണശ്യന്തി കുലധര്‍മാഃ സനാതനാഃ 
ധര്‍മ്മേ നഷ്ടേ കുലം കൃത്സ്നമധര്‍മ്മോഽഭിഭവത്യുത (40)

കുലം നശിക്കുമ്പോള്‍ സനാതനങ്ങളായ കുലധ‍ര്‍മ്മങ്ങള്‍ നശിക്കുന്നു, ധ‍ര്‍മ്മം നശിക്കുമ്പോള്‍ കുലത്തെ മുഴുവ‍ന്‍ അധര്‍മ്മം ബാധിക്കുന്നു.

1
2
അധര്‍മ്മാഭിഭവാത്കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ 
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ ജായതേ വര്‍ണസങ്കരഃ (41)

വൃഷ്ണിവംശജനായ കൃഷ്ണാ, അധ‍ര്‍മ്മം ബാധിക്കുമ്പോള്‍ കുല സ്തീകള്‍ ദുഷിക്കുന്നു. സ്ത്രീകള്‍ ദുഷിക്കുമ്പോള്‍ വ‍ര്‍ണ്ണസങ്കരം സംഭവിക്കുന്നു.

1
2
സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച 
പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ഡോദകക്രിയാഃ (42)

വ‍ര്‍ണ്ണസങ്കരം കുലനാശകന്മാര്‍ക്കും കുലത്തിനും നരകത്തിനായിത്തന്നെ തീരുന്നു. ഇവരുടെ പിതൃക്കള്‍ പിണ്ഡദാനവും ഉദകക്രിയയും ലഭിക്കാതെ നിലംപതിച്ചു പോകുന്നു.

1
2
ദോഷൈരേതൈഃ കുലഘ്നാനാം വര്‍ണസങ്കരകാരകൈഃ 
ഉത്സാദ്യന്തേ ജാതിധര്‍മ്മാഃ കുലധര്‍മ്മാശ്ച ശാശ്വതാഃ (43)

കുലഘാതകന്മാരുടെ വ‍ര്‍ണ്ണസങ്കരം ഉളവാക്കുന്ന ഈ ദോഷങ്ങളാല്‍ ശാശ്വതങ്ങളായ ജാതിധ‍ര്‍മ്മങ്ങളും കുലധ‍ര്‍മ്മങ്ങളും നശിച്ചു പോകുന്നു.

1
2
ഉത്സന്നകുലധര്‍മാണാം മനുഷ്യാണാം ജനാര്‍ദന 
നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ (44)

ജനാ‌ര്‍ദ്ദനാ!, കുലധ‍ര്‍മ്മം ക്ഷയിച്ചുപോയ മനുഷ്യരുടെ വാസം എന്നെന്നും നരകത്തിലാണ് എന്നു നാം കേട്ടിട്ടുണ്ടല്ലോ.

1
2
അഹോ ബത മഹത്പാപം കര്‍തും വ്യവസിതാ വയം 	(45)
യദ്രാജ്യസുഖലോഭേന ഹന്തും സ്വജനമുദ്യതാഃ

അഹോ കഷ്ട്ടം! വലിയ പാപം ചെയ്യാന്‍ നാം ഒരുങ്ങിയിരിക്കുന്നു. രാജ്യലാഭത്തിലും സുഖത്തിലുമുള്ള അത്യാഗ്രഹം കൊണ്ടു സ്വജനങ്ങളെ കൊല്ലാന്‍ നാം ഒരുങ്ങിയല്ലോ.

1
2
യദി മാമപ്രതീകാരമശസ്ത്രം ശസ്ത്രപാണയഃ 
ധാ‍ര്‍തരാഷ്ട്രാ രണേ ഹന്യുസ്തന്മേ ക്ഷേമതരം ഭവേത് (46)

എതിര്‍ക്കാതെയും ആയുധമെടുക്കാതെയും ഇരിക്കുന്ന എന്നെ, ആയുധമേന്തിയ ധൃതരാഷ്ട്രപുത്രന്മാര്‍ പോരില്‍ കൊല്ലുമെങ്കില്‍ അതെനിക്ക് കൂടുതല്‍ ക്ഷേമകരമായിരിക്കും.

സഞ്ജയ ഉവാച

1
2
ഏവമുക്ത്വാര്‍ജുനഃ സംഖ്യേ രഥോപസ്ഥ ഉപാവിശത് 
വിസൃജ്യ സശരം ചാപം ശോകസംവിഗ്നമാനസഃ (47)

സഞ്ജയന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞിട്ട് അര്‍ജുനന്‍ യുദ്ധക്കള ത്തില്‍ അമ്പും വില്ലും ഉപേക്ഷിച്ച് തേര്‍ത്തട്ടില്‍ ശോകാകുല ചിത്തനായി ഇരുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ അര്‍ജുനവിഷാദയോഗോ നാമ പ്രഥമോഽധ്യായഃ
അഥ ദ്വിതീയോഽധ്യായഃ

സാംഖ്യയോഗഃ

(മുകളിലേക്ക്)

സഞ്ജയ ഉവാച

1
2
തം തഥാ കൃപയാവിഷ്ടമശ്രുപൂര്‍ണാകുലേക്ഷണം
വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ (1)

സഞ്ജയന്‍ പറഞ്ഞു: അങ്ങനെ മനസ്സലിഞ്ഞവനും, കണ്ണീര്‍ നിറഞ്ഞ കണ്ണുകളോടുകൂടിയവനും ദുഃഖിക്കുന്നവനുമായ അര്‍ജുനനോടു ശ്രീകൃഷ്ണന്‍ ഇപ്രകാരം പറഞ്ഞു.

ശ്രീഭഗവാനുവാച

1
2
കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം
അനാര്യജുഷ്ടമസ്വര്‍ഗ്യമകീര്‍ത്തികരമര്‍ജുന (2)

ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, വിഷമഘട്ടത്തില്‍ ആര്യന്മാര്‍ക്ക് ചേരാത്തതും സ്വര്‍ഗ്ഗം നല്‍കാത്തതും അകീര്‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?

1
2
ക്ലൈബ്യം മാ സ്മ ഗമഃ പാര്‍ഥ നൈതത്ത്വയ്യുപപദ്യതേ 
ക്ഷുദ്രം ഹൃദയദൌര്‍ബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ (3)

പാര്‍ത്ഥാ, പൌരുഷമില്ലായ്മ നിനക്കു വന്നു കൂടാ. ഇതു നിനക്കു ചേരില്ല. ശത്രുനാശകാ, നികൃഷ്ടമായ ഹൃദയ ദൌര്‍ബല്യം കൈവിട്ടു നീ എഴുന്നേ‍ല്‍ക്കു.

അര്‍ജുന ഉവാച

1
2
കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധുസൂദന 
ഇഷുഭിഃ പ്രതിയോത്സ്യാമി പൂജാര്‍ഹാവരിസൂദന (4)

അര്‍ജുനന്‍ ചോദിച്ചു: ഹേ ശത്രുഘാതകാ! മധുസൂധനാ, പൂജാര്‍ഹരായ ഭീഷ്മരേയും ദ്രോണരെയും മൂര്‍ച്ചയുള്ള അമ്പുകള്‍ കൊണ്ടു ഞാന്‍ യുദ്ധത്തില്‍ എങ്ങിനെ എതിരിടും?

1
2
3
4
ഗുരൂനഹത്വാ ഹി മഹാനുഭാവാന്‍
ശ്രേയോ ഭോക്തും ഭൈക്ഷ്യമപീഹ ലോകേ
ഹത്വാര്‍ഥകാമാംസ്തു ഗുരൂനിഹൈവ
ഭുഞ്ജീയ ഭോഗാന്‍ രുധിരപ്രദിഗ്ധാന്‍ (5)

മഹാത്മാക്കളായ ഗുരുക്കന്മാരെ ഹനിക്കുന്നതിനേക്കാള്‍ ഈ ലോകത്തില്‍ ഭിക്ഷയെടുക്കുന്നത് പോലും ശ്രേയസ്കരമാണ്. ഗുരുക്കന്മാരെ ഹനിച്ചിട്ട്‌ അ‍ര്‍ത്ഥകാമസ്വരൂപങ്ങളും രക്തം പുരണ്ടതുമായ ഭോഗങ്ങളെ ഈ ലോകത്തില്‍വെച്ചുതന്നെ ഭുജിക്കണോ?

1
2
3
4
ന ചൈതദ്വിദ്മഃ കതരന്നോ ഗരീയോ
യദ്വാ ജയേമ യദി വാ നോ ജയേയുഃ
യാനേവ ഹത്വാ ന ജിജീവിഷാമഃ
തേഽവസ്ഥിതാഃ പ്രമുഖേ ധാര്‍തരാഷ്ട്രാഃ (6)

രണ്ടിലേതാണ് നമുക്കു കൂടുതല്‍ ശ്രേയസ്കരം എന്ന് അറിഞ്ഞുകൂടാ. ഒന്നുകില്‍ നാം ജയിക്കും. അല്ലെങ്കില്‍ ജയിക്കാതിരിക്കും. ആരെ കൊന്നിട്ട് നാം ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലയോ ആ ധൃതരാഷ്ട്രപുത്രന്മാരാണ് മുമ്പില്‍ വന്നു നില്ക്കുന്നത്.

1
2
3
4
കാര്‍പണ്യദോഷോപഹതസ്വഭാവഃ
പൃച്ഛാമി ത്വാം ധര്‍മ്മസമ്മൂഢചേതാഃ
യച്ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ
ശിഷ്യസ്തേഽഹം ശാധി മാം ത്വാം പ്രപന്നം (7)

ദൈന്യത കൊണ്ടു ബുദ്ധികെട്ടവനും ധ‍ര്‍മ്മ വിഷയത്തില്‍ വിവേകം നശിച്ചവനുമായി അങ്ങയോടു ഞാന്‍ ചോദിക്കുന്നു. യാതൊന്നു തീ‍ര്‍ച്ചയായും ശ്രേയസ്കരമാകുമോ അതെനിക്ക് പറഞ്ഞു തരിക. ഞാന്‍ അങ്ങയുടെ ശിഷ്യനാണ്. അങ്ങയെ ശരണം പ്രാപിച്ച എന്നെ വേണ്ടവണ്ണം ഉപദേശിച്ചാലും.

1
2
3
4
ന ഹി പ്രപശ്യാമി മമാപനുദ്യാദ്
യച്ഛോകമുച്ഛോഷണമിന്ദ്രിയാണാം
അവാപ്യ ഭൂമാവസപത്നമൃദ്ധം
രാജ്യം സുരാണാമപി ചാധിപത്യം (8)

ഭൂമിയില്‍ ശത്രുക്കളില്ലാത്തതും സമൃദ്ധിയുള്ളതുമായ രാജ്യവും ദേവന്മാരുടെ മേല്‍ പോലും ആധിപത്യവും ലഭിച്ചാലും ഇന്ദ്രിയങ്ങളെ ശോഷിപ്പിച്ചു കൊണ്ടിരിക്കുന്ന എന്റെ ദുഃഖത്തെ അകറ്റുന്ന യതൊന്നും ഞാന്‍ കാണുന്നില്ല.

സഞ്ജയ ഉവാച

1
2
ഏവമുക്ത്വാ ഹൃഷീകേശം ഗുഡാകേശഃ പരന്തപ 
ന യോത്സ്യ ഇതി ഗോവിന്ദമുക്ത്വാ തൂഷ്ണീം ബഭൂവ ഹ (9)

സഞ്ജയന്‍ പറഞ്ഞു: ശത്രുനാശകനായ അര്‍ജുനന്‍ കൃഷ്ണനോട് ഞാന്‍ യുദ്ധം ചെയ്കയില്ല എന്ന് പറഞ്ഞു മൗനം അവലംബിച്ചു.

1
2
തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത 
സേനയോരുഭയോര്‍മധ്യേ വിഷീദന്തമിദം വചഃ (10)

ഹേ ഭരതവംശജാ, രണ്ട് സേനയ്ക്കിടയിലും വിഷണ്ണനായി നില്ക്കുന്ന അവനോടു മന്ദഹസിച്ചുകൊണ്ടെന്നവണ്ണം ഹൃഷികേശനായ ഭഗവാന്‍ ഇങ്ങനെ അരുളിച്ചെയ്തു.

ശ്രീഭഗവാനുവാച

1
2
അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ 
ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ (11)

ശ്രീ ഭഗവാന്‍ പറഞ്ഞു: ദുഖിക്കേണ്ടാത്തവരെക്കുറിച്ച് നീ ദുഖിച്ചു പണ്ഡിതന്റെ മട്ടിലുള്ള വാക്കുകള്‍ പറയുകയും ചെയ്യുന്നു. പണ്ഡിതന്മാര്‍ മരിച്ചവരെ കുറിച്ചും മരിക്കാത്തവരെക്കുറിച്ചും അനുശോചിക്കുന്നില്ല.

1
2
ന ത്വേവാഹം ജാതു നാസം ന ത്വം നേമേ ജനാധിപാഃ 
ന ചൈവ ന ഭവിഷ്യാമഃ സര്‍വ്വേ വയമതഃ പരം (12)

ഞാന്‍ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല. നീയും ഇല്ലാതിരുന്നിട്ടില്ല. ഈ രാജാക്കന്മാരും ഇല്ല. ഇനി മേല്‍ നമ്മളെല്ലാവരും ഉണ്ടാകാതിരിക്കുകയുമില്ല.

1
2
ദേഹിനോഽസ്മിന്യഥാ ദേഹേ കൌമാരം യൌവനം ജരാ 
തഥാ ദേഹാന്തരപ്രാപ്തിര്‍ധീരസ്തത്ര ന മുഹ്യതി (13)

മനുഷ്യന് ഈ ദേഹത്തില്‍ എങ്ങനെയാണോ കൌമാരവും യൌവ്വനവും ജരയും, അങ്ങിനെതന്നെയാണ് ദേഹാന്തര പ്രാപ്തിയും ഉണ്ടാകുന്നത്. ധീരന്‍ അതില്‍ മോഹിക്കുന്നില്ല.

1
2
മാത്രാസ്പര്‍ശാസ്തു കൌന്തേയ ശീതോഷ്ണസുഖദുഃഖദാഃ 
ആഗമാപായിനോഽനിത്യാസ്താംസ്തിതിക്ഷസ്വ ഭാരത (14)

കുന്തീപുത്രാ, ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മിലുള്ള സ്പര്‍ശങ്ങള്‍ ശീതോഷ്ണങ്ങളെയും സുഖദുഃഖങ്ങളെയും നല്‍കുന്നവയും, വന്നും പോയും ഇരിക്കുന്നവയും അനിത്യങ്ങളുമാണ്. ഭരതവംശത്തില്‍ ജനിച്ചവനെ, അവ നിര്‍വികാരനായി സഹിച്ചു കൊള്ളുക.

1
2
യം ഹി ന വ്യഥയന്ത്യേതേ പുരുഷം പുരുഷര്‍ഷഭ 
സമദുഃഖസുഖം ധീരം സോഽമൃതത്വായ കല്പതേ (15)

പുരുഷശ്രേഷ്ഠാ, സമദുഖസുഖനും ധീരനുമായ ഏതൊരു പുരുഷനെ ഇവ ദുഖിപ്പിക്കയില്ലയോ അവന്‍ അമൃതത്വത്തിനു അധികാരിയായിത്തീരുന്നു.

1
2
നാസതോ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സതഃ 
ഉഭയോരപി ദൃഷ്ടോഽന്തസ്ത്വനയോസ്തത്ത്വദര്‍ശിഭിഃ (16)

ഇല്ലാത്തതിന് (അസത്തിന്) ഉണ്മയില്ല. ഉള്ളതിന് (സത്തിന്) അഭാവവും അറിയപ്പെടുന്നില്ല. ഈ രണ്ടിന്റെയും (സത്തിന്റെയും അസത്തിന്റെയും) യാഥാര്‍ത്ഥ്യം തത്വദര്‍ശികള്‍ കണ്ടറിഞ്ഞിട്ടുണ്ട്.

1
2
അവിനാശി തു തദ്വിദ്ധി യേന സര്‍വ്വമിദം തതം 
വിനാശമവ്യയസ്യാസ്യ ന കശ്ചിത് കര്‍തുമര്‍ഹതി (17)

ഏതൊന്നിനാല്‍ ഇതെല്ലാം വ്യാപ്തമായിരിക്കുന്നുവോ, അത് നാശരഹിതമാണെന്നറിയുക. അനശ്വരമായ അതിനെ നശിപ്പിക്കുവാന്‍ ആ‍ര്‍ക്കും കഴിയുകയില്ല.

1
2
അന്തവന്ത ഇമേ ദേഹാ നിത്യസ്യോക്താഃ ശരീരിണഃ 
അനാശിനോഽപ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ ഭാരത (18)

നിത്യനും അവിനാശിയും, അവിജ്ഞേയനുമായ ആത്മാവിനുള്ള ഈ ദേഹങ്ങള്‍ നാശമുള്ളവയാണെന്നു പറയപ്പെടുന്നു. അതുകൊണ്ട് അര്‍ജുനാ, നീ യുദ്ധം ചെയ്യുക.

1
2
യ ഏനം വേത്തി ഹന്താരം യശ്ചൈനം മന്യതേ ഹതം
ഉഭൌ തൌ ന വിജാനീതോ നായം ഹന്തി ന ഹന്യതേ (19)

യാതൊരാള്‍ ഈ ആത്മാവിനെ കൊല്ലുന്ന‌വ‍നെന്ന് ധരിക്കുന്നുവോ യാതൊരാള്‍ ഇവനെ കൊല്ലപ്പെട്ടവനായി ഗണിക്കുന്നുവോ, ആ രണ്ടു പേരും വാസ്തവം അറിയുന്നില്ല. ആത്മാവു ആരെയും കൊല്ലുന്നില്ല. ആത്മാവിനെ ആരും കൊല്ലുന്നുമില്ല.

1
2
3
4
ന ജായതേ മ്രിയതേ വാ കദാചിദ്
നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യഃ ശാശ്വതോഽയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ (20)

ഈ ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല. മരിക്കുന്നുമില്ല. ജനിച്ചിട്ട്‌ വീണ്ടും ജനിക്കാതിരിക്കുന്നുമില്ല. ജന്മമില്ലാത്തവനും നിത്യനും സ്ഥിരനും പണ്ടേ ഉള്ളവനുമായ ഇവന്‍ ശരീരം ഹതമാകുമ്പോള്‍ ഹനിക്കപ്പെടുന്നുമില്ല.

1
2
വേദാവിനാശിനം നിത്യം യ ഏനമജമവ്യയം
കഥം സ പുരുഷഃ പാര്‍ഥ കം ഘാതയതി ഹന്തി കം (21)

പാര്‍ത്ഥ, ഈ ആത്മാവിനെ നാശരഹിതനും നിത്യനും ജനനരഹിതനും മാറ്റമില്ലാത്തവനുമായി അറിയുന്നുവോ അങ്ങിനെയുള്ള പുരുഷന്‍ ആരെയെങ്കിലും കൊല്ലിക്കുന്നതെങ്ങനെ? കൊല്ലുന്നതെങ്ങനെ?

1
2
3
4
വാസാംസി ജീര്‍ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോഽപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ (22)

മനുഷ്യന്‍ എങ്ങിനെ കീറിയ വസ്ത്രങ്ങള്‍ വെടിഞ്ഞു വേറെ പുതിയവ സ്വീകരിക്കുന്നുവോ, അതുപോലെ ആത്മാവ് ജീ‍ര്‍ണ്ണിച്ച ദേഹങ്ങള്‍ വെടിഞ്ഞു വേറെ ദേഹങ്ങള്‍ കൈകൊള്ളുന്നു.

1
2
നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ 
ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ (23)

ഈ ആത്മാവിനെ ആയുധങ്ങള്‍ മുറിവ് ഏല്‍പ്പിക്കുന്നില്ല. ഇവനെ തീ ദാഹിപ്പിക്കുന്നില്ല. ഇവനെ വെള്ളം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.

1
2
അച്ഛേദ്യോഽയമദാഹ്യോഽയമക്ലേദ്യോഽശോഷ്യ ഏവ ച 
നിത്യഃ സര്‍വ്വഗതഃ സ്ഥാണുരചലോഽയം സനാതനഃ (24)

ഇവന്‍ ഛേദിക്കപ്പെടാത്തവനാണ്. ഇവന്‍ ദഹിപ്പിക്കപ്പെടാന്‍ കഴിയാത്തവനാണ്. നനയാത്തവനാണ്. ഉണങ്ങാത്തവനുമാണ്. ഇവന്‍ നിത്യനും സര്‍വവ്യാപിയും സ്ഥിരസ്വഭാവനും ശാശ്വതനുമാണ്.

1
2
അവ്യക്തോഽയമചിന്ത്യോഽയമവികാര്യോഽയമുച്യതേ 
തസ്മാദേവം വിദിത്വൈനം നാനുശോചിതുമര്‍ഹസി (25)

ഇവന്‍ (ഈ ആത്മാവ്) ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും അഗോചരനും, മാറ്റമില്ലാതവനുമാണെന്നു പറയപ്പെടുന്നു. അതുകൊണ്ട് ഇങ്ങിനെയുള്ളവനായി ഇവനെ അറഞ്ഞിട്ടു നീ അനുശോചിക്കാതിരിക്കുക.

1
2
അഥ ചൈനം നിത്യജാതം നിത്യം വാ മന്യസേ മൃതം 
തഥാപി ത്വം മഹാബാഹോ നൈവം ശോചിതുമര്‍ഹസി (26)

കൈയ്യൂക്കുള്ളവനെ, ഇനി ഇവനെ നിത്യം ജനിക്കുന്നവനും നിത്യം മരിക്കുന്നവനുമായി നീ വിചാരിക്കുന്നുവെങ്കി‌ല്‍ തന്നെയും നീ ഇവനെക്കുറിച്ച് ദുഖിക്കേണ്ടതില്ല.

1
2
ജാതസ്യ ഹി ധ്രുവോ മൃത്യുര്‍ധ്രുവം ജന്മ മൃതസ്യ ച 
തസ്മാദപരിഹാര്യേഽര്‍ഥേ ന ത്വം ശോചിതുമര്‍ഹസി (27)

ജനിച്ചവന് മരണം നിശ്ചിതമാണ്. മരിച്ചവന് ജനനവും നിശ്ചിതമാണ്. അതുകൊണ്ട് പരിഹാരമില്ലാത്ത കാര്യത്തില്‍ ദുഃഖിക്കുന്നത് നിനക്ക് ഉചിതമല്ല.

1
2
അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത 
അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ (28)

ജീവികള്‍ ജനനത്തിനു മുന്‍പ് അവ്യക്തമായ അവസ്ഥയോട്‌കൂടിയവയാണ്. മദ്ധ്യേയുള്ള ജീവിതകാലം മാത്രം വ്യക്തവും, മരണാനന്തരമുള്ള സ്ഥിതി അവ്യക്തവുമാണ്. ഹേ ഭാരതാ, അതില്‍ എന്തിന് വിലപിക്കണം?

1
2
3
4
ആശ്ചര്യവത്പശ്യതി കശ്ചിദേനം
ആശ്ചര്യവദ്വദതി തഥൈവ ചാന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത് (29)

ഒരാള്‍ ഇവനെ (ആത്മാവിനെ) ഒരു അത്ഭുതവസ്തു പോലെ കാണുന്നു. മറ്റൊരാള്‍ അതുപോലെ അത്ഭുതവസ്തുപോലെ ഇവനെക്കുറിച്ച് പറയുന്നു. വേറൊരാള്‍ അത്ഭുതവസ്തു പോലെ ഇവനെക്കുറിച്ച് കേള്‍ക്കുകയും ചെയ്യുന്നു. ശ്രവിച്ചിട്ടും ഒരാളും വേണ്ടവണ്ണം ഇവനെ അറിയുന്നില്ല.

1
2
ദേഹീ നിത്യമവധ്യോഽയം ദേഹേ സര്‍വ്വസ്യ ഭാരത 
തസ്മാത്സര്‍വ്വാണി ഭൂതാനി ന ത്വം ശോചിതുമര്‍ഹസി (30)

അര്‍ജുനാ, എല്ലാവരുടെയും ദേഹത്തിലുള്ള ഈ ദേഹി ഒരിക്കലും വധിക്കപ്പെടാവുന്നവനല്ല. അതിനാല്‍ യാതൊരു ജീവിയെക്കുറിച്ചും നീ ദുഖിക്കേണ്ടതില്ല.

1
2
സ്വധര്‍മ്മമപി ചാവേക്ഷ്യ ന വികമ്പിതുമര്‍ഹസി 
ധര്‍മ്മാദ്ധി യുദ്ധാച്ഛ്രേയോഽന്യത്ക്ഷത്രിയസ്യ ന വിദ്യതേ (31)

സ്വധ‍ര്‍മ്മത്തെക്കുറിച്ച് ആലോചിച്ചിട്ടും നീ കുലുങ്ങേണ്ടതില്ല. എന്തെന്നാല്‍ ക്ഷത്രിയന് ധ‍ര്‍മ്മ സംഗതമായ യുദ്ധത്തേക്കാള്‍ ശ്രേയസ്കരമായി മറ്റൊന്നുമില്ല.

1
2
യദൃച്ഛയാ ചോപപന്നം സ്വര്‍ഗ്ഗദ്വാരമപാവൃതം 
സുഖിനഃ ക്ഷത്രിയാഃ പാര്‍ഥ ലഭന്തേ യുദ്ധമീദൃശം (32)

ഈ യുദ്ധം അപ്രതീക്ഷിതമായി തുറന്നുകിട്ടിയ സ്വര്‍ഗ്ഗവാതില്‍ പോലെയാണ്. ഹേ പാര്‍ത്ഥ, ഭാഗ്യവാന്മാരായ ക്ഷത്രിയര്‍ക്ക് മാത്രമാണ് ഈ വിധമുള്ള യുദ്ധം ലഭിക്കുന്നത്‌.

1
2
അഥ ചേത്ത്വമിമം ധര്‍മ്യം സംഗ്രാമം ന കരിഷ്യസി 
തതഃ സ്വധര്‍മ്മം കീര്‍തിം ച ഹിത്വാ പാപമവാപ്സ്യസി (33)

ഇനി ഈ യുദ്ധം നീ ചെയ്യില്ലെങ്കില്‍ അത് കാരണം സ്വധ‍ര്‍മ്മവും കീര്‍ത്തിയും കൈവിട്ടു നീ പാപം സമ്പാദിക്കേണ്ടിവരും.

1
2
അകീര്‍തിം ചാപി ഭൂതാനി കഥയിഷ്യന്തി തേഽവ്യയാം 
സംഭാവിതസ്യ ചാകീര്‍ത്തിര്‍മരണാദതിരിച്യതേ (34)

തന്നെയുമല്ല, നിനക്കു ഒടുങ്ങാത്ത ദുഷ്കീര്‍ത്തി പറഞ്ഞു പരത്തുകയും ചെയ്യും. ബഹുമാനം നേടിയവന് ദുഷ്കീര്‍ത്തി മരണത്തെക്കാള്‍ അത്യധികം കഷ്ടമാണ്.

1
2
ഭയാദ്രണാദുപരതം മംസ്യന്തേ ത്വാം മഹാരഥാഃ 
യേഷാം ച ത്വം ബഹുമതോ ഭൂത്വാ യാസ്യസി ലാഘവം (35)

ഭയംകൊണ്ടു യുദ്ധത്തില്‍നിന്നും പിന്തിരിഞ്ഞവനായി മഹാരഥന്മാര്‍ നിന്നെ കണക്കാക്കും. അവര്‍ക്കെല്ലാം ബഹുമാന്യനായി ഇരിക്കുന്ന നീ അങ്ങിനെ നിസ്സാരനായി തീരും.

1
2
അവാച്യവാദാംശ്ച ബഹൂന്വദിഷ്യന്തി തവാഹിതാഃ 
നിന്ദന്തസ്തവ സാമര്‍ഥ്യം തതോ ദുഃഖതരം നു കിം (36)

നിന്റെ ശത്രുക്കള്‍ നിന്റെ സാമര്‍ഥ്യത്തെ നിന്ദിച്ചുകൊണ്ടു വളരെ ദൂഷണം പറയുകയും ചെയ്യും. അതിനേക്കാള്‍ കൂടുതല്‍ ദുഃഖകരമായി എന്തുണ്ട്.

1
2
ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗ്ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം 
തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ (37)

മരിച്ചാല്‍ സ്വര്‍ഗ്ഗം നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്.

1
2
സുഖദുഃഖേ സമേ കൃത്വാ ലാഭാലാഭൌ ജയാജയൌ 
തതോ യുദ്ധായ യുജ്യസ്വ നൈവം പാപമവാപ്സ്യസി (38)

സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും ജയപരാജയങ്ങളും തുല്യമായികരുതി യുദ്ധത്തിന് നീ ഒരുങ്ങുക. ഇങ്ങിനെയായാല്‍ പാപം നിന്നെ ബാധിക്കുകയില്ല.

1
2
ഏഷാ തേഽഭിഹിതാ സാംഖ്യേ ബുദ്ധിര്‍യോഗേ ത്വിമാം ശൃണു 
ബുദ്ധ്യാ യുക്തോ യയാ പാര്‍ഥ കര്‍മബന്ധം പ്രഹാസ്യസി (39)

നിനക്കു പറഞ്ഞുതന്നു കഴിഞ്ഞ ജ്ഞാനനിഷ്ഠ സാംഖ്യത്തി ലുള്ളതാണ്. ക‍ര്‍മ്മയോഗത്തിനുള്ള ഈ ബുദ്ധിയെയും കേട്ടു കൊള്ളുക. പാര്‍ത്ഥ, ഈ ബുദ്ധി നേടിയാല്‍ ക‍ര്‍മ്മബന്ധം ഒഴിച്ചുവയ്ക്കാന്‍ നിനക്കു സാധിക്കും.

1
2
നേഹാഭിക്രമനാശോഽസ്തി പ്രത്യവായോ ന വിദ്യതേ 
സ്വല്പമപ്യസ്യ ധര്‍മ്മസ്യ ത്രായതേ മഹതോ ഭയാത് (40)

ഈ ക‍ര്‍മ്മയോഗനിഷ്ഠയില്‍ തുടങ്ങി വെച്ച കര്‍മ്മത്തിനൊന്നും നാശമില്ല. പാപം സംഭവിക്കുകയുമില്ല. ഈ ധ‍ര്‍മ്മത്തിന്റെ അത്യല്‍പ്പമായ (വളരെ ചെറിയ തോതിലുള്ള) ആചരണം പോലും വലിയ ഭയത്തില്‍ നിന്നും രക്ഷിക്കുന്നു.

1
2
വ്യവസായാത്മികാ ബുദ്ധിരേകേഹ കുരുനന്ദന 
ബഹുശാഖാ ഹ്യനന്താശ്ച ബുദ്ധയോഽവ്യവസായിനാം (41)

സമചിത്തനായ യോഗി തന്റെ ലക്ഷ്യത്തില്‍ എകാഗ്രമനസ്കനാണ്. സമചിത്തരല്ലാത്തവരുടെ ബുദ്ധി ഒന്നും നിശ്ചയിക്കാന്‍ കഴിയാതെ പല വിഷയങ്ങളില്‍ അനന്തമായി വ്യാപാരിക്കും.

1
2
3
4
5
6
യാമിമാം പുഷ്പിതാം വാചം പ്രവദന്ത്യവിപശ്ചിതഃ 
വേദവാദരതാഃ പാര്‍ഥ നാന്യദസ്തീതി വാദിനഃ (42)
കാമാത്മാനഃ സ്വര്‍ഗ്ഗപരാ ജന്മകര്‍മഫലപ്രദാം
ക്രിയാവിശേഷബഹുലാം ഭോഗൈശ്വര്യഗതിം പ്രതി (43)
ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃതചേതസാം
വ്യവസായാത്മികാ ബുദ്ധിഃ സമാധൌ ന വിധീയതേ (44)

പാര്‍ത്ഥ, വേദത്തില്‍ പറയുന്ന കാര്യത്തില്‍ തല്പരന്മാരും അതില്‍കവിഞ്ഞു മറ്റൊന്നുമില്ല എന്ന് പറയുന്നവരും, ഭോഗചിത്തരും, സ്വര്‍ഗ്ഗം കാംക്ഷിക്കുന്നവരുമായവര്‍ക്ക്, പുനര്‍ജന്മവും ക‍ര്‍മ്മഫലവും നല്‍കുന്നതും സുഖാനുഭവത്തെയും ഐശ്വര്യത്തെയും ലക്ഷ്യമാക്കിയുള്ളതും അനേകം സകാമക‍ര്‍മ്മ ങ്ങളെ പ്രതിപാദിക്കുന്നതുമായ വാക്കുകള്‍ കേട്ട് മനസ്സപഹരിക്ക പ്പെട്ടിരിക്കയാല്‍ സമാധിയില്‍ ഏകാഗ്രത ലഭിക്കുകയില്ല.

1
2
ത്രൈഗുണ്യവിഷയാ വേദാ നിസ്ത്രൈഗുണ്യോ ഭവാര്‍ജുന 
നിര്‍ദ്വന്ദ്വോ നിത്യസത്ത്വസ്ഥോ നിര്‍യോഗക്ഷേമ ആത്മവാന്‍ (45)

അര്‍ജുനാ, വേദങ്ങള്‍ ത്രിഗുണാത്മകങ്ങളാണ്. നീ ത്രിഗുണാതീതനും ദ്വന്ദരഹിതനും സത്യനിഷ്ഠനും യോഗക്ഷേമങ്ങള്‍ ഗണിക്കാത്തവനും ആത്മനിഷ്ഠനും ആയിത്തീരുക.

1
2
യാവാനര്‍ഥ ഉദപാനേ സര്വതഃ സംപ്ലുതോദകേ 
താവാന്‍സര്‍വ്വേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ (46)

എല്ലായിടത്തും വെള്ളം കൊണ്ടു നിറഞ്ഞിരിക്കുമ്പോള്‍ കിണറു കൊണ്ട് എത്ര പ്രയോജനം ഉണ്ടോ അത്രയ്ക്കു പ്രയോജനം മാത്രമേ ജ്ഞാനിയായ ബ്രാഹ്മണന് വേദങ്ങളാസകലം കൊണ്ടുണ്ടാകൂ.

1
2
കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന 
മാ കര്‍മഫലഹേതുര്‍ഭൂര്‍മാ തേ സംഗോഽസ്ത്വകര്‍മണി (47)

പ്രവൃത്തിയില്‍മാത്രമേ നിനക്കു അധികാരമുള്ളു. ഒരിക്കലും ഫലങ്ങളി‍ല്‍ (അതു ലഭിച്ചാലും ലഭിച്ചില്ലെങ്കിലും) ഇല്ല. (അതായതു ഫലം നിന്റെ സ്വാതന്ത്ര്യത്തിലുള്ളതല്ല). നീ ഫലമുദ്ദേശിചു പ്രവര്‍ത്തിക്കുന്നവനാകരുത്. അക‍ര്‍മ്മത്തില്‍ നിനക്കു ആസക്തിയു മരുത്.

1
2
യോഗസ്ഥഃ കുരു കര്‍മാണി സംഗം ത്യക്ത്വാ ധനഞ്ജയ 
സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ (48)

ധനഞ്ജയാ! യോഗനിഷ്ഠനായി, ആസക്തിവെടിഞ്ഞു ഫലം ലഭിക്കുന്നതിലും ലഭിക്കാതിരിക്കുന്നതിലും സമചിത്തത പാലിച്ച് ക‍ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. സമചിത്തതയാണ് യോഗമെന്ന് പറയപ്പെടുന്നത്‌.

1
2
ദൂരേണ ഹ്യവരം കര്‍മ ബുദ്ധിയോഗാദ്ധനഞ്ജയ 
ബുദ്ധൌ ശരണമന്വിച്ഛ കൃപണാഃ ഫലഹേതവഃ (49)

ധനഞജയാ, കര്‍മയോഗത്തെക്കാള്‍ വളരെ നികൃഷ്ടമാണ് ഫലാപേക്ഷയോടുകൂടി ചെയ്യുന്ന ക‍ര്‍മ്മം. ബുദ്ധിയോഗത്തില്‍ അതായത് സമചിത്തതയോട് കൂടിയ ക‍ര്‍മ്മത്തില്‍ ശരണം തേടുക. ഫലത്തിനുവേണ്ടി ക‍ര്‍മ്മം ചെയ്യുന്നവ‍ര്‍ ദീനന്മാരാണ്.

1
2
ബുദ്ധിയുക്തോ ജഹാതീഹ ഉഭേ സുകൃതദുഷ്കൃതേ 
തസ്മാദ്യോഗായ യുജ്യസ്വ യോഗഃ കര്‍മസു കൌശലം (50)

സമബുദ്ധിയുള്ളവന്‍ ഈ ലോകത്ത് വച്ചുതന്നെ പുണ്യ പാപങ്ങള്‍ രണ്ടും ത്യജിക്കുന്നു. അതുകൊണ്ട് കര്‍മ്മയോഗത്തിനായി ഒരുങ്ങുക. യോഗം പ്രവൃത്തിയിലുള്ള സാമര്‍ത്ഥ്യം തന്നെയാകുന്നു.

1
2
കര്‍മജം ബുദ്ധിയുക്താ ഹി ഫലം ത്യക്ത്വാ മനീഷിണഃ 
ജന്മബന്ധവിനിര്‍മുക്താഃ പദം ഗച്ഛന്ത്യനാമയം (51)

സമബുദ്ധിയുള്ളവരായ വിവേകികള്‍ ക‍ര്‍മ്മം കൊണ്ടുണ്ടാകുന്ന ഫലം ത്യജിച്ചിട്ടു ജന്മബന്ധത്തില്‍നിന്നു മോചനം നേടി ദോഷലേശമില്ലാത്ത സ്ഥാനത്തെ പ്രാപിക്കുന്നു.

1
2
യദാ തേ മോഹകലിലം ബുദ്ധിര്‍വ്യതിതരിഷ്യതി 
തദാ ഗന്താസി നിര്‍വ്വേദം ശ്രോതവ്യസ്യ ശ്രുതസ്യ ച (52)

എപ്പോള്‍ നിന്റെ ബുദ്ധി മോഹരൂപമായ വൈഷമ്യത്തെ കടക്കുമോ അപ്പോള്‍ കേള്‍ക്കേണ്ടതിനെയും കേട്ടതിനെയും കുറിച്ചു നീ ഉദാസീനനായിത്തീരും.

1
2
ശ്രുതിവിപ്രതിപന്നാ തേ യദാ സ്ഥാസ്യതി നിശ്ചലാ 
സമാധാവചലാ ബുദ്ധിസ്തദാ യോഗമവാപ്സ്യസി (53)

പലതരം ഉപദേശങ്ങള്‍ കേട്ടതു മൂലം പതറിപ്പോയ നിന്റെ ബുദ്ധി എപ്പോള്‍ ഇളക്കമറ്റ് സമാധിയില്‍ സ്ഥിരമായി നില്‍ക്കുമോ അപ്പോള്‍ യോഗത്തെ നീ പ്രാപിക്കും.

അര്‍ജുന ഉവാച

1
2
സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവ 
സ്ഥിതധീഃ കിം പ്രഭാഷേത കിമാസീത വ്രജേത കിം (54)

അര്‍ജുനന്‍ ചോദിച്ചു: ഹേ കേശവാ, സമാധിസ്ഥനായ സ്ഥിതപ്രജഞന്റെ ലക്ഷണമെന്താണ്? സ്ഥിതപ്രജ്ഞന്‍ എന്ത് സംസാരിക്കും? എങ്ങിനെ സ്ഥിതിചെയ്യും? എങ്ങിനെ സഞ്ചരിക്കും?

ശ്രീഭഗവാനുവാച

1
2
പ്രജഹാതി യദാ കാമാന്‍ സര്‍വ്വാ‍ന്‍ പാര്‍ഥ മനോഗതാന്‍ 
ആത്മന്യേവാത്മനാ തുഷ്ടഃ സ്ഥിതപ്രജ്ഞസ്തദോച്യതേ (55)

ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ പാര്‍ത്ഥ, മനുഷ്യന്‍ എപ്പോള്‍ ആത്മാവിനാല്‍ ആത്മാവില്‍ത്തന്നെ സന്തുഷ്ടനായി മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളേയും (വാസനകളേയും) ഉപേക്ഷിക്കുന്നുവോ, അപ്പോള്‍ അവന്‍ സ്ഥിതപ്രജഞന്‍ എന്ന് പറയപ്പെടുന്നു.

1
2
ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു വിഗതസ്പൃഹഃ 
വീതരാഗഭയക്രോധഃ സ്ഥിതധീര്‍മുനിരുച്യതേ (56)

ദുഃഖങ്ങളില്‍ കുലുങ്ങാത്തവനും സുഖങ്ങളില്‍ താല്പര്യമില്ലാത്തവനും രാഗം, ഭയം, കോപം, ഇവയില്ലാത്തവനുമായ പുരുഷന്‍ സ്ഥിതപ്രജ്ഞനായ മുനി എന്നറിയപ്പെടുന്നു.

1
2
യഃ സര്‍വ്വത്രാനഭിസ്നേഹസ്തത്തത്പ്രാപ്യ ശുഭാശുഭം 
നാഭിനന്ദതി ന ദ്വേഷ്ടി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (57)

ഏതൊരാള്‍ എല്ലാത്തിലും ആസക്തി വിട്ടവനായി അതാതു ശുഭാശുഭങ്ങള്‍ ലഭിച്ചു സന്തോഷിക്കുകയും ദ്വേഷിക്കുകയും ചെയ്യുന്നില്ലയോ അവന്റെ പ്രജഞ പ്രതിഷ്ഠിതമാണ്.

1
2
യദാ സംഹരതേ ചായം കൂര്‍മോംഗാനീവ സര്‍വ്വശഃ 
ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഭ്യസ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (58)

ആമ തന്റെ അവയവങ്ങളെ പ്രതികൂലസാഹചര്യങ്ങളി‍ല്‍ എങ്ങിനെ എല്ലാവിധത്തിലും ഉ‍ള്‍വലിക്കുന്നവോ, അതുപോലെ എപ്പോഴാണോ ഒരാള്‍ തന്റെ ഇന്ദ്രിയങ്ങളെ ശബ്ദസ്പ‍ര്‍ശാദികളായ ഇന്ദ്രിയാ‍ര്‍ത്ഥങ്ങളി‍ല്‍നിന്ന് എപ്പോള്‍ പിന്‍വലിക്കുന്നത് അപ്പോള്‍ അവന്റെ പ്രജഞ പ്രതിഷ്ഠിതമായിത്തീരുന്നു.

1
2
വിഷയാ വിനിവര്‍തന്തേ നിരാഹാരസ്യ ദേഹിനഃ 
രസവര്‍ജം രസോഽപ്യസ്യ പരം ദൃഷ്ട്വാ നിവര്‍തതേ (59)

ഇന്ദ്രിയങ്ങള്‍ കൊണ്ടു വിഷയങ്ങള്‍ അനുഭവിക്കാത്ത മനുഷ്യന് വിഷയങ്ങള്‍ അകന്നു പോകുന്നു. എന്നാല്‍ ആസക്തി അവശേഷിക്കുന്നു. പരമാത്മാവിനെ പ്രാപിക്കുമ്പോള്‍ അവന്റെ ആസക്തിയും വിട്ടുപോകുന്നു.

1
2
യതതോ ഹ്യപി കൌന്തേയ പുരുഷസ്യ വിപശ്ചിതഃ 
ഇന്ദ്രിയാണി പ്രമാഥീനി ഹരന്തി പ്രസഭം മനഃ (60)

ഹേ കുന്തീപുത്രാ, ഇന്ദ്രിയനിഗ്രഹത്തിനായി പ്രയത്നിക്കുന്ന വിദ്വാനായ പുരുഷന്റെ മനസ്സിനെപ്പോലും ക്ഷോഭിച്ചിരിക്കുന്ന ഇന്ദ്രിയങ്ങ‌‍ള്‍ ബലാല്‍ക്കാരമായി വശത്താക്കുന്നു.

1
2
താനി സര്‍വ്വാണി സംയമ്യ യുക്ത ആസീത മത്പരഃ 
വശേ ഹി യസ്യേന്ദ്രിയാണി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (61)

അവയെല്ലാം സംയമനം ചെയ്തു യോഗയുക്തനായി എന്നില്‍ ഭക്തിയോടുകൂടി ഇരിക്കുക. ആര്‍ക്കു ഇന്ദ്രിയങ്ങള്‍ വശത്താണോ അവന്റെ പ്രജഞ പ്രതിഷ്ഠിതമാണ്.

1
2
3
4
ധ്യായതോ വിഷയാന്‍ പുംസഃ സംഗസ്തേഷൂപജായതേ 
സംഗാത്സഞ്ജായതേ കാമഃ കാമാത്ക്രോധോഽഭിജായതേ (62)
ക്രോധാദ്ഭവതി സമ്മോഹഃ സമ്മോഹാത്സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാദ് ബുദ്ധിനാശോ ബുദ്ധിനാശാത്പ്രണശ്യതി (63)

വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷന്നു അവയില്‍ ആസക്തി ഉണ്ടാകുന്നു. ആസക്തിയില്‍നിന്നും ആഗ്രഹം ഉണ്ടാകുന്നു. ആഗ്രഹത്തില്‍ നിന്നും കോപം ജനിക്കുന്നു. കോപത്തില്‍നിന്നും അവിവേകം ഉടലെടുക്കുന്നു. അവിവേകത്തില്‍നിന്നും ഓ‍ര്‍മ്മക്കേടും ഓ‍ര്‍മ്മക്കേടില്‍നിന്നും ബുദ്ധിനാശവും ഉണ്ടാകുന്നു. ബുദ്ധിനാശം മൂലം മനുഷ്യന്‍ നശിക്കുകയും ചെയ്യുന്നു.

1
2
രാഗദ്വേഷവിയുക്തൈസ്തു വിഷയാനിന്ദ്രിയൈശ്ചര‍ന്‍  
ആത്മവശ്യൈര്‍വ്വിധേയാത്മാ പ്രസാദമധിഗച്ഛതി (64)

എന്നാല്‍ യാതൊരുവന്‍ രാഗദ്വേഷമില്ലാത്ത, ആത്മവശ്യങ്ങളായ ഇന്ദ്രിയങ്ങള്‍ കൊണ്ടു വിഷയങ്ങളെ അനുഭവിക്കുന്നുവോ ആത്മവിജയിയായ ആ പുരുഷന്‍ മനഃപ്രസാദത്തെ പ്രാപിക്കുന്നു.

1
2
പ്രസാദേ സര്‍വ്വദുഃഖാനാം ഹാനിരസ്യോപജായതേ 
പ്രസന്നചേതസോ ഹ്യാശു ബുദ്ധിഃ പര്യവതിഷ്ഠതേ (65)

മനഃ പ്രസാദം ലഭിച്ചുകഴിയുമ്പോള്‍ അവനു എല്ലാ ദുഃഖങ്ങളുടെയും നാശം സംഭവിക്കുന്നു. പ്രസന്നചിത്തന്റെ ബുദ്ധി ഉടനെ സുപ്രതിഷ്ഠിതമായിത്തീരുകയും ചെയ്യുന്നു.

1
2
നാസ്തി ബുദ്ധിരയുക്തസ്യ ന ചായുക്തസ്യ ഭാവനാ 
ന ചാഭാവയതഃ ശാന്തിരശാന്തസ്യ കുതഃ സുഖം (66)

ഇന്ദ്രിയങ്ങളെ വശത്താക്കാത്തവന് സമബുദ്ധിയില്ല. ഏകാഗ്രതയുമില്ല. ഏകാഗ്രതയില്ലാത്തവന്നു ശാന്തിയില്ല. ശന്തിയില്ലാത്തവന്നു എവിടെയാണ് സുഖം?

1
2
ഇന്ദ്രിയാണാം ഹി ചരതാം യന്മനോഽനുവിധീയതേ 
തദസ്യ ഹരതി പ്രജ്ഞാം വായുര്‍നാവമിവാംഭസി (67)

വിഷയങ്ങളില്‍ ചരിക്കുന്ന ഇന്ദ്രിയങ്ങള്‍ക്കു ഏതൊരാളുടെ മനസ്സു കീഴ്പ്പെടുന്നുവോ ആ മനസ്സു അവന്റെ ബുദ്ധിയെ കാറ്റ് വെള്ളത്തിലിറക്കിയ തോണിയെ എന്നപോലെ വലിച്ചുകൊണ്ടുപോകുന്നു.

1
2
തസ്മാദ്യസ്യ മഹാബാഹോ നിഗൃഹീതാനി സര്‍വ്വശഃ 
ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഭ്യസ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (68)

അതുകൊണ്ട് യാതൊരുവന്റെ ഇന്ദ്രിയങ്ങള്‍ എല്ലാ വിഷയങ്ങളില്‍ നിന്നും നിശ്ശേഷം പിന്‍വലിക്കപ്പെട്ടിരിക്കുന്നുവോ അവന്റെ പ്രജഞ പ്രതിഷ്ഠിതമായിരിക്കുന്നു.

1
2
യാ നിശാ സര്‍വ്വഭൂതാനാം തസ്യാം ജാഗര്‍തി സംയമീ 
യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ മുനേഃ (69)

യാതൊന്ന് സര്‍വ്വപ്രാണികള്‍ക്കും രാത്രിയായിരിക്കുന്നുവോ, അവിടെ (ആ ബ്രഹ്മത്തില്‍) ജിതേന്ദ്രിയന്‍ ഉണര്‍ന്നിരിക്കുന്നു. ഏതൊരു വിഷയാനുഭവത്തില്‍ സര്‍വ്വപ്രാണികളും ഉണര്‍ന്നിരി ക്കുന്നുവോ അത് സത്യദ‍ര്‍ശിയായ മുനിക്ക്‌ രാത്രിയാകുന്നു.

1
2
3
4
ആപൂര്യമാണമചലപ്രതിഷ്ഠം 
സമുദ്രമാപഃ പ്രവിശന്തി യദ്വത്
തദ്വത്കാമാ യം പ്രവിശന്തി സര്‍വ്വേ
സ ശാന്തിമാപ്നോതി ന കാമകാമീ (70)

സദാ നിറഞ്ഞുകൊണ്ടിരുന്നാലും സമുദ്രം അക്ഷോഭ്യമായിരി ക്കുന്നുവോ അതുപോലെ കാമങ്ങള്‍ കടന്നുകൂടിമ്പോള്‍ യാതൊരുവന്‍ അക്ഷോഭ്യനായിരിക്കുന്നുവോ അവന്‍ ശാന്തിയെ പ്രാപിക്കും. വിഷയാഭിനിവേശം വിടാത്തവന്‍ ശാന്തി നേടുന്നില്ല.

1
2
വിഹായ കാമാന്യഃ സര്‍വ്വാ‍ന്‍ പുമാംശ്ചരതി നിഃസ്പൃഹഃ 
നിര്‍മമോ നിരഹങ്കാരഃ സ ശാന്തിമധിഗച്ഛതി (71)

യാതൊരു പുരുഷന്‍ എല്ലാ കാമങ്ങളും വെടിഞ്ഞു ഒന്നിലും ആഗ്രഹമില്ലാത്തവനും മമതാബുദ്ധിയും അഹന്തയും ഇല്ലാത്തവനുമായി ലോകത്തില്‍ വര്‍ത്തിക്കുന്നുവോ അവന്‍ ശാന്തി പ്രാപിക്കുന്നു.

1
2
ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാര്‍ഥ നൈനാം പ്രാപ്യ വിമുഹ്യതി 
സ്ഥിത്വാസ്യാമന്തകാലേഽപി ബ്രഹ്മനിര്‍വാണമൃച്ഛതി (72)

പാര്‍ത്ഥാ, ഇതാണ് ബ്രഹ്മനിഷ്ഠ, ഇതു കൈവരിച്ചാല്‍ സംസാരാസക്തി ഉണ്ടാവുന്നില്ല. അന്ത്യകാലത്തെങ്കിലും ഈ അവസ്ഥയില്‍ എത്തിയാല്‍ ബ്രഹ്മനിര്‍വാണം സിദ്ധിക്കുകയും ചെയ്യും.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ സാംഖ്യയോഗോ നാമ ദ്വിതീയോഽധ്യായഃ
അഥ തൃതീയോഽധ്യായഃ

കര്‍മയോഗഃ

(മുകളിലേക്ക്)

അര്‍ജുന ഉവാച

1
2
ജ്യായസീ ചേത്കര്‍മണസ്തേ മതാ ബുദ്ധി‍ര്‍ജനാര്‍ദന 
തത്കിം കര്‍മണി ഘോരേ മാം നിയോജയസി കേശവ (1)

അര്‍ജുനന്‍ പറഞ്ഞു: ഹേ ജനാ‍ര്‍ദ്ദനാ, ക‍‍‍ര്‍മ്മത്തെ അപേക്ഷിച്ച് കര്‍മ്മയോഗമാണ് ശ്രേഷ്ടമെന്നു അങ്ങേയ്ക്ക് അഭിപ്രായമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഘോരമായ ഈ ക‍‍‍ര്‍മ്മത്തില്‍ എന്നെ നിയോഗിക്കുന്നത്?

1
2
വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ 
തദേകം വദ നിശ്ചിത്യ യേന ശ്രേയോഽഹമാപ്നുയാം (2)

പരസ്പരവിരുദ്ധമെന്ന് തോന്നുന്ന വാക്കുകള്‍ കൊണ്ട് എന്റെ ബുദ്ധിയെ അങ്ങ് ഭ്രമിപ്പിക്കുന്നതുപൊലെ തോന്നുന്നു. അതുകൊണ്ട് ഏതൊന്നുക്കൊണ്ടു ഞാന്‍ ശ്രേയസ്സ് നേടുമോ അതുമാത്രം എനിക്ക് ഉപദേശിച്ചു തരിക.

ശ്രീഭഗവാനുവാച

1
2
ലോകേഽസ്മിന്‍ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ 
ജ്ഞാനയോഗേന സാംഖ്യാനാം കര്‍മയോഗേന യോഗിനാം (3)

ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ അനഘ (പാപങ്ങളില്ലാത്തവന്‍), ഈ ലോകത്തില്‍ സംഖ്യന്മാര്‍ക്ക് വേണ്ടി ജഞാനയോഗം കൊണ്ടും യോഗികള്‍ക്കു വേണ്ടി ക‍‍‍ര്‍മ്മയോഗം കൊണ്ടും രണ്ടുവിധം നിഷ്ഠകള്‍ മുമ്പ് ഞാന്‍ പറഞ്ഞു.

1
2
ന കര്‍മണാമനാരംഭാന്നൈഷ്കര്‍മ്യം പുരുഷോഽശ്നുതേ 
ന ച സംന്യസനാദേവ സിദ്ധിം സമധിഗച്ഛതി (4)

ക‍‍‍ര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നതുകൊണ്ടു മനുഷ്യന്‍ ഒരിക്കലും നൈഷ്കര്‍മ്യത്തെ പ്രാപിക്കുന്നില്ല. കര്‍മ്മസന്യാസം കൊണ്ടു മാത്രം സിദ്ധി ലഭിക്കുന്നുമില്ല.

1
2
ന ഹി കശ്ചിത്ക്ഷണമപി ജാതു തിഷ്ഠത്യകര്‍മകൃത് 
കാര്യതേ ഹ്യവശഃ കര്‍മ സര്‍വ്വഃ പ്രകൃതിജൈര്‍ഗുണൈഃ (5)

ഒരാളും ഒരിക്കലും അല്പനേരത്തേക്കുപോലും പ്രവര്‍ത്തിക്കാതെ ഇരിക്കുന്നില്ല. എല്ലാവരും പ്രകൃതി ഗുണങ്ങളാല്‍ നിര്‍ബന്ധിതരായി ക‍‍‍ര്‍മ്മം ചെയ്തുപോകുന്നു.

1
2
കര്‍മേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ സ്മരന്‍ 
ഇന്ദ്രിയാര്‍ഥാന്വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ (6)

ക‍‍‍‍ര്‍മ്മേന്ദ്രിയങ്ങ‍ളെ അടക്കിനിര്‍ത്തി യാതൊരുവന്‍ വിഷയങ്ങളെ മനസ്സുകൊണ്ട് സദാ സ്മരിച്ചുകൊണ്ടിരിക്കുന്നുവോ മൂഡാത്മാവായ അവന്‍ മിഥ്യാചാരന്‍ എന്ന് പറയപ്പെടുന്നു

1
2
യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേഽര്‍ജുന 
കര്‍മേന്ദ്രിയൈഃ കര്‍മയോഗമസക്തഃ സ വിശിഷ്യതേ (7)

അര്‍ജുനാ, യാതൊരുവന്‍ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കിനിര്‍ത്തിയിട്ടു ക‍‍‍‍ര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ട് നിഷ്ക്കാമക‍‍‍ര്‍മ്മ ആരംഭിക്കുന്നുവോ അവന്‍ ശ്രേഷ്ഠനാകുന്നു.

1
2
നിയതം കുരു കര്‍മ ത്വം കര്‍മ ജ്യായോ ഹ്യകര്‍മണഃ 
ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകര്‍മണഃ (8)

നീ മനസ്സിനാല്‍ നിയന്ത്രിതമായ ക‍‍‍ര്‍മ്മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ ക‍‍‍ര്‍മ്മമാണ് അകര്‍മത്തെക്കാള്‍ ശ്രേഷ്ഠം. ക‍‍‍ര്‍മ്മം ചെയ്യാത്ത പക്ഷം നിനക്കു ശരീരനിര്‍വഹണം പോലും സാധ്യമാകയില്ല.

1
2
യജ്ഞാര്‍ഥാത്കര്‍മണോഽന്യത്ര ലോകോഽയം കര്‍മബന്ധനഃ 
തദര്‍ഥം കര്‍മ കൌന്തേയ മുക്തസംഗഃ സമാചര (9)

അര്‍ജുനാ, യജ്ഞത്തിനുള്ള ക‍‍‍ര്‍മ്മം ഒഴിച്ച് മറ്റു ക‍‍‍ര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെട്ടതാണ് ഈ ലോകം. സംഗരഹിതനായി നീ ക‍‍‍ര്‍മ്മം ആചരിക്കുക.

1
2
സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ പുരോവാച പ്രജാപതിഃ 
അനേന പ്രസവിഷ്യധ്വമേഷ വോഽസ്ത്വിഷ്ടകാമധുക് (10)

യജ്ഞത്തോടുകൂടി പ്രജകളെ സൃഷ്ടിച്ച് പണ്ട് പ്രജാപതി പറഞ്ഞു, ഇതുകൊണ്ടു നിങ്ങള്‍ വ‍ര്‍ദ്ധിക്കുവി‍ന്‍; ഇതു നിങ്ങള്‍ക്ക് ഇഷ്ടം തരുന്ന കാമധേനുവായിരിക്കട്ടെ.

1
2
ദേവാന്‍ ഭാവയതാനേന തേ ദേവാ ഭാവയന്തു വഃ 
പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ്സ്യഥ (11)

ദേവന്മാരെ ഇതുകൊണ്ടു ആരാധിക്കുവി‍ന്‍. ആ ദേവന്മാര്‍ നിങ്ങളെ വ‍ര്‍ദ്ധിപ്പിക്കട്ടെ. പരസ്പരം തൃപ്തിപ്പെടുത്തി കൊണ്ടു പരമമായ ശ്രേയസ്സിനെ പ്രാപിക്കുവി‍ന്‍.

1
2
ഇഷ്ടാന്‍ ഭോഗാന്‍ ഹി വോ ദേവാ ദാസ്യന്തേ യജ്ഞഭാവിതാഃ 
തൈര്‍ദത്താനപ്രദായൈഭ്യോ യോ ഭുങ്ക്തേ സ്തേന ഏവ സഃ (12)

എന്തെന്നാല്‍ ഇഷ്ടപ്പെടുന്ന സുഖങ്ങള്‍ നിങ്ങള്‍ക്ക് യജ്ഞംകൊണ്ടു സന്തുഷ്ടരായ ദേവന്മാര്‍ തരും. അവര്‍ തന്ന വസ്തുക്കളെ അവ‌‍ര്‍ക്കു കൊടുക്കാതെ ഭുജിക്കുന്നവനാരോ അവന്‍ കള്ളന്‍തന്നെയാണ്.

1
2
യജ്ഞശിഷ്ടാശിനഃ സന്തോ മുച്യന്തേ സര്‍വ്വകില്ബിഷൈഃ 
ഭുഞ്ജതേ തേ ത്വഘം പാപാ യേ പചന്ത്യാത്മകാരണാത് (13)

യജ്ഞത്തില്‍ ശേഷിക്കുന്നത് മാത്രം യജ്ഞം ചെയ്തു ശേഷിച്ചതായ വസ്തുക്കളെ നുഭവിക്കുന്ന സജ്ജനങ്ങള്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടുന്നു. എന്നാ‌ല്‍തങ്ങള്‍ക്കുവേണ്ടിത്തന്നെ ഭോഗസഞ്ചയം ചെയ്യുന്നവ‍ര്‍ പാപത്തെത്തന്നെ ഭുജിക്കുകയാണ്.

1
2
അന്നാദ്ഭവന്തി ഭൂതാനി പര്‍ജന്യാദന്നസംഭവഃ 
യജ്ഞാദ്ഭവതി പര്‍ജന്യോ യജ്ഞഃ കര്‍മസമുദ്ഭവഃ (14)

അന്നത്തില്‍നിന്നു ഭൂതങ്ങള്‍ ഉണ്ടാകുന്നു. മഴയില്‍നിന്നു അന്നവും ഉദ്ഭവിക്കുന്നു. യജ്ഞത്തില്‍ നിന്നു മഴയുണ്ടാകുന്നു. യജ്ഞം ക‍‍‍ര്‍മ്മത്തില്‍നിന്നുണ്ടാകുന്നു.

1
2
കര്‍മ ബ്രഹ്മോദ്ഭവം വിദ്ധി ബ്രഹ്മാക്ഷരസമുദ്ഭവം 
തസ്മാത്സര്‍വ്വഗതം ബ്രഹ്മ നിത്യം യജ്ഞേ പ്രതിഷ്ഠിതം (15)

ക‍‍‍ര്‍മ്മം ബ്രഹ്മ (വേദം) ത്തില്‍ നിന്നും ഉണ്ടാകുന്നു എന്നറിയുക. ബ്രഹ്മം (വേദം) അക്ഷരത്തില്‍ നിന്നുണ്ടാകുന്നു. അതുകൊണ്ടു സര്‍വ്വപ്രകാശമായ വേദം എപ്പോഴും യജ്ഞത്താല്‍ പ്രതിഷ്ഠിതമായിരിക്കുന്നു.

1
2
ഏവം പ്രവര്‍തിതം ചക്രം നാനുവര്‍തയതീഹ യഃ 
അഘായുരിന്ദ്രിയാരാമോ മോഘം പാര്‍ഥ സ ജീവതി (16)

ഹേ പാര്‍ത്ഥാ, ഇപ്രകാരം പ്രവത്തിക്കുന്ന ക‍‍‍ര്‍മ്മചക്രത്തെ ഈ ലോകത്തില്‍ എവനൊരുവന്‍ അനുവര്‍ത്തിക്കുന്നില്ലയോ പാപിയും വിഷയഭ്രാന്തനുമായ അവന്റെ ജീവിതം നിഷ്ഫലമത്രേ.

1
2
യസ്ത്വാത്മരതിരേവ സ്യാദാത്മതൃപ്തശ്ച മാനവഃ 
ആത്മന്യേവ ച സന്തുഷ്ടസ്തസ്യ കാര്യം ന വിദ്യതേ (17)

എന്നാല്‍ ഏതൊരു മനുഷ്യന്‍ തന്നില്‍ തന്നെ രമിക്കുന്നവനും തന്നില്‍ സംതൃപ്തനും സന്തുഷ്ടനുമായിരിക്കുന്നുവോ അവനു കരണീയമായി ഒന്നുമില്ല.

1
2
നൈവ തസ്യ കൃതേനാര്‍ഥോ നാകൃതേനേഹ കശ്ചന 
ന ചാസ്യ സര്‍വ്വഭൂതേഷു കശ്ചിദര്‍ഥവ്യപാശ്രയഃ (18)

അവനു ഈ ലോകത്തില്‍ ക‍ര്‍മ്മം ചെയ്തതു കൊണ്ടു കാര്യമില്ല തന്നെ. ചെയ്യാത്തതുകൊണ്ടും ഒന്നുമില്ല. ജീവികളില്‍ ഒന്നിനോടും അവന് സ്വപ്രയോജനകരമായ ബന്ധം ഒന്നും തന്നെയില്ല.

1
2
തസ്മാദസക്തഃ സതതം കാര്യം കര്‍മ സമാചര 
അസക്തോ ഹ്യാചരന്‍ കര്‍മ പരമാപ്നോതി പൂരുഷഃ (19)

അതുകൊണ്ട് നിസ്സംഗനായി എപ്പോഴും കര്‍ത്തവ്യമായ ക‍‍‍ര്‍മ്മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ നിസ്സംഗനായി ക‍‍‍ര്‍മ്മംചെയ്യുന്നയാള്‍ പരമപദം പ്രാപിക്കുന്നു.

1
2
കര്‍മണൈവ ഹി സംസിദ്ധിമാസ്ഥിതാ ജനകാദയഃ 
ലോകസംഗ്രഹമേവാപി സമ്പശ്യന്‍ കര്‍തുമര്‍ഹസി (20)

എന്തുകൊണ്ടെന്നാല്‍ ക‍‍‍ര്‍മ്മം കൊണ്ടുതന്നെയാണ് ജനകാദികള്‍ സിദ്ധിയെ പ്രാപിച്ചത്. ലോകസംരക്ഷണത്തെ ഓര്‍ത്തിട്ടായാലും നീ പ്രവര്‍ത്തിക്കേണ്ടതാണ്.

1
2
യദ്യദാചരതി ശ്രേഷ്ഠസ്തത്തദേവേതരോ ജനഃ 
സ യത്പ്രമാണം കുരുതേ ലോകസ്തദനുവര്‍തതേ (21)

ശ്രേഷ്ഠന്‍ എന്തെല്ലാം ചെയ്യുന്നുവോ അതു തന്നെയാണ് മറ്റുള്ള ജനങ്ങളും ചെയ്യുന്നത്. അവന്‍ എന്തിനെ പ്രമാണമായി കരുതുന്നുവോ ലോകവും അതിനെതന്നെ അനുകരിക്കുന്നു.

1
2
ന മേ പാര്‍ഥാസ്തി കര്‍തവ്യം ത്രിഷു ലോകേഷു കിഞ്ചന 
നാനവാപ്തമവാപ്തവ്യം വര്‍ത ഏവ ച കര്‍മണി (22)

ഹേ പാര്‍ത്ഥാ എനിക്ക് മൂന്നു ലോകത്തിലും കര്‍ത്തവ്യമായി ഒന്നുമില്ല. എനിക്കു പ്രാപിക്കേണ്ടതായി ഒന്നും തന്നെയില്ല. എന്നിട്ടും ഞാന്‍ ക‍ര്‍മ്മം ചെയ്തുകൊണ്ടു തന്നെയാണിരിക്കുന്നത്.

1
2
യദി ഹ്യഹം ന വര്‍തേയം ജാതു കര്‍മണ്യതന്ദ്രിതഃ 
മമ വര്‍ത്മാനുവര്‍തന്തേ മനുഷ്യാഃ പാര്‍ഥ സര്‍വ്വശഃ (23)

പാര്‍ത്ഥാ, ഞാന്‍ ഒരിക്കലെങ്കിലും മടിവിട്ടു പ്രവൃത്തിയില്‍ ഏര്‍പ്പെടാതിരുന്നാല്‍ എല്ലാ മനുഷ്യരും എന്റെ മാര്‍ഗം അവലംബിക്കും.

1
2
ഉത്സീദേയുരിമേ ലോകാ ന കുര്യാം കര്‍മ ചേദഹം 
സങ്കരസ്യ ച കര്‍താ സ്യാമുപഹന്യാമിമാഃ പ്രജാഃ (24)

ഞാന്‍ കര്‍മ്മം ചെയ്തില്ലെങ്കില്‍ ഈ ലോകം മുഴുവന്‍ നശിക്കും. ഞാന്‍ വര്‍ണസങ്കരത്തിന്റെയും കര്‍ത്താവാകും. പ്രജകള്‍ ദുഷിക്കുകയും ചെയ്യും.

1
2
സക്താഃ കര്‍മണ്യവിദ്വാംസോ യഥാ കുര്‍വ്വന്തി ഭാരത 
കുര്യാദ്വിദ്വാംസ്തഥാസക്തശ്ചികീര്‍ഷു‍ര്‍ലോകസംഗ്രഹം (25)

ഹേ ഭാരതാ, അപണ്ഡിതന്മാര്‍ ക‍ര്‍മ്മത്തില്‍ ആസക്തരായി എങ്ങിനെയെല്ലാം പ്രവര്‍ത്തിക്കുന്നുവോ പണ്ഡിതന്‍ ലോകത്തിന്റെ നിലനില്‍പ്പ്‌ കാംക്ഷിച്ചുകൊണ്ടു നിസ്സംഗനായി അതേവിധം പ്രവ‍ര്‍ത്തിക്കണം.

1
2
ന ബുദ്ധിഭേദം ജനയേദജ്ഞാനാം കര്‍മസംഗിനാം 
ജോഷയേത്സര്‍വ്വകര്‍മാണി വിദ്വാന്യുക്തഃ സമാചരന്‍ (26)

സകാമക‍ര്‍മ്മത്തി‍ല്‍ ആസക്തരായ മൂഢജനങ്ങളുടെ ബുദ്ധിയെ വിദ്വാ‍ന്‍ ഒരിക്കലും ഇളക്കരുത്. വിദ്വാന്‍ എല്ലാ കര്‍മങ്ങളും യോഗയുക്തനായി വഴിപോലെ ആചരിച്ച് മറ്റുള്ളവരെക്കൊണ്ടും ആചരിപ്പിക്കണം.

1
2
പ്രകൃതേഃ ക്രിയമാണാനി ഗുണൈഃ കര്‍മാണി സര്‍വ്വശഃ 
അഹങ്കാരവിമൂഢാത്മാ കര്‍താഹമിതി മന്യതേ (27)

പ്രകൃതിജന്യമായ ഗുണങ്ങളാല്‍ ക‍ര്‍മ്മങ്ങള്‍ എങ്ങും ചെയ്യപ്പെടുന്നു. അഹന്തയാല്‍ മോഹിതനായവാന്‍ താനാണ് കര്‍ത്താവെന്നു വിചാരിക്കുന്നു.

1
2
തത്ത്വവിത്തു മഹാബാഹോ ഗുണകര്‍മവിഭാഗയോഃ 
ഗുണാ ഗുണേഷു വര്‍തന്ത ഇതി മത്വാ ന സജ്ജതേ (28)

ഹേ മഹാബാഹോ, ഗുണകര്‍മ്മവിഭാഗങ്ങളുടെ തത്വമറിയുന്ന വനാകട്ടെ ഗുണപരിണാമങ്ങളായ ഇന്ദ്രിയങ്ങള്‍ ഗുണപരിണാമങ്ങ ളായ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ധരിച്ചിട്ട് അവയില്‍ ആസക്തനാകുന്നില്ല.

1
2
പ്രകൃതേര്‍ഗുണസമ്മൂഢാഃ സജ്ജന്തേ ഗുണകര്‍മസു 
താനകൃത്സ്നവിദോ മന്ദാന്‍ കൃത്സ്നവിന്ന വിചാലയേത് (29)

പ്രകൃതിയുടെ ഗുണങ്ങളാല്‍ മൂഡചിത്തരായിത്തീരുന്നവര്‍ ഗുണക‍ര്‍മ്മങ്ങളില്‍ സക്തരാകുന്നു. സര്‍വജ്ഞരല്ലാത്ത ആ മന്ദബുദ്ധികളെ സര്‍വജ്ഞന്‍ വഴി തെറ്റിക്കരുത്.

1
2
മയി സര്‍വ്വാണി കര്‍മാണി സംന്യസ്യാധ്യാത്മചേതസാ 
നിരാശീര്‍നിര്‍മമോ ഭൂത്വാ യുധ്യസ്വ വിഗതജ്വരഃ (30)

സര്‍വക‍ര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിച്ചു ആധ്യാത്മിക ബുദ്ധിയോടെ നിഷ്കാമനും നി‍ര്‍മ്മമനുമായി ഭവിച്ചിട്ടു ദുഃഖം കളഞ്ഞു നീ യുദ്ധം ചെയ്യുക.

1
2
യേ മേ മതമിദം നിത്യമനുതിഷ്ഠന്തി മാനവാഃ 
ശ്രദ്ധാവന്തോഽനസൂയന്തോ മുച്യന്തേ തേഽപി കര്‍മഭിഃ (31)

എന്റെ ഈ അഭിപ്രായം നിത്യവും ശ്രദ്ധയോടും അസൂയ കൂടാതെയും യാതൊരു മനുഷ്യര്‍ അനുഷ്ഠിക്കുന്നുവോ അവരും ക‍ര്‍മ്മബന്ധത്തില്‍നിന്നും വിമുക്തരായിത്തീരുന്നു.

1
2
യേ ത്വേതദഭ്യസൂയന്തോ നാനുതിഷ്ഠന്തി മേ മതം 
സര്‍വ്വജ്ഞാനവിമൂഢാംസ്താന്വിദ്ധി നഷ്ടാനചേതസഃ (32)

എന്നാല്‍ എന്റെ ഈ അഭിപ്രായത്തെ അസൂയാലുക്കളായി ഏവരാണോ അനുഷ്ഠിക്കാതിരിക്കുന്നത്, കേവലം അജ്ഞരായ അവര്‍ നശിച്ചവരും ബുദ്ധിഹീനരുമെന്നു മനസ്സിലാക്കുക.

1
2
സദൃശം ചേഷ്ടതേ സ്വസ്യാഃ പ്രകൃതേര്‍ജ്ഞാനവാനപി 
പ്രകൃതിം യാന്തി ഭൂതാനി നിഗ്രഹഃ കിം കരിഷ്യതി (33)

അറിവുള്ളവന്‍ പോലും തന്റെ സ്വഭാവത്തിന്നു ചേര്‍ന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നു. ജീവികള്‍ സ്വപ്രകൃതിയെ പിന്തുടരുന്നു. അതിനെ അടക്കി വെയ്ക്കുന്നതുകൊണ്ടു പ്രയോജനമൊന്നും ഉണ്ടാവില്ല.

1
2
ഇന്ദ്രിയസ്യേന്ദ്രിയസ്യാര്‍ഥേ രാഗദ്വേഷൌ വ്യവസ്ഥിതൌ 
തയോര്‍ന വശമാഗച്ഛേത്തൌ ഹ്യസ്യ പരിപന്ഥിനൌ (34)

ഓരോ ഇന്ദ്രിയത്തിന്റെയും അതതിന്റെ വിഷയങ്ങളുടെ കാര്യത്തില്‍ രാഗദ്വേഷങ്ങള്‍ നിശ്ചിതങ്ങളാണ്. അവയ്ക്ക് വശപ്പെടരുത്. എന്തുകൊണ്ടെന്നാല്‍ അവ ഇവന്റെ ശത്രുക്കളാകുന്നു.

1
2
ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത്സ്വനുഷ്ഠിതാത് 
സ്വധര്‍മേ നിധനം ശ്രേയഃ പരധര്‍മോ ഭയാവഹഃ (35)

വിധിപ്രകാരം അനുഷ്ഠിച്ച പരധ‍ര്‍മ്മത്തെക്കളും ഗുണഹീനമായ സ്വധ‍ര്‍മ്മമാണ് ശ്രേയസ്ക്കരം. സ്വധ‍ര്‍മ്മാനുഷ്ഠാനത്തില്‍ സംഭവിക്കുന്ന മരണവും ശ്രേയസ്ക്കരമാണ്. പരധ‍ര്‍മ്മം ഭയാവഹമാകുന്നു.

അര്‍ജുന ഉവാച

1
2
അഥ കേന പ്രയുക്തോഽയം പാപം ചരതി പൂരുഷഃ 
അനിച്ഛന്നപി വാര്‍ഷ്ണേയ ബലാദിവ നിയോജിതഃ (36)

അര്‍ജുനന്‍ ചോദിച്ചു: ഹേ കൃഷ്ണാ, പിന്നെ ആര്‍ പ്രേരിപ്പിചിട്ടാണ് ഈ പുരുഷന്‍ താ‍ന്‍ ഇച്ഛിക്കാതെയിരുന്നിട്ടും ബലമായ ഏതോ ശക്തിയാല്‍ നിയുക്തനെന്നപോലെ പാപകര്‍മ്മങ്ങ‍ള്‍ അനുഷ്ഠിക്കുന്നത്.

ശ്രീഭഗവാനുവാച

1
2
കാമ ഏഷ ക്രോധ ഏഷ രജോഗുണസമുദ്ഭവഃ 
മഹാശനോ മഹാപാപ്മാ വിദ്ധ്യേനമിഹ വൈരിണം (37)

ശ്രീ ഭഗവാന്‍ പാഞ്ഞു: രജോഗുണത്തില്‍ നിന്നു ജനിച്ച ഈ കാമം, ഈ ക്രോധം തൃപ്തിപ്പെടുത്താന്‍ കഴിയാത്തതും മഹാപാപകാരണ വുമാണ് ഇക്കാര്യത്തില്‍ ഇതിനെ ശത്രുവായി അറിയുക.

1
2
ധൂമേനാവ്രിയതേ വഹ്നിര്യഥാദര്‍ശോ മലേന ച 
യഥോല്ബേനാവൃതോ ഗര്‍ഭസ്തഥാ തേനേദമാവൃതം (38)

പുകയാല്‍ അഗ്നിയും, മാലിന്യത്താല്‍ കണ്ണാടിയും, ഗര്‍ഭപാത്രത്താല്‍ ഗര്‍ഭവും എങ്ങിനെ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവോ അതുപോലെ ആ കാമത്താല്‍ ഈ ജ്ഞാനം ആവൃതമായിരിക്കുന്നു.

1
2
ആവൃതം ജ്ഞാനമേതേന ജ്ഞാനിനോ നിത്യവൈരിണാ 
കാമരൂപേണ കൌന്തേയ ദുഷ്പൂരേണാനലേന ച (39)

ഹേ കൌന്തേയ, ജ്ഞാനിയുടെ നിത്യവൈരിയും കാമരൂപവും അതൃപ്തവും ഒരിക്കലും തൃപ്തിപ്പെടാത്ത അഗ്നിക്ക് തുല്യവും ആയ ഈ കാമത്താല്‍ ജ്ഞാനം ആവൃതമാകുന്നു.

1
2
ഇന്ദ്രിയാണി മനോ ബുദ്ധിരസ്യാധിഷ്ഠാനമുച്യതേ 
ഏതൈര്‍വിമോഹയത്യേഷ ജ്ഞാനമാവൃത്യ ദേഹിനം (40)

ഇന്ദ്രിയങ്ങളും മനസും ബുദ്ധിയും ഈ കാമത്തിന്റെ ഇരിപ്പിടമായി പറയപ്പെടുന്നു. കാമം ജ്ഞാനത്തെ മറച്ചിട്ടു ഇവയെക്കൊണ്ടു ദേഹിയെ വ്യാമോഹിപ്പിക്കുന്നു.

1
2
തസ്മാത്ത്വമിന്ദ്രിയാണ്യാദൌ നിയമ്യ ഭരതര്‍ഷഭ 
പാപ്മാനം പ്രജഹി ഹ്യേനം ജ്ഞാനവിജ്ഞാനനാശനം (41)

ഹേ ഭാരതശ്രെഷ്ടാ, അതുകൊണ്ട് നീ ആദ്യം ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചിട്ട് ജ്ഞാനത്തെയും വിജ്ഞാനത്തെയും നശിപ്പിക്കുന്ന ഈ പാപരൂപമായ കാമത്തെ നിഃശേഷം നശിപ്പിക്കുക.

1
2
ഇന്ദ്രിയാണി പരാണ്യാഹുരിന്ദ്രിയേഭ്യഃ പരം മനഃ 
മനസസ്തു പരാ ബുദ്ധിര്‍യോ ബുദ്ധേഃ പരതസ്തു സഃ (42)

വിഷയങ്ങളെ അപേക്ഷിച്ച് ഇന്ദ്രിയങ്ങള്‍ സൂക്ഷ്മങ്ങളാണ് എന്ന് പറയപ്പെടുന്നു. ഇന്ദ്രിയങ്ങളെക്കാള്‍ സൂക്ഷ്മമാണ് മനസ്സ്. മനസ്സിനെക്കാളും സൂക്ഷ്മമാണ്‌ ബുദ്ധി. ബുദ്ധിയെക്കാളും സൂക്ഷ്മമായത് ആത്മാവാണ്.

1
2
ഏവം ബുദ്ധേഃ പരം ബുദ്ധ്വാ സംസ്തഭ്യാത്മാനമാത്മനാ 
ജഹി ശത്രും മഹാബാഹോ കാമരൂപം ദുരാസദം (43)

മഹാബാഹോ, ഇപ്രകാരം ബുദ്ധിയേക്കാള്‍ സൂക്ഷ്മമായ ആത്മാവിനെ അറിഞ്ഞിട്ട് ബുദ്ധികൊണ്ട് മനസ്സിനെ അടക്കിയിട്ട് കീഴടക്കാന്‍ എളുപ്പമല്ലാത്ത കാമരൂപനും ദുര്‍ജയനുമായ ഈ ശത്രുവിനെ നശിപ്പിക്കുക.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ കര്‍മയോഗോ നാമ തൃതീയോഽധ്യായഃ
അഥ ചതുര്‍ഥോഽധ്യായഃ

ജ്ഞാനകര്‍മസംന്യാസയോഗഃ

(മുകളിലേക്ക്)

ശ്രീഭഗവാനുവാച

1
2
ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം 
വിവസ്വാന്മനവേ പ്രാഹ മനുരിക്ഷ്വാകവേഽബ്രവീത് (1)

ശ്രീ ഭഗവാന്‍ പറഞ്ഞു: അവ്യയമായ ഈ യോഗത്തെ ഞാന്‍ ആദിത്യന് ഉപദേശിച്ചു. ആദിത്യന്‍ മനുവിനും ഉപദേശിച്ചുകൊടുത്തു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു.

1
2
ഏവം പരമ്പരാപ്രാപ്തമിമം രാജര്‍ഷയോ വിദുഃ 
സ കാലേനേഹ മഹതാ യോഗോ നഷ്ടഃ പരന്തപ (2)

ശത്രുനാശകാ, ഇപ്രകാരം പരമ്പാരാഗതമായ ഈ യോഗത്തെ രാജ‍ര്‍ഷികള്‍ അറിഞ്ഞിരുന്നു. ആ മഹത്തായ ശാസ്ത്രം വലുതായ കാലദൈര്‍ഘ്യത്തില്‍ നഷ്ടപ്പെട്ടുപോയി.

1
2
സ ഏവായം മയാ തേഽദ്യ യോഗഃ പ്രോക്തഃ പുരാതനഃ 
ഭക്തോഽസി മേ സഖാ ചേതി രഹസ്യം ഹ്യേതദുത്തമം (3)

അപ്രകാരമുള്ള ആ പുരാതനമായ യോഗം തന്നെയാണ് നീ എന്റെ ഭക്തനും, തോഴനുമായതു കൊണ്ട് നിനക്കു ഞാന്‍ ഇന്നു ഉപദേശിച്ചത്. ഈ യോഗം ഉത്തമമായ രഹസ്യമാണ്.

അര്‍ജുന ഉവാച

1
2
അപരം ഭവതോ ജന്മ പരം ജന്മ വിവസ്വതഃ 
കഥമേതദ്വിജാനീയാം ത്വമാദൌ പ്രോക്തവാനിതി (4)

അര്‍ജുനന്‍ ചോദിച്ചു: ആദിത്യന്റെ ജന്മം മുന്‍പും അങ്ങയുടെ ജന്മം പിന്‍പുമാണല്ലോ. അങ്ങിനെയിരിക്കെ, ആദ്യം അങ്ങാണ് ഇതു പറഞ്ഞതെന്ന് എങ്ങിനെ ഞാന്‍ മനസ്സിലാക്കും?

ശ്രീഭഗവാനുവാച

1
2
ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാര്‍ജുന 
താന്യഹം വേദ സര്‍വ്വാണി ന ത്വം വേത്ഥ പരന്തപ (5)

ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, എന്റെ വളരെയേറെ ജന്മങ്ങള്‍ കഴിഞ്ഞു പോയി. നിനക്കും അങ്ങനെ തന്നെ. അവയെല്ലാം എനിക്കറിയാം. നീ അറിയുന്നില്ല.

1
2
അജോഽപി സന്നവ്യയാത്മാ ഭൂതാനാമീശ്വരോഽപി സന്‍ 
പ്രകൃതിം സ്വാമധിഷ്ഠായ സംഭവാമ്യാത്മമായയാ (6)

ഞാന്‍ ജനനമില്ലാത്തവനും നാശമില്ലാത്തവനും സര്‍വ്വഭൂതങ്ങളുടെ ഈശ്വരനുമാണ് എങ്കിലും സ്വന്തം പ്രകൃതിയെ അധിഷ്ടാനമാക്കി സ്വന്തം മായയാല്‍ ഞാന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

1
2
യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത 
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം (7)

ഹേ ഭാരതാ, എപ്പോഴെല്ലാം ധ‍ര്‍മ്മത്തിനു തളര്‍ച്ചയും അധ‍ര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.

1
2
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം 
ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ (8)

സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധ‍ര്‍മ്മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.

1
2
ജന്മ കര്‍മ ച മേ ദിവ്യമേവം യോ വേത്തി തത്ത്വതഃ 
ത്യക്ത്വാ ദേഹം പുനര്‍ജന്മ നൈതി മാമേതി സോഽര്‍ജുന (9)

ഇങ്ങിനെയുള്ള എന്റെ ദിവ്യമായ ജന്മവും ക‍ര്‍മ്മവും യാതൊരുവന്‍ അറിയുന്നുവോ അവന്‍ ശരീരം വിട്ടാല്‍ പുനര്‍ജന്മം പ്രാപിക്കുന്നില്ല. ഹേ അര്‍ജുനാ, അവന്‍ എന്നെത്തന്നെ പ്രാപിക്കുന്നു.

1
2
വീതരാഗഭയക്രോധാ മന്മയാ മാമുപാശ്രിതാഃ 
ബഹവോ ജ്ഞാനതപസാ പൂതാ മദ്ഭാവമാഗതാഃ (10)

രാഗം, ഭയം, കോപം ഇവ കൈവിട്ടവരും എന്റെ ഭക്തന്മാരും എന്നെ ആശ്രയിച്ചവരുമായ വളരെപ്പേര്‍ ജ്ഞാനമാകുന്ന തപസുകൊണ്ടു പരിശുദ്ധരായിത്തീര്‍ന്നു എന്നെ പ്രാപിച്ചിട്ടുണ്ട്.

1
2
യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം 
മമ വര്‍ത്മാനുവര്‍തന്തേ മനുഷ്യാഃ പാര്‍ഥ സര്‍വ്വശഃ (11)

എവര്‍ എങ്ങിനെ എന്നെ ഭജിക്കുന്നുവോ അവരെ അതേവിധം തന്നെ ഞാന്‍ അനുഗ്രഹിക്കുന്നു. ഹേ പാര്‍ത്ഥ, എങ്ങും മനുഷ്യര്‍ എന്റെ മാര്‍ഗത്തെ പിന്തുടരുന്നു.

1
2
കാംക്ഷന്തഃ കര്‍മണാം സിദ്ധിം യജന്ത ഇഹ ദേവതാഃ 
ക്ഷിപ്രം ഹി മാനുഷേ ലോകേ സിദ്ധിര്‍ഭവതി കര്‍മജാ (12)

ക‍ര്‍മ്മങ്ങളുടെ സിദ്ധി കാംക്ഷിക്കുന്നവര്‍ ഇവിടെ ദേവന്മാരെ പൂജിക്കുന്നു. എന്തുകൊണ്ടെന്നാല്‍ മനുഷ്യലോകത്തില്‍ ക‍ര്‍മ്മഫലം വേഗത്തില്‍ സിദ്ധിക്കുന്നു.

1
2
ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മവിഭാഗശഃ 
തസ്യ കര്‍താരമപി മാം വിദ്ധ്യകര്‍താരമവ്യയം (13)

ഗുണങ്ങളുടെയും ക‍ര്‍മ്മങ്ങളുടെയും വിഭാഗമനുസരിച്ചു ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു. നിഷ്ക്രിയനും അനശ്വരനുമായ എന്നെത്തന്നെ അതിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും സൃഷ്ടാവായി അറിയുക.

1
2
ന മാം കര്‍മാണി ലിമ്പന്തി ന മേ കര്‍മഫലേ സ്പൃഹാ 
ഇതി മാം യോഽഭിജാനാതി കര്‍മഭിര്‍ന സ ബധ്യതേ (14)

എന്നെ ക‍ര്‍മ്മം ബാധിക്കുന്നില്ല. എനിക്ക് ക‍ര്‍മ്മഫലത്തില്‍ ആഗ്രഹമില്ല. ഈ വിധം എന്നെ എവ‍ന്‍ അറിയുന്നുവോ അവന്‍ ക‍ര്‍മ്മങ്ങളാല്‍ ബന്ധനാകുന്നില്ല.

1
2
ഏവം ജ്ഞാത്വാ കൃതം കര്‍മ പൂര്‍വൈരപി മുമുക്ഷുഭിഃ 
കുരു കര്‍മൈവ തസ്മാത്ത്വം പൂര്‍വൈഃ പൂര്‍വ്വതരം കൃതം (15)

ഈ തത്വത്തെ അറിയുന്നവരായ പൂര്‍വ്വികരായ മുമുക്ഷുക്കള്‍ക്കൂടി, നിഷ്കാമ ബുദ്ധിയോടുകൂടി ക‍ര്‍മ്മം അനുഷ്ഠിച്ചു. അതുകൊണ്ട് പൂര്‍വ്വികന്മാര്‍ പണ്ടു ചെയ്തതുപോലെ നീയും ക‍ര്‍മ്മം ചെയ്യുക തന്നെ വേണം.

1
2
കിം കര്‍മ കിമകര്‍മേതി കവയോഽപ്യത്ര മോഹിതാഃ 
തത്തേ കര്‍മ പ്രവക്ഷ്യാമി യജ്ജ്ഞാത്വാ മോക്ഷ്യസേഽശുഭാത് (16)

ക‌ര്‍മ്മമെന്ത് അക‍ര്‍മ്മമെന്ത് എന്ന കാര്യത്തില്‍ ക്രാന്തദര്‍ശികള്‍ പോലും ഭ്രമമുള്ളവരാണ്. യാതോന്നറിഞ്ഞാല്‍ നീ പാപത്തില്‍ നിന്നു മുക്തനാകുമോ ആ ക‍ര്‍മ്മത്തെ നിനക്കു ഞാന്‍ പറഞ്ഞു തരാം.

1
2
കര്‍മണോ ഹ്യപി ബോദ്ധവ്യം ബോദ്ധവ്യം ച വികര്‍മണഃ 
അകര്‍മണശ്ച ബോദ്ധവ്യം ഗഹനാ കര്‍മണോ ഗതിഃ (17)

ക‍ര്‍മ്മത്തിന്റെ സ്വരൂപം അറിയേണ്ടതുണ്ട്. വിക‍ര്‍മ്മത്തിന്റെ സ്വരൂപവും അകര്‍മത്തിന്റെ സ്വരൂപവും അറിയെണ്ടതുണ്ട്. എന്ത് കൊണ്ടെന്നാല്‍ ക‍ര്‍മ്മത്തിന്റെ ഗതി (പോക്ക്) അറിയാന്‍ വളരെ വിഷമമുള്ളതാണ്.

1
2
കര്‍മണ്യകര്‍മ യഃ പശ്യേദകര്‍മണി ച കര്‍മ യഃ 
സ ബുദ്ധിമാന്മനുഷ്യേഷു സ യുക്തഃ കൃത്സ്നകര്‍മകൃത് (18)

ക‍ര്‍മ്മത്തില്‍ അക‍ര്‍മ്മവും അക‍ര്‍മ്മത്തില്‍ ക‍ര്‍മ്മവും യാതൊരുവ‍ന്‍ കാണുന്നുവോ അവനാണ് മനുഷ്യരില്‍ വച്ചു ബുദ്ധിമാ‍ന്‍. അവനാണ് യോഗിയും എല്ലാ ക‌ര്‍മ്മങ്ങളും അനുഷ്ഠിക്കുന്നവനും.

1
2
യസ്യ സര്‍വ്വേ സമാരംഭാഃ കാമസങ്കല്പവര്‍ജിതാഃ 
ജ്ഞാനാഗ്നിദഗ്ധകര്‍മാണം തമാഹുഃ പണ്ഡിതം ബുധാഃ (19)

ഏതൊരുവന്റെ സര്‍വകര്‍മ്മങ്ങളും ഫലേച്ഛ വിട്ടതാണോ, ജ്ഞാനാഗ്നിയില്‍ ക‍ര്‍മ്മം ദഹിച്ചുപോയ അവനെ വിദ്വാന്‍മാര്‍ പാണ്ഡിതനെന്ന് വിളിക്കുന്നു.

1
2
ത്യക്ത്വാ കര്‍മഫലാസംഗം നിത്യതൃപ്തോ നിരാശ്രയഃ 
കര്‍മണ്യഭിപ്രവൃത്തോഽപി നൈവ കിഞ്ചിത്കരോതി സഃ (20)

ക‍ര്‍മ്മഫലത്തിലുള്ള ആസക്തിവെടിഞ്ഞ് നിത്യതൃപ്തനായി ഒന്നിനെയും ആശ്രയിക്കാതിരിക്കുന്നവന്‍ ക‍ര്‍മ്മത്തില്‍ ഏ‍ര്‍പ്പെട്ടിരുന്നാലും അവന്‍ ഒന്നും ചെയ്യുന്നില്ലതന്നെ.

1
2
നിരാശീര്യതചിത്താത്മാ ത്യക്തസര്‍വ്വപരിഗ്രഹഃ 
ശാരീരം കേവലം കര്‍മ കുര്‍വ്വന്നാപ്നോതി കില്ബിഷം (21)

അഭിലാഷങ്ങളില്ലാതെ മനോനിയന്ത്രണത്തോടെ എല്ലാ ബന്ധങ്ങളും നിശ്ശേഷം കൈവിട്ടു ശരീരം കൊണ്ടു മാത്രമുള്ള പ്രവൃത്തി ചെയ്യുന്നവനെ പാപം ബാധിക്കുന്നില്ല.

1
2
യദൃച്ഛാലാഭസന്തുഷ്ടോ ദ്വന്ദ്വാതീതോ വിമത്സരഃ 
സമഃ സിദ്ധാവസിദ്ധൌ ച കൃത്വാപി ന നിബധ്യതേ (22)

യാദൃച്ഛയാ ലഭിക്കുന്നതുകൊണ്ട് സന്തുഷ്ടനും സുഖദുഃഖാദി ദ്വന്ദ്വങ്ങളെ അതിജീവിച്ചവനും നി‍‍‍‍ര്‍മ്മത്സരനും ജയപരാജയങ്ങളില്‍ സമചിത്തനും ആയവന്‍ കര്‍മ്മം ചെയ്താലും ബദ്ധനാകുന്നില്ല.

1
2
ഗതസംഗസ്യ മുക്തസ്യ ജ്ഞാനാവസ്ഥിതചേതസഃ 
യജ്ഞായാചരതഃ കര്‍മ സമഗ്രം പ്രവിലീയതേ (23)

സംഗരഹിതനും മുക്തനും ജ്ഞാനനിഷ്ടനും യജ്ഞത്തിനായി ക‍ര്‍മ്മം അനുഷ്ഠിക്കുന്നവനുമായ അവന്റെ എല്ലാ ക‍ര്‍മ്മവും നശിച്ചു പോകുന്നു.

1
2
ബ്രഹ്മാര്‍പണം ബ്രഹ്മ ഹവിര്‍ബ്രഹ്മാഗ്നൌ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം ബ്രഹ്മകര്‍മസമാധിനാ (24)

അര്‍പ്പണം ബ്രഹ്മം, ഹവിസ്സ് (ഹവനദ്രവ്യങ്ങ‍ള്‍) ബ്രഹ്മം, ബ്രഹ്മമാകുന്ന അഗ്നിയില്‍ ബ്രഹ്മത്താല്‍ ഹോമിക്കപ്പെടുന്നു. ഇങ്ങിനെ സകല ക‍ര്‍മ്മങ്ങളിലും ബ്രഹ്മബുദ്ധിയുളവായവനു ബ്രഹ്മം തന്നെ പ്രാപ്യമായിത്തീരുന്നു.

1
2
ദൈവമേവാപരേ യജ്ഞം യോഗിനഃ പര്യുപാസതേ 
ബ്രഹ്മാഗ്നാവപരേ യജ്ഞം യജ്ഞേനൈവോപജുഹ്വതി (25)

വേറെചില യോഗികള്‍ ദേവന്മാരെയുദ്ദേശിച്ചുള്ള യജ്ഞമനുഷ്ടിക്കുന്നു. മറ്റുചിലര്‍ ബ്രഹ്മാഗ്നിയില്‍ ആത്മാവുകൊണ്ടു ആത്മാവിനെ സമര്‍പ്പിക്കുന്നു.

1
2
ശ്രോത്രാദീനീന്ദ്രിയാണ്യന്യേ സംയമാഗ്നിഷു ജുഹ്വതി 
ശബ്ദാദീന്വിഷയാനന്യ ഇന്ദ്രിയാഗ്നിഷു ജുഹ്വതി (26)

വേറെ ചിലര്‍ ശ്രോത്രാദികളായ ഇന്ദ്രിയങ്ങളെ സംയമരൂപമായ അഗ്നിയില്‍ ഹോമിക്കുന്നു. മറ്റു ചിലര്‍ ശബ്ദാദി വിഷയങ്ങളെ ഇന്ദ്രിയരൂപമായ അഗ്നിയില്‍ ഹോമിക്കുന്നു.

1
2
സര്‍വ്വാണീന്ദ്രിയകര്‍മാണി പ്രാണകര്‍മാണി ചാപരേ 
ആത്മസംയമയോഗാഗ്നൌ ജുഹ്വതി ജ്ഞാനദീപിതേ (27)

വേറെ ചിലര്‍ എല്ലാ ഇന്ദ്രിയകര്‍മങ്ങളെയും പ്രാണക‍ര്‍മ്മങ്ങളെയും ജ്ഞാനദീപിതമായ ആത്മസംയമയോഗാഗ്നിയില്‍ ഹോമിക്കുന്നു.

1
2
ദ്രവ്യയജ്ഞാസ്തപോയജ്ഞാ യോഗയജ്ഞാസ്തഥാപരേ 
സ്വാധ്യായജ്ഞാനയജ്ഞാശ്ച യതയഃ സംശിതവ്രതാഃ (28)

അപ്രകാരം ദ്രവ്യംകൊണ്ടു യജ്ഞം ചെയ്യുന്നവരും തപസ്സിനെ യജ്ഞമായി കരുതുന്നവരും യോഗത്തെ യജ്ഞമാക്കിയവരും വേദാധ്യായനത്തെയും ജ്ഞാനാര്‍ജ്ജനത്തെയും യജ്ഞമായി അനുഷ്ഠിക്കുന്നവരുമായ ദൃഢവൃതരായ മറ്റു യതികളുമുണ്ട്.

1
2
അപാനേ ജുഹ്വതി പ്രാണം പ്രാണേഽപാനം തഥാപരേ 
പ്രാണാപാനഗതീ രുദ്ധ്വാ പ്രാണായാമപരായണാഃ (29)

അങ്ങിനെ മറ്റു ചിലര്‍ പ്രാണായാമ തല്‍പരരായി ദേഹത്തിലുള്ള വായുവിന്റെ ഉര്‍ധ്വമുഖവും അധോമുഖവുമായ ചലനത്തെ തടഞ്ഞിട്ട് അപാനനില്‍ പ്രാണനെയും പ്രാണനില്‍ അപാനനെയും ഹോമിക്കുന്നു.

1
2
അപരേ നിയതാഹാരാഃ പ്രാണാന്‍ പ്രാണേഷു ജുഹ്വതി 
സര്‍വ്വേഽപ്യേതേ യജ്ഞവിദോ യജ്ഞക്ഷപിതകല്മഷാഃ (30)

മറ്റു ചിലര്‍ ആഹാരത്തെ നിയന്ത്രിച്ചു പ്രാണങ്ങളെ പ്രാണങ്ങളില്‍ തന്നെ ഹോമിക്കുന്നു. ഇവരെല്ലാവരും യജ്ഞതത്വമറിഞ്ഞവരും യജ്ഞംകൊണ്ടു പാപമകന്നവരുമാകുന്നു.

1
2
യജ്ഞശിഷ്ടാമൃതഭുജോ യാന്തി ബ്രഹ്മ സനാതനം 
നായം ലോകോഽസ്ത്യയജ്ഞസ്യ കുതോഽന്യഃ കുരുസത്തമ (31)

യജ്ഞശിഷ്ടമായ അമൃതം ഭുജിക്കുന്നവര്‍ പരബ്രഹ്മത്തെ പ്രാപിക്കുന്നു. യജ്ഞം ചെയ്യാത്തവന്ന് ഈ ലോകം തന്നെയില്ല. ഹേ കുരുശ്രേഷ്ടാ, പിന്നെയാണോ പരലോകം?

1
2
ഏവം ബഹുവിധാ യജ്ഞാ വിതതാ ബ്രഹ്മണോ മുഖേ 
കര്‍മജാന്വിദ്ധി താന്‍സര്‍വ്വാനേവം ജ്ഞാത്വാ വിമോക്ഷ്യസേ (32)

ഇങ്ങിനെ പലതരം യജ്ഞങ്ങള്‍ ബ്രഹ്മാവിനാല്‍ വിവരിക്കപ്പെട്ടി ട്ടുണ്ട്. അവയെല്ലാം ക‍ര്‍മ്മത്തില്‍ നിന്നുഉളവാകുന്നവയാണ് എന്ന് അറയുക. അതെല്ലാം ഇങ്ങിനെ മനസ്സിലാക്കുമ്പോള്‍ നീ മുക്തനായിത്തീരും.

1
2
ശ്രേയാന്ദ്രവ്യമയാദ്യജ്ഞാജ്ജ്ഞാനയജ്ഞഃ പരന്തപ 
സര്‍വ്വം കര്‍മാഖിലം പാര്‍ഥ ജ്ഞാനേ പരിസമാപ്യതേ (33)

ഹേ ശത്രുനാശകാ, ദ്രവ്യമയമായ യജ്ഞത്തെക്കാളും ജ്ഞാനയജ്ഞമാണ് ശ്രേഷ്ടം. ഹേ പാര്‍ത്ഥാ, എല്ലാ ക‍ര്‍മ്മങ്ങളും പൂര്‍ണമായി ജ്ഞാനത്തില്‍ പര്യവസാനിക്കുന്നു.

1
2
തദ്വിദ്ധി പ്രണിപാതേന പരിപ്രശ്നേന സേവയാ 
ഉപദേക്ഷ്യന്തി തേ ജ്ഞാനം ജ്ഞാനിനസ്തത്ത്വദര്‍ശിനഃ (34)

സത്യം കണ്ടറിഞ്ഞ ജ്ഞാനികള്‍ നിനക്കു ജ്ഞാനം ഉപദേശിച്ചു തരും. അത് നീ നമസ്ക്കാരം കൊണ്ടും ചോദ്യം കൊണ്ടും സേവകൊണ്ടും ഗ്രഹിക്കുക.

1
2
യജ്ജ്ഞാത്വാ ന പുനര്‍മോഹമേവം യാസ്യസി പാണ്ഡവ 
യേന ഭൂതാന്യശേഷേണ ദ്രക്ഷ്യസ്യാത്മന്യഥോ മയി (35)

ഹേ പാ‍ണ്ഡവാ, അതറിഞ്ഞാല്‍ പിന്നെയിങ്ങനെ ഭ്രമം നിനക്കുണ്ടാവില്ല. ഇതു മൂലം ഭൂതങ്ങളെയെല്ലാം തന്നിലും പിന്നെ എന്നിലും നീ കാണും.

1
2
അപി ചേദസി പാപേഭ്യഃ സര്‍വ്വേഭ്യഃ പാപകൃത്തമഃ 
സര്‍വ്വം ജ്ഞാനപ്ലവേനൈവ വൃജിനം സന്തരിഷ്യസി (36)

നീ എല്ലാ പാപികളിലും വെച്ച് ഏറ്റവും വലിയ മഹാപാപിയാണെങ്കില്‍പ്പോലും ജ്ഞാനമാകുന്ന തോണികൊണ്ടു എല്ലാ പാപസമുദ്രങ്ങളെയും നീ കടക്കുക തന്നെ ചെയ്യും.

1
2
യഥൈധാംസി സമിദ്ധോഽഗ്നിര്‍ഭസ്മസാത്കുരുതേഽര്‍ജുന 
ജ്ഞാനാഗ്നിഃ സര്‍വ്വകര്‍മാണി ഭസ്മസാത്കുരുതേ തഥാ (37)

അര്‍ജുനാ, കത്തിയെരിയുന്ന അഗ്നി എങ്ങിനെയാണോ എല്ലാ വിറകിനെയും ഭസ്മമാക്കുന്നത് അതുപോലെ ജ്ഞാനാഗ്നി എല്ലാ ക‍ര്‍മ്മങ്ങളെയും നശിപ്പിക്കും.

1
2
ന ഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ 
തത്സ്വയം യോഗസംസിദ്ധഃ കാലേനാത്മനി വിന്ദതി (38)

ഈ ലോകത്തില്‍ ജ്ഞാനം പോലെ പവിത്രമായി ഒന്നും തന്നെയില്ല തന്നെ. യോഗം കൊണ്ടു സിദ്ധനായവാന് ഈ ജ്ഞാനം കാലക്രമത്തില്‍ തനിയെ നേടുന്നു.

1
2
ശ്രദ്ധാവാംല്ലഭതേ ജ്ഞാനം തത്പരഃ സംയതേന്ദ്രിയഃ 
ജ്ഞാനം ലബ്ധ്വാ പരാം ശാന്തിമചിരേണാധിഗച്ഛതി (39)

ജ്ഞാനത്തില്‍ തന്നെ മനസ്സൂന്നിയവനും ജിതേന്ദ്രിയനും ശ്രദ്ധയുള്ളവനുമായ ആള്‍ ജ്ഞാനം നേടുന്നു. ജ്ഞാനം നേടിയാല്‍ പരമമായ ശാന്തിയെ ഉടന്‍ പ്രാപിക്കുന്നു.

1
2
അജ്ഞശ്ചാശ്രദ്ദധാനശ്ച സംശയാത്മാ വിനശ്യതി 
നായം ലോകോഽസ്തി ന പരോ ന സുഖം സംശയാത്മനഃ (40)

ആജ്ഞനും ശ്രദ്ധയില്ലാത്തവനും സംശയം തീരാത്തവനും നശിക്കുന്നു. സംശയിക്കുന്നവന് ഈ ലോകവും, പരലോകവും സുഖവും ഇല്ല.

1
2
യോഗസംന്യസ്തകര്‍മാണം ജ്ഞാനസഞ്ഛിന്നസംശയം
ആത്മവന്തം ന കര്‍മാണി നിബധ്നന്തി ധനഞ്ജയ (41)

ധനഞജയാ, യോഗത്താല്‍ കര്‍മ്മങ്ങള്‍ ഉപേക്ഷിച്ചവനും ജ്ഞാനംകൊണ്ടു സംശയങ്ങള്‍ നിഃശേഷം തീര്‍ന്നവനും ആത്മനിഷ്ഠനുമായവനെ കര്‍മ്മങ്ങള്‍ ഒരുവിധത്തിലും ബന്ധിക്കുന്നില്ല.

1
2
തസ്മാദജ്ഞാനസംഭൂതം ഹൃത്സ്ഥം ജ്ഞാനാസിനാത്മനഃ 
ഛിത്ത്വൈനം സംശയം യോഗമാതിഷ്ഠോത്തിഷ്ഠ ഭാരത (42)

ഹേ ഭാരതാ, അതുകൊണ്ട് അജ്ഞാനം കൊണ്ടു ഉണ്ടായതും മനസിലുള്ളതുമായ നിന്റെ ഈ സംശയത്തെ ജ്ഞാനമാകുന്ന വാളുകൊണ്ടു ഛേദിച്ചിട്ടു യോഗത്തെ അനുഷ്ഠിക്കുക, ഏഴുന്നേല്‍ക്കുക.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ ജ്ഞാനകര്‍മസംന്യാസയോഗോ നാമ ചതുര്‍ഥോഽധ്യായഃ
അഥ പഞ്ചമോഽധ്യായഃ

സംന്യാസയോഗഃ

(മുകളിലേക്ക്)

അര്‍ജുന ഉവാച

1
2
സംന്യാസം കര്‍മണാം കൃഷ്ണ പുനര്‍യോഗം ച ശംസസി 
യച്ഛ്രേയ ഏതയോരേകം തന്മേ ബ്രൂഹി സുനിശ്ചിതം (1)

അര്‍ജുനന്‍ പറഞ്ഞു: ഹേ കൃഷ്ണാ, സന്യാസവും പിന്നെ ക‍ര്‍മ്മയോഗവും അങ്ങ് ഉപദേശിക്കുന്നു. ഈ രണ്ടില്‍ ഏതാണ് ശ്രേയസ്കരം എന്നത് നിശ്ചിതമായി എനിക്ക് പറഞ്ഞു തരിക.

ശ്രീഭഗവാനുവാച

1
2
സംന്യാസഃ കര്‍മയോഗശ്ച നിഃശ്രേയസകരാവുഭൌ 
തയോസ്തു കര്‍മസംന്യാസാത്കര്‍മയോഗോ വിശിഷ്യതേ (2)

ശ്രീ ഭഗവാന്‍ പറഞ്ഞു: സന്യാസവും കര്‍മയോഗവും രണ്ടും മുക്തിപ്രദമാണ്. എന്നാല്‍ ആ രണ്ടില്‍ ക‍ര്‍മ്മസന്യാസത്തെ അപേക്ഷിച്ച് ക‍ര്‍മ്മ യോഗമാണ് ശ്രേഷ്ഠം.

1
2
ജ്ഞേയഃ സ നിത്യസംന്യാസീ യോ ന ദ്വേഷ്ടി ന കാംക്ഷതി 
നിര്‍ദ്വന്ദ്വോ ഹി മഹാബാഹോ സുഖം ബന്ധാത്പ്രമുച്യതേ (3)

മഹാബാഹോ, ഏതൊരുവന്‍ ദ്വേഷിക്കുകയും കാംക്ഷിക്കുകയും ചെയ്യുന്നില്ലയോ അവന്‍ നിത്യസന്യാസി എന്നറിയുക. എന്തുകൊണ്ടെന്നാല്‍ ദ്വന്ദ്വാതീതന്‍ ബന്ധത്തില്‍നിന്ന് നിഷ്‌പ്രയാസം മുക്തനാകുന്നു.

1
2
സാംഖ്യയോഗൌ പൃഥഗ്ബാലാഃ പ്രവദന്തി ന പണ്ഡിതാഃ 
ഏകമപ്യാസ്ഥിതഃ സമ്യഗുഭയോര്‍വിന്ദതേ ഫലം (4)

സാംഖ്യവും യോഗവും വെവ്വേറെയായി അജ്ഞന്മാര്‍ പറയുന്നു. പണ്ഡിതന്‍മാര്‍ അങ്ങനെ പറയുന്നില്ല. ഒന്നെങ്കിലും വേണ്ടവിധം അനുഷ്ഠിക്കുന്ന പക്ഷം രണ്ടിന്റെയും ഫലം ലഭിക്കും.

1
2
യത്സാങ്ഖ്യൈഃ പ്രാപ്യതേ സ്ഥാനം തദ്യോഗൈരപി ഗമ്യതേ 
ഏകം സാംഖ്യം ച യോഗം ച യഃ പശ്യതി സ പശ്യതി (5)

ഏത് സ്ഥാനം സാംഖ്യന്മാര്‍ നേടുമോ അത് യോഗികളും നേടും. സാംഖ്യവും യോഗവും ഒന്നുതന്നെയെന്ന് കാണുന്നവനത്രെ സത്യത്തെ കാണുന്നവ‌ന്‍‍ !

1
2
സംന്യാസസ്തു മഹാബാഹോ ദുഃഖമാപ്തുമയോഗതഃ 
യോഗയുക്തോ മുനിര്‍ബ്രഹ്മ നചിരേണാധിഗച്ഛതി (6)

ഹേ മഹാബാഹോ: എന്നാല്‍ സന്യാസം യോഗം കൂടാതെ പ്രാപിക്കാന്‍ പ്രയാസമാണ്. യോഗനിഷ്ഠനായ മുനി വേഗത്തില്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു.

1
2
യോഗയുക്തോ വിശുദ്ധാത്മാ വിജിതാത്മാ ജിതേന്ദ്രിയഃ 
സര്‍വ്വഭൂതാത്മഭൂതാത്മാ കുര്‍വ്വന്നപി ന ലിപ്യതേ (7)

യോഗയുക്തനും പരിശുദ്ധാത്മാവും മനോജയം നേടിയവനും ജിതേന്ദ്രിയനും സര്‍വഭൂതങ്ങളെയും ആത്മതുല്യനായി കാണുന്നവനും ആയവന്‍ ക‍ര്‍മ്മം ചെയ്യുന്നെങ്കിലും ബദ്ധനായിത്തീരുന്നില്ല.

1
2
3
4
നൈവ കിഞ്ചിത്കരോമീതി യുക്തോ മന്യേത തത്ത്വവിത് 
പശ്യന്‍ ശൃണ്വന്‍ സ്പൃശഞ്ജിഘ്രന്നശ്നന്‍ ഗച്ഛന്‍സ്വപന്‍ ശ്വസന്‍ (8)
പ്രലപന്വിസൃജന്‍ ഗൃഹ്ണന്നുന്മിഷന്നിമിഷന്നപി
ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഷു വര്‍ത്തന്ത ഇതി ധാരയന്‍ (9)

യോഗയുക്തനായ തത്വജ്ഞന്‍ കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, മണക്കുക, ഭക്ഷിക്കുക, നടക്കുക, ഉറങ്ങുക, ശ്വസിക്കുക, സംസാരിക്കുക, മലമൂത്രവിസ‍ര്‍ജനം ചെയ്യുക, എടുക്കുക, കണ്ണുതുറക്കുക, കണ്ണടയ്ക്കുക, ഇവയൊക്കെ ചെയ്താലും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെ താന്‍ ഒന്നും ചെയ്യുന്നില്ല എന്ന് കരുതുന്നു.

1
2
ബ്രഹ്മണ്യാധായ കര്‍മാണി സംഗം ത്യക്ത്വാ കരോതി യഃ 
ലിപ്യതേ ന സ പാപേന പദ്മപത്രമിവാമ്ഭസാ (10)

യാതൊരുവന്‍ ആസക്തി കൈവിട്ടു ബ്രഹ്മത്തില്‍ സമര്‍പ്പിച്ച് ക‍ര്‍മ്മം അനുഷ്ഠിക്കുന്നുവോ അവന്‍ വെള്ളത്താല്‍ നനക്കാന്‍ പറ്റാത്ത താമരയിലയെ പോലെ പാപത്താല്‍ മലിനമാക്കപ്പെടുന്നില്ല.

1
2
കായേന മനസാ ബുദ്ധ്യാ കേവലൈരിന്ദ്രിയൈരപി 
യോഗിനഃ കര്‍മ കുര്‍വ്വന്തി സങ്ഗം ത്യക്ത്വാത്മശുദ്ധയേ (11)

ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങള്‍ മാത്രം കൊണ്ടും ആത്മാശുദ്ധിക്ക് വേണ്ടി യോഗികള്‍ നിസ്സംഗരായി ക‍ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു.

1
2
യുക്തഃ കര്‍മഫലം ത്യക്ത്വാ ശാന്തിമാപ്നോതി നൈഷ്ഠികീം
അയുക്തഃ കാമകാരേണ ഫലേ സക്തോ നിബധ്യതേ (12)

യോഗയുക്തന്‍ ക‍ര്‍മ്മഫലം ഉപേക്ഷിച്ചു ദൃഡപ്രതിഷ്ഠമായ ശാന്തി കൈവരിക്കുന്നു. യുക്തനല്ലാത്തവന്‍ കാമം മൂലം ഫലത്തില്‍ ആസക്തനായി ബദ്ധനായിത്തീരുനു.

1
2
സര്‍വ്വകര്‍മാണി മനസാ സംന്യസ്യാസ്തേ സുഖം വശീ 
നവദ്വാരേ പുരേ ദേഹീ നൈവ കുര്‍വ്വന്ന കാരയന്‍ (13)

സര്‍വ ക‍ര്‍മ്മങ്ങളും മനസ്സ് കൊണ്ടു ഉപേക്ഷിച്ച് ഇന്ദ്രിയ മനോജയം നേടിയ ദേഹധാരിയായ ജീവാത്മാവ് പ്രവര്‍ത്തിക്കാതെയും പ്രവര്‍ത്തിപ്പിക്കാതെയും ഒന്‍പതു വാതിലുള്ള പുരത്തില്‍ (ശരീരത്തില്‍) സുഖമായി വസിക്കുന്നു.

1
2
ന കര്‍ത്തൃത്വം ന കര്‍മാണി ലോകസ്യ സൃജതി പ്രഭുഃ 
ന കര്‍മഫലസംയോഗം സ്വഭാവസ്തു പ്രവര്‍തതേ (14)

ഈശ്വരന്‍ പ്രാണികള്‍ക്ക് ക‍ര്‍മ്മങ്ങളെയോ, അവയുടെ ക‍ര്‍ത്തൃത്വത്തെയോ സൃഷ്ടിക്കുന്നില്ല. അവരെ ക‍ര്‍മ്മഫലത്തോടു സംയോജിപ്പിക്കുന്നുമില്ല. സ്വഭാവമാണ് പ്രവര്‍ത്തിക്കുന്നത്.

1
2
നാദത്തേ കസ്യചിത്പാപം ന ചൈവ സുകൃതം വിഭുഃ 
അജ്ഞാനേനാവൃതം ജ്ഞാനം തേന മുഹ്യന്തി ജന്തവഃ (15)

ഈശ്വരന്‍ ആരുടേയും പാപവും സുകൃതവും സ്വീകരിക്കുന്നില്ല. ജ്ഞാനം അജ്ഞാനത്താല്‍ മറയ്ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ജീവികള്‍ മോഹത്തിലാണ്ടുപോകുന്നു.

1
2
ജ്ഞാനേന തു തദജ്ഞാനം യേഷാം നാശിതമാത്മനഃ 
തേഷാമാദിത്യവദ് ജ്ഞാനം പ്രകാശയതി തത്പരം (16)

എന്നാല്‍ ആരുടെ ഈ അജ്ഞാനം ആത്മജ്ഞാനത്താല്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്ക് ആദിത്യന്‍ വസ്തുക്കളെയെന്ന പോലെ ജ്ഞാനം പരമമായ ബ്രഹ്മത്തെ പ്രകാശിപ്പിക്കുന്നു.

1
2
തദ്ബുദ്ധയസ്തദാത്മാനസ്തന്നിഷ്ഠാസ്തത്പരായണാഃ 
ഗച്ഛന്ത്യപുനരാവൃത്തിം ജ്ഞാനനിര്‍ധൂതകല്മഷാഃ (17)

ബ്രഹ്മത്തില്‍ മനസ്സൂന്നിയവരും ബ്രഹ്മതാദാത്മ്യം പ്രാപിച്ചവരും ബ്രഹ്മനിഷ്ഠരും ബ്രഹ്മത്തെക്കുറിച്ചല്ലാതെ മറ്റൊരു ചിന്തയില്ലാത്തവരു മായവര്‍ ജ്ഞാനത്താല്‍ പാപമകന്നു മോക്ഷപദത്തെ പ്രാപിക്കുന്നു.

1
2
വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി 
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദര്‍ശിനഃ (18)

വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും, പശുവിലും, ആനയിലും, നായയിലും, ചണ്ഡാളനിലും ബ്രഹ്മജ്ഞാനികള്‍ സമദൃഷ്ടികളാകുന്നു.

1
2
ഇഹൈവ തൈര്‍ജിതഃ സര്‍ഗോ യേഷാം സാമ്യേ സ്ഥിതം മനഃ 
നിര്‍ദോഷം ഹി സമം ബ്രഹ്മ തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ (19)

ആരുടെ മനസ്സാണോ സമഭാവനയില്‍ പ്രതിഷ്ഠിതമായിരിക്കുന്നത് ഇവിടെ വച്ചു തന്നെ അവര്‍ സംസാരത്തെ ജയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ബ്രഹ്മം നിര്‍ദ്ദോഷവും സമവുമാകുന്നു. അതുകൊണ്ടു അവര്‍ ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നവരത്രേ.

1
2
ന പ്രഹൃഷ്യേത്പ്രിയം പ്രാപ്യ നോദ്വിജേത്പ്രാപ്യ ചാപ്രിയം 
സ്ഥിരബുദ്ധിരസമ്മൂഢോ ബ്രഹ്മവിദ് ബ്രഹ്മണി സ്ഥിതഃ (20)

പ്രിയം നേടി സന്തോഷിക്കുകയും, അപ്രിയം വന്നുചേ‍ര്‍ന്നാ‍ല്‍ ദുഖിക്കുകയും ചെയ്യാത്തവനും, സ്ഥിരബുദ്ധിയും, മോഹമില്ലാത്തവനും ആയവന്‍ ബ്രഹ്മജ്ഞനും ബ്രഹ്മത്തില്‍തന്നെ വര്‍ത്തിക്കുന്നവനുമാണ്.

1
2
ബാഹ്യസ്പര്‍ശേഷ്വസക്താത്മാ വിന്ദത്യാത്മനി യത്സുഖം 
സ ബ്രഹ്മയോഗയുക്താത്മാ സുഖമക്ഷയമശ്നുതേ (21)

ബാഹ്യവിഷയങ്ങളില്‍ അനാസക്തനായവ‌‌‍ന്‍ ആത്മാവില്‍ ഏതു സുഖം അനുഭവിക്കുന്നുവോ അത് ബ്രഹ്മത്തില്‍ യോഗയുക്താത്മാവായിട്ടുള്ളവന്‍ എന്നും അനുഭവിക്കുന്നു.

1
2
യേ ഹി സംസ്പര്‍ശജാ ഭോഗാ ദുഃഖയോനയ ഏവ തേ 
ആദ്യന്തവന്തഃ കൌന്തേയ ന തേഷു രമതേ ബുധഃ (22)

ഹേ കൌന്തേയാ, ഏതു വിഷയസുഖങ്ങളാണോ ഇന്ദ്രിയങ്ങളുടെ വിഷയസമ്പര്‍ക്കം കൊണ്ടു ഉണ്ടാകുന്നത് അത് ദുഃഖപ്രദം തന്നെ. അവ ആദിയും അന്തവും ഉള്ളവയുമാണ്‌. വിദ്വാന്‍ അവയില്‍ രമിക്കുന്നില്ല.

1
2
ശക്നോതീഹൈവ യഃ സോഢും പ്രാക്ശരീരവിമോക്ഷണാത് 
കാമക്രോധോദ്ഭവം വേഗം സ യുക്തഃ സ സുഖീ നരഃ (23)

ആരാണോ ഇവിടെ വച്ചു തന്നെ ശരീര നാശത്തിനു മുമ്പ്‌ കാമക്രോധങ്ങള്‍ ഉളവാക്കുന്ന ക്ഷോഭത്തെ നിയന്ത്രിക്കാന്‍ ശക്തനാകുന്നത് അവന്‍ യോഗയുക്തനും സുഖമനുഭവിക്കുന്നവനു മാകുന്നു.

1
2
യോഽന്തഃസുഖോഽന്തരാരാമസ്തഥാന്തര്‍ജ്യോതിരേവ യഃ 
സ യോഗീ ബ്രഹ്മനിര്‍വ്വാണം ബ്രഹ്മഭൂതോഽധിഗച്ഛതി (24)

യാതൊരുവന്‍ ഉള്ളില്‍ സുഖംകണ്ടെത്തുകയും, ഉള്ളില്‍തന്നെ രമിക്കയും, അതുപോലെ ഉള്ളില്‍ തന്നെ ജ്ഞാനം കണ്ടെത്തുകയും ചെയ്യുന്നുവോ, ആ യോഗി ബ്രഹ്മമായി തീര്‍ന്ന് ബ്രഹ്മനിര്‍വാണം പ്രാപിക്കുന്നു.

1
2
ലഭന്തേ ബ്രഹ്മനിര്‍വ്വാണമൃഷയഃ ക്ഷീണകല്മഷാഃ 
ഛിന്നദ്വൈധാ യതാത്മാനഃ സര്‍വ്വഭൂതഹിതേ രതാഃ (25)

കല്മഷം ക്ഷയിച്ചവരും സംശയഹീനരും മനോജയം നേടിയവരും സര്‍വഭൂതങ്ങളുടെയും ക്ഷേമത്തില്‍ തല്‍പരരുമായ ഋഷിമാര്‍ ബ്രഹ്മാനന്ദം നേടുന്നു.

1
2
കാമക്രോധവിയുക്താനാം യതീനാം യതചേതസാം 
അഭിതോ ബ്രഹ്മനിര്‍വ്വാണം വര്‍തതേ വിദിതാത്മനാം (26)

ആത്മജ്ഞരും, കാമക്രോധങ്ങളില്ലാത്തവരും മനസിനെ നിയന്ത്രിച്ചവരും ആയ യോഗികള്‍ക്ക് ഇഹത്തിലും പരത്തിലും ബ്രഹ്മനിര്‍വ്വാണം പ്രാപ്തമാകുന്നു.

1
2
3
4
സ്പര്‍ശാന്‍കൃത്വാ ബഹിര്‍ബാഹ്യാംശ്ചക്ഷുശ്ചൈവാന്തരേ ഭ്രുവോഃ 
പ്രാണാപാനൌ സമൌ കൃത്വാ നാസാഭ്യന്തരചാരിണൌ (27)
യതേന്ദ്രിയമനോബുദ്ധിര്‍മുനിര്‍മോക്ഷപരായണഃ
വിഗതേച്ഛാഭയക്രോധോ യഃ സദാ മുക്ത ഏവ സഃ (28)

ബാഹ്യവിഷയങ്ങളെ പുറത്താക്കി നോട്ടം ഭൂമധ്യത്തിലുറപ്പിച്ച് മൂക്കിനുള്ളില്‍ സഞ്ചരിക്കുന്ന പ്രാണന്റെയും അപാനന്റെയും ഗതി സമീകരിച്ച് ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും നിയന്ത്രിച്ച് ഇച്ഛ, ഭയം,ക്രോധം ഇവ വെടിഞ്ഞ് മോക്ഷത്തില്‍ തന്നെ തല്‍പരനായിരിക്കുന്ന മുനി എപ്പോഴും മുക്തനായി ഭവിക്കുന്നു.

1
2
ഭോക്താരം യജ്ഞതപസാം സര്‍വ്വലോകമഹേശ്വരം 
സുഹൃദം സര്‍വ്വഭൂതാനാം ജ്ഞാത്വാ മാം ശാന്തിമൃച്ഛതി (29)

യജ്ഞത്തിന്റെയും തപസ്സിന്റെയും ഭോക്താവും ലോകങ്ങളുടെയെല്ലാം നാഥനും എല്ലാ ജീവികളുടെയും സുഹൃത്തുമായി എന്നെ അറിയുന്നവന്‍ ശാന്തിയെ പ്രാപിക്കുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ സംന്യാസയോഗോ നാമ പഞ്ചമോഽധ്യായഃ
അഥ ഷഷ്ഠോഽധ്യായഃ

ആത്മസംയമയോഗഃ

(മുകളിലേക്ക്)

ശ്രീഭഗവാനുവാച

1
2
അനാശ്രിതഃ കര്‍മഫലം കാര്യം കര്‍മ കരോതി യഃ 
സ സംന്യാസീ ച യോഗീ ച ന നിരഗ്നിര്‍ന ചാക്രിയഃ (1)

ശ്രീ ഭഗവാന്‍ പറഞ്ഞു: ക‍ര്‍മ്മഫലത്തെ ആശ്രയിക്കാതെ കര്‍ത്തവ്യമായ ക‍ര്‍മ്മം ആരു ചെയ്യുന്നുവോ അവന്‍ സന്യാസിയും യോഗിയുമാണ്. അല്ലാതെ അഗ്നിഹോത്രാദികളെ ചെയ്യാത്തവനും, ക‍ര്‍മ്മത്തെ ഉപേക്ഷിച്ചു സ്വസ്ഥനായിരിക്കുന്നവനുമല്ല.

1
2
യം സംന്യാസമിതി പ്രാഹുര്‍യോഗം തം വിദ്ധി പാണ്ഡവ 
ന ഹ്യസംന്യസ്തസങ്കല്പോ യോഗീ ഭവതി കശ്ചന (2)

ഹേ പാണ്ഡവാ, സന്യാസമെന്നു പറയുന്നത്‌ ഏതോ അതു തന്നെയാണ് യോഗമെന്നറിയുക. ഫലേച്ഛ വിടാതെ ഒരാളും യോഗിയായിത്തീരുന്നില്ല.

1
2
ആരുരുക്ഷോര്‍മുനേര്യോഗം കര്‍മ കാരണമുച്യതേ 
യോഗാരൂഢസ്യ തസ്യൈവ ശമഃ കാരണമുച്യതേ (3)

ക‍ര്‍മ്മയോഗത്തെ പ്രാപിക്കുവാനിച്ഛിക്കുന്ന മുനിക്ക് ക‍ര്‍മ്മം മാ‍ര്‍ഗ്ഗമെന്നു പറയപ്പെടുന്നു. പിന്നീട് യോഗസിദ്ധി നേടിക്കഴിഞ്ഞ അവന് ശമം കാരണമെന്നും പറയപ്പെടുന്നു.

1
2
യദാ ഹി നേന്ദ്രിയാര്‍ഥേഷു ന കര്‍മസ്വനുഷജ്ജതേ 
സര്‍വ്വസങ്കല്പസംന്യാസീ യോഗാരൂഢസ്തദോച്യതേ (4)

വിഷയങ്ങളിലും ക‍ര്‍മ്മങ്ങളിലും ആസക്തിയില്ലാതെ എല്ലാ മനോവ്യാപാരവും ത്യജിച്ചവനെ യോഗാരൂഢന്‍ (യോഗത്തെ പ്രാപിച്ചവന്‍) എന്നു വിളിക്കുന്നു.

1
2
ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത് 
ആത്മൈവ ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മനഃ (5)

ഒരുവന്‍ തന്നെ സ്വയം ഉദ്ധരിക്കേണ്ടതാണ്, തന്നെ സ്വയം താഴ്ത്തരുത്, താന്‍ തന്നെയാണ് തന്റെ ബന്ധു. താന്‍ തന്നെയാണ് തന്റെ ശത്രുവും.

1
2
ബന്ധുരാത്മാത്മനസ്തസ്യ യേനാത്മൈവാത്മനാ ജിതഃ 
അനാത്മനസ്തു ശത്രുത്വേ വര്‍തേതാത്മൈവ ശത്രുവത് (6)

യാതൊരുവന്‍ സ്വയം തന്നെ ജയിച്ചിരിക്കുന്നുവോ അവന് താന്‍ തന്നെ തന്റെ ബന്ധുവാണ്. തന്റെ മേല്‍ നിയന്ത്രണമില്ലാത്തവനു താന്‍ തന്നെ ശത്രുവിനെപ്പോലെ ശത്രുത്വത്തില്‍ വര്‍ത്തിക്കുന്നു.

1
2
3
4
ജിതാത്മനഃ പ്രശാന്തസ്യ പരമാത്മാ സമാഹിതഃ 
ശീതോഷ്ണസുഖദുഃഖേഷു തഥാ മാനാപമാനയോഃ (7)
ജ്ഞാനവിജ്ഞാനതൃപ്താത്മാ കൂടസ്ഥോ വിജിതേന്ദ്രിയഃ
യുക്ത ഇത്യുച്യതേ യോഗീ സമലോഷ്ടാശ്മകാഞ്ചനഃ (8)

മനോജയം സിദ്ധിച്ചവനും പ്രശാന്തമായിരിക്കുന്നവനും ആത്മാവ് ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും അതുപോലെ മാനാപമാന ങ്ങളിലും ഏറ്റവും സമഭാവനയോടുകൂടിയവനും, അദ്ധ്യത്മജ്ഞാനവും ശാസ്ത്രജ്ഞാനവും കൊണ്ടു സംതൃപ്തനും നിര്‍വികാരനും ഇന്ദ്രിയജയം നേടിയവനും മണ്‍കട്ട, കല്ല്, പൊന്ന് ഇവ തുല്യമായി ഗണിക്കുന്നവനുമായ യോഗി യോഗയുക്തന്‍ എന്ന് പറയപ്പെടുന്നു.

1
2
സുഹൃന്മിത്രാര്യുദാസീനമധ്യസ്ഥദ്വേഷ്യബന്ധുഷു 
സാധുഷ്വപി ച പാപേഷു സമബുദ്ധിര്‍വിശിഷ്യതേ (9)

സുഹൃത്തുക്കള്‍‍, മിത്രങ്ങള്‍, ശത്രുക്കള്‍, ഉദാസീനന്‍മാ‍‍ര്‍, വെറുക്കപ്പെടേണ്ടവര്‍, ബന്ധുക്കള്‍ ഇവരിലും നല്ലവരിലും പാപികളിലും സമബുദ്ധിയായിരിക്കുന്നവന്‍ വിശിഷ്ടനാകുന്നു.

1
2
യോഗീ യുഞ്ജീത സതതമാത്മാനം രഹസി സ്ഥിതഃ 
ഏകാകീ യതചിത്താത്മാ നിരാശീരപരിഗ്രഹഃ (10)

യോഗി വിജനതയില്‍ സ്ഥിതിചെയ്ത് ഏകാകിയും ഇന്ദ്രിയമനസുകളെ നിയന്ത്രിച്ച്‌ നിഷ്കാമനും ആരില്‍നിന്നും ഒന്നും സ്വീകരിക്കാത്തവനുമായി സര്‍വദാ ആത്മാവിനെ യോജിപ്പിക്കണം.

1
2
3
4
ശുചൌ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മനഃ 
നാത്യുച്ഛ്രിതം നാതിനീചം ചൈലാജിനകുശോത്തരം (11)
തത്രൈകാഗ്രം മനഃ കൃത്വാ യതചിത്തേന്ദ്രിയക്രിയഃ
ഉപവിശ്യാസനേ യുഞ്ജ്യാദ്യോഗമാത്മവിശുദ്ധയേ (12)

ശുചിത്വമുള്ളിടത്ത് അധികം ഉയര്‍ച്ചയോ അധികം താഴ്ച്ചയോ ഇല്ലാത്തതും ദര്‍ഭപ്പുല്ല്, കൃഷ്ണമൃഗത്തിന്റെ തോല്‍ ഇവ മേല്‍ക്കുമേല്‍ വിരിച്ചതുമായ തന്റെ ഇരിപ്പിടം സ്ഥിരമാക്കി അതിലിരുന്ന് മനസ്സ് എകാഗ്രമാക്കി മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും വ്യാപാരങ്ങളെ നിരോധിച്ച് ആത്മശുദ്ധിക്കുവേണ്ടി യോഗം അഭ്യസിക്കണം.

1
2
3
4
സമം കായശിരോഗ്രീവം ധാരയന്നചലം സ്ഥിരഃ 
സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയന്‍ (13)
പ്രശാന്താത്മാ വിഗതഭീര്‍ബ്രഹ്മചാരിവ്രതേ സ്ഥിതഃ
മനഃ സംയമ്യ മച്ചിത്തോ യുക്ത ആസീത മത്പരഃ (14)

ശരീരം, കഴുത്ത്, തല ഇവ ഋജുവാക്കി ഇളകാതെ വച്ച് സ്ഥിരമായി തന്റെ നാസികാഗ്രത്തില്‍ ദൃഷ്ടിയൂന്നി ദിക്കുകളിലേക്ക് നോക്കാതെ മനഃശാന്തിയോടെ നിര്‍ഭയനായി ദൃഢമായ ബ്രഹ്മചര്യത്തോടു കൂടിയവനായി മനസിനെ നിയന്ത്രിച്ച് എന്നില്‍തന്നെ ഉറപ്പിച്ച് എന്നെ മാത്രം ചിന്തിക്കുന്നവനായി യോഗയുക്തനായി സ്ഥിതിചെയ്യണം.

1
2
യുഞ്ജന്നേവം സദാത്മാനം യോഗീ നിയതമാനസഃ 
ശാന്തിം നിര്വാണപരമാം മത്സംസ്ഥാമധിഗച്ഛതി (15)

ഇപ്രകാരം യോഗി സര്‍വദാ മനോനിയന്ത്രണത്തോടെ തന്നെ യുക്തനാക്കിയിട്ട് അതായത് ഈശ്വരനില്‍ താദാത്മ്യഭാവന ചെയ്ത് എന്നില്‍ പ്രതിഷ്ഠിതവും പരമനിര്‍വാണ രൂപവുമായ ശാന്തി പ്രാപിക്കുന്നു.

1
2
നാത്യശ്നതസ്തു യോഗോഽസ്തി ന ചൈകാന്തമനശ്നതഃ 
ന ചാതിസ്വപ്നശീലസ്യ ജാഗ്രതോ നൈവ ചാര്‍ജുന (16)

ഹേ അര്‍ജുനാ, അധികം ആഹാരം കഴിക്കുന്നവനും, ഒട്ടും ആഹാരം കഴിക്കാത്തവനും യോഗമില്ല. അധികം ഉറങ്ങുന്നവനും എപ്പോഴും ഉണര്‍ന്നിരിക്കുന്നവനും യോഗം സംഭവിക്കുകയില്ല.

1
2
യുക്താഹാരവിഹാരസ്യ  യുക്തചേഷ്ടസ്യ കര്‍മസു 
യുക്തസ്വപ്നാവബോധസ്യ യോഗോ ഭവതി ദുഃഖഹാ (17)

വേണ്ടയളവില്‍ മിതമായി ആഹാരവും വിഹാരവും നിര്‍വഹിക്കുന്നവനും പ്രവൃത്തികളില്‍ സമചിത്തതയോടെ വ്യാപരിക്കുന്നവനും ഉറക്കവും ഉണര്‍ന്നിരിക്കലും ഉചിതമായ അളവില്‍ നിര്‍വഹിക്കുന്നവനുമായ യോഗിയ്ക്ക് യോഗം ദുഃഖനാശകമായിത്തീരുന്നു.

1
2
യദാ വിനിയതം ചിത്തമാത്മന്യേവാവതിഷ്ഠതേ 
നിഃസ്പൃഹഃ സര്‍വ്വകാമേഭ്യോ യുക്ത ഇത്യുച്യതേ തദാ (18)

എപ്പോള്‍ സ്ഥിരമായിത്തീര്‍ന്ന ചിത്തം സര്‍വകാമങ്ങളില്‍ നിന്നും അകന്ന് ആത്മാവില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവോ അപ്പോള്‍ അവന്‍ യുക്തനെന്നു പറയപ്പെടുന്നു.

1
2
യഥാ ദീപോ നിവാതസ്ഥോ നേംഗതേ സോപമാ സ്മൃതാ 
യോഗിനോ യതചിത്തസ്യ യുഞ്ജതോ യോഗമാത്മനഃ (19)

കാറ്റില്ലാത്തിടത്ത് സ്ഥിതിചെയ്യുന്ന ദീപത്തിന്റെ നിശ്ചലാവസ്ഥയാണ് ആത്മയോഗം അഭ്യസിക്കുന്ന മനോനിയന്ത്രണമുള്ള യോഗിയുടെ ഉപമയായി സ്മരിക്കപ്പെടുന്നത്.

1
2
3
4
5
6
7
8
യത്രോപരമതേ ചിത്തം നിരുദ്ധം യോഗസേവയാ 
യത്ര ചൈവാത്മനാത്മാനം പശ്യന്നാത്മനി തുഷ്യതി (20)
സുഖമാത്യന്തികം യത്തദ് ബുദ്ധിഗ്രാഹ്യമതീന്ദ്രിയം
വേത്തി യത്ര ന ചൈവായം സ്ഥിതശ്ചലതി തത്ത്വതഃ (21)
യം ലബ്ധ്വാ ചാപരം ലാഭം മന്യതേ നാധികം തതഃ
യസ്മിന്‍സ്ഥിതോ ന ദുഃഖേന ഗുരുണാപി വിചാല്യതേ (22)
തം വിദ്യാദ് ദുഃഖസംയോഗവിയോഗം യോഗസംജ്ഞിതം
സ നിശ്ചയേന യോക്തവ്യോ യോഗോഽനിര്‍വ്വിണ്ണചേതസാ (23)

ഏതവസ്ഥയില്‍ നിയന്ത്രിതമായ മനസ്സ് യോഗപരിശീലനത്താല്‍ സന്തുഷ്ടമായിരിക്കുന്നുവോ, ഏതവസ്ഥയില്‍ ആത്മാവിനെ ആത്മാവില്‍ ആത്മാവുകൊണ്ടു ദര്‍ശിച്ച് സന്തോഷം കൈകൊള്ളുന്നുവോ, ഏതവസ്ഥയില്‍ ബുദ്ധിഗ്രാഹ്യവും ഇന്ദ്രിയാതീതവുമായ ആത്യന്തിക സുഖത്തെ അറിയുന്നുവോ, ഏതവസ്ഥയില്‍ സ്ഥിതിചെയ്യുമ്പോള്‍ അവന്‍ സത്യദര്‍ശനത്തില്‍ നിന്നും വിചലിക്കുന്നില്ലയോ, ഏതൊന്ന് ലഭിച്ചിട്ട് മറ്റോരുലാഭത്തെ അതില്‍ കവിഞ്ഞതായി ഗണിക്കുന്നില്ലയോ, എതോരവസ്ഥയില്‍ സ്ഥിതനായാല്‍ വലിയ ദുഃഖത്താല്‍ പോലും ക്ഷോഭമേല്‍ക്കുന്നി ല്ലയോ അതാണ് ദുഃഖസ്പര്‍ശമില്ലാത്ത യോഗമെന്ന് അറിയണം. തളരാത്ത മനസ്സോടെ സ്ഥിരനിശ്ചയത്തോടുകൂടി ആ യോഗം അഭ്യസിക്കണം.

1
2
3
4
സങ്കല്പപ്രഭവാന്‍കാമാംസ്ത്യക്ത്വാ സര്‍വ്വാനശേഷതഃ 
മനസൈവേന്ദ്രിയഗ്രാമം വിനിയമ്യ സമന്തതഃ (24)
ശനൈഃ ശനൈരുപരമേദ് ബുദ്ധ്യാ ധൃതിഗൃഹീതയാ
ആത്മസംസ്ഥം മനഃ കൃത്വാ ന കിഞ്ചിദപി ചിന്തയേത് (25)

സങ്കല്പജനിതങ്ങളായ എല്ലാ കാമങ്ങളും പൂര്‍ണമായി ത്യജിച്ച് മനസ്സുകൊണ്ട് തന്നെ ഇന്ദ്രിയങ്ങളെ എല്ലായിടത്തുനിന്നും നിയന്ത്രിച്ച് ഒതുക്കി ക്രമേണ ധൈര്യം തികഞ്ഞ ബുദ്ധിയോടുകൂടി വര്‍ത്തിക്കണം. മനസ്സ് ആത്മാവിലുറപ്പിച്ച് മറ്റൊന്നും ചിന്തിക്കാതെയിരിക്കണം.

1
2
യതോ യതോ നിശ്ചരതി മനശ്ചഞ്ചലമസ്ഥിരം 
തതസ്തതോ നിയമ്യൈതദാത്മന്യേവ വശം നയേത് (26)

ചഞ്ചലവും അസ്ഥിരവുമായ മനസ്സ് എവിടെയൊക്കെ ചെല്ലുന്നുവോ അവിടെ നിന്നെല്ലാം അതിനെ പിന്‍വലിച്ച് ആത്മാവില്‍ തന്നെ ഉറപ്പിക്കണം.

1
2
പ്രശാന്തമനസം ഹ്യേനം യോഗിനം സുഖമുത്തമം 
ഉപൈതി ശാന്തരജസം ബ്രഹ്മഭൂതമകല്മഷം (27)

ഇളക്കമറ്റ മനസ്സോടുകൂടിയവനും രജോഗുണമടങ്ങിയവനും നിഷ്പാപനും ബ്രഹ്മതാദാത്മ്യം പ്രാപിച്ചവനുമായ ഈ യോഗി ഉത്തമമായ സുഖത്തെ പ്രാപിക്കുന്നു.

1
2
യുഞ്ജന്നേവം സദാത്മാനം യോഗീ വിഗതകല്മഷഃ 
സുഖേന ബ്രഹ്മസംസ്പര്‍ശമത്യന്തം സുഖമശ്നുതേ (28)

ഇപ്രകാരം എപ്പോഴും യോഗമഭ്യസിക്കുന്നവനും പാപമറ്റവനുമായ യോഗി നിഷ്പ്രയാസം ആത്യന്തികമായ ബ്രഹ്മാനന്ദം അനുഭവിക്കുന്നു.

1
2
സര്‍വ്വഭൂതസ്ഥമാത്മാനം സര്‍വ്വഭൂതാനി ചാത്മനി 
ഈക്ഷതേ യോഗയുക്താത്മാ സര്‍വ്വത്ര സമദര്‍ശനഃ (29)

യോഗത്തില്‍ ഉറച്ച മനസോടുകൂടിയവനും എല്ലായിടത്തും സമദൃഷ്ടിയുള്ളവനുമായ യോഗി തന്നെ എല്ലാ പ്രാണികളിലും, എല്ലാ പ്രാണികളെയും തന്നില്‍ തന്നെയും ദര്‍ശിക്കുന്നു.

1
2
യോ മാം പശ്യതി സര്‍വ്വത്ര സര്‍വ്വം ച മയി പശ്യതി 
തസ്യാഹം ന പ്രണശ്യാമി സ ച മേ ന പ്രണശ്യതി (30)

യാതോരുത്തന്‍ എന്നെ എല്ലായിടത്തും കാണുകയും എല്ലാത്തിനെയും എന്നിലും കാണുകയും ചെയ്യുന്നുവോ അവന്‍ അന്നില്‍ നിന്നും, ഞാന്‍ അവനില്‍ നിന്നും ഒരിക്കലും പിരിയുന്നില്ല.

1
2
സര്‍വ്വഭൂതസ്ഥിതം യോ മാം ഭജത്യേകത്വമാസ്ഥിതഃ 
സര്‍വ്വഥാ വര്‍തമാനോഽപി സ യോഗീ മയി വര്‍തതേ (31)

ഏതൊരുവന്‍ ഏകത്വബോധം നേടി എല്ലാ ജീവജാലങ്ങളിലും വ്യാപിച്ചിരിക്കുന്ന എന്നെ ഭജിക്കുന്നുവോ, ആ യോഗി എങ്ങിനെയെല്ലാം ഇരുന്നാലും എന്നില്‍തന്നെ വര്‍ത്തിക്കുന്നു.

1
2
ആത്മൌപമ്യേന സര്‍വ്വത്ര സമം പശ്യതി യോഽര്‍ജുന 
സുഖം വാ യദി വാ ദുഃഖം സ യോഗീ പരമോ മതഃ (32)

ഹേ അര്‍ജുനാ, എല്ലാവരിലുമുള്ള സുഖമായാലും ദുഖമായാലും തന്റെതിനോപ്പമായി കാണുന്ന യോഗി ഏറ്റവും ശ്രേഷ്ഠനാണെ ന്നതാണ് എന്റെ അഭിപ്രായം.

അര്‍ജുന ഉവാച

1
2
യോഽയം യോഗസ്ത്വയാ പ്രോക്തഃ സാമ്യേന മധുസൂദന 
ഏതസ്യാഹം ന പശ്യാമി ചഞ്ചലത്വാത്സ്ഥിതിം സ്ഥിരാം (33)

അര്‍ജുനന്‍ പറഞ്ഞു: ഹേ മധുസൂദനാ, സമചിത്തതാ ലക്ഷണമായി ഏതൊരു യോഗമാണോ അങ്ങ് പറഞ്ഞത്, എന്റെ മനസിന്റെ ചാഞ്ചല്യം നിമിത്തം അതിനു സുസ്ഥിരമായ നിലനില്‍പ്പ്‌ ഞാന്‍ കാണുന്നില്ല.

1
2
ചഞ്ചലം ഹി മനഃ കൃഷ്ണ പ്രമാഥി ബലവദ് ദൃഢം 
തസ്യാഹം നിഗ്രഹം മന്യേ വായോരിവ സുദുഷ്കരം (34)

എന്തെന്നാല്‍ ഹേ കൃഷ്ണാ, മനസ്സ് ചഞ്ചലവും ക്ഷുബ്ധവും നിയന്ത്രണ ത്തിനു വഴങ്ങാത്തതും അയവില്ലാത്തതുമാണ്. അതിന്റെ നിയന്ത്രണം വായുവിന്റെതെന്നപോലെ ദുഷ്ക്കരമായി ഞാന്‍ കരുതുന്നു.

ശ്രീഭഗവാനുവാച

1
2
അസംശയം മഹാബാഹോ മനോ ദുര്‍നിഗ്രഹം ചലം 
അഭ്യാസേന തു കൌന്തേയ വൈരാഗ്യേണ ച ഗൃഹ്യതേ (35)

ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ മഹാബാഹോ, നിസംശയമായും മനസ്സ് നിയന്ത്രിക്കാന്‍ വിഷമമുള്ളതും ചഞ്ചലവുമാണ്. എന്നാല്‍ കുന്തീപുത്രാ, അഭ്യാസം കൊണ്ടും, വൈരാഗ്യം കൊണ്ടും അത് നിയന്ത്രണവിധേയമാക്കപ്പെടുന്നു.

1
2
അസംയതാത്മനാ യോഗോ ദുഷ്പ്രാപ ഇതി മേ മതിഃ 
വശ്യാത്മനാ തു യതതാ ശക്യോഽവാപ്തുമുപായതഃ (36)

വൈരാഗ്യം കൊണ്ടു മനസ്സിനെ നിയന്ത്രിക്കാനാവാത്തവനു യോഗസിദ്ധി ലഭിക്കാന്‍ വിഷമമാണ് എന്നാണു എന്റെ അഭിപ്രായം. എന്നാല്‍ നിയന്ത്രിതചിത്തനു ശരിയായ ഉപായമനുസരിച്ച് യത്നിച്ചാല്‍ യോഗപ്രാപ്തി സാധ്യവുമാണ്‌.

അര്‍ജുന ഉവാച

1
2
അയതിഃ ശ്രദ്ധയോപേതോ യോഗാച്ചലിതമാനസഃ 
അപ്രാപ്യ യോഗസംസിദ്ധിം കാം ഗതിം കൃഷ്ണ ഗച്ഛതി (37)

അര്‍ജുനന്‍ ചോദിച്ചു: കൃഷ്ണാ, ശ്രദ്ധയോടെ ശ്രമിച്ചിട്ടും യോഗ പരിശീലനത്തില്‍ മനസ്സുറക്കാതെ യോഗിയായി കഴിഞ്ഞിട്ടില്ലാ ത്തവന്‍ യോഗലക്ഷ്യം നേടാതെ ഏത് ഗതിയെ പ്രാപിക്കും.

1
2
കച്ചിന്നോഭയവിഭ്രഷ്ടശ്ഛിന്നാഭ്രമിവ നശ്യതി 
അപ്രതിഷ്ഠോ മഹാബാഹോ വിമൂഢോ ബ്രഹ്മണഃ പഥി (38)

ഹേ മഹാബാഹോ, ബ്രഹ്മമാ‍ര്‍ഗ്ഗത്തില്‍ നിന്ന്‌ തെറ്റി എങ്ങുമുറയ്ക്കാതെ ലൌകികമാര്‍ഗം, യോഗമാര്‍ഗം ഈ രണ്ടിലും സ്ഥാനമില്ലാതെ ഛിന്നഭിന്നമായ മേഘം പോലെ അവന്‍ നശിക്കുകയില്ലേ?

1
2
ഏതന്മേ സംശയം കൃഷ്ണ ഛേത്തുമര്‍ഹസ്യശേഷതഃ 
ത്വദന്യഃ സംശയസ്യാസ്യ ഛേത്താ ന ഹ്യുപപദ്യതേ (39)

ഹേ കൃഷ്ണാ, എന്റെ ഈ സംശയത്തെ നിഃശേഷം അങ്ങു തീര്‍ത്തുതരേണ്ടതാണ്. ഈ സംശയം പരിഹരിക്കാന്‍ അങ്ങല്ലാതെ മറ്റൊരാള്‍ യോഗ്യനായില്ല.

ശ്രീഭഗവാനുവാച

1
2
പാര്‍ഥ നൈവേഹ നാമുത്ര വിനാശസ്തസ്യ വിദ്യതേ 
ന ഹി കല്യാണകൃത്കശ്ചിദ് ദുര്‍ഗതിം താത ഗച്ഛതി (40)

ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ പാര്‍ത്ഥ, അവനു ഈ ലോകത്തില്‍ വിനാശം ഇല്ല തന്നെ; പരലോകത്തുമില്ല. കുഞ്ഞേ, നല്ലത് ചെയ്യുന്ന ഒരുവന്‍ ഒരിക്കലും ദുര്‍ഗതി പ്രാപിക്കുന്നില്ല.

1
2
പ്രാപ്യ പുണ്യകൃതാം ലോകാനുഷിത്വാ ശാശ്വതീഃ സമാഃ 
ശുചീനാം ശ്രീമതാം ഗേഹേ യോഗഭ്രഷ്ടോഽഭിജായതേ (41)

യോഗസിദ്ധി നേടാത്തവന്‍ പുണ്യവാന്‍മാരുടെ ലോകത്തില്‍ച്ചെന്നു ദീര്‍ഘകാലം വാണിട്ടു ശുദ്ധമനസ്ക്കരും ഐശ്വര്യയുക്തരുമായവരുടെ കുടുംബത്തില്‍ ജനിക്കുന്നു.

1
2
അഥവാ യോഗിനാമേവ കുലേ ഭവതി ധീമതാം 
ഏതദ്ധി ദുര്‍ലഭതരം ലോകേ ജന്മ യദീദൃശം (42)

അല്ലെങ്കില്‍ ബുദ്ധിമാന്മാരായ യോഗികളുടെ കുലത്തില്‍ തന്നെ ജനിക്കുന്നു. ലോകത്തില്‍ ഇങ്ങിനെയുള്ള ജന്മം ലഭിക്കാന്‍ അത്യന്തം പ്രയാസമാണ്.

1
2
തത്ര തം ബുദ്ധിസംയോഗം ലഭതേ പൌര്വദേഹികം 
യതതേ ച തതോ ഭൂയഃ സംസിദ്ധൌ കുരുനന്ദന (43)

കുരുവംശജനായ അര്‍ജുനാ, ഈ ജന്മത്തില്‍ മുജ്ജന്മത്തിലെ സംസ്കാരം ലഭിക്കുന്നു. അതുകൊണ്ട് വീണ്ടും യോഗസിദ്ധിക്കായി യത്നിക്കുകയും ചെയ്യുന്നു.

1
2
പൂര്‍വ്വാഭ്യാസേന തേനൈവ ഹ്രിയതേ ഹ്യവശോഽപി സഃ 
ജിജ്ഞാസുരപി യോഗസ്യ ശബ്ദബ്രഹ്മാതിവര്‍തതേ (44)

മുജ്ജന്മത്തിലെ ആ അഭ്യാസം കൊണ്ടുമാത്രം താന്‍ അറിയാതെയാണെങ്കിലും അവന്‍ യോഗസാധനയിലേക്ക് നയിക്കപ്പെടുന്നു. യോഗരഹസ്യമറിയാന്‍ ആഗ്രഹിക്കുന്നവന്‍ പോലും ശബ്ദബ്രഹ്മത്തെ (വൈദികകര്‍മ്മാനുഷ്ഠാനങ്ങളെ) അതിക്രമി ക്കുന്നുണ്ട്.

1
2
പ്രയത്നാദ്യതമാനസ്തു യോഗീ സംശുദ്ധകില്ബിഷഃ 
അനേകജന്മസംസിദ്ധസ്തതോ യാതി പരാം ഗതിം (45)

തീവ്രമായി പരിശ്രമിക്കുന്ന യോഗിയാകട്ടെ പാപം നീങ്ങി അതിനുശേഷം അനേകജന്മങ്ങള്‍ കൊണ്ടു സിദ്ധനായി പിന്നീട് പരമമായ ഗതിയെ പ്രാപിക്കുന്നു.

1
2
തപസ്വിഭ്യോഽധികോ യോഗീ ജ്ഞാനിഭ്യോഽപി മതോഽധികഃ 
കര്‍മിഭ്യശ്ചാധികോ യോഗീ തസ്മാദ്യോഗീ ഭവാര്‍ജുന (46)

ക‍ര്‍മ്മയോഗി തപസ്വികളെക്കാള്‍ ശ്രേഷ്ഠനാണ്. അയാള്‍ ജ്ഞാനികളേക്കാളും ശ്രേഷ്ഠനാണെന്നാണ് എന്റെ പക്ഷം. യോഗി കാമ്യക‍ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരേക്കാളും ശ്രേഷ്ഠനാണ്. അതുകൊണ്ട് അര്‍ജുനാ, നീ യോഗിയായിത്തീരുക.

1
2
യോഗിനാമപി സര്‍വ്വേഷാം മദ്ഗതേനാന്തരാത്മനാ 	
ശ്രദ്ധാവാന്‍ഭജതേ യോ മാം സ മേ യുക്തതമോ മതഃ (47)

സകല യോഗികളിലും വച്ച് എന്നില്‍ ഉറച്ച മനസോടെ ശ്രദ്ധാപൂര്‍ണനായി ആരെന്നെ ഭജിക്കുന്നുവോ അവനാണ് എന്റെ അഭിപ്രായത്തില്‍ അത്യന്തം ശ്രേഷ്ഠ‍ന്‍‍!

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ ആത്മസംയമയോഗോ നാമ ഷഷ്ഠോഽധ്യായഃ

അഥ സപ്തമോഽധ്യായഃ

ജ്ഞാനവിജ്ഞാനയോഗഃ

(മുകളിലേക്ക്)

ശ്രീഭഗവാനുവാച

1
2
മയ്യാസക്തമനാഃ പാര്‍ഥ യോഗം യുഞ്ജന്മദാശ്രയഃ 
അസംശയം സമഗ്രം മാം യഥാ ജ്ഞാസ്യസി തച്ഛൃണു (1)

ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ പാര്‍ത്ഥ, എന്നില്‍ ആസക്തചിത്തനായി എന്നെ ആശ്രയിച്ച് യോഗം അഭ്യസിച്ച് എങ്ങിനെ എന്നെ നിസ്സംശയമായും പൂര്‍ണമായും നീ അറിയുമോ ആ വിധം കേട്ടുകൊള്ളുക.

1
2
ജ്ഞാനം തേഽഹം സവിജ്ഞാനമിദം വക്ഷ്യാമ്യശേഷതഃ 
യജ്ജ്ഞാത്വാ നേഹ ഭൂയോഽന്യജ്ജ്ഞാതവ്യമവശിഷ്യതേ (2)

യാതോന്നറിഞ്ഞാല്‍ പിന്നെ അറിയേണ്ടതായി മറ്റൊന്നും ഈ ലോകത്തില്‍ അവശേഷിക്കയില്ലയോ ആ ജ്ഞാനം വിജ്ഞാനത്തോടുകൂടി ഞാന്‍ പൂര്‍ണമായി നിനക്കിതാ ഉപദേശിക്കാന്‍ പോകുന്നു.

1
2
മനുഷ്യാണാം സഹസ്രേഷു കശ്ചിദ്യതതി സിദ്ധയേ 
യതതാമപി സിദ്ധാനാം കശ്ചിന്മാം വേത്തി തത്ത്വതഃ (3)

അനേകായിരം മനുഷ്യരില്‍ ഒരാള്‍ മാത്രമേ ജ്ഞാനസിദ്ധിക്കായി യത്നിക്കുന്നുള്ളൂ. യത്നിക്കുന്നവരില്‍ത്തന്നെ ആരെങ്കിലും ഒരാള്‍ മാത്രമേ എന്നെ ഉള്ളവണ്ണം അറിയുന്നുള്ളൂ.

1
2
ഭൂമിരാപോഽനലോ വായുഃ ഖം മനോ ബുദ്ധിരേവ ച 
അഹംകാര ഇതീയം മേ ഭിന്നാ പ്രകൃതിരഷ്ടധാ (4)

ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ എന്റെ പ്രകൃതി എട്ടായി വേര്‍തിരിഞ്ഞിരിക്കുന്നു.

1
2
അപരേയമിതസ്ത്വന്യാം പ്രകൃതിം വിദ്ധി മേ പരാം 
ജീവഭൂതാം മഹാബാഹോ യയേദം ധാര്യതേ ജഗത് (5)

മഹാബാഹോ, ഇപ്പറഞ്ഞത്‌ അപരാപ്രകൃതിയാണ്. എന്നാല്‍ ഇതില്‍നിന്നു ഭിന്നവും ഈ ജഗത്തിനെ ധരിക്കുന്നതും ജീവസ്വരൂപവുമായ എന്റെ പരാപ്രകൃതിയെയും നീ അറിയുക.

1
2
ഏതദ്യോനീനി ഭൂതാനി സര്‍വ്വാണീത്യുപധാരയ 
അഹം കൃത്സ്നസ്യ ജഗതഃ പ്രഭവഃ പ്രലയസ്തഥാ (6)

എല്ലാ ഭൂതങ്ങളും ഇവയില്‍നിന്നുണ്ടാകുന്നവയാണ് എന്ന് ധരിക്കുക. അങ്ങിനെ ഞാന്‍ ലോകത്തിന്റെ മുഴുവന്‍ ഉത്ഭവസ്ഥാനവും നാശകാരണവുമാണ്.

1
2
മത്തഃ പരതരം നാന്യത്കിഞ്ചിദസ്തി ധനഞ്ജയ 
മയി സര്‍വ്വമിദം പ്രോതം സൂത്രേ മണിഗണാ ഇവ (7)

ഹേ ധനഞ്ജയാ, എന്നില്‍ നിന്ന് അന്യമായി ഒന്നും ഇല്ല. ഇതെല്ലാം ചരടില്‍ രത്നങ്ങളെന്നപോലെ എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു.

1
2
രസോഽഹമപ്സു കൌന്തേയ പ്രഭാസ്മി ശശിസൂര്യയോഃ 
പ്രണവഃ സര്‍വ്വവേദേഷു ശബ്ദഃ ഖേ പൌരുഷം നൃഷു (8)

ഹേ കൌന്തേയ, ഞാന്‍ ജലത്തിലെ രസമാകുന്നു. ചന്ദ്രസൂര്യന്‍മാരിലെ ശോഭയാകുന്നു. വേദമന്ത്രങ്ങളില്‍ പ്രണവമാകുന്നു. ആകാശത്തിലെ ശബ്ദമാകുന്നു. മനുഷ്യരിലെ പൗരുഷവുമാകുന്നു.

1
2
പുണ്യോ ഗന്ധഃ പൃഥിവ്യാം ച തേജശ്ചാസ്മി വിഭാവസൌ 
ജീവനം സര്‍വ്വഭൂതേഷു തപശ്ചാസ്മി തപസ്വിഷു (9)

ഭൂമിയിലെ പുണ്യമായ ഗന്ധവും അഗ്നിയിലെ തേജസും ഞാനാണ്. എല്ലാ ജീവികളിലെയും ജീവശക്തിയും തപസ്വികളിലെ തപസ്സും ഞാന്‍ തന്നെ ആകുന്നു.

1
2
ബീജം മാം സര്‍വ്വഭൂതാനാം വിദ്ധി പാര്‍ഥ സനാതനം 
ബുദ്ധിര്‍ബുദ്ധിമതാമസ്മി തേജസ്തേജസ്വിനാമഹം (10)

ഹേ പാര്‍ത്ഥ, എല്ലാ ഭൂതങ്ങളുടെയും ശാശ്വതമായ ബീജമായി എന്നെ അറിയുക. ബുദ്ധിമാന്‍മാരുടെ ബുദ്ധി ഞാനാണ്. തേജസ്വികളുടെ തേജസ്സും ഞാനാകുന്നു.

1
2
ബലം ബലവതാം ചാഹം കാമരാഗവിവര്‍ജിതം 
ധര്‍മാവിരുദ്ധോ ഭൂതേഷു കാമോഽസ്മി ഭരതര്‍ഷഭ (11)

ഹേ ഭാരതശ്രേഷ്ഠ, ബലവാന്‍മാരുടെ കാമരാഗരഹിതമായ ബലം ഞാനാണ്. ഭൂതങ്ങളില്‍ ധ‍ര്‍മ്മവിരുദ്ധമല്ലാത്ത കാമവും ഞാന്‍ തന്നെ.

1
2
യേ ചൈവ സാത്ത്വികാ ഭാവാ രാജസാസ്താമസാശ്ച യേ 
മത്ത ഏവേതി താന്വിദ്ധി ന ത്വഹം തേഷു തേ മയി (12)

ഏതൊക്കെയാണോ സാത്വികഭാവങ്ങള്‍ ഏതൊക്കെയാണോ രാജസങ്ങളും താമസങ്ങളുമായ ഭാവങ്ങള്‍ അവയെല്ലാം എന്നില്‍നിന്ന് ഉത്ഭവിച്ചവ തന്നെയെന്നറിയുക. ഞാന്‍ അവയിലല്ല എന്നാല്‍ അവ എന്നിലാണ്.

1
2
ത്രിഭിര്‍ഗുണമയൈര്‍ഭവൈരേഭിഃ സര്‍വ്വമിദം ജഗത് 
മോഹിതം നാഭിജാനാതി മാമേഭ്യഃ പരമവ്യയം (13)

ഈ ലോകം മുഴുവന്‍ ഗുണമയങ്ങളായ ഈ മൂന്നു ഭാവങ്ങളാലും മോഹിതമായിത്തീരുന്നു. ഇവയ്ക്കപ്പുറത്തുള്ള നിത്യനായ എന്നെ ഈ ജഗത്ത് അറിയുന്നില്ല.

1
2
ദൈവീ ഹ്യേഷാ ഗുണമയീ മമ മായാ ദുരത്യയാ 
മാമേവ യേ പ്രപദ്യന്തേ മായാമേതാം തരന്തി തേ (14)

എന്തുകൊണ്ടെന്നാല്‍ അമാനുഷികവും, ത്രിഗുണങ്ങള്‍ ചേര്‍ന്നതും ആയ എന്റെ ഈ മായ തരണം ചെയ്യാന്‍ പ്രയാസമുള്ളതാണ്. ആരാണോ എന്നെ തന്നെ ശരണം പ്രാപിക്കുന്നത് അവര്‍ ഈ മായയെ തരണം ചെയ്യുന്നു.

1
2
ന മാം ദുഷ്കൃതിനോ മൂഢാഃ പ്രപദ്യന്തേ നരാധമാഃ 
മായയാപഹൃതജ്ഞാനാ ആസുരം ഭാവമാശ്രിതാഃ (15)

പാപികളും മൂഡന്‍മാരുമായ മനുഷ്യാധമന്‍മാര്‍ മായയാല്‍ ജ്ഞാനം നശിച്ചവരും ആസുരഭാവം പൂണ്ടവരുമാകയാല്‍ എന്നെ ഭജിക്കുന്നില്ല.

1
2
ചതുര്‍വ്വിധാ ഭജന്തേ മാം ജനാഃ സുകൃതിനോഽര്‍ജുന 
ആര്‍ത്തോ ജിജ്ഞാസുരര്‍ഥാര്‍ഥീ ജ്ഞാനീ ച ഭരതര്‍ഷഭ (16)

ഹേ ഭരതശ്രേഷ്ഠനായ അര്‍ജുനാ, നാലു തരക്കാരായ പുണ്യവാന്മാര്‍ എന്നെ ഭജിക്കുന്നു. ആര്‍ത്തനും, ജിജ്ഞാസുവും (ജ്ഞാനമാഗ്രഹി ക്കുന്നവനും), അര്‍ഥാര്‍ഥിയും (കാര്യലാഭം ആഗ്രഹിക്കുന്നവനും), ജ്ഞാനിയും.

1
2
തേഷാം ജ്ഞാനീ നിത്യയുക്ത ഏകഭക്തിര്‍വിശിഷ്യതേ 
പ്രിയോ ഹി ജ്ഞാനിനോഽത്യര്‍ഥമഹം സ ച മമ പ്രിയഃ (17)

ആ നാലുതരം ഭക്തന്‍മാരില്‍ എപ്പോഴും യോഗനിഷ്ടനും ഭക്തിക്കൊഴിച്ച് മറ്റൊന്നിനും മനസ്സില്‍ സ്ഥാനമില്ലാത്തവനുമായ ജ്ഞാനിയാണ്‌ വിശിഷ്ഠനായിരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ജ്ഞാനികള്‍ക്കു ഞാന്‍ അത്യധികം പ്രിയനാണ്. അവന്‍ എനിക്കും പ്രിയനാണ്.

1
2
ഉദാരാഃ സ‍വ്വ ഏവൈതേ ജ്ഞാനീ ത്വാത്മൈവ മേ മതം 
ആസ്ഥിതഃ സ ഹി യുക്താത്മാ മാമേവാനുത്തമാം ഗതിം (18)

അവരെല്ലാവരും ഉദാരന്‍മാര്‍ തന്നെയാണ്. എന്നാല്‍ ജ്ഞാനി ആത്മസ്വരൂപന്‍ തന്നെ എന്നാണു എന്റെ അഭിപ്രായം. അവന്‍ എന്നില്‍ തന്നെ ഏകാഗ്രചിത്തനായി എന്നെത്തന്നെ പരമലക്ഷ്യമായി കരുതി ആശ്രയിച്ചിരിക്കുന്നു.

1
2
ബഹൂനാം ജന്മനാമന്തേ ജ്ഞാനവാന്മാം പ്രപദ്യതേ 
വാസുദേവഃ സര്‍വ്വമിതി സ മഹാത്മാ സുദുര്‍ലഭഃ (19)

വളരെ ജന്മം കഴിഞ്ഞ് ജ്ഞാനി എന്നെ പ്രാപിക്കുന്നു. എല്ലാം വാസുദേവന്‍ തന്നെ എന്നുറച്ച ആ മഹാത്മാവ് അത്യന്തം ദുര്‍ല്ലഭനാണ്.

1
2
കാമൈസ്തൈസ്തൈര്‍ഹൃതജ്ഞാനാഃ പ്രപദ്യന്തേഽന്യദേവതാഃ 
തം തം നിയമമാസ്ഥായ പ്രകൃത്യാ നിയതാഃ സ്വയാ (20)

തങ്ങളുടെ സ്വഭാവത്താല്‍ സ്വയം നിയന്ത്രിതരായി അതാതു ആഗ്രഹങ്ങള്‍ക്കധീനമായ ബുദ്ധിയോടു കൂടിയവര്‍ അന്യദേവതകളെ അതാതു നിയമങ്ങള്‍ അനുഷ്ഠിച്ചു ഭജിക്കുന്നു.

1
2
യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാര്‍ചിതുമിച്ഛതി 
തസ്യ തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം (21)

ഏതേതു ഭക്തന്‍ ഏതേതു ദേവതാ സ്വരൂപത്തെ ശ്രദ്ധയോടെ അര്‍ച്ചിക്കാനാഗ്രഹിക്കുന്നുവോ അവരുടെയെല്ലാം ആ ശ്രദ്ധയെ തന്നെ ഞാന്‍ ഇളക്കമറ്റതാക്കുന്നു.

1
2
സ തയാ ശ്രദ്ധയാ യുക്തസ്തസ്യാരാധനമീഹതേ 
ലഭതേ ച തതഃ കാമാന്മയൈവ വിഹിതാന്‍ ഹി താന്‍ (22)

അവന്‍ ആ ശ്രദ്ധയോടെ ആ ദേവന്റെ ആരാധന നടത്തുന്നു. അതില്‍നിന്നു ഞാന്‍ തന്നെ നല്കുന്ന അതാതു കാമങ്ങള്‍ ആര്‍ജിക്കുകയും ചെയ്യുന്നു.

1
2
അന്തവത്തു ഫലം തേഷാം തദ്ഭവത്യല്പമേധസാം 
ദേവാന്ദേവയജോ യാന്തി മദ്ഭക്താ യാന്തി മാമപി (23)

എന്നാല്‍ അല്പബുദ്ധികളായ അവര്‍ക്കു സിദ്ധിക്കുന്ന ആ ഫലം നശിച്ചുപോകുന്നതാണ്. ദേവാരാധകര്‍ ദേവന്‍മാരെ പ്രാപിക്കുന്നു. എന്റെ ഭക്തന്‍മാര്‍ എന്നെയും പ്രാപിക്കുന്നു.

1
2
അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ 
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം (24)

എന്റെ അവ്യയവും അനുത്തമവും തമോഗുണസ്പര്‍ശമില്ലാത്തതുമായ സര്‍വാതീതഭാവത്തെ അറിയാതെ അവ്യക്തനായ എന്നെ വ്യക്തിത്വം പ്രാപിച്ചവനെന്നു ബുദ്ധിഹീനര്‍ വിചാരിക്കുന്നു.

1
2
നാഹം പ്രകാശഃ സര്‍വ്വസ്യ യോഗമായാസമാവൃതഃ 
മൂഢോഽയം നാഭിജാനാതി ലോകോ മാമജമവ്യയം (25)

യോഗമായയാല്‍ സമാവൃതനായ ഞാന്‍ എല്ലാവര്‍ക്കും പ്രത്യക്ഷനല്ല. ഈ മൂഢമായ ലോകം എന്നെ ജന്മരഹിതനും നാശമറ്റവനുമായി അറിയുന്നില്ല.

1
2
വേദാഹം സമതീതാനി വര്‍തമാനാനി ചാര്‍ജുന 
ഭവിഷ്യാണി ച ഭൂതാനി മാം തു വേദ ന കശ്ചന (26)

ഹേ അര്‍ജുനാ, കഴിഞ്ഞതും ഇപ്പോഴുള്ളതും ഇനിയുണ്ടാകുന്നതുമായ ജീലജാലങ്ങളെയും ഞാനറിയുന്നു. എന്നാല്‍ എന്നെയാകട്ടെ ഒരുത്തരും അറിയുന്നില്ല.

1
2
ഇച്ഛാദ്വേഷസമുത്ഥേന ദ്വന്ദ്വമോഹേന ഭാരത 
സര്‍വ്വഭൂതാനി സമ്മോഹം സര്‍ഗേ യാന്തി പരന്തപ (27)

ഹേ ശത്രുധ്വംസകനായ ഭരതവംശജാ, ഇച്ഛാ, ദ്വേഷം എന്നിവയില്‍നിന്നുണ്ടാകുന്ന ദ്വന്ദ്വമോഹത്താല്‍ സര്‍വഭൂതങ്ങളും സൃഷ്ടിഗതിയില്‍ മോഹം പ്രാപിക്കുന്നു.

1
2
യേഷാം ത്വന്തഗതം പാപം ജനാനാം പുണ്യകര്‍മണാം 
തേ ദ്വന്ദ്വമോഹനിര്‍മുക്താ ഭജന്തേ മാം ദൃഢവ്രതാഃ (28)

എന്നാല്‍ പുണ്യചരിതന്മാരും പാപം നിശ്ശേഷം നശിച്ചിട്ടുള്ളവരുമായ ജനങ്ങള്‍ ദ്വന്ദ്വമോഹമകന്നു ദൃഡവൃതരായി എന്നെ ഭജിക്കുന്നു.

1
2
ജരാമരണമോക്ഷായ മാമാശ്രിത്യ യതന്തി യേ 
തേ ബ്രഹ്മ തദ്വിദുഃ കൃത്സ്നമധ്യാത്മം കര്‍മ ചാഖിലം (29)

യാതൊരുത്തന്‍ ജരാമരണങ്ങളില്‍നിന്നും മുക്തി നേടാന്‍ എന്നെ ആശ്രയിച്ച് പ്രയത്നിക്കുന്നുവോ അവര്‍ ആ ബ്രഹ്മത്തെയും സമ്പൂര്‍ണമായ അദ്ധ്യാത്മവിദ്യയേയും അഖിലക‍ര്‍മ്മത്തെയും അറിയുന്നു.

1
2
സാധിഭൂതാധിദൈവം മാം സാധിയജ്ഞം ച യേ വിദുഃ 
പ്രയാണകാലേഽപി ച മാം തേ വിദുര്യുക്തചേതസഃ (30)

അധിഭൂതത്തോടും അധിദൈവത്തോടും അധിയജ്ഞത്തോടും കൂടിയവനായി എന്നെ ആരറിയുന്നുവോ അവര്‍ മരണസമയത്തും യോഗയുക്തചിത്തരായി എന്നെ സാക്ഷാത്കരിക്കുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ ജ്ഞാനവിജ്ഞാനയോഗോ നാമ സപ്തമോഽധ്യായഃ
അഥ അഷ്ടമോഽധ്യായഃ

അക്ഷരബ്രഹ്മയോഗഃ

(മുകളിലേക്ക്)

അര്‍ജുന ഉവാച

1
2
കിം തദ് ബ്രഹ്മ കിമധ്യാത്മം കിം കര്‍മ പുരുഷോത്തമ 
അധിഭൂതം ച കിം പ്രോക്തമധിദൈവം കിമുച്യതേ (1)

അര്‍ജുനന്‍ ചോദിച്ചു: ഹേ പുരുഷോത്തമാ, ആ ബ്രഹ്മം എന്താണ്? അധ്യാത്മമെന്താണ്? കര്‍മ്മമെന്താണ്? അധിഭൂതമെന്താണ്? അധിദൈവമെന്നു പറയപ്പെടുന്നതുമെന്താണ്?

1
2
അധിയജ്ഞഃ കഥം കോഽത്ര ദേഹേഽസ്മിന്മധുസൂദന 
പ്രയാണകാലേ ച കഥം ജ്ഞേയോഽസി നിയതാത്മഭിഃ (2)

ഹേ മധുസൂദനാ, അധിയജ്ഞന്‍ ആര്? എങ്ങിനെയിരിക്കുന്നു? ഇവിടെ ഈ ദേഹത്തിലുണ്ടോ? മരണകാലത്ത് നിയന്ത്രിതചിത്ത ന്മാരാല്‍ എങ്ങിനെയാണ് അങ്ങ് അറിയപ്പെടുന്നത്?

ശ്രീഭഗവാനുവാച

1
2
അക്ഷരം ബ്രഹ്മ പരമം സ്വഭാവോഽധ്യാത്മമുച്യതേ 
ഭൂതഭാവോദ്ഭവകരോ വിസര്‍ഗഃ കര്‍മസംജ്ഞിതഃ (3)

ശ്രീ ഭഗവാന്‍ പറഞ്ഞു: ബ്രഹ്മം സ‍വ്വോത്കൃഷ്ടവും അക്ഷരവും (അനശ്വരവും) ആകുന്നു. അധ്യാത്മം സ്വഭാവമാണെന്ന് പറയപ്പെടുന്നു. സകലജീവജാലങ്ങളും ഉദ്ഭവത്തിന് കാരണമായ വിശിഷ്ടമായ സൃഷ്ടിവ്യാപാരമാണ് ക‍ര്‍മ്മമെന്നറിയപ്പെടുന്നത്.

1
2
അധിഭൂതം ക്ഷരോ ഭാവഃ പുരുഷശ്ചാധിദൈവതം 
അധിയജ്ഞോഽഹമേവാത്ര ദേഹേ ദേഹഭൃതാം വര (4)

ദേഹധാരികളില്‍വച്ച് ശ്രേഷ്ഠനായ അര്‍ജുനാ! അധിഭൂതം നശ്വരമായ ഭാവമാണ്. അധിദൈവതം പുരുഷനാണ്. ഈ ദേഹത്തിലുള്ള ഞാന്‍ തന്നെയാണ് അധിയജഞ‍ന്‍.

1
2
അന്തകാലേ ച മാമേവ സ്മരന്മുക്ത്വാ കലേവരം 
യഃ പ്രയാതി സ മദ്ഭാവം യാതി നാസ്ത്യത്ര സംശയഃ (5)

മരണസമയത്ത് എന്നെ തന്നെ സ്മരിച്ചുകൊണ്ടു ശരീരം വിട്ടു പോകുന്നവന്‍ എന്നെ തന്നെ പ്രാപിക്കുമെന്നതില്‍ സംശയമില്ല.

1
2
യം യം വാപി സ്മരന്‍ഭാവം ത്യജത്യന്തേ കലേവരം 
തം തമേവൈതി കൌന്തേയ സദാ തദ്ഭാവഭാവിതഃ (6)

ഹേ കുന്തി പുത്രാ, ഏതേതു ഭാവം സ്മരിച്ചുകൊണ്ടു ഒടുവില്‍ ശരീരം വിടുന്നുവോ എപ്പോഴും തന്‍മയഭാവമാര്‍ന്നു അതാതുഭാവത്തെത്തന്നെ പ്രാപിക്കുന്നു.

1
2
തസ്മാത്സര്‍വ്വേഷു കാലേഷു മാമനുസ്മര യുധ്യ ച 
മയ്യര്‍പ്പിതമനോബുദ്ധിര്‍മാമേവൈഷ്യസ്യസംശയഃ (7)

അതുകൊണ്ടു ഏത് കാലത്തും എന്നെ സ്മരിക്കയും യുദ്ധം ചെയ്യുകയും ചെയ്യുക. എന്നില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ച നീ എന്നെ തന്നെ നിസ്സംശയമായും പ്രാപിക്കും.

1
2
അഭ്യാസയോഗയുക്തേന ചേതസാ നാന്യഗാമിനാ 
പരമം പുരുഷം ദിവ്യം യാതി പാര്‍ഥാനുചിന്തയന്‍ (8)

ഹേ പാര്‍ത്ഥ! നിരന്തരമായ അഭ്യാസം കൊണ്ടു യോഗയുക്തവും മറ്റൊന്നിലേക്ക് പോവാത്തതുമായ മനസ്സോടുകൂടി ധ്യാനിക്കുന്നവന്‍ ആ ദിവ്യനായ പരമപുരുഷനെ പ്രാപിക്കുന്നു.

1
2
3
4
5
6
7
8
കവിം പുരാണമനുശാസിതാര-
മണോരണീയംസമനുസ്മരേദ്യഃ
സര്‍വ്വസ്യ ധാതാരമചിന്ത്യരൂപ-
മാദിത്യവര്‍ണം തമസഃ പരസ്താത് (9)
പ്രയാണകാലേ മനസാഽചലേന
ഭക്ത്യാ യുക്തോ യോഗബലേന ചൈവ
ഭ്രുവോര്‍മധ്യേ പ്രാണമാവേശ്യ സമ്യക്
സ തം പരം പുരുഷമുപൈതി ദിവ്യം (10)

ഏതൊരുവന്‍ അഭിജ്ഞനും, പണ്ടേയുള്ളവനും, ജഗന്നിയന്താവും, അണുവിനേക്കാളും സൂക്ഷ്മരൂപനും, എല്ലാത്തിന്റെയും താങ്ങും, മനസ്സുകൊണ്ട് ഗ്രഹിക്കാന്‍ കഴിയാത്ത രൂപത്തോട് കൂടിയവനും, അജ്ഞാനാന്തകാരത്തില്‍നിന്നകന്ന് ആദിത്യനെപ്പോലെ ഉജ്ജ്വലിക്കുന്നവനുമായ പുരുഷനെ മരണസമയത്ത് ഇളക്കമറ്റ മനസ്സോടെ ഭക്തിയോടും യോഗബലത്തോടും കൂടി ഭ്രൂമധ്യത്തില്‍ പ്രാണവായുവിനെ വേണ്ടവണ്ണം ആവേശിപ്പിച്ച് അനുസ്മരിക്കുന്നുവോ അവന്‍ ദിവ്യനായ ആ പരമപുരുഷനെത്തന്നെ പ്രാപിക്കുന്നു.

1
2
3
4
യദക്ഷരം വേദവിദോ വദന്തി
വിശന്തി യദ്യതയോ വീതരാഗാഃ
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ പ്രവക്ഷ്യേ (11)

യാതൊന്നിനെ വേദജ്ഞര്‍ അക്ഷരം എന്ന് പറയുന്നുവോ, യാതൊന്നിനെ രാഗഹീനരായ യതികള്‍ പ്രാപിക്കുന്നുവോ, യാതൊന്നിനെ ആഗ്രഹിക്കുന്നവര്‍ ബ്രഹ്മചര്യമനുഷ്ടിക്കുന്നുവോ ആ പദത്തെ നിനക്കു സംക്ഷിപ്തമായി ഞാന്‍ പറഞ്ഞു തരാം.

1
2
3
4
സര്‍വ്വദ്വാരാണി സംയമ്യ മനോ ഹൃദി നിരുധ്യ ച 
മൂര്‍ധ്ന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം (12)
ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരന്മാമനുസ്മരന്‍
യഃ പ്രയാതി ത്യജന്ദേഹം സ യാതി പരമാം ഗതിം (13)

യാതൊരുവന്‍ എല്ലാ ഇന്ദ്രിയദ്വാരങ്ങളെയും നിരോധിച്ച് മനസിനെ ഉള്ളിലൊതുക്കി തന്റെ പ്രാണനെ മൂര്‍ദ്ധാവില്‍ ഉറപ്പിച്ച്, യോഗനിഷ്ഠയെ പ്രാപിച്ച് ഓം എന്ന എകാക്ഷരമന്ത്രത്തെ ഉച്ചരിച്ച് കൊണ്ടും എന്നെ അനുസ്മരിച്ചു കൊണ്ടും ദേഹം ത്യജിച്ച് പോകുന്നുവോ അവന്‍ പരമഗതിയെ പ്രാപിക്കുന്നു.

1
2
അനന്യചേതാഃ സതതം യോ മാം സ്മരതി നിത്യശഃ 
തസ്യാഹം സുലഭഃ പാര്‍ഥ നിത്യയുക്തസ്യ യോഗിനഃ (14)

ഹേ പാര്‍ത്ഥ, എന്നില്‍ തന്നെ മനസ്സു ഉറപ്പിച്ച് മറ്റൊന്നുമോര്‍ക്കാതെ എപ്പോഴും യാതൊരുവന്‍ എന്നെ സ്മരിക്കുന്നുവോ നിത്യമുക്തനായ ആ യോഗിക്ക് ഞാന്‍ സുലഭനാണ്.

1
2
മാമുപേത്യ പുനര്‍ജന്മ ദുഃഖാലയമശാശ്വതം 
നാപ്നുവന്തി മഹാത്മാനഃ സംസിദ്ധിം പരമാം ഗതാഃ (15)

എന്നെ പ്രാപിച്ച് പരമമായ സിദ്ധി ലഭിക്കുന്ന മഹാത്മാക്കള്‍ ദുഃഖത്തിനിരിപ്പിടവും അനിത്യവുമായ ജന്മത്തെ പിന്നെ പ്രാപിക്കുന്നില്ല.

1
2
ആബ്രഹ്മഭുവനാല്ലോകാഃ പുനരാവര്‍തിനോഽര്‍ജുന 
മാമുപേത്യ തു കൌന്തേയ പുനര്‍ജന്മ ന വിദ്യതേ (16)

ഹേ അര്‍ജുനാ, ബ്രഹ്മലോകം വരെയുള്ള ലോകങ്ങള്‍ വീണ്ടും ജനിക്കാനിടനല്‍കുന്നവയാണ്. കുന്തീപുത്രാ, എന്നെ പ്രാപിച്ചുകഴിഞ്ഞാല്‍ പുനര്‍ജന്‍മം സംഭവിക്കുകയില്ല.

1
2
സഹസ്രയുഗപര്യന്തമഹര്‍യദ് ബ്രഹ്മണോ വിദുഃ 
രാത്രിം യുഗസഹസ്രാന്താം തേഽഹോരാത്രവിദോ ജനാഃ (17)

ബ്രഹ്മാവിന്റെ പകല്‍ ആയിരം യുഗത്തോളമുള്ളതാണെന്നും രാത്രി ആയിരം യുഗം കൊണ്ടവസാനിക്കുന്നതാനെന്നും അറിയുന്നവര്‍ അഹോരാത്രങ്ങളെക്കുറിച്ച് അറിയുന്നവരാണ്.

1
2
അവ്യക്താദ് വ്യക്തയഃ സര്‍വ്വാഃ പ്രഭവന്ത്യഹരാഗമേ 
രാത്ര്യാഗമേ പ്രലീയന്തേ തത്രൈവാവ്യക്തസംജ്ഞകേ (18)

ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുമ്പോള്‍ അവ്യക്തതയില്‍ നിന്നും എല്ലാ വസ്തുക്കളും ഉത്ഭവിക്കുന്നു. അവയെല്ലാം ബ്രഹ്മാവിന്റെ രാത്രിയുടെ ആരംഭത്തില്‍ ആ മൂലപ്രകൃതിയില്‍ തന്നെ ലയിച്ചുചേരുകയും ചെയ്യുന്നു.

1
2
ഭൂതഗ്രാമഃ സ ഏവായം ഭൂത്വാ ഭൂത്വാ പ്രലീയതേ 
രാത്ര്യാഗമേഽവശഃ പാര്‍ഥ പ്രഭവത്യഹരാഗമേ (19)

ഹേ പാര്‍ത്ഥ! ഈ സര്‍വഭൂതങ്ങളും വീണ്ടും വീണ്ടും ഉണ്ടായി രാത്രിയുടെ ആരംഭത്തില്‍ പ്രകൃതിയില്‍ ലയിക്കയും പരാധീനരായി പ്രഭാതത്തില്‍ വീണ്ടും ഉത്ഭവിക്കയും ചെയ്യുന്നു.

1
2
പരസ്തസ്മാത്തു ഭാവോഽന്യോഽവ്യക്തോഽവ്യക്താത്സനാതനഃ 
യഃ സ സര്‍വ്വേഷു ഭൂതേഷു നശ്യത്സു ന വിനശ്യതി (20)

എന്നാല്‍ ആ അവ്യക്തത്തിനുമപ്പുറത്ത് സനാതനമായ മറ്റൊരവ്യക്തഭാവമുണ്ട്. ഏതൊന്നാണോ എല്ലാ ഭൂതങ്ങളും നശിക്കുമ്പോഴും നശിക്കാതിരിക്കുന്നത് അത് ആ രണ്ടാമത് പറഞ്ഞ അവ്യക്തമാണ്.

1
2
അവ്യക്തോഽക്ഷര ഇത്യുക്തസ്തമാഹുഃ പരമാം ഗതിം 
യം പ്രാപ്യ ന നിവര്‍തന്തേ തദ്ധാമ പരമം മമ (21)

ആ അവ്യക്തം അക്ഷരമെന്നു പറയപ്പെടുന്നു. അതിനെ പരമമായ ഗതി (ലക്ഷ്യം) എന്ന് പറയുന്നു. ഏതിനെ പ്രാപിച്ചാല്‍ തിരിച്ചു വരുന്നില്ലയോ അതാണ് എന്റെ പരമമായ സ്ഥാനം.

1
2
പുരുഷഃ സ പരഃ പാര്‍ഥ ഭക്ത്യാ ലഭ്യസ്ത്വനന്യയാ 
യസ്യാന്തഃസ്ഥാനി ഭൂതാനി യേന സര്‍വ്വമിദം തതം (22)

ഹേ പാര്‍ത്ഥ, യാതോരുവന്റെ ഉള്ളിലാണോ ഭൂതങ്ങ‍‍ള്‍ സ്ഥിതിചെയ്യുന്നത്‍, യാതോരുവനാല്‍ ഇതെല്ലാം വ്യാപ്തമായിരി ക്കുന്നുവോ ആ പരമപുരുഷനെ ഏകാന്തഭക്തികൊണ്ട് പ്രാപിക്കാവുന്നതാണ്.

1
2
യത്ര കാലേ ത്വനാവൃത്തിമാവൃത്തിം ചൈവ യോഗിനഃ 
പ്രയാതാ യാന്തി തം കാലം വക്ഷ്യാമി ഭരതര്‍ഷഭ (23)

ഭരതശ്രേഷ്ഠ, യോഗികള്‍ ഏത് കാലത്തു പുനര്‍ജന്മവും ഏത് കാലത്ത് പുനര്‍ജന്മമില്ലായ്കയും മരിച്ചിട്ട് പ്രാപിക്കുമോ ആ കാലത്തെക്കുറിച്ച് ഞാന്‍ പറഞ്ഞുതരാം.

1
2
അഗ്നിര്‍ജ്യോതിരഹഃ ശുക്ലഃ ഷണ്മാസാ ഉത്തരായണം 
തത്ര പ്രയാതാ ഗച്ഛന്തി ബ്രഹ്മ ബ്രഹ്മവിദോ ജനാഃ (24)

അഗ്നി, ജ്യോതിസ്, വെളുത്ത പക്ഷം, ഉത്തരായണം ഇവയില്‍ ഇവയുടെ അധീശ്വരായ ദേവതകള്‍ വഴിയായി, ഗമിക്കുന്ന ബ്രഹ്മജ്ഞരായ ജനങ്ങള്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു.

1
2
ധൂമോ രാത്രിസ്തഥാ കൃഷ്ണഃ ഷണ്മാസാ ദക്ഷിണായനം 
തത്ര ചാന്ദ്രമസം ജ്യോതിര്‍യോഗീ പ്രാപ്യ നിവര്‍തതേ (25)

ധൂമം, രാത്രി, അതുപോലെ കൃഷ്ണപക്ഷം, ദക്ഷിണായനം ഇവയില്‍ ഇവയുടെ ദേവതകള്‍ വഴി ഗമിക്കുന്ന യോഗി ചന്ദ്രനിലുള്ള ജ്യോതിസിനെ പ്രാപിച്ച് തിരിച്ച് ഭൂമിയില്‍ വരുന്നു.

1
2
ശുക്ലകൃഷ്ണേ ഗതീ ഹ്യേതേ ജഗതഃ ശാശ്വതേ മതേ 
ഏകയാ യാത്യനാവൃത്തിമന്യയാവര്‍തതേ പുനഃ (26)

ജഗത്തില്‍ ഈ അഗ്നിധൂമമാര്‍ഗങ്ങള്‍ നിത്യങ്ങളായി കരുതപ്പെടുന്നു. അവയിലൊരു ഗതിയിലൂടെ പുനര്‍ജന്മമില്ലായ്മയെ പ്രാപിക്കുന്നു. മറ്റേത്തില്‍കൂടി വീണ്ടും തിരിച്ചുവരുന്നു.

1
2
നൈതേ സൃതീ പാര്‍ഥ ജാനന്യോഗീ മുഹ്യതി കശ്ചന 
തസ്മാത്സര്‍വ്വേഷു കാലേഷു യോഗയുക്തോ ഭവാര്‍ജുന (27)

ഹേ അ‌ര്‍ജ്ജുനാ! ഈ രണ്ടു മാര്‍ഗ്ഗങ്ങളെ യഥാ‍‍ര്‍ത്ഥമായറിയുന്ന യാതൊരു ക‍ര്‍മ്മയോഗിയും മോഹത്തെ പ്രാപിക്കുന്നില്ല.. അതുകൊണ്ടു ഹേ അ‌ര്‍ജ്ജുനാ, സമല കാലങ്ങളിലും ക‍ര്‍മ്മയോഗയുക്തനയി ഭവിക്കുക.

1
2
3
4
വേദേഷു യജ്ഞേഷു തപഃസു ചൈവ
ദാനേഷു യത്പുണ്യഫലം പ്രദിഷ്ടം
അത്യേതി തത്സര്‍വ്വമിദം വിദിത്വാ
യോഗീ പരം സ്ഥാനമുപൈതി ചാദ്യം (28)

മേല്‍ വിവരിച്ചതായ ഈ തത്വത്തെ മുഴുവനും മനസ്സിലാക്കിയാല്‍ ക‍ര്‍മ്മയോഗി, വേദത്തിലും യജ്ഞത്തിലും തപസ്സിലും ദാനത്തിലും പറയപ്പെട്ടതായ പുണ്യങ്ങളെയെല്ലാം അതിക്രമിച്ച് പുരാതനവും ശ്രേഷ്ഠവുമായ പദത്തെ പ്രാപിക്കുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ അക്ഷരബ്രഹ്മയോഗോ നാമാഷ്ടമോഽധ്യായഃ
അഥ നവമോഽധ്യായഃ

രാജവിദ്യാരാജഗുഹ്യയോഗഃ

(മുകളിലേക്ക്)

ശ്രീഭഗവാനുവാച

1
2
ഇദം തു തേ ഗുഹ്യതമം പ്രവക്ഷ്യാമ്യനസൂയവേ 
ജ്ഞാനം വിജ്ഞാനസഹിതം യജ്ജ്ഞാത്വാ മോക്ഷ്യസേഽശുഭാത് (1)

യാതൊന്നിനെ അറിഞ്ഞാ‍ല്‍ ഒരുവന്‍ പാപത്തില്‍ നിന്ന് മുക്തനാകുമോ, ഏറ്റവും ഗുഹ്യവും അനുഭവസഹിതവുമായിട്ടുള്ള ഈ ജ്ഞാനത്തെ അസൂയാരഹിതനായ നിനക്ക് ഉപദേശിക്കാം.

1
2
രാജവിദ്യാ രാജഗുഹ്യം പവിത്രമിദമുത്തമം 
പ്രത്യക്ഷാവഗമം ധര്‍മ്യം സുസുഖം കര്‍തുമവ്യയം (2)

വിദ്യകളിലും, രഹസ്യങ്ങളിലും വെച്ച് ശ്രേഷ്ഠവും, പവിത്രവും, ഉത്തമവുമായ ഈ ജ്ഞാനം പ്രത്യക്ഷമായി അറിയാവുന്നതും, ധര്‍മ്മാനുസൃതവും, എളുപ്പം ആചരിക്കാവുന്നതും, നാശരഹിതവുമാണ്.

1
2
അശ്രദ്ദധാനാഃ പുരുഷാ ധര്മ്മസ്യാസ്യ പരന്തപ 
അപ്രാപ്യ മാം നിവര്‍തന്തേ മൃത്യുസംസാരവര്‍ത്മനി (3)

അര്‍ജുനാ, ഈ ധര്‍മ്മത്തില്‍ (ഈ ജ്ഞാനത്തില്‍) വിശ്വാസ മില്ല്ലാത്തവര്‍ എന്നെ പ്രാപിക്കുവാന്‍ കഴിയാതെ മൃത്യുരൂപമായ ഈ സംസാരമാകുന്ന മാര്‍ഗ്ഗത്തിലേക്ക് തിരിച്ചു വരുന്നു.

1
2
മയാ തതമിദം സര്‍വ്വം ജഗദവ്യക്തമൂര്‍ത്തിനാ 
മത്സ്ഥാനി സര്‍വ്വഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ (4)

ഈ പ്രപഞ്ചം മുഴുവനും അവ്യക്തസ്വരൂപനായ എന്നാല്‍ വ്യാപ്ത മാണ്. സര്‍വചരാചരങ്ങളും എന്നില്‍ സ്ഥിതിചെയ്യുന്നു. ഞാന്‍ അവയില്‍ സ്ഥിതിചെയ്യുന്നുമില്ല.

1
2
ന ച മത്സ്ഥാനി ഭൂതാനി പശ്യ മേ യോഗമൈശ്വരം 
ഭൂതഭൃന്ന ച ഭൂതസ്ഥോ മമാത്മാ ഭൂതഭാവനഃ (5)

(വാസ്തവത്തില്‍) ഭുതങ്ങള്‍ എന്നില്‍‍ സ്ഥിതി ചെയ്യുന്നുമില്ല. എന്റെ ഈശ്വരീയമായ യോഗത്തെ (സാമര്‍ഥ്യത്തെ) കണ്ടാലും. ഞാന്‍ സര്‍വ്വഭൂതങ്ങളേയും സൃഷ്ടിക്കുന്നവനും, പാലിക്കുന്നവനുമാണെങ്കിലും ഞാന്‍‍‍ അവയില്‍ സ്ഥിതി ചെയ്യുന്നില്ല.

1
2
യഥാകാശസ്ഥിതോ നിത്യം വായുഃ സര്‍വ്വത്രഗോ മഹാന്‍
തഥാ സര്‍വ്വാണി ഭൂതാനി മത്സ്ഥാനീത്യുപധാരയ (6)

സര്‍വത്ര സഞ്ചരിക്കുന്നതും മഹത്തായതുമായ വായു എപ്രകാരം സദാ ആകാശത്തില്‍ സ്ഥിതി ചെയ്യുന്നുവോ അപ്രകാരം തന്നെയാണ് സര്‍വഭുതങ്ങളും എന്നില്‍ കുടികൊള്ളുന്നത് എന്ന് അറിഞ്ഞാലും.

1
2
സര്‍വ്വഭൂതാനി കൌന്തേയ പ്രകൃതിം യാന്തി മാമികാം 
കല്പക്ഷയേ പുനസ്താനി കല്പാദൌ വിസൃജാമ്യഹം (7)

അര്‍ജുനാ! കല്പാന്തത്തില്‍ പ്രളയം വരുമ്പോള്‍ സര്‍വ്വഭൂതങ്ങളും എന്റെ പ്രകൃതിയിലേയ്ക്കു തിരിച്ചു പോകുന്നു. അടുത്ത കല്പത്തിന്റെ തുടക്കത്തില്‍ അവയെയെല്ലാം ഞാന്‍ വീണ്ടും സൃഷ്ടിക്കുന്നു.

1
2
3
4
പ്രകൃതിം സ്വാമവഷ്ടഭ്യ വിസൃജാമി പുനഃ പുനഃ 
ഭൂതഗ്രാമമിമം കൃത്സ്നമവശം പ്രകൃതേര്‍വ്വശാത് (8)
ന ച മാം താനി കര്‍മാണി നിബധ്നന്തി ധനഞ്ജയ
ഉദാസീനവദാസീനമസക്തം തേഷു കര്‍മംസു (9)

പ്രകൃതിയ്ക്ക് വശപ്പെട്ടതുമൂലം അസ്വതന്ത്രമായ ഈ ജീവജാല ങ്ങളെയെല്ലാം എന്റെ പ്രകൃതിയെ ആശ്രയിച്ചുകൊണ്ട് ഞാന്‍ വീണ്ടും വീണ്ടും സൃഷ്ടിക്കുന്നു.

(സൃഷ്ടി തുടങ്ങിയ) ഈ കര്‍മ്മങ്ങളില്‍ ആസക്തിയില്ലാത്തവനും, ഉദാസീനനെപ്പോലെയിരിക്കുന്നവനുമായ എന്നെ അവ ബന്ധിക്കു ന്നില്ല.

1
2
മയാധ്യക്ഷേണ പ്രകൃതിഃ സൂയതേ സചരാചരം 
ഹേതുനാനേന കൌന്തേയ ജഗദ്വിപരിവര്‍തതേ (10)

അര്‍ജുനാ! എന്റെ സാന്നിദ്ധ്യത്തില്‍ പ്രകൃതി സര്‍വചരാചരങ്ങളേയും കൂടിയ ഈ ജഗത്തിനെ ജനിപ്പിക്കുന്നു. മേല്‍ പറഞ്ഞ കാരണം കൊണ്ടുതന്നെ ഈ പ്രപഞ്ചത്തിന് വിവിധ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.

1
2
അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം 
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം (11)

സര്‍വ്വചരാചരങ്ങളുടെയും മഹേശ്വരനായ എന്റെ ശ്രേഷ്ഠമായ സ്വരൂപത്തെ അറിയാത്ത മുഢന്മാ‍‍‍ര്‍ എന്നെ മനുഷ്യശരീരത്തെ അവലംബിച്ചവനെന്നു (സാധാരണ മനുഷ്യനെന്ന്) കരുതി അനാദരിക്കുന്നു.

1
2
മോഘാശാ മോഘകര്‍മാണോ മോഘജ്ഞാനാ വിചേതസഃ 
രാക്ഷസീമാസുരീം ചൈവ പ്രകൃതിം മോഹിനീം ശ്രിതാഃ (12)

വ്യര്‍ഥമായ ആശയോടും, കര്‍മത്തോടും, ജ്ഞാനത്തോടും കൂടിയ അവിവേകികള്‍ മോഹജനകവും രാക്ഷസീയവും ആസുരവുമായ സ്വഭാവത്തോടുകൂടിയവരാണ്.

1
2
മഹാത്മാനസ്തു മാം പാര്‍ഥ ദൈവീം പ്രകൃതിമാശ്രിതാഃ 
ഭജന്ത്യനന്യമനസോ ജ്ഞാത്വാ ഭൂതാദിമവ്യയം (13)

അര്‍ജുനാ! മഹാത്മാക്കളാവട്ടെ ദിവ്യമായ സ്വഭാവത്തെ കൈക്കൊണ്ട്, ഭുതങ്ങളുടെയെല്ലാം അവിനാശിയായ സ്രോതസ്സാണ് ഞാന്‍ എന്നറിഞ്ഞു ഏകാഗ്രചിത്തരായി (എന്നെ) ഭജിക്കുന്നു.

1
2
സതതം കീര്‍തയന്തോ മാം യതന്തശ്ച ദൃഢവ്രതാഃ 
നമസ്യന്തശ്ച മാം ഭക്ത്യാ നിത്യയുക്താ ഉപാസതേ (14)

എപ്പോഴും എന്നില്‍ ഉറപ്പിച്ച മനസ്സോടുകൂടിയ അവര്‍ സദാ എന്നെ സ്തുതിക്കുകയും, ദൃഢവ്രതന്മാരായി പ്രയത്നിക്കുകയും, നമസ്കരിക്കുകയും ചെയ്തു കൊണ്ട് ഭക്തിയോടെ എന്നെ ആരാധിക്കുന്നു.

1
2
ജ്ഞാനയജ്ഞേന ചാപ്യന്യേ യജന്തോ മാമുപാസതേ 
ഏകത്വേന പൃഥക്ത്വേന ബഹുധാ വിശ്വതോമുഖം (15)

മറ്റു ചിലര്‍ ജ്ഞാനയജ്ഞത്തിലൂടെ വിരാട്സ്വരൂപനായ എന്നെ ഏകഭാവത്തോടെയും, ഭേദഭാവത്തോടെയും വിവിധമായി പൂജിച്ച് ആരാധിക്കുന്നു.

1
2
അഹം ക്രതുരഹം യജ്ഞഃ സ്വധാഹമഹമൌഷധം 
മന്ത്രോഽഹമഹമേവാജ്യമഹമഗ്നിരഹം ഹുതം (16)

ക്രതു ഞാനാണ്; യജ്ഞം ഞാനാണ്; പിതൃക്കള്‍ക്കുള്ള അന്നവും ഞാനാണ്; ഞാനാണ് ഔഷധം; മന്ത്രവും, ഹോമദ്രവ്യങ്ങളും ഞാന്‍ തന്നെ; അഗ്നിയും ഹോമവും ഞാന്‍ തന്നെയാകുന്നു.

ക്രതു ഒരു തരത്തിലുള്ള വേദോക്ത കര്‍മമാണ്.

1
2
പിതാഹമസ്യ ജഗതോ മാതാ ധാതാ പിതാമഹഃ 
വേദ്യം പവിത്രമോംകാര ഋക്സാമ യജുരേവ ച (17)

ഈ ജഗത്തിന്റെ പിതാവും, മാതാവും, രക്ഷകനും, പിതാമഹനും ഞാന്‍ തന്നെയാണ്. അറിയപ്പെടേണ്ട ഒരേ ഒരു വസ്തുവും, പരിശുദ്ധവുമായ ഓങ്കാരവും, ഋക്, സാമ, യജുര്‍വേദങ്ങളും ഞാ‍ന്‍ തന്നെയാണ്.

1
2
ഗതിര്‍ഭര്‍താ പ്രഭുഃ സാക്ഷീ നിവാസഃ ശരണം സുഹൃത് 
പ്രഭവഃ പ്രലയഃ സ്ഥാനം നിധാനം ബീജമവ്യയം (18)

(ഈ ജഗത്തിന്റെ) ലക്ഷ്യവും, പാലകനും, സ്വാമിയും, സാക്ഷിയും, നിവാസസ്ഥാനവും, ശരണ്യനും, സുഹൃത്തും, ഉദ്ഭവവും, പ്രളയവും, ആധാരവും, നിക്ഷേപവും, അവിനാശിയായ ഉല്പത്തികാരണവും ഞാന്‍ തന്നെ.

1
2
തപാമ്യഹമഹം വര്‍ഷം നിഗൃഹ്ണാമ്യുത്സൃജാമി ച 
അമൃതം ചൈവ മൃത്യുശ്ച സദസച്ചാഹമര്‍ജുന (19)

അര്‍ജുനാ! ഞാ‍‍ന്‍ ചൂടുണ്ടാക്കുന്നു. ഞാ‍ന്‍ മഴ പെയ്യിക്കുയും, അതു തടുക്കുകയും ചെയ്യുന്നു. അമൃതത്വവും, മൃത്യുവും, ഉണ്മയുള്ളതും, ഇല്ലാത്തതും ഞാന്‍ തന്നെ.

1
2
3
4
ത്രൈവിദ്യാ മാം സോമപാഃ പൂതപാപാ
യജ്ഞൈരിഷ്ട്വാ സ്വര്‍ഗതിം പ്രാര്‍ഥയന്തേ
തേ പുണ്യമാസാദ്യ സുരേന്ദ്രലോക-
മശ്നന്തി ദിവ്യാന്ദിവി ദേവഭോഗാന്‍ (20)

മുന്നുവേദങ്ങളും അറിയുന്നവര്‍ യജ്ഞങ്ങളാല്‍ എന്നെ പുജിച്ച്, സോമരസം പാനം ചെയ്തിട്ട് പാപഹീനന്മാരായി സ്വര്‍ഗ്ഗപ്രാപ്തി ക്കായി പ്രാര്‍ഥിക്കുന്നു. അവര്‍ പുണ്യലോകമായ സ്വര്‍ഗത്തില്‍ ചെന്ന് അവിടത്തെ ദിവ്യങ്ങളായ ദേവഭോഗങ്ങളെ അനുഭവിക്കുന്നു.

1
2
3
4
തേ തം ഭുക്ത്വാ സ്വര്‍ഗലോകം വിശാലം
ക്ഷീണേ പുണ്യേ മര്‍ത്യലോകം വിശന്തി
ഏവം ത്രയീധര്‍മമനുപ്രപന്നാ
ഗതാഗതം കാമകാമാ ലഭന്തേ (21)

അവര്‍ വിശാലമായ സ്വര്‍ഗലോകത്തില്‍ ഭോഗമനുഭവിച്ചിട്ട്, പുണ്യം ക്ഷയിക്കുമ്പോള്‍ മര്‍ത്യലോകത്തിലേക്കു തിരിച്ചു വരുന്നു. ഇപ്രകാരം വേദോക്തധര്‍മത്തെ ആചരിക്കുകയും സുഖഭോഗങ്ങളെ ആഗ്രഹിക്കു കയും ചെയ്യുന്നവര്‍ (ഒരു ലോകത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക്) വരുകയും പോകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

1
2
അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ 
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം (22)

എന്നെ അനന്യനായി (തങ്ങളില്‍ നിന്ന് അഭിന്നനായി) ധ്യാനിച്ചു കൊണ്ട്, സകല ഭൂതങ്ങളിലും എന്നെ ആരാധിക്കുന്നതില്‍ സദാ മനസ്സുറപ്പിച്ചിട്ടുള്ളവരുടെ യോഗക്ഷേമത്തെ ഞാ‍ന്‍ വഹിക്കുന്നു.

(ഒരുവന്റെ കൈവശം ഇല്ലാത്തത് നല്കുന്നതാണ് യോഗം; ഉള്ളതിനെ സംരക്ഷിക്കുന്നത് ക്ഷേമവും).

1
2
യേഽപ്യന്യദേവതാ ഭക്താ യജന്തേ ശ്രദ്ധയാന്വിതാഃ 
തേഽപി മാമേവ കൌന്തേയ യജന്ത്യവിധിപൂര്‍വ്വകം (23)

അര്‍ജുനാ! (എന്നില്‍ നിന്ന് ഭിന്നരായ) മറ്റു ദേവതകളെ ശ്രദ്ധ യോടുകൂടി പൂജിക്കുന്ന ഭക്തന്മാരും വിധിപൂര്‍വമായിട്ടല്ലാതെ എന്നെ ത്തന്നെയാണ് പൂജിക്കുന്നത്.

1
2
അഹം ഹി സര്‍വ്വയജ്ഞാനാം ഭോക്താ ച പ്രഭുരേവ ച 
ന തു മാമഭിജാനന്തി തത്ത്വേനാതശ്ച്യവന്തി തേ (24)

സര്‍വ്വയജ്ഞങ്ങളുടെയും ഭോക്താവും പ്രഭുവും ഞാനാണ്. അവര്‍ എന്നെ യഥാര്‍ഥത്തില്‍ അറിയുന്നില്ല. അതുകൊണ്ട് അവര്‍ (യജ്ഞപുണ്യഫലമായി പുണ്യലോകങ്ങളെ പ്രാപിച്ച ശേഷം പുണ്യം ക്ഷയിക്കുമ്പോള്‍) പതിക്കുന്നു.

1
2
യാന്തി ദേവവ്രതാ ദേവാന്‍ പിതൃന്‍ യാന്തി പിതൃവ്രതാഃ 
ഭൂതാനി യാന്തി ഭൂതേജ്യാ യാന്തി മദ്യാജിനോഽപി മാം (25)

ദേവന്മാരെ ആരാധിക്കുന്നവര്‍ ദേവന്മാരെയും പിതൃക്കളെ പൂജിക്കുന്നവര്‍ പിതൃക്കളെയും, ഭൂതഗണങ്ങളെയും മറ്റും ആരാധിക്കുന്നവര്‍ ഭൂതഗണങ്ങളെയും, എന്നെ ആരാധിക്കുന്നവര്‍ എന്നെയും പ്രാപിക്കുന്നു.

1
2
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി 
തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ (26)

യാതൊരുവന്‍ ഭക്തിയോടു കൂടി ഇല, പൂവ്, ഫലം, ജലം എന്നിവ എനിക്കായി നിവേദിക്കുന്നുവോ, ശുദ്ധചിത്തനായ അവനാല്‍ ഭക്തിയോടെ നല്കപ്പെട്ട അതിനെ ഞാന്‍ സ്വീകരിക്കുന്നു.

1
2
യത്കരോഷി യദശ്നാസി യജ്ജുഹോഷി ദദാസി യത് 
യത്തപസ്യസി കൌന്തേയ തത്കുരുഷ്വ മദര്‍പണം (27)

അര്‍ജുനാ! നീ യാതൊന്നു ചെയുന്നവോ, യാതൊന്ന് ഭക്ഷിക്കു ന്നുവോ, യാതൊന്നു ഹോമിക്കുന്നുവോ, യാതൊന്നു നിവേദിക്കു ന്നുവോ, യാതൊരു തപസ്സുചെയ്യുന്നൊവോ അതൊക്കയും എന്നില്‍ സമര്‍പ്പിച്ചാലും.

1
2
ശുഭാശുഭഫലൈരേവം മോക്ഷ്യസേ കര്‍മബന്ധനൈഃ 
സംന്യാസയോഗയുക്താത്മാ വിമുക്തോ മാമുപൈഷ്യസി (28)

ഇപ്രകാരം ചെയ്യുകയാണെങ്കില്‍ ശുഭാശുഭകര്‍മങ്ങളുടെ ബന്ധ ങ്ങളില്‍ നിന്ന് നീ മുക്തനാകും; സന്ന്യാസയോഗത്തില്‍ മനസ്സുറപ്പിച്ച വനായ നീ മുക്തനായി എന്നെ പ്രാപിക്കും.

1
2
സമോഽഹം സര്‍വ്വഭൂതേഷു ന മേ ദ്വേഷ്യോഽസ്തി ന പ്രിയഃ 
യേ ഭജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം (29)

ഞാന്‍ സകല ജീവജാലങ്ങളോടും സമഭാവത്തോടുകൂടിയാണ് വര്‍ത്തിക്കുന്നത്. എനിക്കു വിരോധിയില്ല. പ്രിയനുമില്ല. എന്നാല്‍ ഭക്തിയോടുകൂടി എന്നെ ഭജിക്കുന്നവര്‍ എന്നിലും ഞാ‍ന്‍ അവരിലും വര്‍ത്തിക്കുന്നു.

1
2
അപി ചേത്സുദുരാചാരോ ഭജതേ മാമനന്യഭാക് 
സാധുരേവ സ മന്തവ്യഃ സമ്യഗ്വ്യവസിതോ ഹി സഃ (30)

ഏറ്റവും ദുരാചാരനായവന്‍ പോലും എന്നെ ഏകാഗ്രചിത്തനായി ഭജിക്കുന്നുവെങ്കില്‍ അവനെ ശിഷ്ടനായി കരുതേണ്ടതാണ്. അവന്‍ ശരിയായ നിശ്ചയം എടുത്തിട്ടുള്ളവനാണ്.

1
2
ക്ഷിപ്രം ഭവതി ധര്‍മാത്മാ ശശ്വച്ഛാന്തിം നിഗച്ഛതി 
കൌന്തേയ പ്രതിജാനീഹി ന മേ ഭക്തഃ പ്രണശ്യതി (31)

അവന്‍ വേഗം തന്നെ ധര്‍മ്മാത്മാവായിത്തീര്‍ന്ന് ശാശ്വതമായ ശാന്തിയെ നേടുന്നു. ഹേ അര്‍ജുനാ! എന്റെ ഭക്തന്‍ നശിക്കുന്നില്ലെന്ന് ഉദ്ഘോഷിച്ചാലും.

1
2
മാം ഹി പാര്‍ഥ വ്യപാശ്രിത്യ യേഽപി സ്യുഃ പാപയോനയഃ 
സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാസ്തേഽപി യാന്തി പരാം ഗതിം (32)

അര്‍ജുനാ! എന്നെ ശരണം പ്രാപിച്ചിട്ട് സ്ത്രീകളും, വൈശ്യന്മാരും, ശൂദ്രന്മാരും, നീചയോനികളില്‍ ജനിച്ചവരുമെല്ലാം പരമഗതിയെ പ്രാപിക്കുക തന്നെ ചെയ്യുന്നു.

1
2
കിം പുനര്‍ബ്രാഹ്മണാഃ പുണ്യാ ഭക്താ രാജര്‍ഷയസ്തഥാ 
അനിത്യമസുഖം ലോകമിമം പ്രാപ്യ ഭജസ്വ മാം (33)

അങ്ങനെയിരിക്കെ പുണ്യവാന്മാരായ ബ്രഹ്മണന്മാരേയും ഭക്തന്മാരായ രാജര്‍ഷിമാരെയും കുറിച്ച് പറയേണ്ടതുണ്ടോ? അനിത്യവും സുഖഹീനവുമായ ഈ ലോകത്തെ പ്രാപിച്ചുകഴിഞ്ഞ നീ എന്നെ ഭജിച്ചാലും.

1
2
മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്കുരു 
മാമേവൈഷ്യസി യുക്ത്വൈവമാത്മാനം മത്പരായണഃ (34)

എന്നില്‍ മനസ്സുറപ്പിക്കൂ, എന്റെ ഭക്തകുകയും, എന്നെ പൂജിക്കുകയും എന്നെ നമസ്കരിക്കുകയും ചെയ്യൂ. ഇപ്രകാരം എന്നെത്തന്നെ ലക്ഷ്യമായി സ്വീകരിച്ചിട്ട്, മനസ്സിനെ എന്നിലുറപ്പിച്ചവനായ നീ എന്നെത്തന്നെ പ്രാപിക്കും.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ രാജവിദ്യാരാജഗുഹ്യയോഗോ നാമ നവമോഽധ്യായഃ
അഥ ദശമോഽധ്യായഃ

വിഭൂതിയോഗഃ

(മുകളിലേക്ക്)

ശ്രീഭഗവാനുവാച

1
2
ഭൂയ ഏവ മഹാബാഹോ ശൃണു മേ പരമം വചഃ 
യത്തേഽഹം പ്രീയമാണായ വക്ഷ്യാമി ഹിതകാമ്യയാ (1)

ശ്രീകൃഷ്ണന്‍ പറഞ്ഞു: അര്‍ജുനാ! പ്രിയമുള്ളവനായ നിന്റെ ഹിത മാഗ്രഹിച്ചുകൊണ്ട് ഞാന്‍ വീണ്ടും പറയുന്ന ഉത്കൃഷ്ടമായ വാക്കുകളെ കേട്ടാലും.

1
2
ന മേ വിദുഃ സുരഗണാഃ പ്രഭവം ന മഹര്‍ഷയഃ 
അഹമാദിര്‍ഹി ദേവാനാം മഹര്‍ഷീണാം ച സര്‍വ്വശഃ (2)

ദേവന്മാരോ മഹര്‍ഷിമാരോ എന്റെ ഉദ്ഭവത്തെ അറിയുന്നില്ല. എല്ലാ പ്രകാരത്തിലും മഹര്‍ഷിമാരുടെയും, ദേവന്മാരുടെയും ഉദ്ഭവസ്ഥാനം ഞാനാണ്.

1
2
യോ മാമജമനാദിം ച വേത്തി ലോകമഹേശ്വരം 
അസമ്മൂഢഃ സ മര്‍ത്യേഷു സര്‍വ്വപാപൈഃ പ്രമുച്യതേ (3)

എന്നെ അനാദിയായും ജന്മമില്ലാത്തവനായും ജഗത്തിന്റെ പരമേശ്വര നായും അറിയുന്നവന്‍ മനുഷ്യരില്‍ വെച്ച് വ്യാമോഹമില്ലാത്ത വനാണ്. അവന്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തനാവുന്നു.

1
2
3
4
ബുദ്ധിര്‍ജ്ഞാനമസമ്മോഹഃ ക്ഷമാ സത്യം ദമഃ ശമഃ 
സുഖം ദുഃഖം ഭവോഽഭാവോ ഭയം ചാഭയമേവ ച (4)
അഹിംസാ സമതാ തുഷ്ടിസ്തപോ ദാനം യശോഽയശഃ
ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥഗ്വിധാഃ (5)

ബുദ്ധി, ജ്ഞാനം, വ്യാമോഹമില്ലായ്മ, ക്ഷമ, സത്യം, ദമം, ശമം, സുഖം, ദുഃഖം, ജനനം, മരണം, ഭയം, അഭയം, അഹിംസ, സമത്വം, സന്തോഷം, തപസ്സ്, ദാനം, യശസ്സ്, അയശസ്സ് എന്നീ വിവിധ ഭാവങ്ങള്‍ ജീവികള്‍ക്ക് എന്നില്‍ നിന്നാണ് ഉണ്ടാകുന്നത്.

1
2
മഹര്‍ഷയഃ സപ്ത പൂര്‍വ്വേ ചത്വാരോ മനവസ്തഥാ 
മദ്ഭാവാ മാനസാ ജാതാ യേഷാം ലോക ഇമാഃ പ്രജാഃ (6)

പ്രാചീനരും, എന്നില്‍ മനസ്സുറപ്പിച്ചവരുമായ ഏഴു മഹര്‍ഷിമാരും, നാലു മനുക്കളും എന്റെ മനസ്സില്‍ നിന്ന് ഉദ്ഭവിച്ചവരാണ്. ലോകത്തിലുള്ള ഈ പ്രജകളെല്ലാം അവരില്‍ നിന്നുണ്ടായവരാണ്.

1
2
ഏതാം വിഭൂതിം യോഗം ച മമ യോ വേത്തി തത്ത്വതഃ 
സോഽവികമ്പേന യോഗേന യുജ്യതേ നാത്ര സംശയഃ (7)

യാതൊരുവന്‍ എന്റെ ഈ വിഭൂതിയെയും (മഹത്വം അഥവാ ഐശ്വര്യം), യോഗശക്തിയെയും ശരിയായി അറിയുന്നുവോ അവന്‍ അചഞ്ചലമായ യോഗത്തില്‍ പ്രതിഷ്ഠിതനാകുന്നു; അതില്‍ സംശയമില്ല.

1
2
അഹം സര്‍വ്വസ്യ പ്രഭവോ മത്തഃ സര്‍വ്വം പ്രവര്‍തതേ 
ഇതി മത്വാ ഭജന്തേ മാം ബുധാ ഭാവസമന്വിതാഃ (8)

ഞാനാണ് എല്ലാത്തിന്റെയും ഉദ്ഭവസ്ഥാനമെന്നും സകലതും എന്നില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും അറിഞ്ഞ് ബുദ്ധിമാന്മാര്‍ ഭക്തിഭാവത്തോടുകൂടി എന്നെ ഭജിക്കുന്നു.

1
2
മച്ചിത്താ മദ്ഗതപ്രാണാ ബോധയന്തഃ പരസ്പരം 
കഥയന്തശ്ച മാം നിത്യം തുഷ്യന്തി ച രമന്തി ച (9)

എന്നില്‍ മനസ്സുറപ്പിച്ചവരും, എല്ലാ ഇന്ദ്രിയങ്ങളും എന്നില്‍ ലയിപ്പിച്ചവരുമായ ഭക്തന്മാര്‍ സദാ എന്നെക്കുറിച്ച് പരസ്പരം അറിയിക്കുകയും, സംസാരിക്കുകയും ചെയ്തുകൊണ്ട് സന്തോഷിക്കു കയും ആനന്ദിക്കുകയും ചെയ്യുന്നു.

1
2
തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂര്‍വ്വകം 
ദദാമി ബുദ്ധിയോഗം തം യേന മാമുപയാന്തി തേ (10)

സദാ എന്നില്‍ മനസ്സുറപ്പിച്ചവരും, പ്രീതിപൂര്‍വം എന്നെ ഭജിക്കുന്ന വരുമായ അവര്‍ക്ക് ഞാ‍ന്‍ ബുദ്ധിയോഗത്തെ നല്കുകയും അതിലൂടെ അവര്‍ എന്നെ പ്രാപിക്കുകയും ചെയ്യുന്നു.

1
2
തേഷാമേവാനുകമ്പാര്‍ഥമഹമജ്ഞാനജം തമഃ 
നാശയാമ്യാത്മഭാവസ്ഥോ ജ്ഞാനദീപേന ഭാസ്വതാ (11)

(അവരുടെ) ഹൃദയത്തിലിരിക്കുന്നവനായ ഞാന്‍ അവരോടുള്ള അനുകമ്പ ഹേതുവായി (അവരിലുള്ള) അജ്ഞാനത്തില്‍ നിന്നുണ്ടായ അന്ധകാരത്തെ ഉജ്ജ്വലമായ ജ്ഞാനദീപം കൊണ്ട് നശിപ്പിക്കുന്നു.

അര്‍ജുന ഉവാച

1
2
3
4
പരം ബ്രഹ്മ പരം ധാമ പവിത്രം പരമം ഭവാന്‍
പുരുഷം ശാശ്വതം ദിവ്യമാദിദേവമജം വിഭും (12)
ആഹുസ്ത്വാമൃഷയഃ സര്‍വ്വേ ദേവര്‍ഷിര്‍നാരദസ്തഥാ
അസിതോ ദേവലോ വ്യാസഃ സ്വയം ചൈവ ബ്രവീഷി മേ (13)

അര്‍ജുനന്‍ പറഞ്ഞു: പരബ്രഹ്മവും, പരമമായ നിവാസസ്ഥാനവും, പരമപാവകനും അങ്ങുതന്നെ. അങ്ങ് ശാശ്വതനും, ദിവ്യനും, ആദിദേവനും, ജന്മഹീനനും, സര്‍വവ്യാപിയുമായ പുരുഷനാണെന്നു ദേവര്‍ഷിയായ നാരദനും, അസിതന്‍, ദേവലന്‍, വ്യാസന്‍ എന്നീ ഋഷിമാരും പറഞ്ഞിട്ടുണ്ട്. അവിടുന്നു സ്വയം അതുതന്നെ എന്നോടു പറയുന്നു.

1
2
സര്‍വ്വമേതദൃതം മന്യേ യന്മാം വദസി കേശവ 
ന ഹി തേ ഭഗവന്വ്യക്തിം വിദുര്‍ദേവാ ന ദാനവാഃ (14)

കേശവാ! അങ്ങ് പറയുന്നതെല്ലാം സത്യം തന്നെയെന്ന് ഞാന്‍ കരുതുന്നു. ഭഗവാനേ! അങ്ങയുടെ പ്രഭാവത്തെ ദേവന്മാരും ദാനവ ന്മാരും അറിയുന്നില്ല.

1
2
സ്വയമേവാത്മനാത്മാനം വേത്ഥ ത്വം പുരുഷോത്തമ 
ഭൂതഭാവന ഭൂതേശ ദേവദേവ ജഗത്പതേ (15)

പുരുഷോത്തമനും സര്‍വഭൂതങ്ങളുടെയും ഉദ്ഭവസ്ഥാനവും, ഈശ്വരനും, ജഗത്പതിയുമായ കൃഷ്ണാ! അങ്ങ് സ്വയം അങ്ങയെ ആത്മാവായി (ഞാന്‍ ആത്മാവാണ് എന്ന്) അറിയുന്നു.

1
2
വക്തുമര്‍ഹസ്യശേഷേണ ദിവ്യാ ഹ്യാത്മവിഭൂതയഃ 
യാഭിര്‍വിഭൂതിഭിര്‍ലോകാനിമാംസ്ത്വം വ്യാപ്യ തിഷ്ഠസി (16)

അങ്ങയുടെ ദിവ്യങ്ങളായ വിഭൂതികളെയും, അങ്ങ് ഏതേതു വിഭൂതികളാല്‍ ഈ ലോകങ്ങളെ വ്യാപിച്ചു നില്ക്കുന്നുവോ അവയേയും അങ്ങു പൂര്‍ണ്ണമായി പറയേണ്ടതാണ്.

1
2
കഥം വിദ്യാമഹം യോഗിംസ്ത്വാം സദാ പരിചിന്തയന്‍
കേഷു കേഷു ച ഭാവേഷു ചിന്ത്യോഽസി ഭഗവന്മയാ (17)

ഭഗവാനേ! നിരന്തരം ധ്യാനിച്ചുകൊണ്ട് ഞാന്‍ അങ്ങയെ എങ്ങനെ യാണ് അറിയുക? ഏതേതു ഭാവങ്ങളിലാണ് (വസ്തുക്കളിലാണ്) ഞാന്‍ അങ്ങയെ ധ്യാനിക്കേണ്ടത്?

1
2
വിസ്തരേണാത്മനോ യോഗം വിഭൂതിം ച ജനാര്‍ദന 
ഭൂയഃ കഥയ തൃപ്തിര്‍ഹി ശൃണ്വതോ നാസ്തി മേഽമൃതം (18)

ജനാര്‍ദ്ദനാ! അങ്ങയുടെ യോഗത്തേയും വിഭൂതികളെയും വീണ്ടും വിസ്തരിച്ച് പറഞ്ഞാലും. അങ്ങയുടെ അമൃതസമമായ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കുന്ന എനിക്ക് ഒരിക്കലും തൃപ്തി ഉണ്ടാകുന്നില്ല.

ശ്രീഭഗവാനുവാച

1
2
ഹന്ത തേ കഥയിഷ്യാമി ദിവ്യാ ഹ്യാത്മവിഭൂതയഃ 
പ്രാധാന്യതഃ കുരുശ്രേഷ്ഠ നാസ്ത്യന്തോ വിസ്തരസ്യ മേ (19)

കൃഷ്ണന്‍ പറഞ്ഞു: ഹേ അര്‍ജുനാ! എന്റെ ദിവ്യങ്ങളായ വിഭൂതികളെ അവയുടെ പ്രാധാന്യമനുസരിച്ച് നിന്നോടു പറയാം. അവയെ വിശദീകരിക്കുകയാണെങ്കില്‍ അതിന് ഒരന്തവുമുണ്ടാവില്ല.

1
2
അഹമാത്മാ ഗുഡാകേശ സര്‍വ്വഭൂതാശയസ്ഥിതഃ 
അഹമാദിശ്ച മധ്യം ച ഭൂതാനാമന്ത ഏവ ച (20)

അര്‍ജുനാ! ഞാന്‍ സകലഭൂതങ്ങളുടെയും ഹൃദയത്തി‍ല്‍ സ്ഥിതി ചെയ്യുന്ന ആത്മാവാണ്. സകലചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്.

1
2
ആദിത്യാനാമഹം വിഷ്ണുര്‍ജ്യോതിഷാം രവിരംശുമാന്‍
മരീചിര്‍മംരുതാമസ്മി നക്ഷത്രാണാമഹം ശശീ (21)

ആദിത്യന്മാരില്‍ വിഷ്ണുവും, ജ്യോതിസ്സുകളില്‍ അത്യുജ്വലനായ സൂര്യനും, വായുദേവന്മാരില്‍ മരീചിയും, നക്ഷത്രങ്ങളില്‍ (നശിക്കാത്ത വസ്തുക്കളില്‍) ചന്ദ്രനും ഞാനാണ്.

1
2
വേദാനാം സാമവേദോഽസ്മി ദേവാനാമസ്മി വാസവഃ 
ഇന്ദ്രിയാണാം മനശ്ചാസ്മി ഭൂതാനാമസ്മി ചേതനാ (22)

വേദങ്ങളില്‍ ഞാന്‍ സാമവേദമാണ്; ദേവന്മാരില്‍ ഞാന്‍ ഇന്ദ്രനുമാണ്. ഇന്ദ്രിയങ്ങളില്‍ ഞാന്‍ മനസ്സാകുന്നു. ഭൂതങ്ങളിലുള്ള ബുദ്ധിയും ഞാനാണ്.

1
2
രുദ്രാണാം ശങ്കരശ്ചാസ്മി വിത്തേശോ യക്ഷരക്ഷസാം 
വസൂനാം പാവകശ്ചാസ്മി മേരുഃ ശിഖരിണാമഹം (23)

രുദ്രന്മാരില്‍ ശങ്കരനും, യക്ഷന്മാരിലും രാക്ഷസന്മാരിലും കുബേരനും ഞാനാണ്. വസുക്കളില്‍ അഗ്നിയും, പര്‍വതങ്ങളില്‍ മഹാമേരുവും ഞാനാണ്.

1
2
പുരോധസാം ച മുഖ്യം മാം വിദ്ധി പാര്‍ഥ ബൃഹസ്പതിം 
സേനാനീനാമഹം സ്കന്ദഃ സരസാമസ്മി സാഗരഃ (24)

അര്‍ജുനാ! പുരോഹിതന്മാരില്‍ മുഖ്യനായ ബൃഹസ്പതിയാണ് ഞാന്‍ എന്നറിഞ്ഞാലും. സൈന്യാധിപന്മാരില്‍ ഞാന്‍ സ്കന്ദനാണ്. ജലാശയങ്ങളില്‍ സമുദ്രവും ഞാനാണ്.

1
2
മഹര്‍ഷിണാം ഭൃഗുരഹം ഗിരാമസ്മ്യേകമക്ഷരം 
യജ്ഞാനാം ജപയജ്ഞോഽസ്മി സ്ഥാവരാണാം ഹിമാലയഃ (25)

ഞാന്‍ മഹര്‍ഷിമാരില്‍ ഭൃഗുവും, വാക്കുകളില്‍ ഏകാക്ഷരമായ ഓങ്കാരവുമാകുന്നു. യജ്ഞങ്ങളില്‍ ജപയജ്ഞവും സ്ഥാവരങ്ങളില്‍ ഹിമാലയവും ഞാനാണ്.

1
2
3
4
അശ്വത്ഥഃ സര്‍വ്വവൃക്ഷാണാം ദേവര്‍ഷീണാം ച നാരദഃ 
ഗന്ധര്‍വ്വാണാം ചിത്രരഥഃ സിദ്ധാനാം കപിലോ മുനിഃ (26)
ഉച്ചൈഃശ്രവസമശ്വാനാം വിദ്ധി മാമമൃതോദ്ഭവം
ഐരാവതം ഗജേന്ദ്രാണാം നരാണാം ച നരാധിപം (27)

എല്ലാ വൃക്ഷങ്ങളിലും വെച്ച് അശ്വത്ഥവും, ദേവര്‍ഷിമാരില്‍ നാരദനും, ഗന്ധര്‍വന്മാരില്‍ ചിത്രരഥനും, സിദ്ധന്മാരില്‍ കപിലമുനിയും ഞാനാണ്. അശ്വങ്ങളില്‍ അമൃതത്തില്‍ നിന്നുണ്ടായ (അമൃത ത്തിനുവേണ്ടി സമുദ്രമഥനം ചെയ്തപ്പോ‍ ഉദ്ഭവിച്ച) ഉച്ചൈഃശ്രവസ്സും, ഗജേന്ദ്രന്മാരില്‍ ഐരാവതവും, മനുഷ്യരില്‍ രാജാവും ഞാനാണ് എന്നറിഞ്ഞാലും.

1
2
3
4
ആയുധാനാമഹം വജ്രം ധേനൂനാമസ്മി കാമധുക് 
പ്രജനശ്ചാസ്മി കന്ദര്‍പഃ സര്‍പാണാമസ്മി വാസുകിഃ (28)
അനന്തശ്ചാസ്മി നാഗാനാം വരുണോ യാദസാമഹം
പിതൃണാമര്യമാ ചാസ്മി യമഃ സംയമതാമഹം (29)

ആയുധങ്ങളില്‍ വജ്രവും, പശുക്കളില്‍ കാമധേനുവും, ജനകന്മാരില്‍ കാമദേവനും, സര്‍പ്പങ്ങളില്‍ വാസുകിയും ഞാനാണ്. നാഗങ്ങളില്‍ അനന്തനും ഞാനാണ്. ജലദേവതമാരില്‍ വരുണനും, പിതൃക്കളില്‍ അര്യമാവും, നിയന്താക്കളില്‍ യമനും ഞാനാണ്.

1
2
പ്രഹ്ലാദശ്ചാസ്മി ദൈത്യാനാം കാലഃ കലയതാമഹം 
മൃഗാണാം ച മൃഗേന്ദ്രോഽഹം വൈനതേയശ്ച പക്ഷിണാം (30)

ദൈത്യന്മാരി‍‍ല്‍ പ്രഹ്ലാദന്‍ ഞാനാണ്. കണക്കെടുക്കന്നവരില്‍ കാലവും ഞാനാണ്. മൃഗങ്ങളില്‍ സിംഹവും, പക്ഷികളില്‍ ഗരുഡനും ഞാനാണ്.

1
2
പവനഃ പവതാമസ്മി രാമഃ ശസ്ത്രഭൃതാമഹം 
ഝഷാണാം മകരശ്ചാസ്മി സ്രോതസാമസ്മി ജാഹ്നവീ (31)

ശുദ്ധീകരിക്കുന്നവരില്‍ വായു ഞാനാണ്. ആയുധധാരികളില്‍ രാമനും ഞാനാണ്. മത്സ്യങ്ങളില്‍ സ്രാവും, നദികളില്‍ ഗംഗയും ഞാനാണ്.

1
2
സര്‍ഗാണാമാദിരന്തശ്ച മധ്യം ചൈവാഹമര്‍ജുന 
അധ്യാത്മവിദ്യാ വിദ്യാനാം വാദഃ പ്രവദതാമഹം (32)

അര്‍ജുനാ! സൃഷ്ടികളുടെ ഉല്പത്തിസ്ഥിതിലയങ്ങള്‍ ഞാനാണ്. വിദ്യകളില്‍ അദ്ധ്യാത്മവിദ്യയും, തര്‍ക്കിക്കുന്നവരുടെ വാദവും ഞാനാണ്.

1
2
അക്ഷരാണാമകാരോഽസ്മി ദ്വന്ദ്വഃ സാമാസികസ്യ ച 
അഹമേവാക്ഷയഃ കാലോ ധാതാഹം വിശ്വതോമുഖഃ (33)

അക്ഷരങ്ങളില്‍ അകാരവും, സമാസങ്ങളില്‍ ദ്വന്ദ്വവും ഞാനാകുന്നു. ക്ഷയമില്ലാത്ത കാലവും, സകലദിക്കുകളിലും മുഖമുള്ള ജഗത്പാലകനും ഞാനാകുന്നു.

1
2
മൃത്യുഃ സര്‍വ്വഹരശ്ചാഹമുദ്ഭവശ്ച ഭവിഷ്യതാം 
കീര്‍ത്തിഃ ശ്രീര്‍വാക്ച നാരീണാം സ്മൃതിര്‍മേധാ ധൃതിഃ ക്ഷമാ (34)

സകലതിനെയും സംഹരിക്കുന്ന മൃത്യു ഞാനാകുന്നു. സമൃദ്ധിയുള്ളവരാ കുവാന്‍ പോകുന്നവരുടെ സമൃദ്ധിയും, സ്ത്രൈണഗുണങ്ങളായ കീര്‍ത്തി, ശ്രീ, വാക്ക്, സ്മൃതി, ബുദ്ധി, ധൈര്യം, ക്ഷമ എന്നിവയും ഞാനാകുന്നു.

1
2
ബൃഹത്സാമ തഥാ സാമ്നാം ഗായത്രീ ഛന്ദസാമഹം 
മാസാനാം മാര്‍ഗശീര്‍ഷോഽഹമൃതൂനാം കുസുമാകരഃ (35)

സാമമന്ത്രങ്ങളില്‍ ബൃഹത്സാമവും, ഛന്ദസ്സുകളില്‍ ഗായത്രിയുമാണ് ഞാന്‍. മാസങ്ങളില്‍ മാ‍ര്‍ഗശീര്‍ഷവും, ഋതുക്കളില്‍ വസന്തവും ഞാനാകുന്നു.

1
2
ദ്യൂതം ഛലയതാമസ്മി തേജസ്തേജസ്വിനാമഹം 
ജയോഽസ്മി വ്യവസായോഽസ്മി സത്ത്വം സത്ത്വവതാമഹം (36)

വഞ്ചിക്കുന്നവര്‍ കളിക്കുന്ന ചൂതുകളിയും, തേജസ്വികളുടെ തേജസ്സും, വിജയവും, പ്രയത്നവും, സാത്വികന്മാരുടെ സത്വഗുണവും ഞാനാകുന്നു.

1
2
വൃഷ്ണീനാം വാസുദേവോഽസ്മി പാണ്ഡവാനാം ധനഞ്ജയഃ 
മുനീനാമപ്യഹം വ്യാസഃ കവീനാമുശനാ കവിഃ (37)

വൃഷ്ണികളില്‍ ഞാന്‍ വാസുദേവനാകുന്നു. ഞാന്‍ പാണ്ഡവന്മാരില്‍ അര്‍ജുനനും, മുനികളില്‍ വ്യാസനും, കവികളില്‍ (ജ്ഞാനികളില്‍) ശുക്രനുമാകുന്നു.

1
2
ദണ്ഡോ ദമയതാമസ്മി നീതിരസ്മി ജിഗീഷതാം 
മൌനം ചൈവാസ്മി ഗുഹ്യാനാം ജ്ഞാനം ജ്ഞാനവതാമഹം (38)

ശിക്ഷ നല്കുന്നവരുടെ ദണ്ഡവും (ശിക്ഷയും), ജയേച്ഛുക്കളിലെ നയവും ഞാനാകുന്നു. രഹസ്യങ്ങളില്‍ മൗനവും, ജ്ഞാനികളുടെ ജ്ഞാനവും ഞാനാകുന്നു.

1
2
യച്ചാപി സര്‍വ്വഭൂതാനാം ബീജം തദഹമര്‍ജുന 
ന തദസ്തി വിനാ യത്സ്യാന്മയാ ഭൂതം ചരാചരം (39)

അര്‍ജുനാ! സകലഭൂതങ്ങളുടേയും ഉല്പത്തികാരണമായത് യാതൊന്നാണോ അത് ഞാനാണ്. എന്നെക്കൂടാതെ ജീവിക്കുവാന്‍ കഴിയുന്നതായി ചരവും അചരവുമായ യാതൊരു വസ്തുവുമില്ല.

1
2
നാന്തോഽസ്തി മമ ദിവ്യാനാം വിഭൂതീനാം പരന്തപ 
ഏഷ തൂദ്ദേശതഃ പ്രോക്തോ വിഭൂതേര്‍വിസ്തരോ മയാ (40)

അര്‍ജുനാ! എന്റെ ദിവ്യങ്ങളായ വിഭൂതികള്‍ക്ക് അന്തമില്ല. എന്റെ വിഭൂതികളെക്കുറിച്ചുള്ള ഈ വിവരണം ഞാന്‍ സംക്ഷേപിച്ച് പറഞ്ഞിട്ടുള്ളതാണ്.

1
2
യദ്യദ്വിഭൂതിമത്സത്ത്വം ശ്രീമദൂര്‍ജിതമേവ വാ 
തത്തദേവാവഗച്ഛ ത്വം മമ തേജോംഽശസംഭവം (41)

വിഭൂതിയോടുകൂടിയോ, ഐശ്വര്യത്തോടുകൂടിയോ, കരുത്തോടു കൂടിയോ ഉള്ള ഏതെല്ലാം വസ്തുവുണ്ടോ അവയെല്ലാം എന്റെ തേജസ്സിന്റെ അംശത്തില്‍ നിന്നുണ്ടായതുതന്നെയെന്ന് നീ അറിഞ്ഞാലും.

1
2
അഥവാ ബഹുനൈതേന കിം ജ്ഞാതേന തവാര്‍ജുന 
വിഷ്ടഭ്യാഹമിദം കൃത്സ്നമേകാംശേന സ്ഥിതോ ജഗത് (42)

അര്‍ജുനാ! അല്ലെങ്കില്‍ തന്നെ വിസ്തൃതമായ ഇതിനെയെല്ലാം അറിഞ്ഞിട്ട് നിനക്കെന്തു കാര്യം? എന്റെ ഒരംശം കൊണ്ട് ഈ ജഗത്തിനെ മുഴുവന്‍ താങ്ങിയിട്ട് ഞാന്‍ വര്‍ത്തിക്കുന്നു.

വിഭൂതിയോഗം എന്ന പത്താമദ്ധ്യായം സമാപ്തം.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ വിഭൂതിയോഗോ നാമ ദശമോഽധ്യായഃ
അഥൈകാദശോഽധ്യായഃ

വിശ്വരൂപദ‍ര്‍ശനയോഗഃ

(മുകളിലേക്ക്)

അര്‍ജുന ഉവാച

1
2
മദനുഗ്രഹായ പരമം ഗുഹ്യമധ്യാത്മസംജ്ഞിതം 
യത്ത്വയോക്തം വചസ്തേന മോഹോഽയം വിഗതോ മമ (1)

അര്‍ജുനന്‍ പറഞ്ഞു: എന്നെ അനുഗ്രഹിക്കുവാനായി (എന്നോടുള്ള കാരുണ്യം ഹേതുവായി) അങ്ങ് പറഞ്ഞ ആദ്ധ്യാത്മികവും, പരമരഹസ്യവുമായ വാക്കുകളാല്‍ എന്റെ ഈ മോഹം അകന്നു പോയി.

1
2
ഭവാപ്യയൌ ഹി ഭൂതാനാം ശ്രുതൌ വിസ്തരശോ മയാ 
ത്വത്തഃ കമലപത്രാക്ഷ മാഹാത്മ്യമപി ചാവ്യയം (2)

കൃഷ്ണാ! ഭൂതങ്ങളുടെ ഉത്ഭവത്തെയും, നാശത്തെയും കുറിച്ചും, അങ്ങയുടെ അനശ്വരമായ മാഹാത്മ്യത്തെക്കുറിച്ചും അങ്ങയില്‍ നിന്ന് ഞാന്‍ വിശദമായി കേട്ടു.

1
2
ഏവമേതദ്യഥാത്ഥ ത്വമാത്മാനം പരമേശ്വര 
ദ്രഷ്ടുമിച്ഛാമി തേ രൂപമൈശ്വരം പുരുഷോത്തമ (3)

കൃഷ്ണാ! അങ്ങയുടെ സ്വരൂപത്തെക്കുറിച്ച് അങ്ങ് പറയുന്നതെല്ലാം അപ്രകാരം തന്നെയാണ്. ഹേ പുരുഷോത്തമാ! ഞാന്‍ അങ്ങയുടെ ഈശ്വരീയമായ രൂപത്തെ കാണുവാന്‍ ആഗ്രഹിക്കുന്നു.

1
2
മന്യസേ യദി തച്ഛക്യം മയാ ദ്രഷ്ടുമിതി പ്രഭോ 
യോഗേശ്വര തതോ മേ ത്വം ദര്‍ശയാത്മാനമവ്യയം (4)

യോഗേശ്വരാ! എനിക്ക് ആ രൂപം കാണുവാന്‍ സാധ്യമാണെന്ന് അങ്ങ് കരുതുന്നുവെങ്കില്‍ അങ്ങയുടെ അവിനാശിയായ സ്വരൂപത്തെ എനിക്കു കാണിച്ചുതന്നാലും.

ശ്രീഭഗവാനുവാച

1
2
പശ്യ മേ പാര്‍ഥ രൂപാണി ശതശോഽഥ സഹസ്രശഃ 
നാനാവിധാനി ദിവ്യാനി നാനാവര്‍ണാകൃതീനി ച (5)

ശ്രീകൃഷ്ണന്‍ പറഞ്ഞു: അര്‍ജുനാ! നാനാവിധത്തിലുള്ളവയും, ദിവ്യങ്ങളും, നാനാവര്‍ണങ്ങളോടും ആകൃതികളോടുംകൂടിയവയുമായ നൂറുകണക്കിനും, ആയിരക്കണക്കിനുമുള്ള എന്റെ രൂപങ്ങളെ നീ കാണുക.

1
2
പശ്യാദിത്യാന്വസൂന്‍ രുദ്രാനശ്വിനൌ മരുതസ്തഥാ 
ബഹൂന്യദൃഷ്ടപൂര്‍വ്വാണി പശ്യാശ്ചര്യാണി ഭാരത (6)

അര്‍ജുനാ! ആദിത്യന്മാരെയും, വസുക്കളെയും, രുദ്രന്മാരെയും, അശ്വിനികളെയും, മരുത്തുകളെയും നീ (എന്റെ വിശ്വരൂപത്തില്‍) കാണുക. മുമ്പു കണ്ടിട്ടില്ലാത്ത അനവധി ആശ്ചര്യങ്ങളെയും കാണുക.

1
2
ഇഹൈകസ്ഥം ജഗത്കൃത്സ്നം പശ്യാദ്യ സചരാചരം 
മമ ദേഹേ ഗുഡാകേശ യച്ചാന്യദ് ദ്രഷ്ടുമിച്ഛസി (7)

അഖിലചരാചരങ്ങളോടുകൂടിയ സമ്പൂര്‍ണ്ണ ജഗത്തും, നീ കാണുവാനിച്ഛിക്കുന്ന മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ അതും എന്റെ ശരീരത്തി‍‍ല്‍ ഒരുമിച്ചിരിക്കുന്നത് ഇതാ നീ കാണുക.

1
2
ന തു മാം ശക്യസേ ദ്രഷ്ടുമനേനൈവ സ്വചക്ഷുഷാ 
ദിവ്യം ദദാമി തേ ചക്ഷുഃ പശ്യ മേ യോഗമൈശ്വരം (8)

എന്നാല്‍, നിന്റെ ഈ കണ്ണുകള്‍ കൊണ്ട് എന്നെ കാണുവാന്‍ നിനക്ക് സാധിക്കുകയില്ല. ഞാന്‍ നിനക്കു ദിവ്യമായ ചക്ഷുസ്സ് നല്കാം. (അവയിലൂടെ) നീ എന്റെ ഈശ്വരീയമായ യോഗശക്തിയെ കണ്ടാലും.

സഞ്ജയ ഉവാച

1
2
ഏവമുക്ത്വാ തതോ രാജന്മഹായോഗേശ്വരോ ഹരിഃ 
ദര്‍ശയാമാസ പാര്‍ഥായ പരമം രൂപമൈശ്വരം (9)

സഞ്ജയന്‍ പറഞ്ഞു: രാജാവേ! ഇപ്രകാരം പറഞ്ഞിട്ട് മഹായോഗേശ്വരനായ ശ്രീകൃഷ്ണ‍ന്‍ തന്റെ പരമവും ഈശ്വരീയവുമായ രൂപത്തെ അര്‍ജുനന് കാണിച്ചു.

1
2
3
4
അനേകവക്ത്രനയനമനേകാദ്ഭുതദര്‍ശനം 
അനേകദിവ്യാഭരണം ദിവ്യാനേകോദ്യതായുധം (10)
ദിവ്യമാല്യാംബരധരം ദിവ്യഗന്ധാനുലേപനം
സര്‍വ്വാശ്ചര്യമയം ദേവമനന്തം വിശ്വതോമുഖം (11)

അനേകം മുഖങ്ങളും, കണ്ണുകളുമുള്ളതും, അത്ഭുതകരങ്ങളായ അനേക ദൃശ്യങ്ങളുള്ളതും, ദിവ്യങ്ങളായ അനേകം ആയുധങ്ങളേന്തിയ കൈകളുള്ളതും, അനേകം ദിവ്യാഭരണങ്ങളും, ദിവ്യമാല്യങ്ങളും, വസ്ത്രങ്ങളും, ദിവ്യസുഗന്ധങ്ങളും അണിഞ്ഞിട്ടുള്ളതും, എല്ലാ പ്രാകരത്തിലും ആശ്ചര്യകരവും, ശോഭനവും, അനന്തവുമായിരിക്കുന്ന തന്റെ വിശ്വരൂപത്തെ കാണിച്ചു.

1
2
ദിവി സൂര്യസഹസ്രസ്യ ഭവേദ്യുഗപദുത്ഥിതാ 
യദി ഭാഃ സദൃശീ സാ സ്യാദ്ഭാസസ്തസ്യ മഹാത്മനഃ (12)

ആയിരം സൂര്യന്മാരുടെ ശോഭ ഒരുമിച്ച് ആകാശത്തില്‍ ഉദിച്ചാലുണ്ടാകുന്നതിനു സദൃശമായിരുന്നു ആ മഹാത്മാവിന്റെ (വിശ്വരൂപത്തിന്റെ) ദീപ്തി.

1
2
തത്രൈകസ്ഥം ജഗത്കൃത്സ്നം പ്രവിഭക്തമനേകധാ 
അപശ്യദ്ദേവദേവസ്യ ശരീരേ പാണ്ഡവസ്തദാ (13)

അപ്പോള്‍ അര്‍ജുനന്‍ പ്രപഞ്ചം മുഴുവന്‍, അനേകവിധത്തിലുള്ള വേര്‍തിരിവുകളോടെ, ദേവദേവനായ ശ്രീകൃഷ്ണന്റെ ആ ശരീരത്തി‍ല്‍ ഒന്നിച്ചു സ്ഥിതിചെയ്യുന്നത് കണ്ടു.

1
2
തതഃ സ വിസ്മയാവിഷ്ടോ ഹൃഷ്ടരോമാ ധനഞ്ജയഃ 
പ്രണമ്യ ശിരസാ ദേവം കൃതാഞ്ജലിരഭാഷത (14)

അതുകണ്ട്, ആശ്ചര്യഭരിതനും, പുളകിതഗാത്രനും ആയിത്തീര്‍ന്ന ആ അര്‍ജുനന്‍ ഭഗവാനെ ശിരസ്സുകൊണ്ട് വണങ്ങിയിട്ട് ഇപ്രകാരം സംസാരിച്ചു.

അര്‍ജുന ഉവാച

1
2
3
4
പശ്യാമി ദേവാംസ്തവ ദേവ ദേഹേ
സര്‍വ്വാംസ്തഥാ ഭൂതവിശേഷസംഘാന്‍
ബ്രഹ്മാണമീശം കമലാസനസ്ഥ-
മൃഷീംശ്ച സര്‍വ്വാനുരഗാംശ്ച ദിവ്യാന്‍ (15)

അര്‍ജുനന്‍ പറഞ്ഞു: ഭഗവാനേ! ഞാന്‍ അങ്ങയുടെ ഈ ശരീരത്തില്‍ എല്ലാ ദേവന്മാരേയും, സകല ഭുതഗണങ്ങളേയും, താമരയിലിരിക്കുന്ന ബ്രഹ്മദേവനെയും, ഋഷിമാരേയും, സകല ദിവ്യസര്‍പങ്ങളേയും കാണുന്നു.

1
2
3
4
അനേകബാഹൂദരവക്ത്രനേത്രം
പശ്യാമി ത്വാം സര്‍വ്വതോഽനന്തരൂപം
നാന്തം ന മധ്യം ന പുനസ്തവാദിം
പശ്യാമി വിശ്വേശ്വര വിശ്വരൂപ (16)

വിശ്വരൂപനും വിശ്വേശ്വരനുമായ ഹേ കൃഷ്ണാ! അനേകം കൈകളും, ഉദരങ്ങളും, മുഖങ്ങളും, നേത്രങ്ങളുമുള്ളവനും അനന്തരൂപനുമായ അങ്ങയെ ഒരാളെ മാത്രമേ സകലദിക്കുകളിലും ഞാന്‍ കാണുന്നുള്ളു. അവിടത്തെ അന്തമോ മദ്ധ്യമോ ആദിയോ ഞാനൊട്ടു കാണുന്നുമില്ല.

1
2
3
4
കിരീടിനം ഗദിനം ചക്രിണം ച
തേജോരാശിം സര്‍വതോ ദീപ്തിമന്തം
പശ്യാമി ത്വാം ദുര്‍നിരീക്ഷ്യം സമന്താദ്
ദീപ്താനലാര്‍കദ്യുതിമപ്രമേയം (17)

കിരീടവും ഗദയും ചക്രവും ധരിച്ചവനും, സര്‍വ്വത്ര ശോഭിക്കുന്ന തേജോരാശിയെപ്പോലെയുള്ളവനും, നോക്കിക്കാണുവാന്‍ വയ്യാത്ത വിധത്തില്‍ കത്തിജ്വലിക്കുന്ന അഗ്നിസുര്യന്മാരുടെ ശോഭയോടു കൂടിയവനും, അപരിമേയനുമായ അങ്ങയെ ഞാന്‍ കാണുന്നു.

1
2
3
4
ത്വമക്ഷരം പരമം വേദിതവ്യം
ത്വമസ്യ വിശ്വസ്യ പരം നിധാനം
ത്വമവ്യയഃ ശാശ്വതധര്‍മഗോപ്താ
സനാതനസ്ത്വം പുരുഷോ മതോ മേ (18)

അങ്ങ് നാശമില്ലാത്തവനും, എല്ലാവരാലും അറിയപ്പെടേണ്ടവനായ പരമപുരുഷനും, ഈ ലോകത്തിന്റെ പരമമായ ആശ്രയവുമാകുന്നു. അങ്ങ് ശാശ്വതമായ ധര്‍മ്മത്തിന്റെ അമരനായ പരിപാലകനും, പുരാതനനായ പുരുഷനുമാണെന്നാണ് ഞാന്‍ കരുതുന്നത്.

1
2
3
4
അനാദിമധ്യാന്തമനന്തവീര്യ-
മനന്തബാഹും ശശിസൂര്യനേത്രം
പശ്യാമി ത്വാം ദീപ്തഹുതാശവക്‌ത്രം
സ്വതേജസാ വിശ്വമിദം തപന്തം (19)

ആദിമദ്ധ്യാന്തങ്ങളില്ലാത്തവനും, അളവറ്റ ശക്തിയോടുകൂടിയവനും, അനേകം കൈകളുള്ളവനും, സൂര്യചന്ദ്രന്മാരാകുന്ന കണ്ണുകളോടു കൂടിയവനും, ജ്വലിക്കുന്ന അഗ്നിയാകുന്ന വക്‌ത്രത്തോടുകൂടിയവനും, സ്വതേജസ്സിനാല്‍ ഈ ലോകം മുഴുവനും തപിപ്പിക്കുന്നവനുമായ അങ്ങയെ ഞാന്‍ കാണുന്നത്.

1
2
3
4
ദ്യാവാപൃഥിവ്യോരിദമന്തരം ഹി
വ്യാപ്തം ത്വയൈകേന ദിശശ്ച സര്‍വ്വാഃ
ദൃഷ്ട്വാദ്ഭുതം രൂപമുഗ്രം തവേദം
ലോകത്രയം പ്രവ്യഥിതം മഹാത്മന്‍ (20)

ഹേ മഹാത്മാവേ! ഭുമിയ്ക്കും ദ്യുലോകത്തിനുമിടയിലുള്ള ഈ ആകാശവും, എല്ലാ ദിക്കുകളും ഏകനായ അങ്ങയാല്‍ വ്യാപ്തമായി രിക്കുന്നു. അങ്ങയുടെ അദ്ഭുതകരവും അത്യുഗ്രമായ ഈ രൂപം കണ്ട് മൂന്നു ലോകവും നടുങ്ങിപ്പോകുന്നു.

1
2
3
4
അമീ ഹി ത്വാം സുരസംഘാ വിശന്തി
കേചിദ്ഭീതാഃ പ്രാഞ്ജലയോ ഗൃണന്തി
സ്വസ്തീത്യുക്ത്വാ മഹര്‍ഷിസിദ്ധസംഘാഃ
സ്തുവന്തി ത്വാം സ്തുതിഭിഃ പുഷ്കലാഭിഃ (21)

ഈ ദേവഗണങ്ങള്‍ അങ്ങയുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ചിലര്‍ ഭീതരായി അങ്ങയെ കൈകൂപ്പി വാഴ്ത്തുന്നു. മഹര്‍ഷിമാരും സിദ്ധന്മാരും “സ്വസ്തി” (സുഖമായിരിക്കട്ടെ) എന്നു പറഞ്ഞ് ഉത്തമങ്ങളായ സ്തുതികളാല്‍ അങ്ങയെ വാഴ്ത്തുകയും ചെയ്യുന്നു.

1
2
3
4
രുദ്രാദിത്യാ വസവോ യേ ച സാധ്യാ
വിശ്വേഽശ്വിനൌ മരുതശ്ചോഷ്മപാശ്ച
ഗന്ധര്‍വ്വയക്ഷാസുരസിദ്ധസംഘാ
വീക്ഷന്തേ ത്വാം വിസ്മിതാശ്ചൈവ സര്‍വ്വേ (22)

രുദ്രന്മാരും, ആദിത്യന്മാരും, വസുക്കളും, സാധ്യന്മാരും, വിശ്വേ ദേവന്മാരും, അശ്വനീദേവന്മാരും, മരുത്തുകളും, പിതൃഗണങ്ങളും, ഗന്ധര്‍വന്മാരും, യക്ഷന്മാരും, അസുരന്മാരും, സിദ്ധഗണങ്ങളുമെല്ലാം അത്ഭുതപരതന്ത്രരായി അങ്ങയെ വീക്ഷിക്കുന്നു.

1
2
3
4
രൂപം മഹത്തേ ബഹുവക്‌ത്രനേത്രം
മഹാബാഹോ ബഹുബാഹൂരുപാദം
ബഹൂദരം ബഹുദംഷ്ട്രാകരാലം
ദൃഷ്ട്വാ ലോകാഃ പ്രവ്യഥിതാസ്തഥാഹം (23)

ഹേ മഹാബാഹോ, അനേകം മുഖങ്ങളും, നേത്രങ്ങളും, കൈകളും, തുടകളും, പാദങ്ങളും, ഉദരങ്ങളും, ഭീതിദമായ ദംഷ്ട്രകളും ഉള്ള ഭവാന്റെ മഹത്തായ ഈ രൂപത്തെക്കണ്ട് ലോകരെല്ലാം നടുങ്ങിയിരിക്കുന്നു. ഞാനും അങ്ങനെതന്നെ ഭയാകുലനായിരിക്കുന്നു.

1
2
3
4
നഭഃസ്പൃശം ദീപ്തമനേകവര്‍ണം
വ്യാത്താനനം ദീപ്തവിശാലനേത്രം
ദൃഷ്ട്വാ ഹി ത്വാം പ്രവ്യഥിതാന്തരാത്മാ
ധൃതിം ന വിന്ദാമി ശമം ച വിഷ്ണോ (24)

ഹേ വിഷ്ണോ, ആകാശം സ്പര്‍ശിക്കുന്നവനും, അനേകവര്‍ണ്ണങ്ങളോടെ ശോഭിക്കുന്നവനും, തുറന്ന വക്ത്രങ്ങളോടുകൂടിയവനും, ജ്വലിക്കുന്ന വിശാലനേത്രങ്ങളുള്ളവനുമായ അങ്ങയെ കണ്ടിട്ട് എന്റെ ഹൃദയം ഭയം പൂണ്ടിരിക്കുന്നു. എനിക്കു ധൈര്യവും സമാധാനവും ലഭിക്കുന്നില്ല.

1
2
3
4
ദംഷ്ട്രാകരാലാനി ച തേ മുഖാനി
ദൃഷ്ട്വൈവ കാലാനലസന്നിഭാനി
ദിശോ ന ജാനേ ന ലഭേ ച ശര്‍മം
പ്രസീദ ദേവേശ ജഗന്നിവാസ (25)

ഘോരമായ ദംഷ്ട്രകളുള്ളതും, പ്രളയകാലത്തെ അഗ്നിയെ പ്പോലെയുള്ളവയുമായ അവിടുത്തെ മുഖങ്ങള്‍ കണ്ടിട്ട് എനിക്ക് ദിക്കുകള്‍ അറിയാതായിരിക്കുന്നു. മനസ്സിന് ശാന്തിയും ഉണ്ടാകുന്നില്ല. ഹേ ജഗദ്വ്യാപിയും ദേവേശനുമായ കൃഷ്ണാ, എന്നില്‍ പ്രസാദിച്ചാലും.

1
2
3
4
5
6
7
8
9
അമീ ച ത്വാം ധൃതരാഷ്ട്രസ്യ പുത്രാഃ
സര്‍വ്വേ സഹൈവാവനിപാലസംഘൈഃ
ഭീഷ്മോ ദ്രോണഃ സൂതപുത്രസ്തഥാസൌ
സഹാസ്മദീയൈരപി യോധമുഖ്യൈഃ (26)

വക്ത്രാണി തേ ത്വരമാണാ വിശന്തി
ദംഷ്ട്രാകരാലാനി ഭയാനകാനി
കേചിദ്വിലഗ്നാ ദശനാന്തരേഷു
സന്ദൃശ്യന്തേ ചൂര്‍ണിതൈരുത്തമാംഗൈഃ (27)

രാജാക്കന്മാരുടെ സംഘങ്ങളോടൊപ്പം ധൃതരാഷ്ടന്റെ പുത്രന്മാരെല്ലാ വരും, ഭീഷ്മരും, ദ്രോണരും, ഈ കര്‍ണനും, ഞങ്ങളുടെ ഭാഗത്തുള്ള പ്രമുഖയോദ്ധാക്കളും ഘോരമായ ദംഷ്ട്രകളാല്‍ ഭയാനകമായിരിക്കുന്ന അങ്ങയുടെ വക്ത്രങ്ങളിലേയ്ക്ക് വളരെ വേഗതയോടെ പ്രവേശിക്കുന്നു. ചിലര്‍ തകര്‍ന്നു പൊടിഞ്ഞ തലകളോടുകുടി അങ്ങയുടെ പല്ലു കള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും കാണുപ്പെടുന്നു.

1
2
3
4
യഥാ നദീനാം ബഹവോംബുവേഗാഃ
സമുദ്രമേവാഭിമുഖാ ദ്രവന്തി
തഥാ തവാമീ നരലോകവീരാ
വിശന്തി വക്‌ത്രാണ്യഭിവിജ്വലന്തി (28)

എപ്രകാരം അനവധി നദികളുടെ പ്രവാഹങ്ങള്‍ സമുദ്രത്തെത്തന്നെ ലക്ഷ്യമാക്കി ഒഴുകുന്നുവോ അപ്രകാരം ഈ വീരന്മാര്‍ അങ്ങയുടെ തീക്ഷ്ണമായി ജ്വലിക്കുന്ന വക്‌ത്രങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു.

1
2
3
4
യഥാ പ്രദീപ്തം ജ്വലനം പതംഗാ
വിശന്തി നാശായ സമൃദ്ധവേഗാഃ
തഥൈവ നാശായ വിശന്തി ലോകാ-
സ്തവാപി വക്ത്രാണി സമൃദ്ധവേഗാഃ (29)

പാറ്റകള്‍ എങ്ങനെ നശിക്കാനായി കത്തിക്കാളുന്ന തീയിലേയ്ക്ക് അതിവേഗത്തില്‍ പ്രവേശിക്കുന്നുവോ, അതുപോലെ തന്നെ ഈ ജനങ്ങളും നശിക്കുന്നതിനായി അതിവേഗത്തോടെ അങ്ങയുടെ വക്‌ത്രങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു.

1
2
3
4
ലേലിഹ്യസേ ഗ്രസമാനഃ സമന്താത്
ലോകാന്‍ സമഗ്രാന്വദനൈര്‍ ജ്വലദ്ഭിഃ
തേജോഭിരാപൂര്യ ജഗത്സമഗ്രം
ഭാസസ്തവോഗ്രാഃ പ്രതപന്തി വിഷ്ണോ (30)

ജ്വലിക്കുന്ന വക്ത്രങ്ങളാല്‍ സകലലോകങ്ങളെയും വിഴുങ്ങിക്കൊണ്ട് അങ്ങ് ചുണ്ടുകള്‍ തുടയ്ക്കുന്നു. ഹേ വിഷ്ണോ! അവിടുത്തെ തീക്ഷ്ണങ്ങളായ കിരണങ്ങള്‍ സമസ്തപ്രപഞ്ചത്തെയും തേജസ്സുകൊണ്ട് ആപൂരിത മാക്കിക്കൊണ്ട് അതിനെ തപിപ്പിക്കുന്നു.

1
2
3
4
ആഖ്യാഹി മേ കോ ഭവാനുഗ്രരൂപോ
നമോഽസ്തു തേ ദേവവര പ്രസീദ
വിജ്ഞാതുമിച്ഛാമി ഭവന്തമാദ്യം
ന ഹി പ്രജാനാമി തവ പ്രവൃത്തിം (31)

ഹേ ശ്രേഷ്ഠനായ ദേവാ! ഉഗ്രരൂപത്തോടുകൂടിയ അങ്ങ് ആരാണെന്നു പറഞ്ഞാലും. അങ്ങേയ്ക്കു നമസ്കാരം! എന്നി‍ല്‍ പ്രസാദിക്കു മാറാകണേ! ആദിപുരുഷനായ അങ്ങയെ ശരിയായി അറിയുവാന്‍ ഞാനാഗ്രഹിക്കുന്നു. അങ്ങയുടെ ഉദ്ദേശമെന്തെന്ന് ഞാന്‍ അറിയുന്നുമില്ല.

ശ്രീഭഗവാനുവാച

1
2
3
4
കാലോഽസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ
ലോകാന്സമാഹര്‍തുമിഹ പ്രവൃത്തഃ
ഋതേഽപി ത്വാം ന ഭവിഷ്യന്തി സര്‍വ്വേ
യേഽവസ്ഥിതാഃ പ്രത്യനീകേഷു യോധാഃ (32)

ഭഗവാന്‍ പറഞ്ഞു: ഞാന്‍ ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്നു. ഇപ്പോള്‍ ഞാന്‍ ലോകസംഹാരമാകുന്ന കൃത്യത്തിലേര്‍പ്പെട്ടി രിക്കുകയാണ്. നീ ഇല്ലെങ്കില്‍ പോലും ഇവിടെക്കൂടിയിരിക്കുന്ന ശത്രു പക്ഷത്തിലെ യോദ്ധാക്കളാരും ജീവിച്ചിരിക്കുകയില്ല.

1
2
3
4
തസ്മാത്ത്വമുത്തിഷ്ഠ യശോ ലഭസ്വ
ജിത്വാ ശത്രൂന്‍ ഭുങ്ക്ഷ്വ രാജ്യം സമൃദ്ധം
മയൈവൈതേ നിഹതാഃ പൂര്‍വ്വമേവ
നിമിത്തമാത്രം ഭവ സവ്യസാചിന് (33)

ഹേ അര്‍ജുനാ! നീ എഴുന്നേല്ക്കുക, യുദ്ധം ചെയ്തു വിജയവും കീര്‍ത്തിയും നേടുക. ശത്രുക്കളെ ജയിച്ച് സമൃദ്ധമായ രാജ്യം ഭരിച്ചു വാഴുക. ഇവരെല്ലാം മുമ്പു തന്നെ എന്നാല്‍ വധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നീ അതിന് ഒരു നിമിത്തം മാത്രമായാല്‍ മതി.

1
2
3
4
ദ്രോണം ച ഭീഷ്മം ച ജയദ്രഥം ച
കര്‍ണം തഥാന്യാനപി യോധവീരാന്‍
മയാ ഹതാംസ്ത്വം ജഹി മാ വ്യഥിഷ്ഠാ
യുധ്യസ്വ ജേതാസി രണേ സപത്നാന്‍ (34)

എന്നാല്‍ വധിക്കപ്പെട്ടവരായ ദ്രോണരെയും ഭീഷ്മരെയും ജയദ്രഥനെയും കര്‍ണനെയും മറ്റു യുദ്ധവീരന്മാരെയും നീ വധിച്ചാലും. നീ വ്യസനിക്കരുത്. യുദ്ധം ചെയ്യൂ, നീ യുദ്ധത്തില്‍ ശത്രുക്കളെ ജയിക്കും.

സഞ്ജയ ഉവാച

1
2
3
4
ഏതച്ഛ്രുത്വാ വചനം കേശവസ്യ
കൃതാഞ്ജലിര്‍വേപമാനഃ കിരീടീ
നമസ്കൃത്വാ ഭൂയ ഏവാഹ കൃഷ്ണം
സഗദ്ഗദം ഭീതഭീതഃ പ്രണമ്യ (35)

സഞ്ജയന്‍ പറഞ്ഞു: ശ്രീകൃഷ്ണന്റെ ഈ വാക്കുകള്‍ കേട്ടിട്ട് അര്‍ജുനന്‍ വിറച്ചുകൊണ്ട് കൈകൂപ്പി നമസ്കരിച്ചിട്ട്, ഭയത്തോടുകൂടി വീണ്ടും തൊഴുതുകൊണ്ട് ഗദ്ഗദത്തോടെ പിന്നെയും പറഞ്ഞു:

അര്‍ജുന ഉവാച

1
2
3
4
സ്ഥാനേ ഹൃഷീകേശ തവ പ്രകീര്‍ത്യാ
ജഗത്പ്രഹൃഷ്യത്യനുരജ്യതേ ച
രക്ഷാംസി ഭീതാനി ദിശോ ദ്രവന്തി
സര്‍വ്വേ നമസ്യന്തി ച സിദ്ധസംഘാഃ (36)

അര്‍ജുനന്‍ പറഞ്ഞു: ഹേ ഹൃഷികേശ! അങ്ങയെ സ്തുതിക്കുന്നതില്‍ ലോകം ആനന്ദിക്കുകയും, തൃപ്തിയടയുകയും ചെയ്യുന്നതും, രാക്ഷസന്മാര്‍ ഭീതരായി സകലദിക്കുകളിലേയ്ക്കും ഓടുന്നതും, സിദ്ധസംഘങ്ങളെല്ലാവരും അങ്ങയെ നമസ്കരിക്കുന്നതും യുക്തം തന്നെ.

1
2
3
4
കസ്മാച്ച തേ ന നമേരന്മഹാത്മന്‍
ഗരീയസേ ബ്രഹ്മണോഽപ്യാദികര്‍ത്രേ
അനന്ത ദേവേശ ജഗന്നിവാസ
ത്വമക്ഷരം സദസത്തത്പരം യത് (37)

ഹേ മഹാത്മന്‍! ബ്രഹ്മാവിന്റെയും ആദിഅകര്‍ത്താവും, ശ്രേഷ്ഠനു മായ അങ്ങയെ (അവര്‍) എങ്ങനെ നമസ്കരിക്കാതെയിരിക്കും? ജഗന്നിവാസനും അനന്തനുമായ ദേവേശാ! സത്തും അസത്തും അവയ്ക്കപ്പുറമുള്ളതും അവിനാശിയായ തത്ത്വവും അങ്ങു തന്നെയാകുന്നു.

1
2
3
4
ത്വമാദിദേവഃ പുരുഷഃ പുരാണ-
സ്ത്വമസ്യ വിശ്വസ്യ പരം നിധാനം
വേത്താസി വേദ്യം ച പരം ച ധാമ
ത്വയാ തതം വിശ്വമനന്തരൂപ (38)

ഹേ കൃഷ്ണാ! അങ്ങ് ആദിദേവനും പുരാണപുരുഷനും ആകുന്നു. അങ്ങ് ഈ ലോകത്തിന്റെ പരമമായ ആധാരമാകുന്നു. അറിയുന്നവനും, അറിയപ്പെടേണ്ടവനും പരമമായ ലക്ഷ്യവും അങ്ങു തന്നെ. അനന്തരൂപനായ അങ്ങയാല്‍ ഈ ലോകം വ്യാപ്തമായിരിക്കുന്നു.

1
2
3
4
വായുര്‍യമോഽഗ്നിര്‍വ്വരുണഃ ശശാങ്കഃ
പ്രജാപതിസ്ത്വം പ്രപിതാമഹശ്ച
നമോ നമസ്തേഽസ്തു സഹസ്രകൃത്വഃ
പുനശ്ച ഭൂയോഽപി നമോ നമസ്തേ (39)

അങ്ങ് വായുവും, യമനും, അഗ്നിയും, വരുണനും, ചന്ദ്രനും, പ്രജാപതിയും, മുതുമുത്തച്ഛനും (ബ്രഹ്മാവിന്റെ സ്രഷ്ടാവും) അങ്ങ് ആകുന്നു. അങ്ങേയ്ക്ക് ആയിരമായിരം നമസ്കാരം ഭവിക്കട്ടെ. അങ്ങേയ്ക്ക് വീണ്ടും വീണ്ടും നമസ്കാരം.

1
2
3
4
നമഃ പുരസ്താദഥ പൃഷ്ഠതസ്തേ
നമോഽസ്തു തേ സര്‍വ്വത ഏവ സര്‍വ്വ
അനന്തവീര്യാമിതവിക്രമസ്ത്വം
സര്‍വ്വം സമാപ്നോഷി തതോഽസി സര്‍വ്വഃ (40)

ഹേ സര്‍വാത്മന്‍! അങ്ങയുടെ മുന്നിലും പിന്നിലും, എന്നല്ല എല്ലാഭാഗത്തും അങ്ങേയ്ക്കു നമസ്കാരം. അനന്തവീര്യവും അതിരറ്റ പരാക്രമവുമുള്ള അങ്ങ് എല്ലായിടവും വ്യാപിച്ചിരിക്കുന്നു. അതിനാല്‍ എല്ലാം അങ്ങ് തന്നെയാകുന്നു.

1
2
3
4
5
6
7
8
9
സഖേതി മത്വാ പ്രസഭം യദുക്തം
ഹേ കൃഷ്ണ ഹേ യാദവ ഹേ സഖേതി
അജാനതാ മഹിമാനം തവേദം
മയാ പ്രമാദാത്പ്രണയേന വാപി (41)

യച്ചാവഹാസാര്‍ഥമസത്കൃതോഽസി
വിഹാരശയ്യാസനഭോജനേഷു
ഏകോഽഥവാപ്യച്യുത തത്സമക്ഷം
തത്ക്ഷാമയേ ത്വാമഹമപ്രമേയം (42)

ഹേ അച്യുതാ! അങ്ങ് എന്റെ സുഹൃത്താണെന്നു കരുതി അങ്ങയുടെ ഈ മാഹാത്മ്യമറിയാതെ ഞാന്‍ അശ്രദ്ധയാലോ സ്നേഹത്താലോ അങ്ങയെ ഹേ കൃഷ്ണാ, ഹേ യാദവ, ഹേ സഖേ എന്നൊക്കെ അതിരുവിട്ട് പറഞ്ഞിട്ടുള്ളതും, നടക്കുമ്പോഴും, കിടക്കുമ്പോഴും, ഇരിക്കുമ്പോഴും, ഉണ്ണുമ്പോഴും, തനിച്ചിരിക്കുമ്പോഴും, കൂട്ടത്തിലി രിക്കുമ്പോഴും ഞാന്‍ വിനോദത്തിനായിപോലും അങ്ങയെ അപമാനിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെയും ക്ഷമിക്കണമെന്നു ഞാന്‍ അപ്രമേയനായ അങ്ങയോടു പ്രാര്‍ഥിക്കുന്നു.

1
2
3
4
പിതാസി ലോകസ്യ ചരാചരസ്യ
ത്വമസ്യ പൂജ്യശ്ച ഗുരുര്‍ഗരീയാന്‍
ന ത്വത്സമോഽസ്ത്യഭ്യധികഃ കുതോഽന്യോ
ലോകത്രയേഽപ്യപ്രതിമപ്രഭാവ (43)

അങ്ങ് ചരാചരാത്മകമായ ഈ ലോകത്തിന്റെ പിതാവാകുന്നു. അങ്ങ് ഈ ലോകത്തിനു പൂജനീയനും, ശ്രേഷ്ഠനായ ഗുരുവുമാകുന്നു. അതുല്യശക്തിയുള്ള ഹേ ഭഗവാനേ! മൂന്നു ലോകങ്ങളിലും അങ്ങയ്ക്കു തുല്യനായിട്ട് ആരുമില്ല. അങ്ങയെ വെല്ലുന്ന മറ്റൊരുവന്‍ എവിടെയുണ്ടാകും?

1
2
3
4
തസ്മാത്പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാമഹമീശമീഡ്യം
പിതേവ പുത്രസ്യ സഖേവ സഖ്യുഃ
പ്രിയഃ പ്രിയായാര്‍ഹസി ദേവ സോഢും (44)

ഹേ ദേവ! അതുകൊണ്ട് ഞാന്‍ ആരാധ്യനും ഈശ്വരനുമായ അങ്ങയെ വണങ്ങിക്കൊണ്ട് അങ്ങയോട് ക്ഷമ യാചിക്കുന്നു. പിതാവ് മകന്റെയും, സ്നേഹിതന്‍ സ്നേഹിതന്റെയും, പ്രിയന്‍ പ്രിയതമയുടെയും അപരാധങ്ങള്‍ ക്ഷമിക്കുന്നപോലെ അങ്ങ് എന്റെ അപരാധങ്ങളെയും ക്ഷമിക്കണം.

1
2
3
4
അദൃഷ്ടപൂര്‍വ്വം ഹൃഷിതോഽസ്മി ദൃഷ്ട്വാ
ഭയേന ച പ്രവ്യഥിതം മനോ മേ
തദേവ മേ ദര്‍ശയ ദേവ രൂപം
പ്രസീദ ദേവേശ ജഗന്നിവാസ (45)

ഹേ ജഗന്നിവാസ! മുമ്പു കണ്ടിട്ടില്ലാത്ത (ഈ വിശ്വരൂപം) കണ്ടിട്ട് ഞാന്‍ സന്തുഷ്ടനായിരിക്കുന്നു. (എങ്കിലും) എന്റെ മനസ്സ് ഭയവിഹ്വലമാണ്. അങ്ങയുടെ ആ (ശ്രീകൃഷ്ണാകൃതിയിലുള്ള) രൂപം തന്നെ എനിക്കു കാണിച്ചു തരിക. ദേവേശ! എന്നില്‍ പ്രസാദിക്കേണമേ!

1
2
3
4
കിരീടിനം ഗദിനം ചക്രഹസ്തം
ഇച്ഛാമി ത്വാം ദ്രഷ്ടുമഹം തഥൈവ
തേനൈവ രൂപേണ ചതുര്‍ഭുജേന
സഹസ്രബാഹോ ഭവ വിശ്വമൂര്‍ത്തേ (46)

ഞാന്‍ അങ്ങയെ പഴയതുപോലെ കിരീടവും, ഗദയും, ചക്രവും ധരിച്ചവനായിത്തന്നെ കാണ്മാനാഗ്രഹിക്കുന്നു. ആയിരം കൈകളുള്ളവനും വിശ്വരൂപധാരിയുമായ ഭഗവാനേ! നാലു കൈകളോടു കൂടിയ ആ പഴയ രൂപത്തെത്തന്നെ പ്രാപിച്ചാലും!

ശ്രീഭഗവാനുവാച

1
2
3
4
മയാ പ്രസന്നേന തവാര്‍ജുനേദം
രൂപം പരം ദര്‍ശിതമാത്മയോഗാത്
തേജോമയം വിശ്വമനന്തമാദ്യം
യന്മേ ത്വദന്യേന ന ദൃഷ്ടപൂര്‍വ്വം (47)

ഭഗവാന്‍ പറഞ്ഞു: ഹേ അര്‍ജുനാ! എന്റെ യോഗശക്തിയാല്‍ ഞാന്‍ നിനക്കു കാട്ടിത്തന്നതായ തേജോമയവും അനാദിയും അനന്തവുമായ എന്റെ ഈ വിശ്വരൂപം നീയല്ലാതെ മറ്റാരും ഇതുവരെ കണ്ടിട്ടുള്ളതല്ല.

1
2
3
4
ന വേദയജ്ഞാധ്യയനൈര്‍ന ദാനൈര്‍
ന ച ക്രിയാഭിര്‍ന തപോഭിരുഗ്രൈഃ
ഏവംരൂപഃ ശക്യ അഹം നൃലോകേ
ദ്രഷ്ടും ത്വദന്യേന കുരുപ്രവീര (48)

ഹേ കൗരവശ്രേഷ്ഠ! വേദാധ്യയനം, യജ്ഞാനുഷ്ഠാനം, ദാനം, സത്കര്‍മ്മങ്ങള്‍, ഉഗ്രമായ തപസ്സ് എന്നിവ ഒന്നുകൊണ്ടും ഈ മനുഷ്യലോകത്തില്‍ എന്നെ ഈ രൂപത്തില്‍ നിനക്കല്ലാതെ മറ്റാര്‍ക്കും കാണുവാന്‍ കഴിയുന്നതല്ല.

1
2
3
4
മാ തേ വ്യഥാ മാ ച വിമൂഢഭാവോ
ദൃഷ്ട്വാ രൂപം ഘോരമീദൃങ്മമേദം
വ്യപേതഭീഃ പ്രീതമനാഃ പുനസ്ത്വം
തദേവ മേ രൂപമിദം പ്രപശ്യ (49)

എന്റെ ഘോരമായ ഈ രൂപം കണ്ടിട്ട് നീ ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ട. ഭയം വെടിഞ്ഞ് സന്തുഷ്ടചിത്തനായി എന്റെ ആ (സൗമ്യമായ)രൂപത്തെ വീണ്ടും കാണുക.

സഞ്ജയ ഉവാച

1
2
3
4
ഇത്യര്‍ജുനം വാസുദേവസ്തഥോക്ത്വാ
സ്വകം രൂപം ദര്‍ശയാമാസ ഭൂയഃ
ആശ്വാസയാമാസ ച ഭീതമേനം
ഭൂത്വാ പുനഃ സൌമ്യവപുര്‍മഹാത്മാ (50)

സഞ്ജയന്‍ പറഞ്ഞു: അര്‍ജുനോട് ഇപ്രകാരം പറഞ്ഞിട്ട് ശ്രീകൃഷ്ണന്‍ തന്റെ രൂപം വീണ്ടും കാണിച്ചുകൊടുത്തു. ആ മഹാത്മാവ് സൗമ്യ രൂപം ധരിച്ചിട്ട് ഭീതനായിരുന്ന അര്‍ജുനനെ ആശ്വസിപ്പിക്കുകയും ചെയ്തു.

അര്‍ജുന ഉവാച

1
2
ദൃഷ്ട്വേദം മാനുഷം രൂപം തവ സൌമ്യം ജനാര്‍ദന 
ഇദാനീമസ്മി സംവൃത്തഃ സചേതാഃ പ്രകൃതിം ഗതഃ (51)

അര്‍ജുനന്‍ പറഞ്ഞു: ഹേ ജനാര്‍ദനാ! അങ്ങയുടെ സൗമ്യമായ മനുഷ്യരൂപം കണ്ടിട്ട് ഇതാ എന്റെ മനസ്സ് സ്വസ്ഥമാകുകയും, ഞാന്‍ എന്റെ സ്വാഭാവികസ്ഥിതിയിലാകുകയും ചെയ്തിരിക്കുന്നു.

ശ്രീഭഗവാനുവാച

1
2
സുദുര്‍ദര്‍ശമിദം രൂപം ദൃഷ്ടവാനസി യന്മമ 
ദേവാ അപ്യസ്യ രൂപസ്യ നിത്യം ദര്‍ശനകാംക്ഷിണഃ (52)

ഭഗവാന്‍ പറഞ്ഞു: എന്റെ ഈ രൂപം ദര്‍ശിക്കുവാന്‍ വളരെ പ്രയാസമുള്ളതാണ്. അത് നീ കാണുകയുണ്ടായി. ദേവന്മാ‍ര്‍ പോലും ഈ രൂപത്തെ കാണുവാന്‍ എന്നും ആഗ്രഹിക്കുന്നവരാണ്.

1
2
നാഹം വേദൈര്‍ന തപസാ ന ദാനേന ന ചേജ്യയാ 
ശക്യ ഏവംവിധോ ദ്രഷ്ടും ദൃഷ്ടവാനസി മാം യഥാ (53)

നീ എന്നെ എപ്രകാരം കണ്ടുവോ, വേദങ്ങളാലോ തപസ്സ്, വേദങ്ങള്‍, ദാനം, യാഗം എന്നിവ കൊണ്ടൊന്നും അപ്രകാരം എന്നെ കാണുവാന്‍ സാധിക്കുന്നതല്ല.

1
2
ഭക്ത്യാ ത്വനന്യയാ ശക്യ അഹമേവംവിധോഽര്‍ജുന 
ജ്ഞാതും ദ്രഷ്ടും ച തത്ത്വേന പ്രവേഷ്ടും ച പരന്തപ (54)

ഹേ ശത്രുനാശകനായ അര്‍ജുനാ! ഏകാഗ്രമായ ഭക്തിയൊന്നുകൊണ്ടു മാത്രമേ എന്നെ ഇപ്രകാരം യഥാര്‍ഥത്തില്‍ അറിയാനും കാണുവാനും പ്രാപിക്കുവാനും കഴിയുകയുള്ളു.

1
2
മത്കര്‍മകൃന്മത്പരമോ മദ്ഭക്തഃ സംഗവര്‍ജിതഃ 
നിര്‍വ്വൈരഃ സര്‍വ്വഭൂതേഷു യഃ സ മാമേതി പാണ്ഡവ (55)

ഹേ പാണ്ഡവ! എന്നില്‍ സമര്‍പിച്ച് കര്‍മം ചെയ്യുന്നവനും, എന്നെ ലക്ഷ്യമായി കരുതുന്നവനും, എന്നില്‍ ഭക്തിയുള്ളവനും, ആസക്തി യകന്നവനും, സകലജീവികളോടും വൈരമില്ലാത്തവനുമായവന്‍ ആരാണോ അവന്‍ എന്നെ പ്രാപിക്കുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ വിശ്വരൂപദര്‍ശനയോഗോ നാമൈകാദശോഽധ്യായഃ
അഥ ദ്വാദശോഽധ്യായഃ

ഭക്തിയോഗഃ

(മുകളിലേക്ക്)

അര്‍ജുന ഉവാച

1
2
ഏവം സതതയുക്താ യേ ഭക്താസ്ത്വാം പര്യുപാസതേ 
യേ ചാപ്യക്ഷരമവ്യക്തം തേഷാം കേ യോഗവിത്തമാഃ (1)

അര്‍ജുനന്‍ പറഞ്ഞു: ഇപ്രകാരം സദാ അങ്ങയില്‍ മനസ്സുറപ്പിച്ച് അങ്ങയെ ഉപാസിക്കുന്ന ഭക്തന്മാരോ, അതോ അവ്യക്തമായ അക്ഷരബ്രഹ്മത്തെ ഉപാസിക്കുന്നവരോ, ഇവരില്‍ ഏറ്റവും ശ്രേഷ്ഠ രായ യോഗികള്‍ ആരാണ്?

ശ്രീഭഗവാനുവാച

1
2
മയ്യാവേശ്യ മനോ യേ മാം നിത്യയുക്താ ഉപാസതേ 
ശ്രദ്ധയാ പരയോപേതാഃ തേ മേ യുക്തതമാ മതാഃ (2)

ഭഗവാന്‍ പറഞ്ഞു: എന്നില്‍ മനസ്സുറപ്പിച്ച് സ്ഥിരമായ നിഷ്ഠയോടും പരമമായ ശ്രദ്ധയോടും കുടി എന്നെ ആരാധിക്കുന്നുവര്‍ ആരാണോ അവരാണ് ഏറ്റവും ശ്രേഷ്ഠരായ യോഗികള്‍ എന്നാണ് എന്റെ അഭിപ്രായം.

1
2
3
4
യേ ത്വക്ഷരമനിര്‍ദ്ദേശ്യമവ്യക്തം പര്യുപാസതേ 
സര്‍വ്വത്രഗമചിന്ത്യം ച കൂടസ്ഥമചലം ധ്രുവം (3)
സന്നിയമ്യേന്ദ്രിയഗ്രാമം സര്‍വ്വത്ര സമബുദ്ധയഃ
തേ പ്രാപ്നുവന്തി മാമേവ സര്‍വ്വഭൂതഹിതേ രതാഃ (4)

എന്നാല്‍ ഇന്ദ്രിയ സംയമനം ചെയ്തുകൊണ്ട് അവിനാശിയും, അവര്‍ണനീയവും, അവ്യക്തവും, സര്‍വത്ര വ്യാപ്തവും, അചിന്തനീയവും, മാറ്റമില്ലാത്തതും, ചലിക്കാത്തതും, നിത്യവുമായ ബ്രഹ്മത്തെ ഉപാസിക്കുകയും, സകലതിലും സമബുദ്ധിയോടെ യിരിക്കയും, സകലചരാചരങ്ങളുടെയും ഹിതത്തിനായി പ്രവര്‍ത്തി ക്കുകയും ചെയ്യുന്നരും എന്നെത്തന്നെ പ്രാപിക്കുന്നു.

1
2
ക്ലേശോഽധികതരസ്തേഷാമവ്യക്താസക്തചേതസാം 
അവ്യക്താ ഹി ഗതിര്‍ദുഃഖം ദേഹവദ്ഭിരവാപ്യതേ (5)

അവ്യക്തത്തില്‍ (നിര്‍ഗുണബ്രഹ്മത്തില്‍) മനസ്സുറപ്പിച്ചവര്‍ക്ക് ക്ലേശം അധികമായി ഉണ്ടാകുന്നതാണ്. എന്തെന്നാല്‍ അവ്യക്തത്തിനെ ഉപാസിക്കുന്നത് ദേഹികള്‍ക്ക് ദുഷ്കരമായിട്ടുള്ളതാകുന്നു.

1
2
3
4
യേ തു സര്‍വ്വാണി കര്‍മാണി മയി സംന്യസ്യ മത്പരഃ 
അനന്യേനൈവ യോഗേന മാം ധ്യായന്ത ഉപാസതേ (6)
തേഷാമഹം സമുദ്ധര്‍താ മൃത്യുസംസാരസാഗരാത്
ഭവാമി നചിരാത്പാര്‍ഥ മയ്യാവേശിതചേതസാം (7)

സമലകര്‍മ്മങ്ങളേയും എന്നില്‍ സമര്‍പിച്ചിട്ട് എന്നെ പരമ ലക്ഷ്യമായി കരുതുന്നവരും, അന്യവിഷയങ്ങളില്‍ നിന്ന് വിട്ട്, അനന്യഭക്തിയോടെ എന്നെ ധ്യാനിക്കുന്നവരുമായവര്‍ ആരാണോ, എന്നില്‍ ഉറപ്പിച്ച മനസ്സോടുകൂടിയവരായ അവരെ ഞാന്‍ വേഗം തന്നെ സംസാരസാഗരത്തില്‍ നിന്നു കരകയറ്റുന്നതാണ്.

1
2
മയ്യേവ മന ആധത്സ്വ മയി ബുദ്ധിം നിവേശയ 
നിവസിഷ്യസി മയ്യേവ അത ഊര്‍ധ്വം ന സംശയഃ (8)

നീ എന്നില്‍ തന്നെ നിന്റെ മനസ്സുറപ്പിക്കുക. നിന്റെ ബുദ്ധിയെയും എന്നില്‍ സ്ഥാപിക്കുക. അതിനുശേഷം നീ എന്നില്‍ തന്നെ നിവസിക്കും, സംശയമില്ല.

1
2
അഥ ചിത്തം സമാധാതും ന ശക്നോഷി മയി സ്ഥിരം 
അഭ്യാസയോഗേന തതോ മാമിച്ഛാപ്തും ധനഞ്ജയ (9)

എന്നില്‍ സ്ഥിരമായി മനസ്സിനെ നിര്‍ത്തുവാ‌ന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ അഭ്യാസയോഗത്തലൂടെ എന്നെ പ്രാപിക്കുവാന്‍ ശ്രമിക്കൂ.

(മനസ്സിനെ നിരന്തരം മറ്റു വിഷയങ്ങളില്‍ നിന്ന് പിന്‍ തിരിപ്പിച്ച് ഈശ്വരനില്‍ ഉറപ്പിക്കുന്ന അഭ്യാസമാണ് അഭ്യാസയോഗം).

1
2
അഭ്യാസേഽപ്യസമര്‍ഥോഽസി മത്കര്‍മപരമോ ഭവ 
മദര്‍ഥമപി കര്‍മാണി കുര്‍വ്വന്‍ സിദ്ധിമവാപ്സ്യസി (10)

അഭ്യാസയോഗം അനുഷ്ഠിക്കുവാനും നിനക്ക് കഴിയില്ലെങ്കില്‍ എന്നില്‍ സമര്‍പ്പിച്ച് കര്‍മ്മം ചെയ്യുക. എന്നില്‍ സമര്‍പ്പിച്ച് കര്‍മ്മം ചെയ്തുകൊണ്ടും നീ സിദ്ധിയെ പ്രാപിക്കുന്നതാണ്.

1
2
അഥൈതദപ്യശക്തോഽസി കര്തും മദ്യോഗമാശ്രിതഃ 
സര്‍വ്വകര്‍മംഫലത്യാഗം തതഃ കുരു യതാത്മവാന്‍ (11)

ഇതിനും (എന്നില്‍ സമര്‍പ്പിച്ച് കര്‍മ്മം ചെയ്യുവാനും) നീ അശക്തനാണെങ്കി‍ല്‍, പിന്നീട് എന്നെ ശരണം പ്രാപിച്ച് ആത്മസംയമനത്തോടുകൂടി സകലകര്‍മ്മങ്ങളുടെയും ഫലത്തെ ത്യജിച്ചാലും.

(കര്‍മ്മഫലത്യാഗമെന്നതുകൊണ്ട് കര്‍മ്മഫലത്തിനോടുള്ള ആസ ക്തിയെ ത്യജിക്കലാണ് ഉദ്ദേശിച്ചിട്ടുള്ളത്).

1
2
ശ്രേയോ ഹി ജ്ഞാനമഭ്യാസാജ്ജ്ഞാനാദ്ധ്യാനം വിശിഷ്യതേ 
ധ്യാനാത്കര്‍മഫലത്യാഗസ്ത്യാഗാച്ഛാന്തിരനന്തരം (12)

അഭ്യാസത്തെക്കാള്‍ ജ്ഞാനവും, ജ്ഞാനത്തെക്കാള്‍ ധ്യാനവും ശ്രേഷ്ഠമാകുന്നു. കര്‍മ്മഫലത്യാഗം ധ്യാനത്തെക്കാളും വിശിഷ്ടമാണ്. (കര്‍മ്മഫല) ത്യാഗത്തില്‍ നിന്ന് ഉടന്‍തന്നെ ശാന്തി ഉണ്ടാകുന്നു.

1
2
3
4
അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്രഃ കരുണ ഏവ ച 
നിര്‍മമോ നിരഹങ്കാരഃ സമദുഃഖസുഖഃ ക്ഷമീ (13)
സന്തുഷ്ടഃ സതതം യോഗീ യതാത്മാ ദൃഢനിശ്ചയഃ
മയ്യര്‍പിതമനോബുദ്ധിര്‍യോ മദ്ഭക്തഃ സ മേ പ്രിയഃ (14)

സകല ജീവജാലങ്ങളോടും ദ്വേഷമില്ലാത്തവനും, മൈത്രിയും, കരുണയുമുള്ളവനും, മമതയില്ലാത്തവനും, അഹങ്കാരരഹിതനും, സുഖദുഃഖങ്ങളെ ഒരുപോലെ കണക്കാക്കുന്നവനും, ക്ഷമയുള്ളവനും, സന്തുഷ്ടനും, യോഗനിഷ്ഠനും, ആത്മസംയമനവും, ദൃഢനിശ്ചയ വുമുള്ളവനും, മനസ്സും ബുദ്ധിയും എന്നില്‍ അര്‍പിച്ചവനുമായ എന്റെ ഭക്തന്‍ ആരാണോ, അവന്‍ എനിക്കു പ്രിയപ്പെട്ടവനാകുന്നു.

1
2
യസ്മാന്നോദ്വിജതേ ലോകോ ലോകാന്നോദ്വിജതേ ച യഃ 
ഹര്‍ഷാമര്‍ഷഭയോദ്വേഗൈര്‍മുക്തോ യഃ സ ച മേ പ്രിയഃ (15)

ലോകത്തെ ക്ലേശപ്പെടുത്താതിരിക്കുകയും, ലോകത്താല്‍ ക്ലേശിക്ക പ്പെടാതിരിക്കുകയും ചെയ്യുന്നവനും, സന്തോഷം, അസൂയ, ഭയം, ഉത്കണ്ഠ എന്നിയവയില്‍ നിന്ന് മുക്തനുമായവന്‍ ആരാണോ, അവനും എനിക്ക് പ്രിയപ്പെട്ടവനാകുന്നു.

1
2
അനപേക്ഷഃ ശുചിര്‍ദക്ഷ ഉദാസീനോ ഗതവ്യഥഃ 
സര്‍വ്വാരംഭപരിത്യാഗീ യോ മദ്ഭക്തഃ സ മേ പ്രിയഃ (16)

ആഗ്രഹങ്ങളില്ലാത്തവനും ശുചിത്വമുള്ളവനും, സമര്‍ത്ഥനും, ഉദാസീനനും, ദുഃഖമില്ലാത്തവനും, സ്വാര്‍ഥകര്‍മ്മങ്ങളെ പരിത്യജിച്ച വനുമായ ഭക്തന്‍ എനിക്ക് പ്രിയപ്പെട്ടവനാകുന്നു.

1
2
യോ ന ഹൃഷ്യതി ന ദ്വേഷ്ടി ന ശോചതി ന കാംക്ഷതി 
ശുഭാശുഭപരിത്യാഗീ ഭക്തിമാന്‍ യഃ സ മേ പ്രിയഃ (17)

സന്തോഷിക്കുകയോ ദ്വേഷിക്കുകയോ ദുഃഖിക്കുകയോ ആഗ്രഹി ക്കുകയോ ചെയ്യാത്തവനും, ശുഭാശുഭകര്‍മ്മങ്ങളെ പരിത്യജിച്ചവനും, ഭക്തിയുള്ളവനുമായവന്‍ എനിക്ക് പ്രിയപ്പെട്ടവനാകുന്നു.

1
2
3
4
സമഃ ശത്രൌ ച മിത്രേ ച തഥാ മാനാപമാനയോഃ 
ശീതോഷ്ണസുഖദുഃഖേഷു സമഃ സംഗവിവര്‍ജിതഃ (18)
തുല്യനിന്ദാസ്തുതിര്‍മൗനീ സന്തുഷ്ടോ യേന കേനചിത്
അനികേതഃ സ്ഥിരമതിര്‍ഭക്തിമാന്‍ മേ പ്രിയോ നരഃ (19)

ശത്രുമിത്രങ്ങള്‍, മാനാപമാനങ്ങള്‍, സുഖദുഃഖങ്ങള്‍, ശീതോഷ്ണങ്ങള്‍ എന്നിവയെ സമമായി കാണുന്നവനും, ആസക്തിയില്ലാത്തവനും, നിന്ദാസ്തുതികളെ തുല്യമായി കാണുന്നവനും, മൗനിയും, കിട്ടിയതുകൊണ്ടു തൃപ്തിയടയുന്നവനും, വീടില്ലാത്തവനും, സ്ഥിരമായ ബുദ്ധിയോടുകൂടിയവനുമായ ഭക്തന്‍ എനിക്കു പ്രിയപ്പെട്ടവനാകുന്നു.

1
2
യേ തു ധര്‍മ്യാമൃതമിദം യഥോക്തം പര്യുപാസതേ 
ശ്രദ്ദധാനാ മത്പരമാ ഭക്താസ്തേഽതീവ മേ പ്രിയാഃ (20)

അമൃതമയമായ ഈ ധര്‍മ്മത്തെ ഞാന്‍ ഉപദേശിച്ചതു പോലെ അനുഷ്ഠിക്കുന്നവര്‍ ആരാണോ, ശ്രദ്ധയുള്ളവരും, എന്നെ പരമലക്ഷ്യവുമായി കാണുന്നവരുമായ ആ ഭക്തന്മാര്‍ എനിക്ക് അത്യന്തം പ്രിയപ്പെട്ടവരത്രേ.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ ഭക്തിയോഗോ നാമ ദ്വാദശോഽധ്യായഃ
അഥ ത്രയോദശോഽധ്യായഃ

ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ

(മുകളിലേക്ക്)

അര്‍ജുന ഉവാച

1
2
പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച 
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ (1)

അര്‍ജുനന്‍ പറഞ്ഞു: ഹേ കൃഷ്ണാ! ഞാന്‍ പ്രകൃതിയെയും പുരുഷനെയും, ക്ഷേത്രത്തെയും, ക്ഷേത്രജ്ഞനെയും, ജ്ഞാന ത്തിനെയും (അറിവ്), ജ്ഞേയത്തിനെയും (അറിയപ്പെടേണ്ടത്) അറിയാന്‍ ആഗ്രഹിക്കുന്നു.

ശ്രീഭഗവാനുവാച

1
2
ഇദം ശരീരം കൌന്തേയ ക്ഷേത്രമിത്യഭിധീയതേ 
ഏതദ്യോ വേത്തി തം പ്രാഹുഃ ക്ഷേത്രജ്ഞ ഇതി തദ്വിദഃ (2)

ശ്രീകൃഷ്ണന്‍ പറഞ്ഞു: ഹേ കുന്തീപുത്രാ! ഈ ശരീരം ക്ഷേത്രം എന്നു പറയപ്പെടുന്നു. യാതൊരുവന് ഇതിനെ അറിയുന്നുവോ അവനെ ക്ഷേത്രജ്ഞന്‍ എന്ന് അവയെ (രണ്ടിനെയും) അറിയുന്നവര്‍ പറയുന്നു.

1
2
ക്ഷേത്രജ്ഞം ചാപി മാം വിദ്ധി സര്‍വ്വക്ഷേത്രേഷു ഭാരത 
ക്ഷേത്രക്ഷേത്രജ്ഞയോര്‍ജ്ഞാനം യത്തജ്ജ്ഞാനം മതം മമ (3)

ഹേ പാര്‍ഥാ! എല്ലാ ക്ഷേത്രങ്ങളിലും (ശരീരങ്ങളിലും) ഞാനാണ് ക്ഷേത്രജ്ഞനെന്നു നീ അറിയുക. ക്ഷേത്രക്ഷേത്രജ്ഞന്മാരെ (ദേഹാത്മാക്കളെ) ക്കുറിച്ചുള്ള അറിവാണ് ജ്ഞാനമെന്ന് ഞാന്‍ കരുതുന്നു.

1
2
തത്ക്ഷേത്രം യച്ച യാദൃക്ച യദ്വികാരി യതശ്ച യത് 
സ ച യോ യത്പ്രഭാവശ്ച തത്സമാസേന മേ ശൃണു (4)

ആ ക്ഷേത്രം എന്താണ്? അത് എങ്ങനെയുള്ളതാണ്? അതിന് എന്തു വികാരങ്ങളാണുള്ളത്? ഏത് ഏതില്‍ നിന്നുണ്ടായത്? ക്ഷേത്രജ്ഞന്‍ ആരാണ്? ക്ഷേത്രജ്ഞന്റെ പ്രഭാവമെന്താണ്? ഇവയെല്ലാം സംക്ഷേപിച്ച് എന്നില്‍ നിന്ന് നീ കേട്ടാലും.

1
2
ഋഷിഭിര്‍ബഹുധാ ഗീതം ഛന്ദോഭിര്‍വിവിധൈഃ പൃഥക് 
ബ്രഹ്മസൂത്രപദൈശ്ചൈവ ഹേതുമദ്ഭിര്‍വിനിശ്ചിതൈഃ (5)

ഇത് (ക്ഷേത്രക്ഷേത്രജ്ഞന്മാരെക്കുറിച്ചുള്ള ഈ ജ്ഞാനം) ഋഷീശ്വരന്മാരാല് യുക്തിയുക്തവും സുനിശ്ചിതവുമായ വിവിധ വേദമന്ത്രങ്ങളിലൂടെയും ബ്രഹ്മസൂത്രപദങ്ങളിലൂടെയും വര്‍ണിക്കപ്പെട്ടി ട്ടുള്ളതാണ്.

1
2
3
4
മഹാഭൂതാന്യഹംകാരോ ബുദ്ധിരവ്യക്തമേവ ച 
ഇന്ദ്രിയാണി ദശൈകം ച പഞ്ച ചേന്ദ്രിയഗോചരാഃ (6)
ഇച്ഛാ ദ്വേഷഃ സുഖം ദുഃഖം സംഘാതശ്ചേതനാ ധൃതിഃ
ഏതത്ക്ഷേത്രം സമാസേന സവികാരമുദാഹൃതം (7)

പഞ്ചമഹാഭൂതങ്ങള്‍ (സുക്ഷ്മതന്മാത്രകള്‍), അഹങ്കാരം, ബുദ്ധി, അവ്യക്തം (മൂലപ്രകൃതി അഥവാ മായ), അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ച് കര്‍മ്മേന്ദ്രിയങ്ങള്‍, അഞ്ച് ഇന്ദ്രിയവിഷയങ്ങള്‍, ഇച്ഛാ, ദ്വേഷം, സുഖം, ദുഃഖം, ശരീരം, ചേതന, ധൈര്യം എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ക്ഷേത്രമെന്നു അതിന്റെ രൂപഭേദങ്ങളോടൊപ്പം സംക്ഷേപിച്ച് വര്‍ണിക്കപ്പെട്ടിരിക്കുന്നു.

1
2
3
4
5
6
7
8
9
10
അമാനിത്വമദംഭിത്വമഹിംസാ ക്ഷാന്തിരാര്‍ജവം 
ആചാര്യോപാസനം ശൌചം സ്ഥൈര്യമാത്മവിനിഗ്രഹഃ (8)
ഇന്ദ്രിയാര്‍ഥേഷു വൈരാഗ്യമനഹംകാര ഏവ ച
ജന്മമൃത്യുജരാവ്യാധിദുഃഖദോഷാനുദര്‍ശനം (9)
അസക്തിരനഭിഷ്വംഗഃ പുത്രദാരഗൃഹാദിഷു
നിത്യം ച സമചിത്തത്വമിഷ്ടാനിഷ്ടോപപത്തിഷു (10)
മയി ചാനന്യയോഗേന ഭക്തിരവ്യഭിചാരിണീ
വിവിക്തദേശസേവിത്വമരതിര്‍ജനസംസദി (11)
അദ്ധ്യാത്മജ്ഞാനനിത്യത്വം തത്ത്വജ്ഞാനാര്‍ഥദര്‍ശനം
ഏതജ്ജ്ഞാനമിതി പ്രോക്തമജ്ഞാനം യദതോഽന്യഥാ (12)

വിനയം, ആത്മപ്രശംസ ചെയ്യായ്ക, ഹിംസിക്കാതിരിക്കുക, ക്ഷമ, ഋജുത്വം (കളവില്ലായ്മ), ഗുരുശുശ്രുഷ, ശുചിത്വം, നിഷ്ഠ, ആത്മനിയന്ത്രണം, ഇന്ദ്രിയവിഷയങ്ങളില്‍ വിരക്തി, അഹങ്കാര രാഹിത്യം, ജനനം, മരണം, ജര, വ്യാധി, ദുഃഖം എന്നിവയുടെ ദോഷവശങ്ങളെക്കുറിച്ച് വിചാരം ചെയ്യുക, ആസക്തിയില്ലായ്മ, പുത്രകളത്രഗൃഹാദികളില്‍ താദാത്മ്യമില്ലാതിരിക്കുക, ഇഷ്ടമുള്ളതോ ഇഷ്ടമില്ലാത്തതോ വന്നുചേരുമ്പോള്‍ സദാ സമചിത്തനായിരിക്കുക, എന്നില്‍ അനന്യവും അചഞ്ചലമായ ഭക്തിയുണ്ടായിരിക്കുക, നിര്‍ജനമായ സ്ഥലത്ത് താമസിക്കുക, ജനമദ്ധ്യത്തിലിരിക്കാന് ഇഷ്ടപ്പെടായ്ക, ആത്മജ്ഞാനത്തില് നിഷ്ഠ, തത്ത്വജ്ഞാനത്തിന്റെ സാരം അറിയുക എന്നിവയാണ് ജ്ഞാനമെന്ന് പറയപ്പെടുന്നത്. ഇതിന് വിരോധമായിട്ടുള്ളത് അജ്ഞാനവുമാകുന്നു.

1
2
ജ്ഞേയം യത്തത്പ്രവക്ഷ്യാമി യജ്ഞാത്വ മൃതമശ്നുതേ 
അനാദിമത്പരം ബ്രഹ്മ ന സത്തന്നാസദുച്യതേ (13)

അറിയപ്പെടേണ്ടതേതോ അതു ഞാന്‍ പറയാം. യാതൊന്നിനെ അറിഞ്ഞാലാണോ മരണമില്ലാത്ത നിലയെ പ്രാപിക്കുന്നത്, അതാണ് അനാദിയും അതിശ്രേഷ്ഠവുമായ ബ്രഹ്മം. അത് സത്ത് (ഉള്ളത്) എന്നോ അസത്ത് (ഇല്ലാത്തത്) എന്നോ പറയുവാന്‍ നിവൃത്തിയില്ല.

1
2
സര്‍വ്വതഃ പാണിപാദം തത് സര്‍വ്വതോഽക്ഷിശിരോമുഖം 
സര്‍വതഃ ശ്രുതിമല്ലോകേ സര്‍വ്വമാവൃത്യ തിഷ്ഠതി (14)

എല്ലാഭാഗത്തും കൈകാലുകളുള്ളതും, എല്ലായിടത്തും നേത്രശിരോ മുഖങ്ങളുള്ളതും, സര്‍വത്ര കര്‍ണങ്ങളോടു കൂടിയതുമായ അത് സര്‍വത്ര വ്യാപിച്ചു സ്ഥിതി ചെയ്യുന്നു.

1
2
3
4
5
6
സര്‍വ്വേന്ദ്രിയഗുണാഭാസം സര്‍വ്വേന്ദ്രിയവിവര്‍ജിതം 
അസക്തം സര്‍വ്വഭൃച്ചൈവ നിര്‍ഗുണം ഗുണഭോക്തൃ ച (15)
ബഹിരന്തശ്ച ഭൂതാനാമചരം ചരമേവ ച
സൂക്ഷ്മത്വാത്തദവിജ്ഞേയം ദൂരസ്ഥം ചാന്തികേ ച തത് (16)
അവിഭക്തം ച ഭൂതേഷു വിഭക്തമിവ ച സ്ഥിതം
ഭൂതഭര്തൃ ച തജ്ജ്ഞേയം ഗ്രസിഷ്ണു പ്രഭവിഷ്ണു ച (17)

ഇന്ദ്രിയങ്ങളില്ലാതെ തന്ന ഇന്ദ്രിയഗുണങ്ങളാല്‍ പ്രശോഭിക്കുന്നതും, ഒന്നിലും ബന്ധപ്പെടുന്നില്ലെങ്കിലും എല്ലാറ്റിനേയും ഭരിച്ചുകൊണ്ടി രിക്കുന്നതും, ഗുണമില്ലാതെ ഗുണങ്ങളെ അനുഭവിക്കുന്നതും, ജീവരാശികളുടെ ഉള്ളിലും പുറത്തും സ്ഥിതിചെയ്യുന്നതും, ചരവും അചരവുമായിരിക്കുന്നതും, അടുത്തും, ദൂരെയും വര്‍ത്തിക്കുന്നതുമാണ് അത്. അത് വിഭജിക്കപ്പെട്ടില്ലെങ്കിലും വിഭജിക്കപ്പെട്ടതുപോലെ ഭൂതങ്ങളില്‍ ഇരിക്കുന്നു. അത് ഭുതങ്ങളെ ഭരിക്കുകയും സംഹരിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നു എന്നറിയണം.

1
2
ജ്യോതിഷാമപി തജ്ജ്യോതിസ്തമസഃ പരമുച്യതേ 
ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം ഹൃദി സര്‍വ്വസ്യ വിഷ്ഠിതം (18)

പ്രകാശങ്ങള്‍ക്കെല്ലാം പ്രകാശമായിട്ടുള്ള ആ ബ്രഹ്മം അന്ധകാര ത്തിന്നപ്പുറമായിട്ടുള്ളതാണെന്നു പറയുന്നു. അറിവും (ജ്ഞാനം) അറിയപ്പെടേണ്ടതും (ജ്ഞേയം) അറിവിനാല്‍ എത്തിച്ചേരേണ്ടതും (ജ്ഞാനഗമ്യം) എല്ലവരുടെയും ഹൃദയത്തെ അധിവസിക്കുന്നതും അതു (ബ്രഹ്മം) തന്നെ.

1
2
ഇതി ക്ഷേത്രം തഥാ ജ്ഞാനം ജ്ഞേയം ചോക്തം സമാസതഃ 
മദ്ഭക്ത ഏതദ്വിജ്ഞായ മദ്ഭാവായോപപദ്യതേ (19)

ഇപ്രകാരം ക്ഷേത്രം, ജ്ഞാനം, ജ്ഞേയം എന്നിവയെപ്പറ്റി ഞാന്‍ സംക്ഷേപിച്ചു പറഞ്ഞു കഴിഞ്ഞു. എന്റെ ഭക്തന്‍ ഇതിനെ അറിഞ്ഞിട്ട് എന്റെ ഭാവത്തിന് (ഞാനുമായി ഐക്യം പ്രാപിക്കുവാന്‍) അര്‍ഹനായിത്തീരുന്നു.

1
2
പ്രകൃതിം പുരുഷം ചൈവ വിദ്ധ്യനാദീ ഉഭാവപി 
വികാരാംശ്ച ഗുണാംശ്ചൈവ വിദ്ധി പ്രകൃതിസംഭവാന്‍ (20)

പ്രകൃതി, പുരുഷന്‍ എന്നിവ രണ്ടും അനാദികളാണ് എന്നറിയണം. വികാരങ്ങളും ഗുണങ്ങളും പ്രകൃതിയില്‍ നിന്ന് ഉദ്ഭവിക്കുന്ന വയാണെന്നും അറിയുക.

1
2
കാര്യകാരണകര്‍തൃത്വേ ഹേതുഃ പ്രകൃതിരുച്യതേ 
പുരുഷഃ സുഖദുഃഖാനാം ഭോക്തൃത്വേ ഹേതുരുച്യതേ (21)

ദേഹേന്ദ്രിയമനോബുദ്ധികളുടെ ഉല്പത്തിക്ക് ഹേതു പ്രകൃതിയാകുന്നു. പുരുഷന്‍ (ജീവന്‍) ആണ് സുഖദുഃഖങ്ങളുടെ അനുഭുതിക്കു കാരണ മായിത്തീരുന്നത്.

1
2
പുരുഷഃ പ്രകൃതിസ്ഥോ ഹി ഭുങ്ക്തേ പ്രകൃതിജാന്‍ ഗുണാന്‍
കാരണം ഗുണസംഗോഽസ്യ സദസദ്യോനിജന്മസു (22)

പുരുഷന്‍ (ജീവന്‍) പ്രകൃതിയില്‍ ഇരുന്നുകൊണ്ട്, പ്രകൃതിയില്‍ നിന്നുണ്ടാകുന്ന സുഖദുഃഖാദി ഗുണങ്ങളെ അനുഭവിക്കുന്നു. ഈ പുരുഷന്‍ ഉത്തമവും നീചവുമായ യോനികളില്‍ ജനിക്കുവാന്‍ കാരണം പ്രകൃതിഗുണങ്ങളോടുള്ള സംഗമാണ്.

1
2
ഉപദ്രഷ്ടാനുമന്താ ച ഭര്‍ത്താ ഭോക്താ മഹേശ്വരഃ 
പരമാത്മേതി ചാപ്യുക്തോ ദേഹേഽസ്മിന്പുരുഷഃ പരഃ (23)

ഈ ശരീരത്തില്‍ വര്‍ത്തിക്കുന്ന പരമപുരുഷന്‍ സാക്ഷിയെന്നും, അനുവദിക്കുന്നവനെന്നും, ഭരിക്കുന്നവനെന്നും, അനുഭവിക്കുന്നവ നെന്നും മഹേശ്വരനെന്നും, പരമാത്മാവെന്നും വിളിക്കപ്പെടുന്നു.

1
2
യ ഏവം വേത്തി പുരുഷം പ്രകൃതിം ച ഗുണൈഃ സഹ 
സര്‍വ്വഥാ വര്‍ത്തമാനോഽപി ന സ ഭൂയോഽഭിജായതേ (24)

പുരുഷനെയും ഗുണങ്ങളോടുകൂടിയ പ്രകൃതിയേയും ഇപ്രകാരം അറിയുന്നവന്‍ ഏതുവിധത്തില്‍ ജീവിച്ചാലും അവന്‍ വീണ്ടും ജനിക്കുന്നതല്ല.

1
2
ധ്യാനേനാത്മനി പശ്യന്തി കേചിദാത്മാനമാത്മനാ 
അന്യേ സാംഖ്യേന യോഗേന കര്‍മയോഗേന ചാപരേ (25)

ചിലര്‍ ധ്യാനംകൊണ്ട് ശുദ്ധമായ ഹൃദയത്താല്‍ ആത്മാവിനെ ബുദ്ധിയിലറിയുന്നു; മറ്റു ചിലര്‍ സാംഖ്യയോഗം കൊണ്ടും വേറെ ചിലര്‍ കര്‍മ്മയോഗം കൊണ്ടും ആത്മാവിനെ ദര്‍ശിക്കുന്നു.

1
2
അന്യേ ത്വേവമജാനന്തഃ ശ്രുത്വാന്യേഭ്യ ഉപാസതേ 
തേഽപി ചാതിതരന്ത്യേവ മൃത്യും ശ്രുതിപരായണാഃ (26)

ഇത് ഇപ്രകാരം അറിയാത്തവര്‍ അന്യന്മാര്‍ പറഞ്ഞുകേട്ടതനുസരിച്ച് ഉപാസിക്കുന്നു. കേട്ടറിഞ്ഞതിനെ പരമലക്ഷ്യമായി കരുതുന്നവരായ അവരും മരണത്തെ തരണം ചെയ്യുന്നതാണ്.

1
2
യാവത്സഞ്ജായതേ കിഞ്ചിത്സത്ത്വം സ്ഥാവരജംഗമം 
ക്ഷേത്രക്ഷേത്രജ്ഞസംയോഗാത്തദ്വിദ്ധി ഭരതര്‍ഷഭ (27)

ഹേ ഭരതവംശശ്രേഷ്ഠാ, സ്ഥാവരവും ജംഗമവുമായുള്ള ജനിക്കുന്ന തെല്ലാം തന്നെ ക്ഷേത്ര-ക്ഷേത്രജ്ഞന്മാരുടെ സംയോഗത്തില്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന് അറിയൂ.

1
2
സമം സര്‍വ്വേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം 
വിനശ്യത്സ്വവിനശ്യന്തം യഃ പശ്യതി സ പശ്യതി (28)

ജീവജാലങ്ങളിലെല്ലാം സമമായി സ്ഥിതിചെയ്യുന്നവനും നശിക്കുന്നവയിലെല്ലാം അവിനാശിയായി വര്‍ത്തിക്കുന്നവനുമായ പരമേശ്വരനെ ആരാണോ ദര്‍ശിക്കുന്നത് അവന്‍ ശരിയായി കാണുന്നു (അവന്‍ സത്യത്തെ അറിയുന്നു).

1
2
സമം പശ്യന്‍ ഹി സര്‍വ്വത്ര സമവസ്ഥിതമീശ്വരം 
ന ഹിനസ്ത്യാത്മനാത്മാനം തതോ യാതി പരാം ഗതിം (29)

ഈശ്വരന്‍ സര്‍വത്ര ഒരുപോലെ വ്യാപിച്ചിരിക്കുന്നതായി കാണുന്നവന്‍ (അജ്ഞാനം നിമിത്തം ആത്മാവിനെ അറിയാ തിരിക്കുന്നതിലൂടെ) തന്നെ സ്വയം നശിപ്പിക്കുന്നില്ല. അതുകൊണ്ട് അവന്‍ പരമപദത്തെ അണയുന്നു.

1
2
പ്രകൃത്യൈവ ച കര്‍മാണി ക്രിയമാണാനി സര്‍വ്വശഃ 
യഃ പശ്യതി തഥാത്മാനമകര്‍ത്താരം സ പശ്യതി (30)

കര്‍മങ്ങളെല്ലാം ചെയ്യപ്പെടുന്നത് പ്രകൃതിയാല്‍ മാത്രമാണെന്നും ആത്മാവ് ഒന്നും ചെയ്യാത്തവനാണെന്നും ആരാണോ കാണുന്നത് അവന് യഥാര്‍ഥ്യത്തെ അറിയുന്നു.

1
2
യദാ ഭൂതപൃഥഗ്ഭാവമേകസ്ഥമനുപശ്യതി 
തത ഏവ ച വിസ്താരം ബ്രഹ്മ സമ്പദ്യതേ തദാ (31)

വൈവിധ്യമാര്‍ന്ന ജീവജാലം ഏകവസ്തുവി‍ല്‍ തന്നെ സ്ഥിതിചെയ്യുന്നതായും, അതില്‍ നിന്നു തന്നെ വികാസം പ്രാപിക്കുന്നതായും ഒരുവന്‍ എപ്പോള്‍ അറിയുന്നുവോ, അപ്പോള്‍ അവന്‍ ബ്രഹ്മമായിത്തീരുന്നു.

1
2
അനാദിത്വാന്നിര്‍ഗുണത്വാത് പരമാത്മായമവ്യയഃ 
ശരീരസ്ഥോഽപി കൌന്തേയ ന കരോതി ന ലിപ്യതേ (32)

ഹേ കൗന്തേയ! അനാദിയും നിര്‍ഗുണനും ആകയാല്‍ ഈ പരമാത്മാവ് ശരീരത്തില്‍ വര്‍ത്തിക്കുന്നുണ്ടെങ്കിലും യാതൊന്നും ചെയ്യുകയോ ഒന്നിനോടും സക്തനാകുകയോ ചെയ്യുന്നില്ല.

1
2
യഥാ സര്‍വ്വഗതം സൌക്ഷ്മ്യാദാകാശം നോപലിപ്യതേ 
സര്‍വ്വത്രാവസ്ഥിതോ ദേഹേ തഥാത്മാ നോപലിപ്യതേ (33)

സര്‍വവ്യാപിയായ ആകാശം സുക്ഷ്മത്വം നിമിത്തം എപ്രകാരം മലിനപ്പെടാതിരിക്കുന്നുവോ, അപ്രകാരം തന്നെ ദേഹത്തില്‍ സര്‍വ്വത്ര വ്യാപ്തനായിരിക്കുന്ന ആത്മാവും മലിനപ്പെടുന്നില്ല.

1
2
യഥാ പ്രകാശയത്യേകഃ കൃത്സ്നം ലോകമിമം രവിഃ 
ക്ഷേത്രം ക്ഷേത്രീ തഥാ കൃത്സ്നം പ്രകാശയതി ഭാരത (34)

ഹേ ഭാരത! സൂര്യന്‍ ഏകനായി ഈ ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്നതുപോലെ ദേഹത്തില്‍ വര്‍ത്തിക്കുന്ന പുരുഷന്‍ ദേഹത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്നു.

1
2
ക്ഷേത്രക്ഷേത്രജ്ഞയോരേവമന്തരം ജ്ഞാനചക്ഷുഷാ 
ഭൂതപ്രകൃതിമോക്ഷം ച യേ വിദുര്‍യാന്തി തേ പരം (35)

ഇപ്രകാരം ക്ഷേത്രവും ക്ഷേത്രജ്ഞനും തമ്മിലുള്ള വ്യത്യാസത്തേയും, ഭുതപ്രകൃതിമോക്ഷത്തെയും ജ്ഞാനദൃഷ്ടികൊണ്ടു കണ്ടറിയുന്നവര്‍ പരമമായ പദത്തെ പ്രാപിക്കുന്നു. (ഭൂതങ്ങളുടെ ഹേതുവായ പ്രകൃതിയുടെ അഭാവമാണ് ഭൂതപ്രകൃതിമോക്ഷം. പ്രകൃതി അഥവാ അവിദ്യ ഇല്ലാത്തതാണ് എന്ന് അറിയുന്നവന്‍ മോക്ഷം പ്രാപിക്കുന്നു എന്നു താത്പര്യം).

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗോ നാമ ത്രയോദശോഽധ്യായഃ
അഥ ചതുര്‍ദശോഽധ്യായഃ

ഗുണത്രയവിഭാഗയോഗഃ

(മുകളിലേക്ക്)

ശ്രീഭഗവാനുവാച

1
2
പരം ഭൂയഃ പ്രവക്ഷ്യാമി ജ്ഞാനാനാം ജ്ഞാനമുത്തമം 
യജ്ജ്ഞാത്വാ മുനയഃ സര്‍വ്വേ പരാം സിദ്ധിമിതോ ഗതാഃ (1)

ശ്രീ ഭഗവാന്‍ പറഞ്ഞു: ജ്ഞാനങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമവും പരമവുമായ യാതൊരു ജ്ഞാനത്തെ അറിഞ്ഞിട്ട് മുനിമാര്‍ ഈ സംസാരത്തില്‍ നിന്ന് മുക്തരായി പരമസിദ്ധി പ്രാപിച്ചിരിക്കുന്നുവോ, ആ ജ്ഞാനത്തെ ഞാന്‍ വീണ്ടും പറയാം.

1
2
ഇദം ജ്ഞാനമുപാശ്രിത്യ മമ സാധര്‍മ്യമാഗതാഃ 
സര്‍ഗ്ഗേഽപി നോപജായന്തേ പ്രലയേ ന വ്യഥന്തി ച (2)

ഈ ജ്ഞാനത്തെ ആശ്രയിച്ച് എന്നോട് ഐക്യം പ്രാപിക്കുന്നവര്‍ സൃഷ്ടിയുടെ ആരംഭത്തില്‍ ജനിക്കുകയോ പ്രളയകാലത്ത് വ്യസനിക്കുകയോ ചെയ്യുന്നില്ല.

1
2
മമ യോനിര്‍മഹദ് ബ്രഹ്മ തസ്മിന്‍ ഗര്‍ഭം ദധാമ്യഹം 
സംഭവഃ സര്‍വ്വഭൂതാനാം തതോ ഭവതി ഭാരത (3)

ഹേ അര്‍ജുനാ, മഹാപ്രകൃതി എന്റെ യോനിയാകുന്നു. ഞാന്‍ അതില്‍ ബീജത്തെ നിക്ഷേപിക്കുന്നു. സര്‍വ്വ ജീവരാശികളുടെയും ജന്മം അതില്‍ നിന്നാണ് ഉണ്ടാകുന്നത്.

1
2
സര്‍വ്വയോനിഷു കൌന്തേയ മൂര്‍ത്തയഃ സംഭവന്തി യാഃ 
താസാം ബ്രഹ്മ മഹദ്യോനിരഹം ബീജപ്രദഃ പിതാ (4)

ഹേ കൗന്തേയ, (ദേവന്മാര്, പിതൃക്കള്‍, മനുഷ്യര്‍ തുടങ്ങിയ) സര്‍വ്വയോനികളിലുമുണ്ടാകുന്ന ശരീരങ്ങളുടെയെല്ലാം യോനി മഹാപ്രകൃതിയാകുന്നു. അവയ്ക്കെല്ലാം ബീജം പ്രദാനം ചെയ്യുന്ന പിതാവ് ഞാനുമാകുന്നു.

1
2
സത്ത്വം രജസ്തമ ഇതി ഗുണാഃ പ്രകൃതിസംഭവാഃ 
നിബധ്നന്തി മഹാബാഹോ ദേഹേ ദേഹിനമവ്യയം (5)

ഹേ മഹാബാഹോ, പ്രകൃതിയില്‍ നിന്നുദ്ഭവിക്കുന്ന സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങള്‍ അവിനാശിയായ ദേഹിയെ (ആത്മാവിനെ) ദേഹത്തില്‍ ബന്ധിക്കുന്നു.

1
2
തത്ര സത്ത്വം നിര്‍മലത്വാത്പ്രകാശകമനാമയം 
സുഖസംഗേന ബധ്നാതി ജ്ഞാനസംഗേന ചാനഘ (6)

ഹേ അനഘ (പാപരഹിത)! ഇവയില്‍, നിര്‍മ്മലത്വം മൂലം പ്രകാശമാനവും, ദോഷരഹിതവുമായ സത്വഗുണം സുഖം, ജ്ഞാനം എന്നിവയോടുള്ള ആസക്തിയാല്‍ (ദേഹിയെ) ബന്ധിക്കുന്നു.

1
2
രജോ രാഗാത്മകം വിദ്ധി തൃഷ്ണാസംഗസമുദ്ഭവം 
തന്നിബധ്നാതി കൌന്തേയ കര്‍മംസംഗേന ദേഹിനം (7)

ഹേ കൗന്തേയ, രജസ്സിന്റെ സ്വഭാവം രാഗമാണെന്നറിയൂ. അത് തൃഷ്ണയെയും ആസക്തിയെയും ജനിപ്പിക്കുന്നതാണ്. അത് കര്‍മ്മത്തോടുള്ള ആസക്തിയാല്‍ ദേഹിയെ ബന്ധിക്കുന്നു.

1
2
തമസ്ത്വജ്ഞാനജം വിദ്ധി മോഹനം സര്‍വ്വദേഹിനാം 
പ്രമാദാലസ്യനിദ്രാഭിസ്തന്നിബധ്നാതി ഭാരത (8)

ഹേ ഭാരത, തമസ്സ് അജ്ഞാനത്തില്‍ നിന്നുണ്ടാകുന്നതാണെന്ന് അറിയൂ. അത് എല്ലാ ദേഹികളെയും (ജീവന്മാരെയും) മോഹിപ്പിക്കു ന്നതാണ്. അശ്രദ്ധ, ആലസ്യം, ഉറക്കം എന്നിവയാല്‍ അത് ദേഹിയെ ബന്ധിക്കുന്നു.

1
2
സത്ത്വം സുഖേ സഞ്ജയതി രജഃ കര്‍മണി ഭാരത 
ജ്ഞാനമാവൃത്യ തു തമഃ പ്രമാദേ സഞ്ജയത്യുത (9)

ഹേ ഭാരത, സത്വം സുഖത്തോടും, രജസ്സ് കര്‍മ്മത്തോടും ആസക്തി ജനിപ്പിക്കുന്നു, എന്നാല്‍ തമസ്സാകട്ടെ, ജ്ഞാനത്തെ ആവരണം ചെയ്തിട്ട് അശ്രദ്ധയോട് ആസക്തി ജനിപ്പിക്കുന്നു.

1
2
രജസ്തമശ്ചാഭിഭൂയ സത്ത്വം ഭവതി ഭാരത 
രജഃ സത്ത്വം തമശ്ചൈവ തമഃ സത്ത്വം രജസ്തഥാ (10)

സത്വഗുണം (മറ്റു ഗുണങ്ങളെക്കാള് അധികമായിരിക്കുമ്പോള്‍) അത് രജസ്സിനെയും തമസ്സിനെയും കീഴ്പെടുത്തുന്നു. അതുപോലെ, രജസ്സ് (മറ്റു ഗുണങ്ങളെക്കാള് അധികമായിരിക്കുമ്പോള്‍) അത് സത്വ ത്തിനെയും തമസ്സിനെയും കീഴ്പെടുത്തുകയും, തമസ്സ് (മറ്റു ഗുണങ്ങളെക്കാള് അധികമായിരിക്കുമ്പോള്‍) അത് സത്വത്തിനെയും രജസ്സിനെയും കീഴ്പെടുത്തുകയും ചെയ്യുന്നു.

1
2
സര്‍വ്വദ്വാരേഷു ദേഹേഽസ്മിന്‍ പ്രകാശ ഉപജായതേ 
ജ്ഞാനം യദാ തദാ വിദ്യാദ്വിവൃദ്ധം സത്ത്വമിത്യുത (11)

എപ്പോഴാണോ ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളിലൂടെയും ജ്ഞാനം പ്രകാശിക്കുന്നത് അപ്പോള്‍ സത്വഗുണം മറ്റു ഗുണങ്ങളെക്കാള്‍ അധികമായിരിക്കുന്നു എന്ന് അറിയണം.

1
2
ലോഭഃ പ്രവൃത്തിരാരംഭഃ കര്‍മണാമശമഃ സ്പൃഹാ 
രജസ്യേതാനി ജായന്തേ വിവൃദ്ധേ ഭരതര്‍ഷഭ (12)

രജോഗുണം മറ്റു ഗുണങ്ങളെക്കാള്‍ അധികമായിരിക്കുമ്പോള്‍ ലോഭം, പ്രവൃത്തി, പ്രവൃത്തികളുടെ ആരംഭം, അശാന്തി, ആഗ്രഹം എന്നിവ ഉദ്ഭവിക്കുന്നു.

1
2
അപ്രകാശോഽപ്രവൃത്തിശ്ച പ്രമാദോ മോഹ ഏവ ച 
തമസ്യേതാനി ജായന്തേ വിവൃദ്ധേ കുരുനന്ദന (13)

ഹേ കുരുനന്ദന! തമോഗുണം മറ്റു ഗുണങ്ങളെക്കാള്‍ അധികമായി രിക്കുമ്പോള്‍ അജ്ഞാനം, ആലസ്യം, പ്രമാദം (അശ്രദ്ധ), മോഹം എന്നിവ ഉണ്ടാകുന്നു.

1
2
യദാ സത്ത്വേ പ്രവൃദ്ധേ തു പ്രലയം യാതി ദേഹഭൃത് 
തദോത്തമവിദാം ലോകാനമലാന്‍ പ്രതിപദ്യതേ (14)

സത്വഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ മരിക്കുന്നവന്‍ ഉത്തമരായ ജ്ഞാനികള്‍ വസിക്കുന്ന വിശുദ്ധങ്ങളായ ലോകങ്ങളെ പ്രാപിക്കുന്നു.

1
2
രജസി പ്രലയം ഗത്വാ കര്‍മംസംഗിഷു ജായതേ 
തഥാ പ്രലീനസ്തമസി മൂഢയോനിഷു ജായതേ (15)

രജോഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ മരിക്കുന്നവന്‍ കര്‍മ്മത്തോട് ആസക്തിയുള്ളവരുടെ ഇടയില്‍ ജനിക്കുന്നു. അതുപോലെ, തമോഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ മരിക്കുന്നയാള്‍ മൂഢയോനികളെ പ്രാപിക്കുകയും

1
2
കര്‍മണഃ സുകൃതസ്യാഹുഃ സാത്ത്വികം നിര്‍മലം ഫലം 
രജസസ്തു ഫലം ദുഃഖമജ്ഞാനം തമസഃ ഫലം (16)

പുണ്യകര്‍മ്മത്തിന്റെ ഫലം സാത്വികവും നിര്‍മ്മലവും, രജസ്സിന്റെ (രാജസികകര്‍മത്തിന്റെ) ഫലം ദുഃഖവും, തമസ്സിന്റെ (താമസിക കര്‍മത്തിന്റെ) ഫലം അജ്ഞാനവുമാകുന്നു.

1
2
സത്ത്വാത്സഞ്ജായതേ ജ്ഞാനം രജസോ ലോഭ ഏവ ച 
പ്രമാദമോഹൌ തമസോ ഭവതോഽജ്ഞാനമേവ ച (17)

സത്വഗുണത്തില്‍ നിന്നു ജ്ഞാനവും, രജോഗുണത്തില്‍ നിന്നു ലോഭവും, തമോഗുണത്തില്‍ നിന്നു പ്രമാദം (അശ്രദ്ധ), മോഹം, അജ്ഞാനം എന്നിവയും ഉദ്ഭവിക്കുന്നു.

1
2
ഊര്‍ധ്വം ഗച്ഛന്തി സത്ത്വസ്ഥാ മധ്യേ തിഷ്ഠന്തി രാജസാഃ 
ജഘന്യഗുണവൃത്തിസ്ഥാ അധോ ഗച്ഛന്തി താമസാഃ (18)

സത്വഗുണമുള്ളവര്‍ ഉയര്‍ന്ന (ഉത്തമ) ലോകങ്ങളെ പ്രാപിക്കുന്നു. രജോഗുണമുള്ളവര്‍ മദ്ധത്തില്‍ നില്ക്കുന്നു (മധ്യമമായ ലോകങ്ങളെ പ്രാപിക്കുന്നു). അധമഗുണമുള്ള താമസികര്‍ അധോലോകങ്ങളെയും പ്രാപിക്കുന്നു

1
2
നാന്യം ഗുണേഭ്യഃ കര്‍ത്താരം യദാ ദ്രഷ്ടാനുപശ്യതി 
ഗുണേഭ്യശ്ച പരം വേത്തി മദ്ഭാവം സോഽധിഗച്ഛതി (19)

എപ്പോള്‍ ദ്രഷ്ടാവ് ഗുണങ്ങളില്‍ നിന്നു ഭിന്നനായ ഒരു കര്‍ത്താവിനെ കാണാതിരിക്കുകയും ഗുണങ്ങള്‍ക്കതീതനായ ആത്മാവിനെ അറിയുകയും ചെയ്യുന്നുവോ അപ്പോള്‍ അവന്‍ എന്റെ ഭാവത്തെ (ബ്രഹ്മത്തെ) പ്രാപിക്കുന്നു.

1
2
ഗുണാനേതാനതീത്യ ത്രീന്ദേഹീ ദേഹസമുദ്ഭവാന്‍ 
ജന്മമൃത്യുജരാദുഃഖൈര്‍വിമുക്തോഽമൃതമശ്നുതേ (20)

ശരീരോത്പത്തിയ്ക്കു കാരണമായ ഈ മൂന്നു ഗുണങ്ങളെ അതിവര്‍ത്തിച്ചിട്ട്, ജന്മം, മൃത്യു, ജരാ, ദുഃഖം എന്നിവയില്‍ നിന്നു മുക്തനായി ദേഹി അമൃതത്വത്തെ പ്രാപിക്കുന്നു.

അര്‍ജുന ഉവാച

1
2
കൈര്‍ലിംഗൈസ്ത്രീന് ഗുണാനേതാനതീതോ ഭവതി പ്രഭോ 
കിമാചാരഃ കഥം ചൈതാംസ്ത്രീന്‍ ഗുണാനതിവര്‍ത്തതേ (21)

അര്‍ജുനന്‍ പറഞ്ഞു: ഹേ പ്രഭോ! ഈ മൂന്നു ഗുണങ്ങളെ അതി വര്‍ത്തിച്ചവന്റെ ലക്ഷണങ്ങളേതൊക്കെയാണ്? അവന്റെ പെരുമാറ്റം എപ്രകാരമുള്ളതായിരിക്കും? എങ്ങനെയാണ് ഈ മൂന്നു ഗുണങ്ങളെ അതിവര്‍ത്തിക്കുന്നത്?

ശ്രീഭഗവാനുവാച

1
2
3
4
5
6
7
8
പ്രകാശം ച പ്രവൃത്തിം ച മോഹമേവ ച പാണ്ഡവ 
ന ദ്വേഷ്ടി സമ്പ്രവൃത്താനി ന നിവൃത്താനി കാംക്ഷതി (22)
ഉദാസീനവദാസീനോ ഗുണൈര്‍യോ ന വിചാല്യതേ
ഗുണാ വര്‍ത്തന്ത ഇത്യേവം യോഽവതിഷ്ഠതി നേങ്ഗതേ (23)
സമദുഃഖസുഖഃ സ്വസ്ഥഃ സമലോഷ്ടാശ്മകാഞ്ചനഃ
തുല്യപ്രിയാപ്രിയോ ധീരസ്തുല്യനിന്ദാത്മസംസ്തുതിഃ (24)
മാനാപമാനയോസ്തുല്യസ്തുല്യോ മിത്രാരിപക്ഷയോഃ
സര്‍വാരംഭപരിത്യാഗീ ഗുണാതീതഃ സ ഉച്യതേ (25)

ഭഗവാന്‍ പറഞ്ഞു: ആരാണോ സത്വഗുണകാര്യമായ പ്രകാശവും, രജോഗുണകാര്യമായ പ്രവൃത്തിയും, തമോഗുണകാര്യമായ മോഹവും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അവയെ ദ്വേഷിക്കാതിരി ക്കുകയും, അവ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ അവയെ കാംക്ഷിക്കാ തിരിക്കുകയും ചെയ്യുന്നത്; ആരാണോ ഉദാസീനനായിരിക്കുകയും, ഗുണങ്ങളാല്‍ വിചലിതനാകാതിരിക്കുകയും, ഗുണങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞ് ഇളകാതിരിക്കുകയും ചെയ്യുന്നത്; ആരാണോ സുഖദുഃഖങ്ങളെയും, സ്വര്‍ണ്ണത്തിനെയും മണ്‍കട്ടയെയും, പ്രിയത്തെയും അപ്രിയത്തെയും, സ്തുതിയെയും നിന്ദയെയും തുല്യമായി കാണുകയും ചെയ്യുന്നത്; ആരാണോ മാനാപമാനങ്ങള്‍ ശത്രുമിത്രങ്ങള്‍ എന്നിവയെ തുല്യമായി കാണുകയും, എല്ലാ പ്രവൃത്തികളെയും ത്യജിക്ഷിക്കുകയും ചെയ്യുന്നത് അവന്‍ ത്രിഗുണാതീതന്‍ (മൂന്നു ഗുണങ്ങളെ അതിവര്‍ത്തിച്ചവന്‍) ആകുന്നു.

1
2
മാം ച യോഽവ്യഭിചാരേണ ഭക്തിയോഗേന സേവതേ 
സ ഗുണാന്‍ സമതീത്യൈതാന്‍ ബ്രഹ്മഭൂയായ കല്പതേ (26)

യാതൊരുവനാണോ അചഞ്ചലമായ ഭക്തിയോടെ എന്നെ ഭജിക്കുന്നത് അവന്‍ ത്രിഗുണങ്ങളെ അതിവര്‍ത്തിച്ച് ബ്രഹ്മഭാവത്തെ പ്രാപിക്കുവാന്‍ യോഗ്യനാകുന്നു.

1
2
ബ്രഹ്മണോ ഹി പ്രതിഷ്ഠാഹമമൃതസ്യാവ്യയസ്യ ച 
ശാശ്വതസ്യ ച ധര്‍മ്മസ്യ സുഖസ്യൈകാന്തികസ്യ ച (27)

ഞാന്‍ അമൃതവും (അനശ്വരവും) അവ്യയവുമായ (മാറ്റമില്ലാ ത്തതുമായ) ബ്രഹ്മത്തിന്റെയും, ശാശ്വതമായ ധര്‍മ്മത്തിന്റെയും, പരമമായ സുഖത്തിന്റെയും നിവാസസ്ഥാനമാകുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ ഗുണത്രയവിഭാഗയോഗോ നാമ ചതുര്‍ദശോഽധ്യായഃ
അഥ പഞ്ചദശോഽധ്യായഃ

പുരുഷോത്തമയോഗഃ

(മുകളിലേക്ക്)

ശ്രീഭഗവാനുവാച

1
2
ഊര്‍ധ്വമൂലമധഃശാഖമശ്വത്ഥം പ്രാഹുരവ്യയം 
ഛന്ദാംസി യസ്യ പര്‍ണാനി യസ്തം വേദ സ വേദവിത് (1)

ഭഗവാന്‍ പറഞ്ഞു: ഈ സംസാരത്തെ ശാഖകള്‍ താഴെയും വേരുകള്‍ മുകളിലുമായുള്ള നാശമില്ലാത്ത ഒരു അശ്വത്ഥ (അരയാല്‍) വൃക്ഷമായും, വേദങ്ങളെ അതിന്റെ ഇലകളായും (പൂര്‍വ്വികന്മാര്‍) പറയുന്നു. ഈ വൃക്ഷത്തെ അറിയുന്നവന്‍ വേദങ്ങളെ അറിയുന്നവനാണ്.

1
2
3
4
അധശ്ചോര്‍ധ്വം പ്രസൃതാസ്തസ്യ ശാഖാ
ഗുണപ്രവൃദ്ധാ വിഷയപ്രവാലാഃ
അധശ്ച മൂലാന്യനുസന്തതാനി
കര്‍മാനുബന്ധീനി മനുഷ്യലോകേ (2)

തിഗുണങ്ങളാല്‍ പോഷിപ്പിക്കപ്പെടുന്ന അതിന്റെ ശാഖകള്‍ മുകളിലും താഴെയുമായി പരന്നുകിടക്കുന്നു. വിഷയങ്ങളാണ് അതിന്റെ തളിരുകള്‍. കര്‍മ്മത്തോടു ബന്ധപ്പെട്ടവയായ അതിന്റെ വേരുകള്‍ മനുഷ്യലോകത്തില്‍ വ്യാപിച്ചുകിടക്കുന്നു.

1
2
3
4
5
6
7
8
ന രൂപമസ്യേഹ തഥോപലഭ്യതേ
നാന്തോ ന ചാദിര്‍ന ച സംപ്രതിഷ്ഠാ
അശ്വത്ഥമേനം സുവിരൂഢമൂലം
അസംഗശസ്ത്രേണ ദൃഢേന ഛിത്ത്വാ (3)
തതഃ പദം തത്പരിമാര്‍ഗിതവ്യം
യസ്മിന്‍ ഗതാ ന നിവര്‍ത്തന്തി ഭൂയഃ
തമേവ ചാദ്യം പുരുഷം പ്രപദ്യേ
യതഃ പ്രവൃത്തിഃ പ്രസൃതാ പുരാണീ (4)

ഇഹത്തില്‍ അതിന്റെ രൂപവും, ആദിയും, അന്തവും, അസ്തിത്വവും അങ്ങനെ അറിയപ്പെടുന്നില്ല. തീവ്രവൈരാഗ്യമാകുന്ന ആയുധത്താല്‍ വേരുറച്ച ഈ അശ്വത്ഥവൃക്ഷത്തിനെ മുറിച്ചതിനുശേഷം, യാതൊരു പരമപദത്തെ പ്രാപിച്ചാല്‍ പിന്നീട് തിരിച്ചുവരവില്ലയോ, അതിനെ തേടേണ്ടതാണ്. അതിനായി അനാദിയായ ഈ സംസാരത്തിന് ഉറവിടമായ ആദിപുരുഷനെ ഞാന്‍ ശരണം പ്രാപിക്കുന്നു.

1
2
3
4
നിര്‍മാനമോഹാ ജിതസംഗദോഷാ
അധ്യാത്മനിത്യാ വിനിവൃത്തകാമാഃ
ദ്വന്ദ്വൈര്‍വിമുക്താഃ സുഖദുഃഖസംജ്ഞൈര്‍
ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത് (5)

അഭിമാനം, മോഹം എന്നിവയില്‍ നിന്ന് മുക്തരും, സംഗമാകുന്ന ദോഷത്തെ ജയിച്ചവരും, സദാ ആത്മനിഷ്ഠരും, കാമമില്ലാത്തവരും, സുഖദുഃഖാദി ദ്വന്ദ്വങ്ങളില്‍ നിന്ന് മുക്തരും വ്യാമോഹ മില്ലാത്തവരുമായ മഹാന്മാര്‍ ആ പരമപദത്തെ പ്രാപിക്കുന്നു.

1
2
ന തദ്ഭാസയതേ സൂര്യോ ന ശശാങ്കോ ന പാവകഃ 
യദ്ഗത്വാ ന നിവര്‍ത്തന്തേ തദ്ധാമ പരമം മമ (6)

യാതൊന്നിനെ സൂര്യചന്ദ്രന്മാരോ അഗ്നിയോ പ്രകാശി പ്പിക്കുന്നില്ലയോ, യാതൊന്നിനെ പ്രാപിച്ചാല്‍ തിരിച്ചുവരവില്ലയോ അതാണ് എന്റെ പരമമായ പദം (സ്ഥാനം).

1
2
മമൈവാംശോ ജീവലോകേ ജീവഭൂതഃ സനാതനഃ 
മനഃഷഷ്ഠാനീന്ദ്രിയാണി പ്രകൃതിസ്ഥാനി കര്‍ഷതി (7)

എന്റെ തന്നെ സനാതനമായ അംശമായ ജീവലോകത്തില്‍ ജീവനായിട്ട് അഞ്ചിന്ദ്രിയങ്ങളെയും മനസ്സിനെയും തന്നിലേയ്ക്കാ കര്‍ഷിക്കുന്നു.

1
2
ശരീരം യദവാപ്നോതി യച്ചാപ്യുത്ക്രാമതീശ്വരഃ 
ഗൃഹീത്വൈതാനി സംയാതി വായുര്‍ഗന്ധാനിവാശയാത് (8)

ഈശ്വരന്‍ (ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും അധീശനായ ജീവന്‍) ശരീരത്തെ പ്രാപിക്കുമ്പോഴും വിട്ടുപോകുമ്പോഴും, പുഷ്പത്തില്‍ നിന്ന് വായു ഗന്ധത്തെയെന്ന പോലെ ഇവയെയെല്ലാം കൊണ്ടുപോകുന്നു.

1
2
ശ്രോത്രം ചക്ഷുഃ സ്പര്‍ശനം ച രസനം ഘ്രാണമേവ ച 
അധിഷ്ഠായ മനശ്ചായം വിഷയാനുപസേവതേ (9)

ഈ ജീവന്‍ ചെവി, കണ്ണ്, ത്വക്ക്, നാക്ക്, മൂക്ക് എന്നീ അഞ്ചിന്ദ്രിയങ്ങളെയും മനസ്സിനെയും ആശ്രയിച്ച് വിഷയങ്ങളെ അനുഭവിക്കുന്നു.

1
2
ഉത്ക്രാമന്തം സ്ഥിതം വാപി ഭുഞ്ജാനം വാ ഗുണാന്വിതം 
വിമൂഢാ നാനുപശ്യന്തി പശ്യന്തി ജ്ഞാനചക്ഷുഷഃ (10)

ശരീരം വിട്ടുപോകുന്നതോ, ശരീരത്തിലിരിക്കുന്നതോ, വിഷയങ്ങ ളനുഭവിക്കുന്നതോ ഗുണങ്ങളോടുകൂടിയിരിക്കുന്നതോ ആയ ഈ ജീവനെ അജ്ഞാനികള്‍ അറിയുന്നില്ല. ജ്ഞാനദൃഷ്ടിയുള്ളവര്‍ മാത്രം ഇതിനെ കാണുന്നു.

1
2
യതന്തോ യോഗിനശ്ചൈനം പശ്യന്ത്യാത്മന്യവസ്ഥിതം 
യതന്തോഽപ്യകൃതാത്മാനോ നൈനം പശ്യന്ത്യചേതസഃ (11)

സിദ്ധിയ്ക്കായി പ്രയത്നിക്കുന്ന യോഗികള്‍ തങ്ങളുടെയുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ ജീവനെ കാണുന്നു. എന്നാല്‍ അനധികാരികളായ മൂഢന്മാര്‍ പ്രയത്നിച്ചാലും ഈ ജീവനെ കാണുന്നില്ല.

1
2
യദാദിത്യഗതം തേജോ ജഗദ്ഭാസയതേഽഖിലം 
യച്ചന്ദ്രമസി യച്ചാഗ്നൌ തത്തേജോ വിദ്ധി മാമകം (12)

ഈ ലോകത്തെയാകമാനം പ്രകാശിപ്പിക്കുന്ന സൂര്യന്റെ തേജസ്സും, ചന്ദ്രനിലും അഗ്നിയിലുമുള്ള തേജസ്സും എന്റേതു തന്നെയെന്നറിയൂ.

1
2
ഗാമാവിശ്യ ച ഭൂതാനി ധാരയാമ്യഹമോജസാ 
പുഷ്ണാമി ചൌഷധീഃ സര്‍വ്വഃ സോമോ ഭൂത്വാ രസാത്മകഃ (13)

ഞാന്‍ ഓജസ്സായി ഭൂമിയില്‍ പ്രവേശിച്ച് ജീവജാലങ്ങളെ നിലനിര്‍ത്തുകയും, രസാത്മകനായ ചന്ദ്രനായി എല്ലാവിധ സസ്യങ്ങളെയും പോഷിപ്പിക്കുകയും ചെയ്യുന്നു.

1
2
അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ 
പ്രാണാപാനസമായുക്തഃ പചാമ്യന്നം ചതുര്‍വ്വിധം (14)

ഞാന്‍ പ്രാണികളുടെ ശരീരങ്ങളില്‍ അഗ്നിയുടെ രൂപത്തിലിരുന്ന് പ്രാണന്‍, അപാനന്‍ എന്നിവയോടു ചേര്‍ന്ന് നാലുതരത്തിലുള്ള ഭക്ഷണത്തെയും ദഹിപ്പിക്കുന്നു.

1
2
3
4
സര്‍വ്വസ്യ ചാഹം ഹൃദി സന്നിവിഷ്ടോ
മത്തഃ സ്മൃതിര്‍ജ്ഞാനമപോഹനഞ്ച
വേദൈശ്ച സര്‍വ്വൈരഹമേവ വേദ്യോ
വേദാന്തകൃദ്വേദവിദേവ ചാഹം (15)

ഞാന്‍ സര്‍വ്വരുടെയും ഹൃദയത്തില്‍ സന്നിഹിതനാണ്. ഓര്‍മ്മ, അറിവ്, മറവി എന്നിവയുണ്ടാകുന്നതും എന്നില്‍ നിന്നാണ്. എല്ലാ വേദങ്ങളിലൂടെ അറിയപ്പെടേണ്ടവന്‍ ഞാനാണ്. വേദാന്തത്തിന്റെ കര്‍ത്താവും വേദജ്ഞനും ഞാന്‍ തന്നെയാണ്.

1
2
ദ്വാവിമൌ പുരുഷൌ ലോകേ ക്ഷരശ്ചാക്ഷര ഏവ ച 
ക്ഷരഃ സര്‍വ്വാണി ഭൂതാനി കൂടസ്ഥോഽക്ഷര ഉച്യതേ (16)

ക്ഷരന്‍ (നാശമുള്ളവന്‍), അക്ഷരന്‍ (നശിക്കാത്തവന്‍) എന്നീ രണ്ടു പുരുഷന്മാരാണ് ഈ ലോകത്തിലുള്ളത്. എല്ലാ ജീവജാലങ്ങളും ക്ഷരപുരുഷനാണ്. നാശരഹിതനും കൂടസ്ഥനുമായ ആത്മാവാണ് അക്ഷരപുരുഷന്‍.

1
2
ഉത്തമഃ പുരുഷസ്ത്വന്യഃ പരമാത്മേത്യുദാഹൃതഃ 
യോ ലോകത്രയമാവിശ്യ ബിഭര്‍ത്യവ്യയ ഈശ്വരഃ (17)

മൂന്നു ലോകങ്ങളെയും വ്യാപിച്ച് അവയെ ഭരിക്കുന്ന നാശരഹിതനും പരമാത്മാവെന്നു വിളിക്കപ്പെടുന്നവനുമായ ഈശ്വരന്‍ മേല്പറഞ്ഞ രണ്ടു പുരുഷന്മാരില്‍ നിന്നും ഭിന്നനായ ഉത്തമപുരുഷന്‍.

1
2
യസ്മാത്ക്ഷരമതീതോഽഹമക്ഷരാദപി ചോത്തമഃ 
അതോഽസ്മി ലോകേ വേദേ ച പ്രഥിതഃ പുരുഷോത്തമഃ (18)

ക്ഷരത്തിനതീതനും, അക്ഷരത്തിനേക്കാള്‍ ഉത്തമനുമായതിനാല്‍ ഞാന്‍ ഈ ലോകത്തിലും വേദത്തിലും പുരുഷോത്തമ നെന്നറിയപ്പെടുന്നു.

1
2
യോ മാമേവമസമ്മൂഢോ ജാനാതി പുരുഷോത്തമം 
സ സര്‍വ്വവിദ്ഭജതി മാം സര്‍വ്വഭാവേന ഭാരത (19)

ഹേ ഭാരത, പുരുഷോത്തമനായ എന്നെ ഇപ്രകാരം മോഹരഹിതനായ യാതൊരുവനാണോ അറിയുന്നത്, എല്ലാം അറിഞ്ഞവനായ അവന്‍ എല്ലാ ഭാവത്തിലും എന്നെ ഭജിക്കുന്നു.

1
2
ഇതി ഗുഹ്യതമം ശാസ്ത്രമിദമുക്തം മയാനഘ 
ഏതദ്ബുദ്ധ്വാ ബുദ്ധിമാന്‍ സ്യാത് കൃതകൃത്യശ്ച ഭാരത (20)

ഹേ ഭാരത, ഇപ്രകാരം ഞാനുപദേശിച്ച തികച്ചും രഹസ്യമായ ഈ ശാസ്ത്രത്തെ അറിയുന്നവന്‍ ബുദ്ധിമാനായും കൃതകൃത്യനായും (ചെയ്യേണ്ടതെല്ലാം ചെയ്തു തീര്‍ത്തവന്‍) ഭവിക്കുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുന സംവാദേ പുരുഷോത്തമയോഗോ നാമ പഞ്ചദശോഽധ്യായഃ
അഥ ഷോഡശോഽധ്യായഃ

ദൈവാസുരസമ്പദ്വിഭാഗയോഗഃ

(മുകളിലേക്ക്)

ശ്രീഭഗവാനുവാച

1
2
3
4
5
6
അഭയം സത്ത്വസംശുദ്ധിര്‍ ജ്ഞാനയോഗവ്യവസ്ഥിതിഃ 
ദാനം ദമശ്ച യജ്ഞശ്ച സ്വാധ്യായസ്തപ ആര്‍ജവം (1)
അഹിംസാ സത്യമക്രോധസ്ത്യാഗഃ ശാന്തിരപൈശുനം
ദയാ ഭൂതേഷ്വലോലുപ്ത്വം മാര്‍ദവം ഹ്രീരചാപലം (2)
തേജഃ ക്ഷമാ ധൃതിഃ ശൌചമദ്രോഹോ നാതിമാനിതാ
ഭവന്തി സമ്പദം ദൈവീമഭിജാതസ്യ ഭാരത (3)

ഭയമില്ലായ്മ, ഹൃദയശുദ്ധി, ജ്ഞാനത്തിലും യോഗത്തിലുമുള്ള നിഷ്ഠ, ദാനം, ഇന്ദ്രിയസംയമനം, യജ്ഞം, ശാസ്ത്രപാരായണം, തപസ്സ്, ആര്‍ജ്ജവം, അഹിംസാ, സത്യം, ക്രോധമില്ലായ്മ, ത്യാഗം, ശാന്തി, പരദൂഷണം ചെയ്യാതിരിക്കുക, ഭൂതദയാ, ആഗ്രഹമില്ലായ്മ, സൗമ്യത, ലജ്ജ, ചാപല്യമില്ലായ്മ, തേജസ്സ്, ക്ഷമാ, ശുചിത്വം, ദ്രോഹിക്കാതിരിക്കല്‍, അഹങ്കാരമില്ലായ്മ എന്നിവ ദൈവീസമ്പത്തോടെ ജനിച്ചവനുണ്ടാകുന്ന ഗുണങ്ങളാണ്.

1
2
ദംഭോ ദര്‍പ്പോഽഭിമാനശ്ച ക്രോധഃ പാരുഷ്യമേവ ച 
അജ്ഞാനം ചാഭിജാതസ്യ പാര്‍ഥ സമ്പദമാസുരീം (4)

ഡംഭ്, അഹങ്കാരം, അഭിമാനം, ക്രോധം, പാരുഷ്യം, അജ്ഞാനം എന്നിവ ആസുരീസമ്പത്തോടെ ജനിച്ചവനുണ്ടാകുന്ന ഗുണങ്ങളാണ്.

1
2
ദൈവീ സമ്പദ്വിമോക്ഷായ നിബന്ധായാസുരീ മതാ 
മാ ശുചഃ സമ്പദം ദൈവീമഭിജാതോഽസി പാണ്ഡവ (5)

ദൈവീസമ്പത്ത് മോക്ഷത്തിലേയ്ക്കും, ആസുരീസമ്പത്ത് ബന്ധനത്തിലേയ്ക്കും നയിക്കുന്നു. നീ ദൈവീ സമ്പത്തോടെ ജനിച്ചവനാണ്. അതുകൊണ്ട് ദുഃഖിക്കേണ്ട.

1
2
ദ്വൌ ഭൂതസര്‍ഗ്ഗൗ ലോകേഽസ്മിന്‍ ദൈവ  ആസുര ഏവ ച 
ദൈവോ വിസ്തരശഃ പ്രോക്ത ആസുരം പാര്‍ഥ മേ ശൃണു (6)

ഈ ലോകത്തില്‍ പ്രാണിസൃഷ്ടി ദൈവം, ആസുരം എന്നീ രണ്ടു വിധത്തിലാണ്. ദൈവീസൃഷ്ടിയെക്കുറിച്ച് ആദ്യം വിശദമായി പറഞ്ഞുകഴിഞ്ഞു. ഇനി ആസുരിസൃഷ്ടിയെക്കുറിച്ച് കേട്ടാലും.

1
2
പ്രവൃത്തിം ച നിവൃത്തിം ച ജനാ ന വിദുരാസുരാഃ 
ന ശൌചം നാപി ചാചാരോ ന സത്യം തേഷു വിദ്യതേ (7)

ആസുരരായ ജനങ്ങള്‍ക്ക് എന്തു പ്രവര്‍ത്തിക്കണം ഏതില്‍ നിന്ന് നിവര്‍ത്തിക്കണം എന്നറിയില്ല. അവരില്‍ ശൗചമോ, ആചാരമോ, സത്യമോ കാണപ്പെടുന്നില്ല.

1
2
അസത്യമപ്രതിഷ്ഠം തേ ജഗദാഹുരനീശ്വരം 
അപരസ്പരസംഭൂതം കിമന്യത്കാമഹൈതുകം (8)

അവര്‍ ഈ ജഗത്തിനെ ഈശ്വരനില്ലാത്തതും, മിഥ്യയായതും, അടിസ്ഥാനമില്ലാത്തതുമാണെന്നു പറയുന്നു. ഈ ലോകം ഭൂതങ്ങളുടെ പരസ്പരസംയോഗത്താലുണ്ടായതാണെന്നും കാമത്തില്‍ നിന്നും ഉദ്ഭവിച്ചതല്ലാതെ മറ്റൊരു കാരണവുമതിനില്ലെന്നും അവര്‍ പറയുന്നു.

1
2
ഏതാം ദൃഷ്ടിമവഷ്ടഭ്യ നഷ്ടാത്മാനോഽല്പബുദ്ധയഃ 
പ്രഭവന്ത്യുഗ്രകര്‍മാണഃ ക്ഷയായ ജഗതോഽഹിതാഃ (9)

അല്പബുദ്ധികളായ അവര്‍ ഈ ചിന്താഗതിയെ സ്വീകരിച്ചുകൊണ്ട് സ്വയം നശിക്കുകയും, ക്രൂരകര്‍മ്മങ്ങളെചെയ്ത് ലോകത്തിന് നാശം വരുത്തിവെയ്ക്കുന്നു.

1
2
കാമമാശ്രിത്യ ദുഷ്പൂരം ദംഭമാനമദാന്വിതാഃ 
മോഹാദ്ഗൃഹീത്വാസദ്ഗ്രാഹാന്‍ പ്രവര്‍ത്തന്തേഽശുചിവ്രതാഃ (10)

ഡംഭവും മാനവുമുള്ള ഇവര്‍ തൃപ്തിപ്പെടുത്തുവാന്‍ വിഷമമായ കാമത്തിന് അധീനരായി മോഹവശാല്‍ ദുരാഗ്രഹങ്ങളെ നിറവേറ്റുവാന്‍ അശുദ്ധവ്രതരായി പ്രവര്ത്തിക്കുന്നു.

1
2
3
4
ചിന്താമപരിമേയാം ച പ്രലയാന്താമുപാശ്രിതാഃ 
കാമോപഭോഗപരമാ ഏതാവദിതി നിശ്ചിതാഃ (11)
ആശാപാശശതൈര്‍ബദ്ധാഃ കാമക്രോധപരായണാഃ
ഈഹന്തേ കാമഭോഗാര്‍ഥമന്യായേനാര്‍ഥസഞ്ചയാന്‍ (12)

മരണം വരെ ഒടുക്കമില്ലാത്ത ചിന്തകള്‍ക്കധീനരായി വിഷയഭോഗങ്ങളെ പരമലക്ഷ്യമായിക്കണ്ട്, അതിനപ്പുറം നേടാനൊന്നുമില്ലെന്നുള്ള നിശ്ചയത്തോടെ, നൂറുകണക്കിനു ആഗ്രഹപാശങ്ങളാല്‍ ബദ്ധരായി, കാമക്രോധങ്ങളില്‍ മുഴുകിഇന്ദ്രിയ ഭോഗത്തിനായി തെറ്റായ വഴിയിലൂടെ സമ്പത്ത് വാരിക്കൂട്ടുവാന്‍ ശ്രമിക്കുന്നു.

1
2
3
4
5
6
7
8
ഇദമദ്യ മയാ ലബ്ധമിമം പ്രാപ്സ്യേ മനോരഥം 
ഇദമസ്തീദമപി മേ ഭവിഷ്യതി പുനര്‍ധനം (13)
അസൌ മയാ ഹതഃ ശത്രുര്‍ഹനിഷ്യേ ചാപരാനപി
ഈശ്വരോഽഹമഹം ഭോഗീ സിദ്ധോഽഹം ബലവാന്‍ സുഖീ (14)
ആഢ്യോഽഭിജനവാനസ്മി കോഽന്യോഽസ്തി സദൃശോ മയാ
യക്ഷ്യേ ദാസ്യാമി മോദിഷ്യ ഇത്യജ്ഞാനവിമോഹിതാഃ (15)
അനേകചിത്തവിഭ്രാന്താ മോഹജാലസമാവൃതാഃ
പ്രസക്താഃ കാമഭോഗേഷു പതന്തി നരകേഽശുചൌ (16)

“ഇന്ന് ഞാന്‍ ഇതു നേടി. ഈ ആഗ്രഹം ഞാന്‍ സാധിക്കും. ഇത് എന്റെയാണ്. ഈ സമ്പത്തും ഭാവിയില്‍ എന്റെയാകും. ഈ ശത്രുവിനെ ഞാന്‍ വധിച്ചു. മറ്റു ശത്രുക്കളെയും ഞാന്‍ വധിക്കുക തന്നെ ചെയ്യും. ഞാന്‍ പ്രഭുവും, ഭോഗമനുഭവിക്കുന്നവനും, എല്ലാം നേടിയവനും, ബലവാനും, സുഖിയുമാണ്. ഞാന്‍ ധനികനും, ഉന്നതകുലജാതനുമാണ്. എന്നെപ്പോലെ വേറെയാരുണ്ട്? ഞാന്‍ യജ്ഞം നടത്തും, ദാനം നല്കുകയും, ആനന്ദിക്കുകയും ചെയ്യും”. എന്നിങ്ങനെ അജ്ഞാനത്താല്‍ മോഹിതനായി അനേകചിന്ത കളാല്‍ വിഭ്രാന്തരായി മോഹജാലത്താല്‍ വലയപ്പെട്ട്, വിഷയഭോഗാസക്തരായി അശുദ്ധമായ നരകത്തില്‍ പതിക്കുന്നു.

1
2
ആത്മസംഭാവിതാഃ സ്തബ്ധാ ധനമാനമദാന്വിതാഃ 
യജന്തേ നാമയജ്ഞൈസ്തേ ദംഭേനാവിധിപൂര്‍വ്വകം (17)

സ്വയം പുകഴ്ത്തുന്നവരും, പിടിവാശിക്കാരും, ധനം, മാനം എന്നിവയില്‍ അഹങ്കരിക്കുന്നവരുമായ അവര്‍ നാമമാത്രമായി ഡംഭോടെ വിധികളെ പാലിക്കാതെ യജ്ഞങ്ങളിലൂടെ എന്നെ യജിക്കുന്നു.

1
2
അഹംകാരം ബലം ദര്‍പം കാമം ക്രോധം ച സംശ്രിതാഃ 
മാമാത്മപരദേഹേഷു പ്രദ്വിഷന്തോഽഭ്യസൂയകാഃ (18)

അഹങ്കാരം, ബലം, അഭിമാനം, കാമം, ക്രോധം എന്നിവയ്ക്കു വശപ്പെട്ട ഈ അസൂയാലുക്കള്‍ അവരുടെയും അന്യരുടെയും ശരീരങ്ങളിലും കുടികൊള്ളുന്ന എന്നെ വെറുക്കുന്നു.

1
2
താനഹം ദ്വിഷതഃ ക്രുരാന്‍ സംസാരേഷു നരാധമാന്‍ 
ക്ഷിപാമ്യജസ്രമശുഭാനാസുരീഷ്വേവ യോനിഷു (19)

ദ്വേഷിക്കുന്നവരും ക്രൂരന്മാരുമായ ഈ നരാധമന്മാരെ ഞാന്‍ എന്നെന്നും അശുഭങ്ങളായ ആസുരയോനികളില്‍ എറിയുന്നു (ജനിക്കുവാനിടയാക്കുന്നു).

1
2
ആസുരീം യോനിമാപന്നാ മൂഢാ ജന്മനി ജന്മനി 
മാമപ്രാപ്യൈവ കൌന്തേയ തതോ യാന്ത്യധമാം ഗതിം (20)

ഹേ കൗന്തേയ, ആസുരയോനികളില്‍ ജനിക്കുന്ന ഈ മൂഢന്മാര്‍ ഓരോ ജന്മങ്ങളിലും എന്നെ പ്രാപിക്കാതെ അധമഗതിയെ പ്രാപിക്കുന്നു.

1
2
ത്രിവിധം നരകസ്യേദം ദ്വാരം നാശനമാത്മനഃ 
കാമഃ ക്രോധസ്തഥാ ലോഭസ്തസ്മാദേതത്ത്രയം ത്യജേത് (21)

കാമം, ക്രോധം, ലോഭം എന്നിവ നരകത്തിലേയ്ക്കുള്ള മൂന്നു കവാടങ്ങളാണ്. ഇവ ആത്മനാശത്തിന് കാരണവുമാണ്. അതിനാല്‍ ഇവയെ മൂന്നിനെയും ത്യജിക്കേണ്ടതാണ്.

1
2
ഏതൈര്‍വിമുക്തഃ കൌന്തേയ തമോദ്വാരൈസ്ത്രിഭിര്‍നരഃ 
ആചരത്യാത്മനഃ ശ്രേയസ്തതോ യാതി പരാം ഗതിം (22)

തമോദ്വാരങ്ങളായ ഈ മൂന്നില്‍ നിന്നും മുക്തരായ മനുഷ്യര്‍ ആത്മശ്രേയസ്സിനാവശ്യമായ കാര്യങ്ങളനുഷ്ഠിച്ച് പരമമായ ഗതിയെ (മോക്ഷത്തെ) പ്രാപിക്കുന്നു.

1
2
യഃ ശാസ്ത്രവിധിമുത്സൃജ്യ വര്‍തതേ കാമകാരതഃ 
ന സ സിദ്ധിമവാപ്നോതി ന സുഖം ന പരാം ഗതിം (23)

യാതൊരുവന്‍ ശാസ്ത്രവിധിയെ ലംഘിച്ച് ആഗ്രഹങ്ങള്‍ക്കു വശംവദനായി വര്ത്തിക്കുന്നുവോ, അവന്‍ സിദ്ധിയോ സുഖമോ, പരമമായ ഗതിയോ പ്രാപിക്കുന്നില്ല.

1
2
തസ്മാച്ഛാസ്ത്രം പ്രമാണം തേ കാര്യാകാര്യവ്യവസ്ഥിതൌ
ജ്ഞാത്വാ ശാസ്ത്രവിധാനോക്തം കര്‍മ കര്‍തുമിഹാര്‍ഹസി (24)

അതികൊണ്ട്, എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നറിയുന്നതിന് നിനക്ക് ശാസ്ത്രം പ്രമാണമായിരിക്കട്ടെ. നീ ശാസ്ത്രവിധികളെ അറിഞ്ഞ് അതനുസരിച്ച് കര്‍മ്മം ചെയ്യേണ്ടതാണ്.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ കൃഷ്ണാര്‍ജുനസംവാദേ ദൈവാസുരസമ്പദ്വിഭാഗയോഗോ നാമ ഷോഡശോഽധ്യായഃ
അഥ സപ്തദശോഽധ്യായഃ

ശ്രദ്ധാത്രയവിഭാഗയോഗഃ

(മുകളിലേക്ക്)

അര്‍ജുന ഉവാച

1
2
യേ ശാസ്ത്രവിധിമുത്സൃജ്യ യജന്തേ ശ്രദ്ധയാന്വിതാഃ 
തേഷാം നിഷ്ഠാ തു കാ കൃഷ്ണ സത്ത്വമാഹോ രജസ്തമഃ (1)

അര്‍ജുനന്‍ പറഞ്ഞു: ഹേ കൃഷ്ണ, ശാസ്ത്രവിധി പാലിക്കാതെയാ ണെങ്കിലും ശ്രദ്ധയോടെ യജിക്കുന്നവരുടെ സ്ഥിതിയെന്താകും? അതു സാത്വികമോ, രാജസികമോ താമസികമോ ഏതാണ്?

ശ്രീഭഗവാനുവാച

1
2
ത്രിവിധാ ഭവതി ശ്രദ്ധാ ദേഹിനാം സാ സ്വഭാവജാ 
സാത്ത്വികീ രാജസീ ചൈവ താമസീ ചേതി താം ശൃണു (2)

ഭഗവാന്‍ പറഞ്ഞു: മനുഷ്യരുടെ സ്വഭാവത്തില്‍ നിന്നുദ്ഭവിക്കുന്ന ശ്രദ്ധ സാത്വികം, രാജസികം, താകസികം എന്നിങ്ങനെ മൂന്നു വിധത്തിലാണ്.

1
2
സത്ത്വാനുരൂപാ സര്‍വ്വസ്യ ശ്രദ്ധാ ഭവതി ഭാരത 
ശ്രദ്ധാമയോഽയം പുരുഷോ യോ യച്ഛ്രദ്ധഃ സ ഏവ സഃ (3)

ഹേ ഭാരത, എല്ലാവരുടെയും ശ്രദ്ധ അവരവരുടെ ശ്രദ്ധയെ ആശ്രയിച്ചിരിക്കുന്നു. ഈ മനുഷ്യന്‍ ശ്രദ്ധാമയനാണ്. ഒരുവന്റെ ശ്രദ്ധ ഏതാണോ അവന്‍ ആ തരത്തിലുള്ളവനായിരിക്കും.

1
2
യജന്തേ സാത്ത്വികാ ദേവാന്‍ യക്ഷരക്ഷാംസി രാജസാഃ 
പ്രേതാന്‍ ഭൂതഗണാംശ്ചാന്യേ യജന്തേ താമസാ ജനാഃ (4)

സാത്വികന്മാര്‍ ദേവന്മാരെയും, രാജസന്മാര്‍ യക്ഷരാക്ഷസന്മാരെയും, മറ്റുള്ള താമസികരായ മനുഷ്യര്‍ പ്രേതങ്ങളെയും, ഭൂതഗണങ്ങളെയും യജിക്കുന്നു.

1
2
3
4
അശാസ്ത്രവിഹിതം ഘോരം തപ്യന്തേ യേ തപോ ജനാഃ 
ദംഭാഹംകാരസംയുക്താഃ കാമരാഗബലാന്വിതാഃ (5)
കര്‍ഷയന്തഃ ശരീരസ്ഥം ഭൂതഗ്രാമമചേതസഃ
മാം ചൈവാന്തഃശരീരസ്ഥം താന്വിദ്ധ്യാസുരനിശ്ചയാന്‍ (6)

ആരാണോ ഡംഭ്, അഹങ്കാരം എന്നിവയോടുകൂടി, കാമം, രാഗം എന്നിവയ്ക്കധീനരായി ശാസ്ത്രത്തില്‍ വിധിച്ചിട്ടില്ലാത്ത തരത്തില്‍ ഘോരമായ തപസ്സനുഷ്ഠിക്കുന്നത്, തങ്ങളുടെ ഇന്ദ്രിയങ്ങളെയും, ശരീരത്തില്‍ വര്ത്തിക്കുന്ന എന്നെയും പീഡിപ്പിക്കുന്ന അവിവേകികളായ അവര്‍ ആസുരനിശ്ചയം ചെയ്തവരാണെ ന്നറിഞ്ഞാലും.

1
2
ആഹാരസ്ത്വപി സര്വസ്യ ത്രിവിധോ ഭവതി പ്രിയഃ 
യജ്ഞസ്തപസ്തഥാ ദാനം തേഷാം ഭേദമിമം ശൃണു (7)

എല്ലാവര്‍ക്കും പ്രിയപ്പെട്ട ആഹാരവും മൂന്നു വിധത്തിലുണ്ട്. യജ്ഞം, തപസ്സ്, ദാനം എന്നിവയുടെയും ഭേദം നീ കേട്ടാലും.

1
2
ആയുഃസത്ത്വബലാരോഗ്യസുഖപ്രീതിവിവര്‍ധനാഃ 
രസ്യാഃ സ്നിഗ്ധാഃ സ്ഥിരാ ഹൃദ്യാ ആഹാരാഃ സാത്ത്വികപ്രിയാഃ (8)

ആയുസ്സ്, മനഃശക്തി, ബലം, ആരോഗ്യം, സുഖം, പ്രീതി എന്നിവ വര്‍ദ്ധിപ്പിക്കുന്ന രുചികരമായ, എണ്ണമയമുള്ള, പോഷകവും ഇഷ്ടപ്പെടുന്നതുമായ ആഹാരങ്ങളാണ് സാത്വികന്മാര്‍ക്ക് പ്രിയമായിട്ടുള്ളത്.

1
2
കട്വമ്ലലവണാത്യുഷ്ണതീക്ഷ്ണരൂക്ഷവിദാഹിനഃ 
ആഹാരാ രാജസസ്യേഷ്ടാ ദുഃഖശോകാമയപ്രദാഃ (9)

എരിവും, പുളിയും, ഉപ്പും, അതിയായ ചൂടും, വരള്‍ച്ചയും, ദാഹവുള്ള ആഹാരങ്ങളാണ് രാജസികന്മാര്‍ക്ക് പ്രിയമായിട്ടുള്ളത്. ഇവ ദുഃഖം, ശോകം, രോഗം എന്നിവയെ ഉണ്ടാക്കുന്നു.

1
2
യാതയാമം ഗതരസം പൂതി പര്യുഷിതം ച യത് 
ഉച്ഛിഷ്ടമപി ചാമേധ്യം ഭോജനം താമസപ്രിയം (10)

ഉണ്ടാക്കിയിട്ട് ഒരു യാമം (മൂന്നു മണിക്കൂര്‍) കഴിഞ്ഞതും, സ്വാദു പോയതും, ദുര്‍ഗന്ധമുള്ളതും, ഒരു രാത്രി കഴിഞ്ഞതും, ഉച്ഛിഷ്ടവും, അശുദ്ധവുമായ ആഹാരമാണ് അതാമസികന്മാര്‍ക്ക് പ്രിയമായിട്ടുള്ളത്.

1
2
അഫലാംക്ഷിഭിര്‍യജ്ഞോ വിധിദൃഷ്ടോ യ ഇജ്യതേ 
യഷ്ടവ്യമേവേതി മനഃ സമാധായ സ സാത്ത്വികഃ (11)

ഫലാകാംക്ഷയില്ലാതെ, ശാസ്ത്രവിധിപ്രകാരം യജ്ഞം ചെയ്യപ്പെടേണ്ട താണ് എന്ന ഭാവത്തോടെ മനസ്സിനെ യജ്ഞത്തില്‍ സമാഹിതമാക്കി യജിക്കപ്പെടുന്ന ആ യജ്ഞം സാത്വികമാണ്.

1
2
അഭിസന്ധായ തു ഫലം ദംഭാര്‍ഥമപി ചൈവ യത് 
ഇജ്യതേ ഭരതശ്രേഷ്ഠ തം യജ്ഞം വിദ്ധി രാജസം (12)

ഹേ ഭരതശ്രേഷ്ഠ, ഫലാകാംക്ഷയോടെ ഡംഭോടെ യജിക്കപ്പെടുന്ന യജ്ഞം രാജസമാണ്.

1
2
വിധിഹീനമസൃഷ്ടാന്നം മന്ത്രഹീനമദക്ഷിണം 
ശ്രദ്ധാവിരഹിതം യജ്ഞം താമസം പരിചക്ഷതേ (13)

ശാസ്ത്രവിധിയനുസരിക്കാതെയും, അന്നവും ദക്ഷിണയും കൊടുക്കാതെയും, മന്ത്രഹീനവും, ശ്രദ്ധയില്ലാതെയും ചെയ്യുന്ന യജ്ഞം താമസികമാണ്.

1
2
ദേവദ്വിജഗുരുപ്രാജ്ഞപൂജനം ശൌചമാര്‍ജവം 
ബ്രഹ്മചര്യമഹിംസാ ച ശാരീരം തപ ഉച്യതേ (14)

ദേവന്മാര്‍, ബ്രാഹ്മണന്മാര്‍, ഗുരുക്കന്മാര്‍, ജ്ഞാനികള്‍ എന്നിവരെ പൂജിക്കുക, ശുചിത്വം, ആര്‍ജ്ജവം, ബ്രഹ്മചര്യം, അഹിംസാ എന്നിവയാണ് ശാരീരികമായ തപസ്സ് എന്ന് പറയപ്പെടുന്നത്.

1
2
അനുദ്വേഗകരം വാക്യം സത്യം പ്രിയഹിതം ച യത് 
സ്വാധ്യായാഭ്യസനം ചൈവ വാങ്മയം തപ ഉച്യതേ (15)

ക്ലേശം ജനിപ്പിക്കാത്തതും എന്നാല്‍ സത്യവും, പ്രിയവും, ഹിതവുമായ വാക്കും, ശാസ്ത്രപാരായണവുമാണ് വാചികമായ തപസ്സെന്നു പറയപ്പെടുന്നു.

1
2
മനഃ പ്രസാദഃ സൌമ്യത്വം മൌനമാത്മവിനിഗ്രഹഃ 
ഭാവസംശുദ്ധിരിത്യേതത്തപോ മാനസമുച്യതേ (16)

മനസ്സിന്റെ പ്രസന്നത, സൗമ്യത, മൗനം, ആത്മസംയമനം, സ്വഭാവശുദ്ധി എന്നിവയാണ് മാനസികമായ തപസ്സെന്ന് പറയപ്പെടുന്നത്.

1
2
ശ്രദ്ധയാ പരയാ തപ്തം തപസ്തത്ത്രിവിധം നരൈഃ 
അഫലാകാംക്ഷിഭിര്‍യുക്തൈഃ സാത്ത്വികം പരിചക്ഷതേ (17)

പരമമായ ശ്രദ്ധയോടെയും ഫലകാംക്ഷയില്ലാതെയും നിഷ്ഠയോടെയും ചെയ്യപ്പെടുന്ന മൂന്നു വിധത്തിലുമുള്ള തപസ്സ് സാത്വികമെന്നു പറയപ്പെടുന്നു.

1
2
സത്കാരമാനപൂജാര്‍ഥം തപോ ദംഭേന ചൈവ യത് 
ക്രിയതേ തദിഹ പ്രോക്തം രാജസം ചലമധ്രുവം (18)

സത്കാരം, അന്തസ്സ്, ബഹുമതി എന്നിവയ്ക്കുവേണ്ടി ഡംഭോടുകൂടി ചെയ്യപ്പെടുന്നതും, ചഞ്ചലവും, അസ്ഥിരവുമായ തപസ്സ് രാജസികമെന്നു പറയപ്പെടുന്നു.

1
2
മൂഢഗ്രാഹേണാത്മനോ യത്പീഡയാ ക്രിയതേ തപഃ 
പരസ്യോത്സാദനാര്‍ഥം വാ തത്താമസമുദാഹൃതം (19)

അബദ്ധധാരണകളോടുകൂടി ചെയ്യപ്പെടുന്നതും സ്വയം പീഡയനുഭവിച്ചോ, അന്യനെ നശിപ്പിക്കുവാനുദ്ദേശിച്ചോ ഉള്ള തപസ്സ് താമസികമെന്നു പറയപ്പെടുന്നു.

1
2
ദാതവ്യമിതി യദ്ദാനം ദീയതേഽനുപകാരിണേ 
ദേശേ കാലേ ച പാത്രേ ച തദ്ദാനം സാത്ത്വികം സ്മൃതം (20)

നല്കേണ്ടതാണെന്നുള്ള ബോദ്ധ്യത്തോടെ പ്രത്യുപകാരം ചെയ്യാന്‍ ശക്തിയില്ലാത്തവന് യോഗ്യതയും ഉചിതമായ സ്ഥലവും സമയവും നോക്കി ചെയ്യപ്പെടുന്ന ദാനം സാത്വികമെന്നു പറയപ്പെടുന്നു.

1
2
യത്തു പ്രത്യുപകാരാര്‍ഥം ഫലമുദ്ദിശ്യ വാ പുനഃ 
ദീയതേ ച പരിക്ലിഷ്ടം തദ്ദാനം രാജസം സ്മൃതം (21)

പ്രത്യുപകാരം പ്രതീക്ഷിച്ചുകൊണ്ടോ ഫലമുദ്ദേശിച്ചോ വൈമനസ്യത്തോടെ ചെയ്യപ്പെടുന്ന ദാനം രാജസികമെന്നു പറയപ്പെടുന്നു.

1
2
അദേശകാലേ യദ്ദാനമപാത്രേഭ്യശ്ച ദീയതേ 
അസത്കൃതമവജ്ഞാതം തത്താമസമുദാഹൃതം (22)

യോഗ്യതയില്ലാത്തവന് അനുചിതമായ ദേശകാലങ്ങളില്‍ ബഹുമാനം കൂടാതെ അവജ്ഞയോടെ ചെയ്യപ്പെടുന്ന ദാനം താമസികമെന്നു പറയപ്പെടുന്നു.

1
2
ഓം തത്സദിതി നിര്‍ദ്ദേശോ ബ്രഹ്മണസ്ത്രിവിധഃ സ്മൃതഃ 
ബ്രാഹ്മണാസ്തേന വേദാശ്ച യജ്ഞാശ്ച വിഹിതാഃ പുരാ (23)

ഓം, തത്, സത് എന്നിങ്ങനെയുള്ള ബ്രഹ്മത്തിന്റെ മൂന്നു വിധത്തിലുള്ള നിര്‍ദ്ദേശങ്ങളാല്‍ ബ്രാഹ്മണരും, വേദവും, യജ്ഞങ്ങളും ആദിയില്‍ കല്പിക്കപ്പെട്ടു.

1
2
തസ്മാദോമിത്യുദാഹൃത്യ യജ്ഞദാനതപഃക്രിയാഃ 
പ്രവര്‍ത്തന്തേ വിധാനോക്താഃ സതതം ബ്രഹ്മവാദിനാം (24)

അതിനാല്‍ ബ്രഹ്മവാദികള്‍ (വേദജ്ഞന്മാര്‍) ഓം (ബ്രഹ്മത്തിന്റെ മുഖ്യനാമം) എന്നുച്ചരിച്ച് ശാസ്ത്രവിധിപ്രകാരം യജ്ഞം, ദാനം, തപസ്സ് എന്നീ ക്രിയകള്‍ നടത്തുന്നു.

1
2
തദിത്യനഭിസന്ധായ ഫലം യജ്ഞതപഃക്രിയാഃ 
ദാനക്രിയാശ്ച വിവിധാഃ ക്രിയന്തേ മോക്ഷകാംക്ഷിഭിഃ (25)

മോക്ഷാര്‍ഥികള്‍ തത് (അത്) എന്നുച്ചരിച്ച് ഫലാകാംക്ഷയില്ലാതെ യജ്ഞം, ദാനം, തപസ്സ് എന്നീ ക്രിയകള്‍ നടത്തുന്നു.

1
2
സദ്ഭാവേ സാധുഭാവേ ച സദിത്യേതത്പ്രയുജ്യതേ 
പ്രശസ്തേ കര്‍മണി തഥാ സച്ഛബ്ദഃ പാര്‍ഥ യുജ്യതേ (26)

ഹേ പാര്‍ഥ, ഉള്ളത് എന്ന അര്‍ഥത്തിലും, നല്ലത് എന്ന അര്‍ഥത്തിലും സത് എന്ന പദം പ്രയോഗിക്കപ്പെടുന്നു. അതുപോലെ, ശ്രേഷ്ഠമായ കര്‍മ്മത്തെ ഉദ്ദേശിച്ചും സത് എന്ന് ശബ്ദം ഉപയോഗിക്കപ്പെടുന്നു.

1
2
യജ്ഞേ തപസി ദാനേ ച സ്ഥിതിഃ സദിതി ചോച്യതേ 
കര്‍മ ചൈവ തദര്‍ഥീയം സദിത്യേവാഭിധീയതേ (27)

യജ്ഞം, ദാനം, തപസ്സ് എന്നിവയിലുള്ള നിഷ്ഠയും സത് എന്ന് അറിയപ്പെടുന്നു. ബ്രഹ്മത്തെ ഉദ്ദേശിച്ചുള്ള കര്‍മ്മവും സത് എന്ന് പറയപ്പെടുന്നു.

1
2
അശ്രദ്ധയാ ഹുതം ദത്തം തപസ്തപ്തം കൃതം ച യത് 
അസദിത്യുച്യതേ പാര്‍ഥ ന ച തത്പ്രേത്യ നോ ഇഹ (28)

ഹേ പാര്‍ഥ, അശ്രദ്ധയോടെ ചെയ്യപ്പെടുന്ന യജ്ഞവും, ദാനവും, തപസ്സും അസത് എന്ന് പറയപ്പെടുന്നു. ഇതി കൂടാതെ അശ്രദ്ധയോടെ ചെയ്യപ്പെടുന്ന സകലകര്‍മ്മങ്ങളും അസത് തന്നെയാണ്. അത് ഈ ലോകത്തിലോ പരലോകത്തിലോ പ്രയോജനപ്പെടുന്നില്ല.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ ശ്രദ്ധാത്രയവിഭാഗയോഗോ നാമ സപ്തദശോഽധ്യായഃ
അഥാഷ്ടാദശോഽധ്യായഃ

മോക്ഷസംന്യാസയോഗഃ

(മുകളിലേക്ക്)

അര്‍ജുന ഉവാച

1
2
സംന്യാസസ്യ മഹാബാഹോ തത്ത്വമിച്ഛാമി വേദിതും 
ത്യാഗസ്യ ച ഹൃഷീകേശ പൃഥക് കേശിനിഷൂദന (1)

അര്‍ജുനന്‍ ചോദിച്ചു: ഹേ ഹൃഷീകേശ, ഞാന്‍ സന്യാസത്തിന്റെയും ത്യാഗത്തിന്റെയും തത്വം പ്രത്യേകമായി അറിയാനാഗ്രഹിക്കുന്നു.

ശ്രീഭഗവാനുവാച

1
2
കാമ്യാനാം കര്‍മണാം ന്യാസം സംന്യാസം കവയോ വിദുഃ 
സര്‍വ്വകര്‍മഫലത്യാഗം പ്രാഹുസ്ത്യാഗം വിചക്ഷണാഃ (2)

ഭഗവാന്‍ പറഞ്ഞു
ഫലമുദ്ദേശിച്ചുള്ള കര്‍മ്മങ്ങളെ വെടിയലാണ് സന്യാസമെന്നു ജ്ഞാനികള്‍ പറഞ്ഞിരിക്കുന്നത്. സകലകര്‍മ്മങ്ങളുടെ ഫലങ്ങളെ ത്യജിക്കുന്നതാണ് ത്യാഗം എന്നു പറയപ്പെടുന്നത്.

1
2
ത്യാജ്യം ദോഷവദിത്യേകേ കര്‍മ പ്രാഹുര്‍മനീഷിണഃ 
യജ്ഞദാനതപഃകര്‍മ ന ത്യാജ്യമിതി ചാപരേ (3)

കര്‍മ്മങ്ങളെയെല്ലാം ദോഷമായികണ്ട് ത്യജിക്കണമെന്ന് ചില വിദ്വാന്മാര്‍ പറയുന്നു. യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മ്മങ്ങളെ ത്യജിക്കരുതെന്ന് വേറെ ചിലര്‍ പറയുന്നു.

1
2
നിശ്ചയം ശൃണു മേ തത്ര ത്യാഗേ ഭരതസത്തമ 
ത്യാഗോ ഹി പുരുഷവ്യാഘ്ര ത്രിവിധഃ സമ്പ്രകീര്‍ത്തിതഃ (4)

ഹേ അര്‍ജുന, ത്യാഗത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം കേള്‍ക്കൂ. ത്യാഗം മൂന്നു വിധത്തിലുള്ളതാണെന്ന് പറയപ്പെടുന്നു.

1
2
യജ്ഞദാനതപഃകര്‍മ ന ത്യാജ്യം കാര്യമേവ തത് 
യജ്ഞോ ദാനം തപശ്ചൈവ പാവനാനി മനീഷിണാം (5)

യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മ്മങ്ങളെ ത്യജിക്കരുത്. അവ നിശ്ചയമായും ചെയ്യപ്പെടേണ്ടതാണ്. യജ്ഞം, ദാനം, തപസ്സ് എന്നിവ ബുദ്ധിമാന്മാര്‍ക്ക് മനഃശുദ്ധിയുണ്ടാക്കുന്നവയാണ്.

1
2
ഏതാന്യപി തു കര്‍മണി സംഗം ത്യക്ത്വാ ഫലാനി ച 
കര്‍ത്തവ്യാനീതി മേ പാര്‍ഥ നിശ്ചിതം മതമുത്തമം (6)

ഈ കര്‍മ്മങ്ങളെ (യജ്ഞം, ദാനം, തപസ്സ്) ആസക്തിയും ഫലവുമുപേക്ഷിച്ച് ചെയ്യേണ്ടതാണ് എന്നാണ് എന്റെ നിശ്ചിതമായ അഭിപ്രായം.

1
2
നിയതസ്യ തു സംന്യാസഃ കര്‍മണോ നോപപദ്യതേ 
മോഹാത്തസ്യ പരിത്യാഗസ്താമസഃ പരികീര്‍ത്തിതഃ (7)

നിയതകര്‍മ്മങ്ങളെ (ശാസ്ത്രവിഹിതമായ കര്‍മ്മങ്ങളെ) ത്യജിക്കുവാന്‍ പാടുള്ളതല്ല. മോഹത്താല്‍ അവയെ ത്യജിക്കുന്നത് താമസികമായ ത്യാഗമാണെന്ന് പറയപ്പെടുന്നു.

1
2
ദുഃഖമിത്യേവ യത്കര്‍മ കായക്ലേശഭയാത്ത്യജേത് 
സ കൃത്വാ രാജസം ത്യാഗം നൈവ ത്യാഗഫലം ലഭേത് (8)

ദുഃഖകരമാണെന്നു കരുതി ശരീരക്ലേശത്തെ ഒഴിവാക്കാനായി ത്യജിക്കുകയാണെങ്കില്‍ അത് രാജസികത്യാഗമാണ്. അതിലൂടെ ശരിയായ ത്യാഗത്തിന്റെ ഫലം ലഭിക്കുകയില്ല.

1
2
കാര്യമിത്യേവ യത്കര്‍മ നിയതം ക്രിയതേഽര്‍ജുന 
സംഗം ത്യക്ത്വാ ഫലം ചൈവ സ ത്യാഗഃ സാത്ത്വികോ മതഃ (9)

ചെയ്യേണ്ടതാണെന്നുള്ള ബോദ്ധ്യത്തോടെ ശാസ്ത്രവിഹിതമായ കര്‍മ്മം ആസക്തിയെയും ഫലത്തെയും ത്യജിച്ച് ചെയ്യുകയാ ണെങ്കില്‍ അതിനെ സാത്വികത്യാഗമെന്നു പറയുന്നു.

1
2
ന ദ്വേഷ്ട്യകുശലം കര്‍മ കുശലേ നാനുഷജ്ജതേ 
ത്യാഗീ സത്ത്വസമാവിഷ്ടോ മേധാവീ ഛിന്നസംശയഃ (10)

സത്വഗുണത്തെ പ്രാപിച്ചവനും, ബുദ്ധിമാനും, സംശയമില്ലാത്ത വനുമായ ത്യാഗി അസുഖകരമായ കര്‍മ്മത്തെ വെറുക്കുകയോ സുഖകരമായ കര്‍മ്മത്തോട് ആസക്തി കാണിക്കുകയോ ചെയ്യുന്നില്ല.

1
2
ന ഹി ദേഹഭൃതാ ശക്യം ത്യക്തും കര്‍മാണ്യശേഷതഃ 
യസ്തു കര്‍മഫലത്യാഗീ സ ത്യാഗീത്യഭിധീയതേ (11)

ദേഹിയ്ക്ക് കര്‍മ്മങ്ങളെ തികച്ചും പരിത്യജിക്കുവാന്‍ സാദ്ധ്യമല്ല. കര്‍മ്മഫലത്തെ ത്യജിക്കുന്നവന്‍ തന്നെയാണ് ശരിയായ ത്യാഗി എന്നു പറയപ്പെടുന്നു.

1
2
അനിഷ്ടമിഷ്ടം മിശ്രം ച ത്രിവിധം കര്‍മണഃ ഫലം 
ഭവത്യത്യാഗിനാം പ്രേത്യ ന തു സംന്യാസിനാം ക്വചിത് (12)

കര്‍മ്മത്തിന്റെ ഫലം അനിഷ്ടം, ഇഷ്ടം, മിശ്രം എന്നിങ്ങനെ മൂന്നു വിധമാണ്. ത്യാഗികളല്ലാത്തവര്‍ക്കു മാത്രമേ ഈ ഫലങ്ങള്‍ അനുഭവപ്പെടുന്നുള്ളൂ. അല്ലാതെ സന്യാസികള്‍ക്ക് ഒരിക്കലുമില്ല.

1
2
പഞ്ചൈതാനി മഹാബാഹോ കാരണാനി നിബോധ മേ 
സാംഖ്യേ കൃതാന്തേ പ്രോക്താനി സിദ്ധയേ സര്‍വ്വകര്‍മണാം (13)

ഹേ മഹാബാഹോ, എല്ലാ കര്‍മ്മങ്ങളുടെ സിദ്ധിയ്ക്കായി സാംഖ്യത്തില്‍ പറഞ്ഞിരിക്കുന്ന അഞ്ചു ഘടകങ്ങള്‍ കേട്ടാലും.

1
2
അധിഷ്ഠാനം തഥാ കര്‍ത്താ കരണം ച പൃഥഗ്വിധം 
വിവിധാശ്ച പൃഥക്ചേഷ്ടാ ദൈവം ചൈവാത്ര പഞ്ചമം (14)

അധിഷ്ഠാനമായ ശരീരം, കര്‍ത്താവ്, വിവിധ കരണങ്ങള്‍ (ഇന്ദ്രിയങ്ങള്‍), വിവിധ ചേഷ്ടകള്‍, ദൈവം (വിധി അഥവാ പ്രാരബ്ധകര്‍മ്മം) എന്നിവയാണ് ഈ അഞ്ചു ഘടകങ്ങള്‍.

1
2
ശരീരവാങ്മനോഭിര്യത്കര്‍മ പ്രാരഭതേ നരഃ 
ന്യായ്യം വാ വിപരീതം വാ പഞ്ചൈതേ തസ്യ ഹേതവഃ (15)

ശരീരം, മനസ്സ്, വാക്ക് എന്നിവയാല്‍ മനുഷ്യന്‍ ചെയ്യുന്ന ശരിയോ തെറ്റോ ആയ എല്ലാ കര്‍മ്മങ്ങളുടെയും കാരണങ്ങള്‍ ഇവയഞ്ചുമാകുന്നു.

1
2
തത്രൈവം സതി കര്‍ത്താരമാത്മാനം കേവലം തു യഃ 
പശ്യത്യകൃതബുദ്ധിത്വാന്ന സ പശ്യതി ദുര്‍മതിഃ (16)

അങ്ങനെയിരിക്കെ, കേവലനായ ആത്മാവിനെ കര്‍ത്താവായി കാണുന്ന അവിവേകിയായ ദുര്‍മതി യാഥാര്‍ഥ്യം അറിയുന്നില്ല.

1
2
യസ്യ നാഹംകൃതോ ഭാവോ ബുദ്ധിര്യസ്യ ന ലിപ്യതേ 
ഹത്വാഽപി സ ഇമാംല്ലോകാന്ന ഹന്തി ന നിബധ്യതേ (17)

കര്‍തൃത്വഭാവമില്ലാത്തവനും, ശുഭാശുഭങ്ങളായ യാതൊന്നിലും ആസക്തമല്ലാത്ത ബുദ്ധിയുള്ളവനുമായ ഒരുവന്‍ (യുദ്ധം ചെയ്യാനായി വന്നു ചേര്‍ന്ന) ഈ ജനങ്ങളെയെല്ലാം കൊന്നാലും കൊല്ലുന്നില്ല. അവനെ ആ കര്‍മ്മം ബന്ധിക്കുന്നുമില്ല.

1
2
ജ്ഞാനം ജ്ഞേയം പരിജ്ഞാതാ ത്രിവിധാ കര്‍മചോദനാ 
കരണം കര്‍മ കര്‍ത്തേതി ത്രിവിധഃ കര്‍മസംഗ്രഹഃ (18)

അറിവ്, അറിയപ്പെടുന്നത്, അറിയുന്നവന്‍ എന്നിങ്ങനെ കര്‍മ്മത്തെ പ്രേരിപ്പിക്കുന്ന മൂന്നു ഘടകങ്ങള്‍ ഉണ്ട്. കര്‍മ്മത്തിന് കര്‍ത്താവ്, കര്‍മ്മം, കരണം (ഇന്ദ്രിയങ്ങള്‍) എന്നീ മൂന്നു ഘടകങ്ങള്‍ ഉണ്ട്.

1
2
ജ്ഞാനം കര്‍മ ച കര്‍ത്താച ത്രിധൈവ ഗുണഭേദതഃ 
പ്രോച്യതേ ഗുണസംഖ്യാനേ യഥാവച്ഛൃണു താന്യപി (19)

ജ്ഞാനവും, കര്‍മ്മവും, കര്‍ത്താവും ഗുണഭേദമനുസരിച്ച് സാംഖ്യത്തില്‍ മൂന്നു തരത്തിലാണെന്നു പറയപ്പെടുന്നു. അവയെ കേട്ടാലും.

1
2
സര്‍വ്വഭൂതേഷു യേനൈകം ഭാവമവ്യയമീക്ഷതേ 
അവിഭക്തം വിഭക്തേഷു തജ്ജ്ഞാനം വിദ്ധി സാത്ത്വികം (20)

വിഭക്തങ്ങളായ സകലഭൂതങ്ങളിലും അവിഭക്തമായി വര്‍ത്തിക്കുന്ന അവിനാശിയായ ബ്രഹ്മത്തെ കാണുന്നത് എന്തുകൊണ്ടോ, അതാണ് സാത്വികമായ ജ്ഞാനം.

1
2
പൃഥക്ത്വേന തു യജ്ജ്ഞാനം നാനാഭാവാന്‍ പൃഥഗ്വിധാന്‍ 
വേത്തി സര്‍വ്വേഷു ഭൂതേഷു തജ്ജ്ഞാനം വിദ്ധി രാജസം (21)

യാതൊരു ജ്ഞനമാണോ സര്‍വ്വജീവജാലങ്ങളിലും നാനാതരത്തിലുള്ള ഭാവങ്ങളെ ദര്‍ശിക്കുന്നത് അത് രാജസമാണ്.

1
2
യത്തു കൃത്സ്നവദേകസ്മിന്‍ കാര്യേ സക്തമഹൈതുകം 
അതത്ത്വാര്‍ഥവദല്പം ച തത്താമസമുദാഹൃതം (22)

യാതൊരു ജ്ഞാനം ഒരു കാര്യത്തില്‍ (ശരീരത്തില്‍) തന്നെ പൂര്‍ണ്ണമാണെന്നുള്ള ധാരണയില്‍ ആസക്തിയോടെയും, കാരണ മില്ലാതെയും, സത്യത്തെ അറിയാതെയും, അല്പമായുമിരിക്കുന്നുവോ അത് താമസികജ്ഞാനമാണ്.

1
2
നിയതം സംഗരഹിതമരാഗദ്വേഷതഃ കൃതം 
അഫലപ്രേപ്സുനാ കര്‍മ യത്തത്സാത്ത്വികമുച്യതേ (23)

ശാസ്ത്രവിഹിതവും, ആസക്തിയില്ലാത്തതും, രാഗദ്വേഷരഹിതവും ഫലാകാംക്ഷയില്ലാത്ത ഒരു വ്യക്തിയാല്‍ ചെയ്യപ്പെട്ടതുമായ കര്‍മ്മം സാത്വികമാണ്.

1
2
യത്തു കാമേപ്സുനാ കര്‍മ സാഹംകാരേണ വാ പുനഃ 
ക്രിയതേ ബഹുലായാസം തദ്രാജസമുദാഹൃതം (24)

ഫലാകാംക്ഷയോടെയും അഹങ്കാരത്തോടെയും വളരെ കഷ്ടപ്പെട്ടു ചെയ്യുന്ന കര്‍മ്മം രാജസമാണ്.

1
2
അനുബന്ധം ക്ഷയം ഹിംസാമനപേക്ഷ്യ ച പൌരുഷം 
മോഹാദാരഭ്യതേ കര്‍മ യത്തത്താമസമുച്യതേ (25)

മോഹത്തോടെ ആരംഭിക്കപ്പെട്ടതും, കര്‍മ്മത്തിന്റെ ഫലമോ, അതുകൊണ്ടുള്ള നഷ്ടമോ, അപകടമോ, സ്വന്തം കഴിവോ കണക്കിലെടുക്കാതെ ചെയ്യപ്പെടുന്നതുമായ കര്‍മ്മം താമസികമാണ്.

1
2
മുക്തസംഗോഽനഹംവാദീ ധൃത്യുത്സാഹസമന്വിതഃ 
സിദ്ധ്യസിദ്ധ്യോര്‍നിര്‍വ്വികാരഃ കര്‍ത്താ സാത്ത്വിക ഉച്യതേ (26)

ആസക്തിയും അഹന്തയും ഇല്ലാത്തവനും, ധൈര്യം, ഉത്സാഹം എന്നിവയുള്ളവനും, ജയപരാജയങ്ങളില്‍ ഇളകാത്തവനുമായ കര്‍ത്താവ് സാത്വികനാണെന്നു പറയപ്പെടുന്നു.

1
2
രാഗീ കര്‍മഫലപ്രേപ്സുര്‍ ലുബ്ധോ ഹിംസാത്മകോഽശുചിഃ 
ഹര്‍ഷശോകാന്വിതഃ കര്‍ത്താ രാജസഃ പരികീര്‍ത്തിതഃ (27)

ആസക്തിയുള്ളവനും, കര്‍മ്മഫലത്തെ ആഗ്രഹിക്കുന്നവനും, പിശുക്കനും, അശുചിയും, ഹിംസാത്മകനും, (ജയപരാജയങ്ങളില്‍) സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നവനുമായ കര്‍ത്താവ് രാജസികനെന്നു പറയപ്പെടുന്നു.

1
2
അയുക്തഃ പ്രാകൃതഃ സ്തബ്ധഃ ശഠോ നൈഷ്കൃതികോഽലസഃ 
വിഷാദീ ദീര്‍ഘസൂത്രീ ച കര്‍ത്താ താമസ ഉച്യതേ (28)

സ്ഥിരതയില്ലാത്തവനും, പ്രാകൃതനും, അഹങ്കാരവും ദര്‍പ്പവുമുള്ളവനും, നീചനും അലസനും, ദുഃഖിതനും, ദീര്‍ഘസൂത്രിയുമായ (ചെയ്യാനുള്ള കാര്യങ്ങള്‍ നീട്ടിവെയ്ക്കുന്ന സ്വഭാവമുള്ളയാള്‍) കര്‍ത്താവ് താമസികനാണ് എന്നു പറയപ്പെടുന്നു.

1
2
ബുദ്ധേര്‍ഭേദം ധൃതേശ്ചൈവ ഗുണതസ്ത്രിവിധം ശൃണു 
പ്രോച്യമാനമശേഷേണ പൃഥക്ത്വേന ധനഞ്ജയ (29)

ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നു വിധത്തിലുള്ള ബുദ്ധിയെയും, ധൈര്യത്തെയും കുറിച്ച് ഞാന്‍ ഓരോന്നായി വിശദീകരിക്കുന്നതു കേട്ടാലും.

1
2
പ്രവൃത്തിം ച നിവൃത്തിം ച കാര്യാകാര്യേ ഭയാഭയേ 
ബന്ധം മോക്ഷം ച യാ വേത്തി ബുദ്ധിഃ സാ പാര്‍ഥ സാത്വികീ (30)

പ്രവൃത്തിമാര്‍ഗ്ഗവും, നിവൃത്തിമാര്‍ഗ്ഗവും, ചെയ്യേണ്ടതും, ചെയ്യേണ്ടാത്തതും, ഭയവും, അഭയവും, ബന്ധവും, മോക്ഷവും അറിയുന്ന ബുദ്ധി സാത്വികബുദ്ധിയാകുന്നു.

1
2
യയാ ധര്‍മമധര്‍മം ച കാര്യം ചാകാര്യമേവ ച 
അയഥാവത്പ്രജാനാതി ബുദ്ധിഃ സാ പാര്‍ഥ രാജസീ (31)

ധര്‍മ്മം, അധര്‍മ്മം, ചെയ്യേണ്ടത്, ചെയ്യേണ്ടാത്തത് എന്നിവയെ തെറ്റായി അറിയുന്ന ബുദ്ധി രാജസികബുദ്ധിയാകുന്നു.

1
2
അധര്‍മം ധര്‍മമിതി യാ മന്യതേ തമസാവൃതാ 
സര്‍വ്വാര്‍ഥാന്വിപരീതാംശ്ച ബുദ്ധിഃ സാ പാര്‍ഥ താമസീ (32)

അജ്ഞാനത്താല്‍ ആവരണം ചെയ്യപ്പെട്ടതുകൊണ്ട് അധര്‍മ്മത്തെ ധര്‍മ്മമായി തെറ്റിദ്ധരിക്കുകയും, സകലതിനെയും നേരെ വിപരീതമായ വിധത്തില്‍ അറിയുകയും ചെയ്യുന്ന ബുദ്ധി താമസികബുദ്ധിയാകുന്നു.

1
2
ധൃത്യാ യയാ ധാരയതേ മനഃപ്രാണേന്ദ്രിയക്രിയാഃ 
യോഗേനാവ്യഭിചാരിണ്യാ ധൃതിഃ സാ പാര്‍ഥ സാത്ത്വികീ (33)

മനസ്സിന്റെയും, പ്രാണന്റെയും, ഇന്ദ്രിയങ്ങളുടെയും വ്യാപാരങ്ങളെ ഒട്ടും വ്യതിചലിക്കാത്ത യോഗത്താല്‍ അടക്കിനിര്‍ത്തുന്ന ധൈര്യം (ധൃതി) സാത്വികമാണ്.

1
2
യയാ തു ധര്‍മകാമാര്‍ഥന്ധൃത്യാ ധാരയതേഽര്‍ജുന 
പ്രസംഗേന ഫലാകാംക്ഷീ ധൃതിഃ സാ പാര്‍ഥ രാജസീ (34)

ധര്‍മ്മം, അര്‍ഥം, കാമം എന്നിവയെ ആസക്തിയോടെയും ഫലാകാംക്ഷയോടെയും അടക്കിനിര്‍ത്തുന്ന ധൈര്യം രാജസികമാണ്.

1
2
യയാ സ്വപ്നം ഭയം ശോകം വിഷാദം മദമേവ ച 
ന വിമുഞ്ചതി ദുര്‍മേധാ ധൃതിഃ സാ പാര്‍ഥ താമസീ (35)

ദുര്‍ബുദ്ധിയായ ഒരുവന്‍ യാതൊരു ധൈര്യത്താല്‍ സ്വപ്നം, ഭയം, ദുഃഖം, വ്യസനം, അഹങ്കാരം എന്നിവയെ പരിത്യജിക്കാ തിരിക്കുന്നുവോ അത് താമസികമാണ്.

1
2
3
4
സുഖം ത്വിദാനീം ത്രിവിധം ശൃണു മേ ഭരതര്ഷഭ 
അഭ്യാസാദ്രമതേ യത്ര ദുഃഖാന്തം ച നിഗച്ഛതി (36)
യത്തദഗ്രേ വിഷമിവ പരിണാമേഽമൃതോപമം
തത്സുഖം സാത്ത്വികം പ്രോക്തമാത്മബുദ്ധിപ്രസാദജം (37)

ഹേ അര്‍ജുന, ഇനി മൂന്നു വിധത്തിലുള്ള സുഖത്തെ കേട്ടുകൊള്ളുക. അഭ്യാസം കൊണ്ട് യാതൊരു സുഖത്തില്‍ സന്തോഷിച്ചു തുടങ്ങുകയും, ദുഃഖത്തിനറുതി വരുകയും ചെയ്യുന്നുവോ, ആദ്യം വിഷം പോലെയും ഒടുവില്‍ അമൃതസമാനമായും അനുഭവപ്പെടുന്നുവോ, ആത്മജ്ഞാനത്തില്‍നിന്നുണ്ടാകുന്ന ആ സുഖം സാത്വികമാണ്.

1
2
വിഷയേന്ദ്രിയസംയോഗാദ്യത്തദഗ്രേഽമൃതോപമം 
പരിണാമേ വിഷമിവ തത്സുഖം രാജസം സ്മൃതം (38)

വിഷയങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും സമ്പര്‍ക്കം കൊണ്ടുണ്ടാകുന്നതും ആദ്യം അമൃതു പോലെയും ഒടുവില്‍ വിഷസമാനമായുമിരിക്കുന്നുവോ ആ സുഖം രാജസികമാണ്.

1
2
യദഗ്രേ ചാനുബന്ധേ ച സുഖം മോഹനമാത്മനഃ 
നിദ്രാലസ്യപ്രമാദോത്ഥം തത്താമസമുദാഹൃതം (39)

ഉറക്കം, ആലസ്യം, അശ്രദ്ധ എന്നിവയില്‍ നിന്നുണ്ടാകുന്നതും തുടക്കത്തിലും ഒടുവിലും ഒരുവനെ മോഹിപ്പിക്കുകയും ചെയ്യുന്ന സുഖം താമസികമാണ്.

1
2
ന തദസ്തി പൃഥിവ്യാം വാ ദിവി ദേവേഷു വാ പുനഃ 
സത്ത്വം പ്രകൃതിജൈര്‍മുക്തം യദേഭിഃ സ്യാത്ത്രിഭിര്ഗുണൈഃ (40)

പ്രകൃതിജന്യങ്ങളായ ഈ ഗുണങ്ങളില്ലാത്ത യാതൊരു വസ്തുവോ, വ്യക്തിയോ തന്നെ ഈ ഭൂമിയിലോ, ആകാശത്തിലോ, ദേവന്മാരുടെയിടയിലോ ഇല്ല.

1
2
ബ്രാഹ്മണക്ഷത്രിയവിശാം ശൂദ്രാണാം ച പരന്തപ 
കര്‍മാണി പ്രവിഭക്താനി സ്വഭാവപ്രഭവൈര്ഗുണൈഃ (41)

ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവരുടെ കര്‍മ്മങ്ങള്‍ സ്വഭാവജന്യമായ ഈ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു.

1
2
ശമോ ദമസ്തപഃ ശൌചം ക്ഷാന്തിരാര്ജവമേവ ച 
ജ്ഞാനം വിജ്ഞാനമാസ്തിക്യം ബ്രഹ്മകര്‍മ സ്വഭാവജം (42)

ശമം (മനഃസംയമനം), ദമം (ഇന്ദ്രിയസംയമനം), തപസ്സ്, ശൗചം, ക്ഷമ, കാപട്യമില്ലായ്മ, ലൗകികവും ആധ്യാത്മികവുമായ അറിവ്, ഈശ്വരവിശ്വാസം എന്നിവയാണ് ബ്രാഹ്മണന് സ്വാഭാവികമായുള്ള കര്‍മ്മങ്ങള്‍.

1
2
ശൌര്യം തേജോ ധൃതിര്‍ദാക്ഷ്യം യുദ്ധേ ചാപ്യപലായനം 
ദാനമീശ്വരഭാവശ്ച ക്ഷാത്രം കര്‍മ സ്വഭാവജം (43)

ശൂരത്വം, തേജസ്സ്, ധൈര്യം, സാമര്‍ഥ്യം, യുദ്ധത്തില്‍ നിന്ന് പിന്തിരിയാതിരിക്കല്‍, ദാനം, പ്രഭുത്വം എന്നിവയാണ് ക്ഷത്രിയന് സ്വാഭാവികമായുള്ള കര്‍മ്മങ്ങള്‍.

1
2
കൃഷിഗൌരക്ഷ്യവാണിജ്യം വൈശ്യകര്‍മ സ്വഭാവജം 
പരിചര്യാത്മകം കര്‍മ ശൂദ്രസ്യാപി സ്വഭാവജം (44)

കൃഷി, പശുവിനെ വളര്‍ത്തല്‍, കച്ചവടം എന്നിവ വൈശ്യന്റെ സ്വാഭാവികകര്‍മ്മങ്ങളും, പരിചാരകവൃത്തി ശൂദ്രന്റെ സ്വാഭാവികകര്‍മ്മങ്ങളുമാകുന്നു.

1
2
സ്വേ സ്വേ കര്‍മണ്യഭിരതഃ സംസിദ്ധിം ലഭതേ നരഃ 
സ്വകര്‍മനിരതഃ സിദ്ധിം യഥാ വിന്ദതി തച്ഛൃണു (45)

അവനവന്റെ കര്‍മ്മത്തില്‍ നിഷ്ഠയുള്ള മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു. സ്വകര്‍മ്മത്തില്‍ നിരതനായവന്‍ സിദ്ധിയെ പ്രാപിക്കുന്നതെങ്ങനെയെന്നു കേട്ടാലും.

1
2
യതഃ പ്രവൃത്തിര്‍ഭൂതാനാം യേന സര്‍വ്വമിദം തതം 
സ്വകര്‍മണാ തമഭ്യര്‍ച്യ സിദ്ധിം വിന്ദതി മാനവഃ (46)

യാതൊന്നില്‍നിന്ന് സകലപ്രാണികളുടെയും പ്രവൃത്തിയുണ്ടാ കുന്നുവോ, യാതൊന്നിനാല്‍ ഈ വിശ്വമഖിലം വ്യാപ്തമായിരിക്കുന്നുവോ, ആ ഈശ്വരനെ അവനവന്റെ കര്‍മ്മം കൊണ്ട് ആരാധിച്ച് മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു.

1
2
ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത്സ്വനുഷ്ഠിതാത് 
സ്വഭാവനിയതം കര്‍മ കുര്‍വ്വന്നാപ്നോതി കില്ബിഷം (47)

അന്യരുടെ ധര്‍മ്മം നല്ല പോലെ അനുഷ്ഠിക്കുന്നതിലും ശ്രേഷ്ഠം ഗുണങ്ങളില്ലാതെയാണെങ്കിലും ചെയ്യപ്പെടുന്ന സ്വധര്‍മ്മമാകുന്നു. സ്വഭാവാനുസൃതമായ കര്‍മ്മം ചെയ്യുന്നവന്‍ പാപം അടയുന്നില്ല.

1
2
സഹജം കര്‍മ കൌന്തേയ സദോഷമപി ന ത്യജേത് 
സര്‍വ്വാരംഭാഃ ഹി ദോഷേണ ധൂമേനാഗ്നിരിവാവൃതാഃ (48)

ഹേ കൗന്തേയ, ദോഷമുള്ളതാണെങ്കിലും സ്വധര്‍മ്മത്തെ ഉപേക്ഷിക്കരുത്. തീ പുക കൊണ്ടെന്ന പോലെ എല്ലാ കര്‍മ്മങ്ങളും ദോഷങ്ങളാല്‍ ആവൃതമാണ്.

1
2
അസക്തബുദ്ധിഃ സര്‍വ്വത്ര ജിതാത്മാ വിഗതസ്പൃഹഃ 
നൈഷ്കര്‍മ്യസിദ്ധിം പരമാം സംന്യാസേനാധിഗച്ഛതി (49)

എല്ലാ വിഷയങ്ങളിലും അനാസക്തനും, മനസ്സിനെ ജയിച്ചവനും, ആഗ്രഹങ്ങളില്ലാത്തവനുമായ മനുഷ്യന്‍ ത്യാഗത്തിന്റെ ഫലമായി നൈഷ്കര്‍മ്യത്തെ (താന്‍ കര്‍മ്മം ചെയ്യുന്നു എന്ന ഭാവമില്ലായ്മ) പ്രാപിക്കുന്നു.

1
2
സിദ്ധിം പ്രാപ്തോ യഥാ ബ്രഹ്മ തഥാപ്നോതി നിബോധ മേ 
സമാസേനൈവ കൌന്തേയ നിഷ്ഠാ ജ്ഞാനസ്യ യാ പരാ (50)

ഈ നൈഷ്കര്‍മ്യത്തെ പ്രാപിച്ചവന്‍ ജ്ഞാനത്തിന്റെ പരമാവസ്ഥയായ ബ്രഹ്മത്തെ പ്രാപിക്കുന്നതെങ്ങനെയെന്നു സംക്ഷിപ്തമായി കേട്ടാലും.

1
2
3
4
5
6
ബുദ്ധ്യാ വിശുദ്ധയാ യുക്തോ ധൃത്യാത്മാനം നിയമ്യ ച 
ശബ്ദാദീന്വിഷയാംസ്ത്യക്ത്വാ രാഗദ്വേഷൌ വ്യുദസ്യ ച (51)
വിവിക്തസേവീ ലഘ്വാശീ യതവാക്കായമാനസഃ
ധ്യാനയോഗപരോ നിത്യം വൈരാഗ്യം സമുപാശ്രിതഃ (52)
അഹംകാരം ബലം ദര്‍പം കാമം ക്രോധം പരിഗ്രഹം
വിമുച്യ നിര്‍മമഃ ശാന്തോ ബ്രഹ്മഭൂയായ കല്പതേ (53)

പരിശുദ്ധമായ ബുദ്ധിയാല്‍ മനസ്സിനെ ധൈര്യപൂര്‍വ്വം നിയന്ത്രിച്ച്, ശബ്ദം, സ്പര്‍ശം, തുടങ്ങിയ വിഷയങ്ങളെ ത്യജിച്ച്, രാഗദ്വേഷങ്ങളെ അകറ്റി, വിജനപ്രദേശത്തു വസിച്ച്, മിതമായഹരിച്ച്, ശരീരം, മനസ്സ്, വാക്ക് എന്നിവയെ സംയമിച്ച്, സദാ വൈരാഗ്യത്തോടെ, ധ്യാനയോഗതത്പരനായി, അഹങ്കാരം, ബലം, അഭിമാനം, കാമം, ക്രോധം, പരിഗ്രഹം എന്നിവയെ വെടിഞ്ഞ്, നിര്‍മമനായി, ശാന്തനായിരിക്കുന്നവന്‍ ബ്രഹ്മപദത്തെ പ്രാപിക്കുന്നു.

1
2
ബ്രഹ്മഭൂതഃ പ്രസന്നാത്മാ ന ശോചതി ന കാംക്ഷതി 
സമഃ സര്‍വ്വേഷു ഭൂതേഷു മദ്ഭക്തിം ലഭതേ പരാം (54)

ബ്രഹ്മഭാവത്തെ പ്രാപിച്ചവന്‍ പ്രസന്നമായ മനസ്സോടെ, ഒന്നും ആഗ്രഹിക്കുകയോ ഒന്നിലും ദുഃഖിക്കുകയോ ചെയ്യാതെ, സര്‍വ്വഭൂതങ്ങളിലും സമനായി എന്നില്‍ പരമമായ ഭക്തിയെ നേടുന്നു.

1
2
ഭക്ത്യാ മാമഭിജാനാതി യാവാന്യശ്ചാസ്മി തത്ത്വതഃ 
തതോ മാം തത്ത്വതോ ജ്ഞാത്വാ വിശതേ തദനന്തരം (55)

ഭക്തികൊണ്ട് ഞാന്‍ തത്വത്തില്‍ എങ്ങനെയുള്ളവനാണ് എന്നറിയുന്നവന്‍ അതിന്റെ ഫലമായി എന്നെ പ്രാപിക്കുന്നു.

1
2
സര്‍വ്വകര്‍മാണ്യപി സദാ കുര്‍വ്വാണോ മദ്വ്യപാശ്രയഃ 
മത്പ്രസാദാദവാപ്നോതി ശാശ്വതം പദമവ്യയം (56)

എല്ലായ്പോഴും എന്നെ ശരണം പ്രാപിച്ചുകൊണ്ട് എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നവന്‍ എന്റെ പ്രസാദത്താല്‍ ശാശ്വതമായ സ്ഥിതിയെ പ്രാപിക്കുന്നു.

1
2
ചേതസാ സര്‍വ്വകര്‍മാണി മയി സംന്യസ്യ മത്പരഃ 
ബുദ്ധിയോഗമുപാശ്രിത്യ മച്ചിത്തഃ സതതം ഭവ (57)

എല്ലാ കര്‍മ്മങ്ങളും മനസാ എന്നില്‍ സമര്‍പ്പിച്ച്, ബുദ്ധിയോഗത്തെ ആശ്രയിച്ച്, മനസ്സിനെ സദാ എന്നില്‍ തന്നെ ഉറപ്പിക്കുക.

1
2
മച്ചിത്തഃ സര്‍വ്വദുര്‍ഗാണി മത്പ്രസാദാത്തരിഷ്യസി 
അഥ ചേത്ത്വമഹംകാരാന്ന ശ്രോഷ്യസി വിനങ്ക്ഷ്യസി (58)

എന്നില്‍ മനസ്സുറപ്പിച്ചു നിര്‍ത്തിയാല്‍ എന്റെ പ്രസാദത്താല്‍ നീ എല്ലാ തടസ്സങ്ങളെയും മറികടക്കും. അഥവാ, അഹങ്കാരത്താല്‍ എന്റെ ഉപദേശത്തെ തിരസ്കരിച്ചാല്‍ നീ നശിക്കുന്നതാണ്.

1
2
യദഹംകാരമാശ്രിത്യ ന യോത്സ്യ ഇതി മന്യസേ 
മിഥ്യൈഷ വ്യവസായസ്തേ പ്രകൃതിസ്ത്വാം നിയോക്ഷ്യതി (59)

അഹങ്കാരം കാരണം നീ “ഞാന്‍ യുദ്ധം ചെയ്യുകയില്ല” എന്നു കരുതുകയാണെങ്കില്‍ നിന്റെ ആ നിശ്ചയം വെറുതെയാണ്. പ്രകൃതി (നിന്റെ സ്വഭാവം) നിന്നെക്കൊണ്ട് യുദ്ധം ചെയ്യിപ്പിക്കും.

1
2
സ്വഭാവജേന കൌന്തേയ നിബദ്ധഃ സ്വേന കര്‍മണാ 
കര്‍തും നേച്ഛസി യന്മോഹാത്കരിഷ്യസ്യവശോപി തത് (60)

ഹേ കൗന്തേയ, നിന്റെ സ്വഭാവജന്യമായ കര്‍മ്മത്താല്‍ ബദ്ധനായ നീ യുദ്ധം ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും നിനക്ക് ആ കര്‍മ്മം നിസ്സഹായനായി ചെയ്യേണ്ടതായി വരും.

1
2
ഈശ്വരഃ സര്വഭൂതാനാം ഹൃദ്ദേശേഽര്‍ജുന തിഷ്ഠതി 
ഭ്രാമയന് സര്‍വ്വഭൂതാനി യന്ത്രാരൂഢാനി മായയാ (61)

ഹേ അര്‍ജുന, ഈശ്വരന്‍ മായയാല്‍ യന്ത്രത്തില്‍ വെച്ചിരിക്കുന്ന വസ്തുക്കളെയെന്ന പോലെ സര്‍വ്വജീവികളെയും പ്രവര്‍ത്തിപ്പിച്ചു കൊണ്ട് അവരുടെയെല്ലാം ഹൃദയത്തില്‍ വസിക്കുന്നു.

1
2
തമേവ ശരണം ഗച്ഛ സര്‍വ്വഭാവേന ഭാരത 
തത്പ്രസാദാത്പരാം ശാന്തിം സ്ഥാനം പ്രാപ്സ്യസി ശാശ്വതം (62)

ഹേ ഭാരത, നീ ഈശ്വരനെത്തന്നെ സര്‍വ്വഭാവത്തിലും ശരണമടഞ്ഞാലും. ഈശ്വരന്റെ പ്രസാദത്താല്‍ നീ പരമമായ ശാന്തിയെയും ശാശ്വതമായ പദത്തെയും പ്രാപിക്കും.

1
2
ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാദ്ഗുഹ്യതരം മയാ 
വിമൃശ്യൈതദശേഷേണ യഥേച്ഛസി തഥാ കുരു (63)

ഇപ്രകാരം രഹസ്യങ്ങളില്‍വെച്ച് ഏറ്റവും രഹസ്യമായ ജ്ഞാനം ഞാന്‍ നിനക്കുപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ച് പൂര്‍ണ്ണമായി വിചിന്തനം ചെയ്ത് നീ ഇച്ഛിക്കുന്നതുപോലെ ചെയ്യൂ.

1
2
സര്‍വ്വഗുഹ്യതമം ഭൂയഃ ശൃണു മേ പരമം വചഃ 
ഇഷ്ടോഽസി മേ ദൃഢമിതി തതോ വക്ഷ്യാമി തേ ഹിതം (64)

എല്ലാറ്റിലും രഹസ്യവും ശ്രേഷ്ഠവുമായ വാക്കുകള്‍ വീണ്ടും കേള്‍ക്കൂ. നി എനിക്കു പ്രിയപ്പെട്ടവനാകയാല്‍ നിനക്കു ഹിതമായതു ഞാന്‍ പറയാം.

1
2
മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്കുരു 
മാമേവൈഷ്യസി സത്യം തേ പ്രതിജാനേ പ്രിയോഽസി മേ (65)

എന്നില്‍ മനസ്സുറപ്പിച്ച് എന്നെ ഭജിക്കൂ. എന്നെ ഉദ്ദേശിച്ച് യാഗം ചെയ്യുകയും, നമസ്കരിക്കുകയും ചെയ്യൂ. നീ എന്നെ പ്രാപിക്കുമെന്നു ഞാന്‍ സത്യമായി പ്രതിജ്ഞ ചെയ്യുന്നു. നീ എനിയ്ക്ക് പ്രിയനാണ്.

1
2
സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ 
അഹം ത്വാ സര്‍വ്വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ (66)

സര്‍വ്വധര്‍മ്മങ്ങളെയും പരിത്യജിച്ച് എന്നെമാത്രം ശരണം പ്രാപിച്ചാലും. ഞാന്‍ നിന്നെ സകലപാപങ്ങളില്‍ നിന്നും മോചിപ്പിക്കാം. നീ ദുഃഖിക്കരുത്.

1
2
ഇദം തേ നാതപസ്കായ നാഭക്തായ കദാചന 
ന ചാശുശ്രൂഷവേ വാച്യം ന ച മാം യോഽഭ്യസൂയതി (67)

ഈ ജ്ഞാനം തപസ്സില്ലാത്തവനും, ഭക്തനല്ലാത്തവനും നീ ഒരിക്കലും ഉപദേശിക്കരുത്. കേള്‍ക്കുവാനിച്ഛയില്ലാത്തവനും, എന്നെ നിന്ദിക്കുന്നവനും ഇത് പറഞ്ഞികൊടുക്കരുത്.

1
2
യ ഇദം പരമം ഗുഹ്യം മദ്ഭക്തേഷ്വഭിധാസ്യതി 
ഭക്തിം മയി പരാം കൃത്വാ മാമേവൈഷ്യത്യസംശയഃ (68)

എന്നില്‍ പരമമായ ഭക്തിയോടെ എന്റെ ഭക്തന്മാര്‍ക്ക് ഇത് യാതൊരുവന്‍ പറഞ്ഞുകൊടുക്കുന്നുവോ, അവന്‍ എന്നെ പ്രാപിക്കുമെന്നതിനു സംശയമില്ല.

1
2
ന ച തസ്മാന്മനുഷ്യേഷു കശ്ചിന്മേ പ്രിയകൃത്തമഃ 
ഭവിതാ ന ച മേ തസ്മാദന്യഃ പ്രിയതരോ ഭുവി (69)

മനുഷ്യരില്‍ അവനേക്കാള്‍ എനിക്കു പ്രിയം ചെയ്തവനായി ആരുമില്ല. ഈ ഭൂമിയില്‍ അവനെക്കാള്‍ പ്രിയതരനായി വേറെയാരും ഉണ്ടായിരിക്കുകയില്ല.

1
2
അധ്യേഷ്യതേ ച യ ഇമം ധര്‍മ്യം സംവാദമാവയോഃ 
ജ്ഞാനയജ്ഞേന തേനാഹമിഷ്ടഃ സ്യാമിതി മേ മതിഃ (70)

നമ്മുടെ ധര്‍മ്മമൃതമായ ഈ സംവാദത്തെ പഠിക്കുന്നവനാല്‍ ജ്ഞാനയജ്ഞത്താല്‍ ഞാന്‍ യജിക്കപ്പെടുന്നു എന്നാണ് എന്റെ അഭിപ്രായം.

1
2
ശ്രദ്ധാവാനനസൂയശ്ച ശൃണുയാദപി യോ നരഃ 
സോഽപി മുക്തഃ ശുഭാംല്ലോകാന് പ്രാപ്നുയാത്പുണ്യകര്‍മണാം (71)

ശ്രദ്ധയോടെയും, അസൂയയില്ലാതെയും യാതൊരുവനാണോ ഇതു കേള്‍ക്കുന്നത് അവന്‍ മുക്തനാകുകയും പുണ്യകര്‍മ്മം ചെയ്തവര്‍ പ്രാപിക്കുന്ന ശുഭലോകങ്ങളെ പ്രാപിക്കുകയും ചെയ്യും.

1
2
കച്ചിദേതച്ഛ്രുതം പാര്‍ഥ ത്വയൈകാഗ്രേണ ചേതസാ 
കച്ചിദജ്ഞാനസമ്മോഹഃ പ്രനഷ്ടസ്തേ ധനഞ്ജയ (72)

ഹേ പാര്‍ഥ, നീ ഏകാഗ്രചിത്തനായി ഇതെല്ലാം കേട്ടുവോ? നിന്റെ അജ്ഞാനവും മോഹവും നഷ്ടമായോ?

അര്‍ജുന ഉവാച

1
2
നഷ്ടോ മോഹഃ സ്മൃതിര്‍ലബ്ധാ ത്വത്പ്രസാദാന്മയാച്യുത 
സ്ഥിതോഽസ്മി ഗതസന്ദേഹഃ കരിഷ്യേ വചനം തവ (73)

അര്‍ജുനന്‍ പറഞ്ഞു: ഹേ അച്യുത, അവിടുത്തെ പ്രസാദം കൊണ്ട് എന്റെ മോഹം നഷ്ടമായി. എനിക്ക് ബോധമുണ്ടാകുകയും ചെയ്തു. ഞാന്‍ സംശയങ്ങളില്ലാത്തവനായി അവിടുത്തെ വാക്കു പാലിക്കുവാന്‍ തയ്യാറായി നില്ക്കുകയാണ്.

സഞ്ജയ ഉവാച

1
2
ഇത്യഹം വാസുദേവസ്യ പാര്‍ഥസ്യ ച മഹാത്മനഃ 
സംവാദമിമമശ്രൌഷമദ്ഭുതം രോമഹര്‍ഷണം (74)

സഞ്ജയന്‍ പറഞ്ഞു: ഇപ്രകാരം വാസുദേവനായ ശ്രീകൃഷ്ണന്റെയും മഹാനായ അര്‍ജുനന്മാരുടെ അത്ഭുതകരവും രോമാഞ്ചജനകവുമായ സംവാദം ഞാന്‍ കേട്ടു.

1
2
വ്യാസപ്രസാദാച്ഛ്രുതവാനേതദ്ഗുഹ്യമഹം പരം 
യോഗം യോഗേശ്വരാത്കൃഷ്ണാത്സാക്ഷാത്കഥയതഃ സ്വയം (75)

വ്യാസമഹര്‍ഷിയുടെ പ്രസാദത്താല്‍ അതീവരഹസ്യവും ഉത്കൃഷ്ടവുമായ ഈ യോഗം, ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ പറയുന്നത് കേള്‍ക്കുവാന്‍ എനിക്കു സാധിച്ചു.

1
2
രാജന്‍ സംസ്മൃത്യ സംസ്മൃത്യ സംവാദമിമമദ്ഭുതം 
കേശവാര്‍ജുനയോഃ പുണ്യം ഹൃഷ്യാമി ച മുഹുര്‍മുഹുഃ (76)

ഹേ രാജന്‍, അത്ഭുതകരമായ ആ സംവാദം ഓര്‍ക്കുന്തോറും ഞാന്‍ വീണ്ടും വീണ്ടും സന്തോഷിക്കുന്നു.

1
2
തച്ച സംസ്മൃത്യ സംസ്മൃത്യ രൂപമത്യദ്ഭുതം ഹരേഃ 
വിസ്മയോ മേ മഹാന്‍ രാജന്‍ ഹൃഷ്യാമി ച പുനഃ പുനഃ (77)

ഹേ രാജന്‍, വിഷ്ണുവിന്റെ ആ അത്ഭുതകരമായ രൂപത്തെ (വിശ്വരൂപത്തെ) ഓര്‍ക്കുന്തോറും എനിക്ക് പിന്നെയും പിന്നെയും മഹത്തായ വിസ്മയവും ആനന്ദവുമുണ്ടാകുന്നു.

1
2
യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാര്‍ഥോ ധനുര്ധരഃ 
തത്ര ശ്രീര്വിജയോ ഭൂതിര്‍ധ്രുവാ നീതിര്‍മതിര്‍മമ (78)

എവിടെ യോഗേശ്വരനായ കൃഷ്ണനും വില്ലാളിയായ അര്‍ജുനനുമുണ്ടോ അവിടെ ഐശ്വര്യവും, വിജയവും, അഭിവൃദ്ധിയും, നീതിയും നിശ്ചയമായും ഉണ്ടായിരിക്കുമെന്നാണ് എന്റെ അഭിപ്രായം.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ മോക്ഷസംന്യാസയോഗോ നാമ അഷ്ടാദശോഽധ്യായഃ